വാഷിംഗ്ടൺ ഡിസി: കാനഡക്ക് 10 ശതമാനം അധിക തീരുവ ചുമത്തി യുഎസ്. ശനിയാഴ്ചയാണ് ഡോണൾഡ് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചത്. നേരത്തെ ചുമത്തിയ തീരുവക്ക് പുറമേയാണിതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിച്ചുവെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് അധിക തീരുവ ചുമത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വസ്തുതകളെ ഗുരുതര തെറ്റായി ചിത്രീകരിക്കുകയും ശത്രുതാപരമായ പ്രവൃത്തി ചെയ്യുകയും ചെയ്തതിനാൽ കാനഡക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
യുഎസ് തീരുവകൾക്കെതിരെയാണ് കാനഡ ടിവി പരസ്യം നൽകിയത്. ഇതില്‍ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
1987ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്.
എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു. ഈ പരസ്യം പുറത്ത് വന്നതിന് പിന്നാലെയാണ് കാനഡക്കെതിരായ നടപടികൾ ട്രംപ് ശക്തമാക്കിയത്.