ഗുരുവായൂർ: ക്ഷേത്രത്തിനുചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികപ്രത്യാഘാത പഠനവിഭാഗം നടത്തിയ പൊതുഅഭിപ്രായ സ്വീകരണത്തിൽ ഭൂമി അളന്നുതിട്ടപ്പെടുത്തി കല്ലിടാൻ റവന്യുവിഭാഗത്തെ ചുമതലപ്പെടുത്തി.
ഭൂമി എറ്റെടുക്കലിന്റെ നടപടിക്രമങ്ങളുടെ ആദ്യഘട്ടമാണ് അഭിപ്രായസ്വീകരണം. അഭിപ്രായങ്ങളും നിർദേശങ്ങളും എല്ലാം ഉൾപ്പെടുത്തി അടുത്ത ആഴ്ച പഠനവിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകും. തുടർന്ന് റവന്യുവിഭാഗം കല്ലിടൽ നടപടി ആരംഭിക്കും.
ക്ഷേത്രമതിൽക്കട്ടിൽനിന്നു 100 മീറ്റർ ചുറ്റളവിൽ 6.95 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവിടെ 30 താമസക്കാർ, 306 വ്യാപാരികൾ, 125 ജീവനക്കാർ ഉള്ളതായാണ് കണക്ക്. കേരള വോളണ്ടറി ഹെൽത്ത് സർവീസസ് ആണ് സാമൂഹികപ്രത്യാഘാത പഠനം നടത്തിയത്.
ആദ്യം എതിർപ്പും ആശങ്കയും
ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതു അഭിപ്രായ സ്വീകരണത്തിൽ ആദ്യം എതിർപ്പും ആശങ്കയും പ്രകടിപ്പിച്ച് വ്യാപാരികളും ഭൂ ഉടമകളും. കൃത്യമായ മാസ്റ്റർപ്ലാൻ തയാറാക്കിയതിനുശേഷം ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചാൽ മതിയെന്ന് ആദ്യം അഭിപ്രായമുയർന്നു.
മുൻകാലങ്ങളിൽ ഏറ്റെടുത്ത ഭൂമി ഒഴിഞ്ഞുകിടക്കുകയാണെന്ന് ഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രതിനിധികൾ പറഞ്ഞു .ഭൂ ഉടമസ്ഥർക്ക് നോട്ടീസുനൽകിയതിൽപോലും പാളിച്ചകളാണ്. 100 മീറ്റർ എന്നുപറഞ്ഞതിൽനിന്ന് മാറി 100 മീറ്റിന് പുറത്തുള്ളവർക്കും നോട്ടീസ് നൽകിയതായി യോഗത്തിൽ പങ്കെടുക്കാതെത്തിയവർ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ ഒഴിപ്പിച്ച വ്യാപാരികൾക്ക് ഇപ്പോഴും മതിയായ പുനരധിവാസം നൽകിയിട്ടില്ല. ഇത്തരത്തിൽ ഒരു ഏറ്റെടുക്കലിന് ഇനി അനുവദിക്കില്ലെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി, വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറി രമേശ് പുതുർ, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ. പ്രകാശൻ,വ്യാപാരി വ്യവസായിസമിതി സെക്രട്ടറി സി.ഡി. ജോൺസൺ, ടി. നിരാമയൻ, എൻ. പ്രഭാകരൻനായർ, കൗൺസിലർ ശോഭ നരിനാരായണൻ തുടങ്ങിയവർ അശങ്ക അറിയിച്ചു. ഒടുവിൽ തഹസിൽദാർ, എൻ.കെ. അക്ബർ എംഎൽഎ, ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ വിശദീകരിച്ചതോടെയാണ് വ്യാപാരികളും ഭൂഉടമകളും കല്ലിടലിന് തയാറായത്.
ഭൂമി ഏറ്റെടുക്കൽ 2013 ആക്ട് പ്രകാരം;
ഭൂമിവിലയുടെ ഇരട്ടി നൽകും
ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 2013 ആക്ട് പ്രകാരമാണ് 100 മീറ്റർ ഏറ്റെടുക്കുന്നതെന്ന് ലാൻഡ് അക്വസിഷൻ തനസിൽദാർ ടി.ജി. ബിന്ദു അറിയിച്ചു. ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ നൽകിയാകും ഏറ്റെടുക്കുക. ഏറ്റെടുക്കൽ പ്രദേശത്ത് മൂന്നുവർഷമായി രജിസ്ട്രേഷൻ നടന്നിട്ടുള്ള വിലയുടെ ഏകദേശം കണക്കാക്കിയാണ് ഭൂമിവില നിശ്ചയിക്കുന്നത്.
നിശ്ചയിച്ച ഭൂമി വിലയുടെ ഇരട്ടി നൽകും. അതിനുപുറമെ കിണർ, കന്നുകാലി, തൊഴുത്ത്, മരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വഹകൾക്കും നഷ്ടപരിഹാരം ലഭിക്കും. തൊഴിലാളികൾക്കും നഷ്ടപരിഹാരംനൽകും. യോഗത്തിൽ എൻ.കെ. അക്ബർ എം എൽഎ അധ്യക്ഷതവഹിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വ്യാപാരികൾ, ഭൂ ഉടമകൾ തുടങ്ങിയവർ അഭിപ്രായം അറിയിച്ചു.