Leader Page
ബിഹാർ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ഒക്ടോബറിലോ നവംബറിലോ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രാഷ്ട്രീയപോരാട്ടം പതിവിലേറെ മുറുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ബിഹാറിലെത്തി അങ്കം കുറിച്ചതോടെ കടുത്ത വീറും വാശിയും പ്രകടമാണ്. ജെഡിയു- ബിജെപി സഖ്യവും ആർജെഡി- കോണ്‍ഗ്രസ് സഖ്യവും ഇത്തവണ വിട്ടുകൊടുക്കാൻ തയാറല്ല.
ജാതി സെൻസസ് രാഷ്ട്രീയം
വോട്ടുകൊള്ള മുതൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പാവങ്ങളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം വരെ ബിഹാറിൽ വലിയ ചർച്ചയാണ്. എങ്കിലും ജാതി സെൻസസും പതിവ് ജാതി, മത സമവാക്യങ്ങളും തന്നെയാകും ജനവിധി നിർണയിക്കുക. രാഹുൽ ഗാന്ധി തുടർച്ചയായി ആവശ്യപ്പെട്ട ജാതി സെൻസസ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ഇതു മനസിലാക്കിയാണ്.
ജാതി സെൻസസിനെ ആദ്യം എതിർക്കേണ്ടിയിരുന്നില്ലെന്നാകും ബിജെപി ഇപ്പോൾ ചിന്തിക്കുക. ജാതി സെൻസസിന്റെ പ്രധാന ക്രെഡിറ്റ് രാഹുലിന്റേതായതിൽ ബിജെപിക്കു സ്വയം പഴിക്കാനേ കഴിയൂ. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ റിക്കാർഡ് തകർച്ച, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന പല പ്രശ്നങ്ങളും ബിഹാറിൽ മുഖ്യ ചർച്ചയാകാനിടയില്ല.
രാഹുലിന്റെ വോട്ടവകാശ യാത്ര
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര (വോട്ട് അധികാർ യാത്ര) തിങ്കളാഴ്ച പാറ്റ്നയിൽ സമാപിക്കുന്നതോടെ കളം മുറുകും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനിന്ന് അംബേദ്കറുടെ പ്രതിമയിലേക്കു മാർച്ച് ചെയ്യുന്ന ഘോഷയാത്രയോടെയാണു യാത്ര അവസാനിക്കുക. വോട്ടവകാശ യാത്രയുടെ സമാപനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന്റെയും പ്രതിപക്ഷ മുന്നേറ്റത്തിന്റെയും തുടക്കമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും പ്രതീക്ഷിച്ചതിലേറെ ആവേശമുയർത്താൻ രാഹുലിനു കഴിഞ്ഞത് നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ഉറക്കം കെടുത്തും. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായവും രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും ഉയർത്തുന്ന വെല്ലുവിളിക്കു പുറമെയാണ് ഭരണസഖ്യത്തിനു മുന്നിൽ രാഹുലിന്റെ വോട്ടവകാശ യാത്രയുടെ തിരതള്ളൽ.
വോട്ട് ആയുധവും ശക്തിയും
ജനാധിപത്യഭരണത്തിൽ പൗരന്മാർക്കുള്ള ഏറ്റവും ശക്തമായ അക്രമരഹിത ആയുധമാണു വോട്ട്. തുല്യാവകാശവും തുല്യനീതിയും നേടിയെടുക്കാനുള്ള ആയുധം. വിലയേറിയ ഈ വോട്ടവകാശത്തിൽ കൃത്രിമം നടത്തി ജനവിധി അട്ടിമറിക്കപ്പെടുന്നുവെന്ന തോന്നൽപോലും ആപത്കരമാണ്.
വോട്ടുകൊള്ളയെക്കുറിച്ച് ഡിജിറ്റൽ പ്രസന്റേഷനോടെ പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നേവരെ ഒന്നും പറയാത്തതുതന്നെ കള്ളം വെളിപ്പെടുത്തുന്നുവെന്നാണ് രാഹുൽ ആരോപിച്ചത്.
വോട്ടുമോഷണം കെട്ടുകഥയല്ല
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പാണ് ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിവിട്ട കോളിളക്കം അത്രവേഗം കെട്ടടങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു രാഹുൽ ചൂണ്ടിക്കാട്ടിയത് പലതും ശരിയാണെന്നു ഭൂരിപക്ഷം ജനങ്ങൾ മനസിലാക്കി.
രാഹുൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇനിയും നിഷേധിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാൻ ബിജെപി മന്ത്രിമാരും നേതാക്കളും വക്താക്കളും നിരയായി രംഗത്തിറങ്ങിയെന്നതും അപഹാസ്യമായി.
ഒരു വീട്ടിൽ 947 വോട്ടർമാർ!
ബിഹാറിലെ ബോധ് ഗയയിൽ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിൽ 947 വോട്ടർമാർ ഉണ്ടെന്നാണു രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയ ആരോപണം. നിഡാനിയിലെ ഒരൊറ്റ വീട്ടുനന്പറിൽ (നന്പർ ആറ്) ആയിരത്തോളം പേരാണു വോട്ടർപട്ടികയിലുള്ളത്. നൂറുകണക്കിന് വീടുകളുള്ള ഗ്രാമമാണിത്. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുതോറും നേരിട്ടു ചെന്നു പരിശോധിച്ചാണ് വോട്ടർപട്ടികയിലെ വീട്ടുനന്പർ അടക്കമുള്ള വിവരങ്ങൾ ചേർക്കുന്നതെന്നാണ് പറയുന്നത്. സ്ഥിരമായ വീട്ടുനന്പറുകൾ ഇല്ലാത്തതിനാൽ ആ ഗ്രാമത്തിലെ വോട്ടർമാർക്കെല്ലാം ഒരേ സാങ്കല്പിക വീട്ടുനന്പർ നൽകിയെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ വിശദീകരിച്ചത്.
മോദിയുടെ അമൃതകാല, ഡിജിറ്റൽ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തമായി വീട്ടുനന്പർ പോലും ഇല്ലെന്നതു പരിഹാസ്യവും അവിശ്വസനീയവുമാണ്.
ഇനി അങ്കം സുപ്രീംകോടതിയിൽ
ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തെക്കുറിച്ചുള്ള (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിന്മേൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് ഇന്നലെ ഇക്കാര്യം നിർദേശിച്ചത്.
ജുഡീഷൽ ഇടപെടലില്ലെങ്കിൽ ലക്ഷക്കണക്കിന് വോട്ടർമാർ സ്ഥിരമായി ഒഴിവാക്കപ്പെട്ടേക്കാമെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചവർക്കു തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമായ 65 ലക്ഷം പേരുടെ വോട്ടവകാശമാണു കവർന്നതെന്ന് രാഹുൽ നേരത്തേ ആരോപിച്ചിരുന്നു.
സംശയനിഴലിൽ കമ്മീഷൻ
പാർശ്വവത്കരിക്കപ്പെട്ട ഗ്രാമീണസമൂഹങ്ങളിലെ യഥാർഥ വോട്ടർമാരുടെ വോട്ടവകാശം ശാശ്വതമായി നിഷേധിക്കപ്പെടാനുള്ള സാധ്യത ജനാധിപത്യത്തിന്റെ അടിവേരറക്കുന്നതാണ്. പത്തോ നൂറോ ആയിരമോ പേർക്കല്ല, ബിഹാറിൽ 65 ലക്ഷം പേർക്കാണ് തെരക്കിട്ടു വോട്ടവകാശം നിഷേധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിച്ചത്. പരിഷ്കരണ പ്രക്രിയയിലെ സുതാര്യതയുടെ അഭാവം വോട്ടർപട്ടികയുടെ സമഗ്രതയെക്കുറിച്ചുള്ള സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ്.
സുപ്രീംകോടതി ഇടപെടുന്നതുവരെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരം വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറായില്ല. ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകൾ കമ്മീഷന്റെ വെബ്സൈറ്റിലും ബൂത്തുതല ഓഫീസുകളിലും പ്രസിദ്ധീകരിക്കുക, ഒഴിവാക്കപ്പെടാനുള്ള കാരണങ്ങൾ സുതാര്യമായി നൽകുക, ഒഴിവാക്കപ്പെട്ട വോട്ടർമാരെ അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കുക എന്നിവയാണ് കോടതി കഴിഞ്ഞ 22ന് നിർദേശിച്ചത്.
