തൃശൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സംസ്ഥാനസർക്കാരിന്റെ കർമപരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നടത്തപ്പെടുന്ന പട്ടയമേളയുടെ ഭാഗമായി ജില്ലയിൽ 2147 പട്ടയങ്ങളും 24 വനാവകാശരേഖകളും വിതരണം ചെയ്തു. തൃശൂർ, ചാവക്കാട്, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിൽ നടത്തിയ പട്ടയമേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ ഹാളിൽ നടന്ന മുകുന്ദപുരം താലൂക്ക്തല പട്ടയമേളയിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ അധികാരത്തിലേറി ചുരുങ്ങിയ കാലയളവിൽതന്നെ സംസ്ഥാനത്ത് 1,77, 000 ത്തിലധികവും ജില്ലയിൽ പതിനായിരത്തോളവും പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതായി മന്ത്രി കെ. രാജൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വേളൂക്കര വില്ലേജിലെ 43 കുടുംബങ്ങൾക്കു പട്ടയം അനുവദിക്കുന്നതിനു പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പുനൽകി.
ചാലക്കുടി രാജീവ്ഗാന്ധി ടൗണ്‍ഹാളിൽ നടന്ന ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്ക്തല പട്ടയമേളയിൽ ഇ.ടി. ടൈസൻ എംഎൽഎ, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സണ്‍ ടി.കെ. ഗീത, റവന്യൂ ഡിവിഷണൽ ഓഫീസർ ഡോ. എം.സി. റെജിൽ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ കെ. കരുണാകരൻ സ്മാരക ടൗണ്‍ഹാളിൽ നടന്ന തൃശൂർ, ചാവക്കാട് താലൂക്ക്തല പട്ടയമേളയിൽ പി. ബാല ചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എൻ.കെ. അക്ബർ, സി.സി. മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ്കളക്ടർ അഖിൽ വി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.