Editorial
ഭിന്നശേഷി സംവരണ ഒഴിവുകൾ സർക്കാർ നികത്തില്ല, മറ്റ് അധ്യാപകരുടെ നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. കെടുകാര്യസ്ഥത മറയ്ക്കാൻ നുണ പോരാഞ്ഞ്, ഇപ്പോൾ വർഗീയ കാർഡും! മതിയാക്കൂ, ഈ രാഷ്ട്രീയാഭ്യാസം.
നുണ പറയുന്നവർക്കു വർഗീയത കളിക്കാനും മടിയുണ്ടാകില്ലെന്നു തോന്നും, വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ കേട്ടാൽ. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആദ്യ പ്രസ്താവന. ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സർക്കാരിനു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് രോഷാകുലനായ മന്ത്രി വർഗീയ കാർഡിറക്കിയത്. മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നും കോടതിവിധി അനുസരിക്കണമെന്നുമാണ് ഭീഷണി.
ഭിന്നശേഷി ഒഴിവുകൾ നികത്താൻ സർക്കാർ പരാജയപ്പെട്ടതിനാൽ സ്ഥിരനിയമനം മുടങ്ങിയ മറ്റ് അധ്യാപകർക്കുവേണ്ടി ശബ്ദിക്കുന്നതിൽ എന്തു മതവും ജാതിയുമാണ് ഉള്ളതെന്നു മനസിലാകുന്നില്ല. ഇങ്ങനെയൊക്കെ വസ്തുതകളെ വളച്ചൊടിക്കണമെങ്കിൽ വർഗീയതയുടെ കനലൊരുതരിയെങ്കിലും ഉള്ളിലുണ്ടാകണം. തീർച്ചയായും ആത്മപരിശോധന നടത്തണം. 16,000 അധ്യാപകരാണു മഴയത്തു നിൽക്കുന്നത്; പതിനായിരക്കണക്കിനു വിദ്യാർഥികളും. വർഗീയ ധ്രുവീകരണമല്ല സർ, വകതിരിവാണു വേണ്ടത്.
അഞ്ചു വർഷത്തിലധികമായി സർക്കാരിനു പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകരുടെ നിയമനം. ഈ നാലു ശതമാനം സംവരണം നടത്തിയില്ലെങ്കിൽ മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം നടത്താനാവില്ല. സർക്കാരാണ് അധ്യാപകരെ കൊടുക്കേണ്ടതെങ്കിലും പൂർണമായും കഴിഞ്ഞിട്ടില്ല. മാനേജ്മെന്റുകൾ പത്രപ്പരസ്യത്തിലൂടെ ശ്രമിച്ചിട്ടും ആവശ്യത്തിനു ഭിന്നശേഷിക്കാരെ കിട്ടുന്നില്ല. ഇങ്ങനെ ഏകദേശം 16,000 അധ്യാപകർ ദിവസക്കൂലിക്കാരായി ആനുകൂല്യങ്ങളൊന്നുമില്ലാതെ നിൽക്കുകയാണ്.
ഒഴിവു നികത്താൻ സർക്കാർ അന്പേ പരാജയപ്പെട്ടതോടെ എൻഎസ്എസ് മാനേജ്മെന്റ് കോടതിയെ സമീപിച്ചു. സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് കഴിഞ്ഞ മാർച്ചിലെ വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, സർക്കാർ ഒഴിവു നികത്തില്ല, മറ്റു നിയമനങ്ങൾ ക്രമപ്പെടുത്തുകയുമില്ല. ഈ കെടുകാര്യസ്ഥത മറയ്ക്കാനാണ് നുണകളും ഒടുവിൽ വർഗീയ കാർഡും വീശുന്നത്.
ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം പ്രതിസന്ധിയല്ലെങ്കിലും വിഷയം ചൂണ്ടിക്കാണിച്ചതിനാൽ മന്ത്രിയുടെ കലി അവരോടായി. സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുമുണ്ട്.