വേലിതന്നെ വിളവ് തിന്നുന്നു
എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കാനും കള്ളവോട്ടുകൾ തടയാനും ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനു വിരുദ്ധമായ നടപടികളെടുക്കുന്നതാണ് ദുരന്തം. വേലിതന്നെ വിളവ് തിന്നുന്നു. കമ്മീഷന്റെ തൊടുന്യായങ്ങൾ സുപ്രീംകോടതി തള്ളിയതിൽ കാര്യം വ്യക്തം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി തീവ്രപരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയത് ബിജെപിയുടെ രാഷ്ട്രീയ താത്പര്യമാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും തെറ്റല്ലെന്നു സുപ്രീംകോടതിയുടെ നിർദേശങ്ങളിൽ തെളിയുന്നു. ബിഹാറിൽ കരട് വോട്ടർപട്ടികയിലുള്ള 98.2 ശതമാനം ആളുകളും അവരുടെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം വിശ്വസിക്കാൻ കഴിയില്ലെന്നു തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് പറയുന്നു. കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഒന്നുപോലും ഏകദേശം 43 ശതമാനം പേർ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 11 ശതമാനം പേർ മാത്രമാണു രേഖകൾ നൽകിയത്. ബിഹാറിൽ രണ്ടു കോടിയോളം പാവങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണു യാദവ് പറയുന്നത്.
ജനാധിപത്യം മോഷ്ടിക്കരുത്
ഒരാൾക്ക് ഒരു വോട്ട് എന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. പ്രായപൂർത്തിയായ ഒരു പൗരനുപോലും വോട്ടവകാശം നിഷേധിക്കരുത്. ഭരണഘടനയുടെ സമത്വത്തിനായുള്ള അനുച്ഛേദം 14, 18 വയസ് തികഞ്ഞവർക്കു സാർവത്രിക വോട്ടവകാശത്തിനുള്ള അനുച്ഛേദം 326 എന്നിവ പരമപ്രധാനമാണ്. രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ടർപട്ടിക ക്രമക്കേടുകളിൽ ഇവയെല്ലാം ലംഘിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ സമ്മതിക്കാതിരുന്ന സർക്കാരിന് ചില ഭയപ്പാടുകളും മറയ്ക്കാൻ ചിലതും ഉണ്ടെന്നു വ്യക്തം. ജനവിധി അട്ടിമറിക്കാനും ജനാധിപത്യം മോഷ്ടിക്കാനും ആരെയും അനുവദിക്കാനാകില്ല. ജനാധിപത്യവും ഭരണഘടനയും പോറലേൽക്കാതെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയം പാടില്ല. കണ്ണിലെ കൃഷ്ണമണിപോലെ ജനാധിപത്യ, ഭരണഘടനാവകാശങ്ങൾ കാത്തു പരിപാലിക്കുക.
Leader Page
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാൻ അനുവദിക്കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്.
ഭരണഘടന (130-ാം ഭേദഗതി) ബിൽ 2025, ജമ്മു കാഷ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണ (ഭേദഗതി) ബിൽ 2025 എന്നിങ്ങനെ മൂന്നു ബില്ലുകളാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 75, 164, 239 എഎ വകുപ്പുകളിൽ മാറ്റം വരുത്താൻ 130-ാം ഭേദഗതി ബിൽ നിർദേശിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ക്കും ഇതേ വ്യവസ്ഥകള്‍ ബാധകമാക്കുന്നതാണ് കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്‍.
ജമ്മു കാഷ്മീരിനെയും ഇതേ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരുന്നതാണ് ജമ്മു കാഷ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ മുപ്പത്തൊന്നാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്ന വ്യവസ്ഥയാണു വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
നിലവിലുള്ളത് ശക്തമായ നിയമങ്ങൾ
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനു നിലവിൽ ശക്തമായ നിയമങ്ങളുള്ളപ്പോൾ ആരോപണവിധേയരായി എന്നതുകൊണ്ടു മാത്രം തത്സ്ഥാനങ്ങളിൽനിന്നു പുറത്താക്കുന്നതിനു പുതിയ നിയമത്തിന്റെ ആവശ്യമെന്താണ് എന്നാണ് നിയമവിദഗ്ധരും പ്രതിപക്ഷനേതാക്കളും ചോദിക്കുന്നത്. നിലവില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ എംഎല്‍എമാരെയും എംപിമാരെയും അയോഗ്യരായി പ്രഖ്യാപിക്കാം. 2001ലെ ബി.ആർ. കപൂർ v/s സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസിൽ നിയമസഭാംഗമായി പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കപ്പെട്ട ആർക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
എംപി/എംഎൽഎ തുടങ്ങിയവരുടെ അംഗത്വം ഭരണഘടനയുടെ ആർട്ടിക്കിൾ 102,191, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയന്ത്രിക്കുന്നത്. നിലവിൽ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടില്ലെങ്കിൽ, വിചാരണ നേരിടുമ്പോഴോ കസ്റ്റഡിയിലായിരിക്കുമ്പോഴോ തത്സ്ഥാനത്തു തുടരുന്നതിൽനിന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഒരു നിയമവും തടഞ്ഞിട്ടില്ല.
