കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിനു മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കങ്ങൾ കുറ്റമറ്റതാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിൽ പുരോഗമിക്കുന്ന ബദൽ റോഡ് നിർമാണം തിരുനാളിനുമുമ്പ് പൂർത്തികരിക്കുമെന്ന് ഹൈവേ അധികൃതർ ഉറപ്പുനൽകി. തിരുനാൾ കൊടിയേറ്റിനു ശേഷം ഒക്ടോബർ 31 വരെ കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര ഭാഗങ്ങളിൽ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരുനാളിനോടനുബന്ധിച്ച് ഹൈവേയിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു ആവശ്യം യോഗത്തിൽ ഉയർന്നത്.
ചിറങ്ങര റെയിൽവേ മേൽപ്പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ താൽക്കാലിക ക്രമീകരണം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടറെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പോലീസ് - എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനധികൃത ലഹരി വിൽപ്പന തുടങ്ങിയവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കച്ചവർക്കാർക്ക് നിർബന്ധമായും തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്താനും യോഗം നിർദ്ദേശിച്ചു.
വാഹനങ്ങൾക്ക് വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങളൊരുക്കും. 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഹരിത കർമ്മ സേനയുടെ സേവനവും ഉറപ്പാക്കും. തിരുനാളിന് മുമ്പ് ഇറിഗേഷൻ കനാലുകൾ വൃത്തിയാക്കുമെന്നും പൊതുമരാമത്തു റോഡുകളിലെ ഡ്രെയിനേജും പാതയോരങ്ങളും വൃത്തിയാക്കുമെന്നും വകുപ്പു പ്രതിനിധികൾ പറഞ്ഞു.
വൈദ്യുതി വിതരണം, കുടിവെള്ള വിതരണം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് ഉദ്യാേഗസ്ഥർ അറിയിച്ചു. പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യു, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, റവന്യു, വാട്ടർ അഥോറിറ്റി, കെഎസ്ഇബി, ഇറിഗേഷൻ, കെഎസ്ആർടിസി, ബസ്ഓണേഴ്സ് അസോസിയേഷൻ, മർച്ചന്റ്സ് അസോസിയേഷൻ, ഡ്രെെവേഴ്സ് യൂണിയൻ തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു അധ്യക്ഷനായി.
ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൈനി ഷാജി, കൊരട്ടി എസ്ഐ ഒ.ജി. ഷാജി, പഞ്ചായത്ത് പ്രതിനിധികളായ കെ.ആർ. സുമേഷ്, കുമാരി ബാലൻ, വർഗീസ് പയ്യപ്പിള്ളി, വർഗീസ് തച്ചുപറമ്പൻ, ലിജോ ജോസ്, ജെയ്നി ജോഷി, പി.ജി. സത്യപാലൻ, ചാക്കപ്പൻ പോൾ, ഗ്രേസി സ്കറിയ, ലിജോ ജോസ്, പള്ളി ട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, വി.ഡി. ജൂലിയസ് എന്നിവർ പ്രസംഗിച്ചു.