ചാത്തന്നൂർ: നിയോജക മണ്ഡലത്തിലെചാത്തന്നൂർ, പരവൂർ,പാരിപ്പള്ളി, കൊട്ടിയം പട്ടണങ്ങളിലെ മാർക്കറ്റുകൾആധുനിക നിലവാരങ്ങളോടെ നിർമിക്കുമെന്ന് ജി.എസ്.ജയലാൽ എം എൽ എ . ചില മാർക്കറ്റുകളുടെ നിർമാണ നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും എം എൽ എ .ചാത്തന്നൂർ 5.28 കോടി ,-കൊട്ടിയം 2.26 ,കോടി ,പാരിപ്പള്ളി 3.02 കോടി ,പരവൂർ 2.35 കോടി രൂപ വീതമാണ് മാർക്കറ്റ് നിർമാണത്തിന് വിനിയോഗിക്കുന്നത്.
ആധുനിക നിലവാരത്തിലുള്ള മത്സ്യച്ചന്തകളും വിപുലമായ സൗകര്യങ്ങളുള്ള വാണിജ്യ സമുച്ചയങ്ങളും നിർമിക്കുന്നതിനായുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലെത്തിയതായി ജി.എസ്.ജയലാൽ അറിയിച്ചു. പദ്ധതിയ്ക്കാവശ്യമായ ഭരണ, ധനകാര്യ, സാങ്കേതികാനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു.
പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം എന്നീ മത്സ്യച്ചന്തകൾ ഉൾപ്പെട്ട വാണിജ്യ സമുച്ചയങ്ങൾ ദേശീയപാതയോരത്താണ്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ തീരദേശ വികസന കോർപറേഷനാണ് പദ്ധതി നിർവഹണം നടത്തുന്നത്.
ചാത്തന്നൂരിലെ മത്സ്യച്ചന്തയുടെയും വാണിജ്യ സമുച്ചയങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. കൊട്ടിയം, പരവൂർ മാർക്കറ്റുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പാരിപ്പള്ളി മത്സ്യച്ചന്തയുടെയും വ്യാപാരസമുച്ചയങ്ങളുടെയും നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ ഉടൻ സ്വീകരിക്കും .
അഞ്ച് കോടി ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് ചാത്തന്നൂർ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്.ഗ്രൗണ്ട് ഫ്ളോർ കൂടാതെ രണ്ട് നിലകളിലായി സൗകര്യങ്ങളൊരുക്കിയാണ് ചാത്തന്നൂർ മത്സ്യച്ചന്ത സമുച്ചയം നിർമിക്കുന്നത്.
പരവൂർ മത്സ്യച്ചന്തയ്ക്കും വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് കോടി 35 ലക്ഷം രൂപയും കൊട്ടിയം മത്സ്യച്ചന്തയ്ക്കും വ്യാപാര സമുച്ചയത്തിനുംരണ്ട് കോടി 26 ലക്ഷം രൂപയും പാരിപ്പള്ളി മത്സ്യച്ചന്തയ്ക്കും വാണിജ്യ സമുച്ചയങ്ങൾക്കുമായി മൂന്നു കോടി രണ്ട് ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
എല്ലാ മത്സ്യച്ചന്തകളിലും ആധുനികമായ സംവിധാനങ്ങളൊരുക്കുന്നതിന് നിർദ്ദേശങ്ങളുണ്ട്. മത്സ്യവിപണനത്തിനായുള്ള പ്രത്യേക ഇടങ്ങൾ, ശീതീകരണ സംവിധാനങ്ങൾ, ശൗചാലയ സമുച്ചയം, ചെറുകിട കച്ചവടക്കാർക്കുള്ള സൗകര്യങ്ങൾ, വലിയ കടമുറികൾ , ഹാളുകൾ, ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഓരോ മത്സ്യച്ചന്തകളിലും സജ്ജമാക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെെ കാലത്ത് ബജറ്റ് പ്രസംഗത്തിലുൾപ്പെടുത്തി കിഫ്ബി വഴി അന്നത്തെ ധനകാര്യ മന്ത്രി ചാത്തന്നൂരിലെ നാല് മാർക്കറ്റുകളിൽ ആധുനിക സംവിധാനങ്ങളൊരുക്കി നവീകരിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു.പരവൂർ, കൊട്ടിയം, പാരിപ്പള്ളി മാർക്കറ്റുകളുടെ നിർമാണോദ്ഘാടനം ഉടൻ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.