പക്ഷേ, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറയുന്നത്. “മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ട. കോടതിവിധി അനുസരിക്കണം. എയ്ഡഡ് സ്കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകളുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. എല്‍ഡിഎഫിനെതിരായി എക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗവണ്മെന്റ് കീഴടങ്ങില്ല. പണ്ട് വിമോചനസമരം നടത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നടത്താന്‍ സാധിച്ചെന്നു വരില്ല. സ്വകാര്യ മാനേജ്മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ഥികളുടെ കാര്യങ്ങളും ഗവണ്മെന്റ് സംരക്ഷിക്കും”. ആദ്യപ്രസ്താവന നുണയായിരുന്നെങ്കിൽ ഇത്തവണ വർഗീയതകൂടി തിരുകിക്കയറ്റി. പക്ഷേ, വെറുതെ വർഗീയത പറഞ്ഞ് ആടിനെ പട്ടിയാക്കാൻ പറ്റില്ലല്ലോ. ഇതു കേരളമല്ലേ.
ഈ മന്ത്രിയുടെ പെരുമാറ്റത്തിൽ സർക്കാരിന് ഒരു പ്രത്യേകതയും തോന്നുന്നില്ലേ? ആരാണ് മതവും ജാതിയും നോക്കി സർക്കാരിനെ വിരട്ടിയത്? ക്രൈസ്തവ മാനേജ്മെന്റുകളുടെ സ്കൂളുകളിൽ മാത്രമാണോ ഈ വിഷയമുള്ളത്? ഈ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ കുടുങ്ങിപ്പോയ 16,000 അധ്യാപകരും ക്രൈസ്തവരാണോ, അവർ പഠിപ്പിക്കുന്ന പതിനായിരക്കണക്കിനു വിദ്യാർഥികളെല്ലാം ക്രൈസ്തവരാണോ? ഇതൊന്നുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് എന്തെങ്കിലും ജാതി-മത ധ്രുവീകരണമാണോ ലക്ഷ്യം?
എൽഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ചവരാണ് ഇപ്പോൾ സമരവുമായി രംഗത്തെത്തിയതത്രേ! ക്രൈസ്തവ സഭകളുടേത് ഉൾപ്പെടെയുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റും 16,000 വരുന്ന അധ്യാപകരും അവരുടെ കുടുംബങ്ങളും ഈ അനീതിക്കെതിരേ പ്രതികരിക്കുന്നവരുമൊക്കെ എൽഡിഎഫിനെതിരേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ, ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തുമായിരുന്നോ? അതോ എൽഡിഎഫിനെതിരേ നിലപാട് എടുത്താൽ, അധ്യാപകരെ ദ്രോഹിച്ചാണെങ്കിലും സമുദായത്തെ പാഠം പഠിപ്പിക്കുമെന്നാണോ? എങ്കിൽ തുറന്നുപറയണം.
പിന്നെയീ, ജനദ്രോഹസർക്കാരുകൾക്കെതിരേയുള്ള അവകാശസമരങ്ങളും വിമോചനസമരവുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇല്ലെന്നേയുള്ളൂ. അതുപോലെ, ഭിന്നശേഷി സംവരണ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേ നടപടിയെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കണക്കുകൾ പുറത്തു വരട്ടെ. ഈ സർക്കാർ നീതിയുടെ പക്ഷത്താണെങ്കിൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരേയും റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവിന്റെ പകുതിപോലും നികത്താനാകാതെ നുണപ്രചാരണവും വർഗീയാക്ഷേപവും നടത്തുന്നവർക്കെതിരേയും നടപടിയെടുക്കണം. അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ സർക്കാരിനുണ്ടാകുന്ന അധികച്ചെലവാണ് പ്രശ്നമെങ്കിൽ, അതിനുള്ള സാന്പത്തികഭദ്രതയില്ലെങ്കിൽ, മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ വിഷയം നീട്ടിക്കൊണ്ടു പോകാമെന്നാണെങ്കിൽ... അതു പറയണം.
