കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്.
വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിന്റെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം.
ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു. വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി.
കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിന്റെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്.
അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും.
കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്.
വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.