ലക്ഷ്യം പ്രതിപക്ഷവേട്ട
130-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു നിരക്കാത്തതാണെന്നും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണിതെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി ലംഘിക്കുന്നു എന്ന വിമർശനം പലതവണ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായതു പ്രതിപക്ഷ ആരോപണങ്ങൾക്കു ബലം നൽകുന്നുണ്ട്. 2015 മുതൽ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത 5,892 കേസുകളിൽ കോടതി ശിക്ഷിച്ചത് 15 കേസുകളിൽ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. കേസുകളിൽ 0.25% മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത 95% കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്ക്കെതിരേയാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യുപിഎ ഭരിച്ച 2004-2014 കാലത്ത് ഇഡി കേസെടുത്തത് 26 രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ആയിരുന്നെങ്കിൽ 2014 മുതല്‍ 2022 വരെ ഇഡി അന്വേഷണം നേരിടുന്നത് 121 രാഷ്ട്രീയ നേതാക്കളാണ്. ഇതില്‍ 115 പേര്, അതായത് 95 ശതമാനം പേര് പ്രതിപക്ഷപാര്ട്ടികളിലുള്ളവരാണ്. യുപിഎ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ 14 പേര് അഥവാ 54 ശതമാനം മാത്രമാണ്.
വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, ഭൂപേഷ് ബാഘേല്‍, അശോക് ഗഹ്ലോട്ട്, അരവിന്ദ് കേജരിവാൾ, ഹേമന്ദ് സോറൻ, ഭുപീന്ദര്‍ സിംഗ് ഹൂഡ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, നബാം തുകി, ഒക്രം ഇബോബി സിംഗ്, ശരദ് പവാര്‍, രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെല്ലാം നിലവിൽ ഇഡിയുടെ അന്വേഷണപരിധിയിലാണ്.
അതേസമയം, ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കെതിരായ ഇഡി കേസുകള്‍ പാതിവഴി നിലച്ചതിന്റെയും വേഗം കുറഞ്ഞതിന്റെയും ഉദാഹരണങ്ങളും നിരവധിയുണ്ട്. അജിത് പവാര്‍, ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി, മുകുള്‍ റോയി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ അവർക്കെതിരായ കേസുകളെല്ലാം മാഞ്ഞുപോയി. ബിജെപിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച "വാഷിംഗ് മെഷീൻ' ആരോപണം ശരിയാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
അഴിമതിക്കേസുകളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നു. എന്നാൽ, ബിജെപിയുടെയോ ബിജെപിയിൽ ചേർന്നതോ ആയ ഒരു നേതാവിനെതിരേയും അന്വേഷണമില്ല. ഈ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്ര യുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്നുകൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.
Editorial
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്.
വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല.
ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി. പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്.
നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്.
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.
Leader Page
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ സാധാരണ നടപടിക്രമങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യേക സംഗ്രഹ പുനരവലോകനത്തിന് (Special Intensive Revision -എസ്ഐആർ) നടപടി സ്വീകരിച്ചു. എസ്ഐആർ മാർഗനിർദേശങ്ങളെയും നടപടിക്രമങ്ങളയെും സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനതത്വങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
എസ്ഐആറും വോട്ടർപട്ടിക പരിഷ്കരണവും സംബന്ധിച്ച് ലോക്സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ജനാധിപത്യം അതിന്റെ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ അന്തർലീനമായിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണവും നടപടിയും പരിഹാരവും അനിവാര്യമാണ്. നിഷ്പക്ഷവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടത്തുവാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനിലാണ്. ഉത്തരവാദിത്വബോധമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും നീതിപൂർവകവുമായ നടപടികളാണ്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ് ഉണ്ടാവുക എന്നതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബിഹാറിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ കാലേക്കൂട്ടി നടത്തേണ്ടതും കമ്മീഷനാണ്. വോട്ടർപട്ടിക പുതുക്കുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായ ചട്ടങ്ങൾ നിലവിലുള്ളപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാഭാവികമായും നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് വോട്ടർപട്ടിക പുതുക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ചിട്ടുണ്ടോ? നിർവഹിച്ചിട്ടില്ലെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കമ്മീഷന് ഇല്ലേ? 