ഭിന്നശേഷിക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിലാകട്ടെ, കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ മികവിലാകട്ടെ ക്രൈസ്തവസഭകൾ തല ഉയർത്തിത്തന്നെയാണു നിൽക്കുന്നത്. സ്വാശ്രയ വിഷയങ്ങളിലുൾപ്പെടെ ഏറെ ചെളിവാരിയെറിഞ്ഞിട്ടുള്ളതും സിപിഎമ്മാണ്. പക്ഷേ, നിയമസംവിധാനങ്ങളുള്ളതുകൊണ്ട് തകർക്കാനായിട്ടില്ല. മന്ത്രീ, അങ്ങയുടെ പാർട്ടിയുടെ വിദ്യാർഥി സംഘടന ഇവിടത്തെ കലാലയങ്ങളിൽ ചെയ്യുന്ന അപനിർമിതിയാണ് നിങ്ങൾ വിദ്യാഭ്യാസമേഖലയോടു ചെയ്തുകൊണ്ടിരിക്കുന്നത്. റാഗിംഗ്, ആൾക്കൂട്ട വിചാരണകൾ, മാർക്ക് തട്ടിപ്പ്, നേതാവിന്റെ സ്ത്രീവിരുദ്ധത, സർവകലാശാലകളിലെ പിൻവാതിൽ നിയമനങ്ങൾ, അക്രമം, ഗുണ്ടായിസം... കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും യുവാക്കൾ രക്ഷപ്പെടുകയാണ്. മറക്കരുത്. വിദ്യാഭ്യാസത്തെ രാഷ്ട്രീയാഭ്യാസമാക്കരുത്.
ഇനിയും പറയും; ഭിന്നശേഷിക്കാരുടെ ഒഴിവു നികത്താനുള്ള കഴിവുകേടു മറച്ചുവച്ച് മറ്റ് അധ്യാപകരുടെ സ്ഥിരനിയമനം തടഞ്ഞ് അവരെ ബന്ദികളാക്കുന്ന കൊടിയ മനുഷ്യാവകാശലംഘനമാണ് ഈ സർക്കാർ നടത്തുന്നത്. മന്ത്രി ശിവൻകുട്ടി വർഗീയാരോപണം നടത്തിക്കളയുമോയെന്നു പേടിച്ച്, കേരളം കണ്ട ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനീതിയും കണ്ടില്ലെന്നു നടിക്കാനാവില്ല. ഈ അധ്യാപകരുടെയും ആശമാരുടെയുമൊക്കെ കണ്ണീർ നിങ്ങളെ വേട്ടയാടില്ലെന്നാണോ കരുതുന്നത്?
Editorial
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി സംവരണ പ്രതിസന്ധിയുടെ പേരിൽ വേലയ്ക്കു കൂലിയും അവകാശങ്ങളും നിഷേധിക്കപ്പട്ടവർക്കും തോന്നേണ്ടേ
ഇവിടെയൊരു സർക്കാരുണ്ടെന്ന്!
ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്‍പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്‍പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.
Editorial
ഉത്തരക്കടലാസിൽ അഞ്ചു കളിനിയമങ്ങളെഴുതിയ അഹാൻ എന്ന മൂന്നാം ക്ലാസുകാരൻ വിജയികൾക്കായി ആറാമതൊന്നുകൂടി എഴുതിച്ചേർത്തിരിക്കുന്നു; “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”അഹങ്കാര-വിദ്വേഷ-യുദ്ധ വിരുദ്ധമായ അഹാന്റെ ആറാം നിയമം കുട്ടികൾക്കു മാത്രമുള്ളതല്ല.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് സമൂഹമാധ്യമത്തിലൂടെ ലോകത്തിനു മുന്നിലെത്തിച്ചത്. മൂന്നാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയാറാക്കാമോ എന്നതായിരുന്നു ചോദ്യം. അഹാൻ എഴുതിയ ‘സ്പൂണും നാരങ്ങയും’ കളിയുടെ ആറാമത്തെ നിയമം “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്നായിരുന്നു.
ആലോചിച്ചാൽ നമ്മുടെ കുടുംബത്തെയും പൊതുജീവിതത്തെയും പ്രകാശമാനമാക്കാൻ ഇത്ര ലളിതവും വിജയസാധ്യതയുള്ളതുമായ മറ്റൊരു നിയമവുമില്ല. അഹാൻ രചിച്ചതും വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്തതുമായ ഈ പരിഷ്കൃതനിയമം കേരളം ഏറ്റെടുക്കേണ്ടതാണ്.
തലശേരി ഒ. ചന്തുമേനോന്‍ സ്മാരക സ്കൂളിലെ മൂന്നാം ക്ലാസുകാരന് അഹാന് അനൂപിന്റെ ഉത്തരമാണ് വൈറലായത്. അഹാൻ തെരഞ്ഞെടുത്തത് സ്പൂണും നാരങ്ങയും കളിയാണ്. കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകളെ പ്രചോദിപ്പിക്കുന്ന ആ ചോദ്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളെയും മറികടന്ന് ഉത്തരം മുന്നോട്ടു പോയി. ആറു നിയമങ്ങളിൽ ഒടുവിലത്തേതായി അഹാൻ എഴുതി: “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.”
