195 പന്തിൽ 150 റണ്‍സുമായി സർഫറാസ് ഖാൻ ടിം സൗത്തിയുടെ പന്തിൽ അജാസ് പട്ടേലിനു ക്യാച്ച് നൽകി പുറത്ത്. ടെസ്റ്റിൽ സർഫറാസിന്റെ കന്നി സെഞ്ചുറിയാണ്. മൂന്നു സിക്സും 18 ഫോറും സർഫറാസിന്റെ ബാറ്റിൽനിന്നു പിറന്നു. ആദ്യ 100 റണ്‍സിലെ 40ഉം പോയിന്റിനും തേർഡ് മാനിനും ഇടയിലൂടെയുള്ള ലേറ്റ് കട്ടിലൂടെയായിരുന്നു സർഫറാസ് നേടിയത്.
ഇരുപത്താറുകാരനായ സർഫറാസിന്റെ ബാറ്റിംഗ് ക്ലാസ് വെളിപ്പെടുത്തുന്നതായിരുന്നു അപ്പർ കട്ട്, ഡാബ്സ്, സ്വിഷ് സ്വാറ്റ് തുടങ്ങിയ ലേറ്റ് ഷോട്ടുകൾ. ജാവേദ് മിയാൻദാദിന്റെ 2024 വേർഷൻ എന്നാണ് സഞ്ജയ് മഞ്ജരേക്കർ സർഫറാസിനെ വിശേഷിപ്പിച്ചതെന്നതും ശ്രദ്ധേയം.
പന്ത് ബി ഒറോക്ക് 99 ഒന്നാം ഇന്നിംഗ്സിനിടെ കാൽമുട്ടിനു പന്തുകൊണ്ടു പരിക്കേറ്റ് മൈതാനംവിട്ട ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ഗ്ലെൻ ഫിലിപ്സിനെ കവർ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി നേരിട്ട 55-ാം പന്തിൽ പന്ത് അന്‍പതിലെത്തി.
എന്നാൽ, ഏഴാം ടെസ്റ്റ് സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഋഷഭ് പന്ത് പുറത്ത്. ആറടി നാലിഞ്ച് ഉയരമുള്ള വില്യം ഒറോക്കിന്റെ പന്തിൽ ഋഷഭ് ബൗൾഡായി. പന്തും സർഫറാസും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 35.1 ഓവറിൽ 177 റണ്‍സ് നേടിയത് ന്യൂസിലൻഡ് ബൗളർമാരുടെ താളം തെറ്റിച്ചു.
രണ്ടാം ന്യൂബോളിൽ വീണു സർഫറാസ്-പന്ത് കൂട്ടുകെട്ടിനുശേഷം ന്യൂസിലൻഡ് നടത്തിയ രണ്ടാം ന്യൂബോൾ ആക്രമണം ഇന്ത്യയെ തകർത്തു. രണ്ടാം ന്യൂബോൾ ആക്രമണത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റാണ് നഷ്ടപ്പെട്ടത്. നേടാനായത് വെറും 62 റണ്‍സും.
സ്കോർ ബോർഡിൽ 400 റണ്‍സുള്ളപ്പോഴായിരുന്നു കിവീസ് രണ്ടാം ന്യൂബോൾ കൈയിലെടുത്തത്. സ്കോർ 408ൽ എത്തിയപ്പോൾ സർഫറാസിനെ വീഴ്ത്തി അതിന്റെ ആദ്യഫലം സന്ദർശകർ ആഘോഷിച്ചു. തുടർന്ന് 462ൽ ഇന്ത്യയെ അവർ പുറത്താക്കുകയും ചെയ്തു. അതോടെ ന്യൂസിലൻഡിനു മുന്നിൽ മികച്ച ലക്ഷ്യം മുന്നോട്ടുവയ്ക്കാമെന്ന ഇന്ത്യൻ മോഹം അസ്ഥാനത്തായി.
സ്കോർ ബോർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 46.
ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 402.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സ്റ്റംപ്ഡ് ബ്ലണ്ടെൽ ബി അജാസ് 35, രോഹിത് ബി അജാസ് 52, കോഹ്ലി സി ബ്ലണ്ടെൽ ബി ഫിലിപ്സ് 70, സർഫറാസ് സി അജാസ് ബി സൗത്തി 150, പന്ത് ബി ഒറോക്ക് 99, രാഹുൽ സി ബ്ലണ്ടെൽ ബി ഒറോക്ക് 12, ജഡേജ സി യംഗ് ബി ഒറോക്ക് 5, അശ്വിൻ എൽബിഡബ്ല്യു ബി ഹെൻറി 15, കുൽദീപ് നോട്ടൗട്ട് 6, ബുംറ സി ബ്ലണ്ടെൽ ബി ഹെൻറി 0, സിറാജ് സി സൗത്തി ബി ഹെൻറി 0, എക്സ്ട്രാസ് 18, ആകെ 99.3 ഓവറിൽ 462.
വിക്കറ്റ് വീഴ്ച: 1-72, 2-95, 3-231, 4-408, 5-433, 6-438, 7-441, 8-458, 9-462, 10-462.
ബൗളിംഗ്: സൗത്തി 15-2-53-1, ഹെൻറി 24.3-3-102-3, ഒറോക്ക് 21-4-92-3, അജാസ് പട്ടേൽ 18-3-100-2, ഫിലിപ്സ് 15-2-69-1, രചിൻ 6-0-30-0.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം നോട്ടൗട്ട് 0, കോണ്‍വെ നോട്ടൗട്ട് 0, എക്സ്ട്രാസ് 0, ആകെ 0.4 ഓവറിൽ 0/0.
ബൗളിംഗ്: ബുംറ 0.4-0-0-0.