മാലിന്യമുക്ത നവകേരളം കാന്പയിൻ രണ്ടു മുതൽ
പത്തനംതിട്ട: ശുചിത്വ കേരളം, സുസ്ഥിര കേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പെയിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാലിന്യം വലിച്ചെറിയുന്ന ശീലത്തില്‍ നിന്ന് സമൂഹം പിന്തിരിയണം. ഇതുതെറ്റാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമാകണം. കുറ്റകൃത്യമെന്ന നിലയ്ക്ക് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്കാണ് നീങ്ങുന്നത്. പ്രത്യേക വാട്ട്സ്ആപ് നമ്പര്‍ നല്കി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന രീതിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് തുടക്കമിട്ടതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.
സര്‍വതലസ്പര്‍ശിയായി എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചാണ് കാന്പെയിൻ നടപ്പിലാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി 2025 മാര്‍ച്ച് 30 ന് അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ നടത്തും.
എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബ്ലോക്കു തലങ്ങളിലും ശുചിത്വപദ്ധതികള്‍ നടപ്പിലാക്കും. വാര്‍ഡ്തലത്തിലുള്ള പരിപാടികള്‍ കൂടുതല്‍ സജീവമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. സര്‍ക്കാര്‍ വകുപ്പുകളും വിവിധ ഏജന്‍സികളും സന്നദ്ധ സംഘടനകളും ക്ലബുകളും തുടങ്ങി സമസ്ത മേഖലയില്‍ നിന്നുള്ളവര്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഹരിതകേരള-ശുചിത്വ മിഷനുകൾ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ക്ലീന്‍ കേരള കമ്പനി, കില, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റെ തുടങ്ങിയവയുടെ പ്രവര്‍ത്തനരേഖ മുന്‍നിര്‍ത്തിയാണ് കാമ്പയിന് നടത്തുക.
ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന മാലിന്യമുക്തം ജനകീയ കാമ്പെയിന് ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ശുചിത്വപാലനം സംബന്ധിച്ച് വിലയിരുത്തുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി പ്രതിമാസ യോഗങ്ങള്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് പറഞ്ഞു.
സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പോലീസ് മേധാവി വി .ജി. വിനോദ് കുമാർ, എഡിഎം ബി.ജ്യോതി, ഹരിതകേരള മിഷന് കോ-ഓര്‍ഡിറ്റേര്‍ ജി. അനില്‍ കുമാർ, ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ നിഫി ഹക്ക്, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാകണം: വികസന സമിതി
പത്തനംതിട്ട: ജില്ലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസനസമിതിയോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
എല്ലാ പദ്ധതികളിലും സമയക്ലിപ്തത ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജും നിർദേശിച്ചു. അബാന്‍ മേൽപാലം മുഖ്യപരിഗണന നല്കി അടിയന്തരമായി പൂര്‍ത്തിയാക്കണം. പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സർവേ ഡിസംബറില്‍ പൂർത്തീകരിക്കണം.
ജില്ലാ കോടതി സമുച്ചയ നിര്‍മാണം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടേയും ജില്ലാ കളക്ടറുടേയും സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. വലഞ്ചുഴി ടൂറിസം പദ്ധതിയുടെ തുടക്കത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം പാടില്ല. പത്തനംതിട്ട ഭക്ഷ്യപരിശോധന ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ച് ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശവും മന്ത്രി നല്കി.
തിരുവല്ല മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി വിട്ടുനല്‍കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണം. പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്കി.
റാന്നി കുരുമ്പന്‍മൂഴി ആദിവാസി മേഖലകളിലേക്കുള്ള വൈദ്യുതി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് പ്രമോദ് നാരായൺ എംഎല്‍എ ആവശ്യപ്പെട്ടു.
ഉള്‍പ്രദേശങ്ങളായ പമ്പാവാലി, തുലാപ്പള്ളി, മഞ്ഞത്തോട് എന്നിവിടങ്ങളില്‍ ഇന്റെർനെറ്റ് സംവിധാനം കെ-ഫോണ്‍ വഴി ലഭ്യമാക്കണം. പട്ടയ വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും നിര്‍ദേശിച്ചു.
അടൂര്‍ റവന്യു ടവറിലുള്ള മോട്ടര്‍ വെഹിക്കിള്‍ ഓഫീസ് സൗകര്യപ്രദമായി താഴത്തെനിലയിലേക്ക് മാറ്റണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ഡി. സജി ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.