മാർക്കും കൈയടിയും വാങ്ങിയ ഉത്തരം, ചോദ്യക്കടലാസിൽനിന്നിറങ്ങി നവകേരളയാത്ര നടത്തുകയാണ്. ‘ജയിച്ചവർ തോറ്റവരെ കളിയക്കരുത്’ എന്ന് ഒരു ലിഖിതനിയമവും ലോകത്തില്ല. ഒരു ഭരണഘടനയും അതേക്കുറിച്ചൊന്നും പറയുന്നില്ല. പക്ഷേ, അഹങ്കാരം വെടിയാനും അപരനെ ചേർത്തുനിർത്താനുമുള്ള ഈ സൂത്രവാക്യം നമ്മുടെ സംസ്കാരത്തെ പുതുക്കിപ്പണിയാനുള്ളതാണ്.
ഇനിമേൽ കളിയിലും ജീവിതത്തിലും തോറ്റവരെ, ജീവിതമത്സരങ്ങളിൽ പിന്നാക്കമായിപ്പോയവരെ, ദൗർബല്യങ്ങളുള്ളവരെ, കോടതികളിൽ തോറ്റവരെ, നിസഹായരെ, ന്യൂനപക്ഷങ്ങളെ, പാർശ്വവത്കരിക്കപ്പെട്ടവരെ, ദരിദ്രനെ, നഗ്നനെ... കളിയാക്കരുത്. അവരെ നമ്മുടെ വീട്ടിലോ പുറത്തോ തലകുനിപ്പിച്ചു നിർത്തരുത്.
ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന സന്ദേശത്തിന്റെ വ്യാപ്തി കേരളത്തിൽ ഒതുങ്ങില്ല. യുദ്ധത്തിൽ വിജയിച്ചെന്ന് അവകാശപ്പെടുന്നവർ തോൽക്കുന്നവരെ കളിയാക്കും വിധം ശത്രുതാപരമായ ഉടന്പടികളിൽ ഒപ്പിടുവിക്കുന്നത് അടുത്ത യുദ്ധത്തിനു കാരണമാകാറുണ്ട്. ഒന്നാം ലോകയുദ്ധത്തിന്റെ സമാധാന ഉടന്പടിയായ വെർസയ് ഉടന്പടിയിലും ഇതിന്റെ മാതൃകയുണ്ട്.
പരാജിതരായ ജർമനിയെ നിരായുധീകരിക്കുക, സഖ്യകക്ഷികൾക്കു നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിബന്ധനകളിൽ പലതും ജർമൻകാരുടെ സാന്പത്തികത്തകർച്ച ഉറപ്പാക്കുന്നതും അപമാനിക്കുന്നതുമായിരുന്നു. ആ ഉടന്പടിയിലെ ജർമൻ വിരുദ്ധ നിബന്ധനകൾ രണ്ടാം ലോകയുദ്ധത്തിലേക്കു നയിക്കാൻ ഹിറ്റ്ലർ ഉപയോഗിക്കുകയും ചെയ്തു.
വിജയത്തിനൊടുവിൽ പരാജിതർക്കു കൈകൊടുത്തു പിരിയുന്ന കായികതാരങ്ങളെ നാം കാണാറുണ്ട്. മാതൃകാപരമാണത്. ശ്രദ്ധിക്കേണ്ട കാര്യം; വിജയിക്കുന്നവർ മാത്രമല്ല, വിജയികളുടെ അനുയായികളും തോൽക്കുന്നവരെ കളിയാക്കാറുണ്ട്. രാഷ്ട്രീയ-മത രംഗങ്ങളിൽ ഇത് അധികമായിട്ടുണ്ട്.
