ചാത്തന്നൂർ: കൊട്ടിയത്ത് ആധുനിക നിലവാരത്തിലുള്ള മത്സ്യച്ചന്തയുടെയും വിപുലമായ സൗകര്യങ്ങളോടെയുള്ള വാണിജ്യ സമുച്ചയത്തിന്റെയും നിർമാണം ഉടൻ ആരംഭിക്കുമെന്ന് ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ജയലാൽ എംഎൽഎയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖാ എസ്. ചന്ദ്രൻ, വാർഡംഗം, ഉദ്യോഗസ്ഥർ, കരാറുകാരൻ എന്നിവർ മാർക്കറ്റിലെ നിർമാണ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾക്ക് രൂപം നൽകി.
2. 26 കോടി രൂപയാണ് കൊട്ടിയം മത്സ്യ ചന്തയുടെ നിർമാണത്തിനായി അനുവദിച്ചത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണം നടത്തുന്നത്.
മത്സ്യവിപണനത്തിന് പ്രത്യേക ഇടങ്ങൾ, ശീതീകരണ സംവിധാനങ്ങൾ, ശൗചാലയ സമുച്ചയം, ചെറുകിട കച്ചവടക്കാർക്കുള്ള സൗകര്യങ്ങൾ, വലിയ കടമുറികൾ, ഹാളുകൾ, ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്.
കിഫ്ബി ഫണ്ടിലൂടെ ചാത്തന്നൂർ മണ്ഡലത്തിലെ കൊട്ടിയം, ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി മാർക്കറ്റുകൾ ആധുനിക സംവിധാനങ്ങളൊരുക്കി നവീകരിക്കാൻ പന്ത്രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ചാത്തന്നൂർ മത്സ്യ ച്ചന്തയുടേയും വ്യാപാരസമുച്ചയങ്ങളുടേയും നിർമാണം പുരോഗമിച്ച് വരുന്നു. കൊട്ടിയം മാർക്കറ്റിന്റേയും പരവൂർ, പാരിപ്പള്ളി മാർക്കറ്റുകളുടേയും നിർമാണോദ്ഘാടനം ഉടൻ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.