എതിരാളികളെ നേരിട്ടും സമൂഹമാധ്യമങ്ങളിലും വ്യക്തിഹത്യ ചെയ്യുന്നവർ, പരിഷ്കൃതസമൂഹം കൈവെടിയേണ്ടിയിരുന്ന ഒരു അപചയത്തെ, അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയ പ്രതികരണത്തിന്റെയും വേഷംകെട്ടിച്ച് ജനാധിപത്യത്തിന്റെ കസേരയിട്ട് ഇരുത്തിയിട്ടുണ്ട്. അതെത്ര ദുർബലമായ വിജയാഘോഷമാണെന്ന് അഹാൻ എന്ന കുട്ടി ചൂണ്ടിക്കാട്ടുന്നു.
അഹാന്റെ ഉത്തരക്കടലാസിലെ ആദ്യത്തെ അഞ്ചു നിയമങ്ങളുടെ ചുരുക്കം, ആരോഗ്യകരമായ മത്സരത്തെ ഉറപ്പിക്കുന്നതാണ്. മത്സരത്തിൽ നാം തനിച്ചല്ലാത്തതിനാൽ പൊതുവായ ചിട്ടകൾ പാലിക്കുക, അടുത്തുള്ളയാളുടെ സ്ഥാനത്തേക്ക് അതിക്രമിച്ചു കയറാതിരിക്കുക, നിലത്തു വീണാൽ വീണ്ടും എഴുന്നേറ്റു നടക്കുക, നിബന്ധനകൾ ലംഘിക്കുന്നവർ മത്സരത്തിൽനിന്നു മാറുക.
സത്യത്തിൽ, കളി ജയിക്കുന്നതോടെ നിയമങ്ങൾ തീരുന്നതാണു പതിവ്. പിന്നെ വിജയിയുടെ ലോകമാണ്. പക്ഷേ, അവിടെയാണ് അഹാന്റെ ആറാം നിയമം വ്യത്യസ്തമാകുന്നത്. പരാജിതരെ ധൈര്യപ്പെടുത്തുന്നവർ വീണിടത്തുനിന്ന് എഴുന്നേൽക്കാന് കൈ കൊടുക്കുകയാണ്. ആ കൈ വിജയിയുടേതായാൽ പരാജിതൻ പുതിയൊരു മനുഷ്യനാകും. പുതിയൊരു ലോകം പിറക്കട്ടെ.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തതിനെതിരേ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിസിയുടേത് ചട്ടവിരുദ്ധ നടപടിയാണെന്ന് മന്ത്രി പ്രതികരിച്ചു.
ഗവർണർ എല്ലാം പ്ലാൻ ചെയ്ത് നടപ്പാക്കുന്നു. ചട്ടമ്പിത്തരം അനുവദിക്കില്ല. ഗവർണറുടെ കൂലിതല്ലുകാരനെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
ഭാരതാംബയെ രജിസ്ട്രാർ മാനിച്ചില്ലെന്നാണ് ആരോപണമായി ഉന്നയിക്കുന്നത്. ആരാണ് ഭാരതാംബ. കാവിക്കൊടിയേന്തിയ ഒരു സഹോദരി അല്ലെങ്കിൽ ഒരു വനിത മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ചട്ടലംഘനം മൂലം പരിപാടി റദ്ദാക്കിയെന്ന് അറിഞ്ഞതിന് ശേഷവും ആ പരിപാടിയിൽ പങ്കെടുത്ത ഗവർണറാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയ സംഭവത്തിലാണ് രജിസ്ട്രാർ കെ.എസ്.അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. ഗവർണറോട് അനാദരവ് കാണിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Kerala
കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ട് വച്ചാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ച് ഇവരെ ഇവിടെനിന്ന് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായത്.
Kerala
തിരുവനന്തപുരം: രാജ്ഭവനില്‍ വീണ്ടും ഭാരതാംബ ചിത്രവിവാദം. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചു.
ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
താന്‍ ചെല്ലുമ്പോള്‍ കാണുന്നത് ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു. കാര്യപരിപാടിയില്‍ പുഷ്പാര്‍ച്ചനയുടെ കാര്യം സൂചിപ്പിച്ചിരുന്നില്ല.
സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചത് അനൗചിത്യമാണ്. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റി.
അഹങ്കാരവും ധിക്കാരവും നിറഞ്ഞതാണ് ഗവര്‍ണറുടെ പ്രവൃത്തി. രാജ്ഭവന് രാഷ്ട്രീയ പാര്‍ട്ടികളുടെ കുടുംബസ്വത്തല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.