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് ഉപവകുപ്പ് 3 പ്രകാരം ഏതെങ്കിലും ഒരു മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരു ഭാഗത്തെയോ വോട്ടർപട്ടികയുടെ പ്രത്യേക ഭാഗമോ പ്രത്യേക സംഗ്രഹ പുനരവലോകനമോ നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് അവകാശമുണ്ട്. എന്നാൽ, സാധാരണ ഗതിയിലുള്ള വോട്ടർപട്ടിക പരിഷ്‍കരണത്തിൽനിന്നു മാറി എസ്ഐആർ നടത്തണമെങ്കിൽ അതിനുള്ള കാരണങ്ങൾ കാര്യകാരണസഹിതം എഴുതി ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാൽ, ബിഹാറിൽ എസ്ഐആർ നടത്താനുള്ള പ്രത്യേക സാഹചര്യം ജനാധിപത്യ ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് നിലവിലെ വിവാദങ്ങളുടെ അടിസ്ഥാന കാരണം. ജനാധിപത്യത്തിന്റെ അടിത്തൂൺ തെരഞ്ഞെടുപ്പു പ്രക്രിയയിലെ നിഷ്പക്ഷതയും സുതാര്യതയും നീതിപൂർവമുള്ള നടപടികളുമാണ്. നിഷ്പക്ഷതയിലും സുതാര്യതയിലും നീതിപൂർവമായ നടപടികളിലും സംശയമുളവായാൽ, ചോദ്യങ്ങൾ ഉയർന്നാൽ അത് ദൂരീകരിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷന്റേതാണ്. വോട്ടർപട്ടികയിലെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവ സംശയത്തിന്റെ നിഴലിലായാൽ അതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അസ്ഥിരപ്പെടുത്തും.
ഇത് ജനാധിപത്യത്തിനു ഭൂഷണമോ?
തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു വകുപ്പോ ഒരു സ്ഥാപനമോ അല്ല. കക്ഷി രാഷ്ട്രീയത്തിന്റെ മറ്റേതെങ്കിലും ഘടകത്തിനും സ്വാധീനിക്കാൻ കഴിയാത്തവണ്ണം സുതാര്യമായും നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിച്ച് രാജ്യത്തിന്റെ ജനാധിപത്യം നിലനിർത്താൻ പര്യാപ്തമായ തരത്തിൽ തെരഞ്ഞെടുപ്പുകൾ നടത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണത്. തെരഞ്ഞെടുപ്പു കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലെ അടിസ്ഥാനഘടകമായ വോട്ടർപട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾക്കും ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുചോദ്യം ഉന്നയിച്ചും നിയമനടപടികൾ സ്വീകരിക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയും പ്രത്യാക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ബിഹാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ അടിസ്ഥാനത്തിൽ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക സൂക്ഷ്മപരിശോധന നടത്തി വ്യക്തമായ തെളിവുകളോടെ വോട്ടർപട്ടികയിലെ അപാകതകൾ വോട്ടർമാരുടെ മുൻപിൽ രാഹുൽ ഗാന്ധി കൊണ്ടുവന്നു.
വോട്ടർപട്ടികയിലെ ഗുരുതരമായ പിഴവുകൾ പൊതുജന സമക്ഷം അവതരിപ്പിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ പ്രശംസിക്കുകയും വോട്ടർപട്ടികയിൽ അപാകത വരുത്തിയവരെ കണ്ടെത്തി അവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമാനുസരണം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത പതിന്മടങ്ങു വർധിച്ചേനെ. പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരെ പ്രകീർത്തിക്കുന്നതിനു പകരം ശിക്ഷിക്കും എന്നുള്ള ദുർവ്യാഖ്യാനത്തോടുകൂടി നോട്ടീസ് നൽകുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന് ഭൂഷണമാണോ? വോട്ടർപട്ടികയിലെ പിഴവുകൾക്ക് തെരഞ്ഞെടുപ്പു കമ്മീഷന് യാതൊരു ബന്ധവും ഇല്ലെങ്കിൽ പിഴവുകൾ വരുത്തിയത് ബിഎൽഒമാരോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്?
ഭരണഘടനയുടെ അനുച്ഛേദം 324 (5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷനെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിന് സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു സമാനമായ നടപടികൾ സ്വീകരിക്കണമെന്ന സംരക്ഷണമുണ്ട്. ഈ സംരക്ഷണം തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാൻ പാടില്ല എന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളെ രാജ്യം പലതവണ തലനാരിഴകീറി ചർച്ച ചെയ്തിട്ടുണ്ട്. പൊതുജന നന്മയും ക്ഷേമവും കണക്കിലെടുത്ത് വിഷയം ചർച്ചചെയ്തവരെ അല്ലെങ്കിൽ ഉത്തരവുകളെ വിമർശിച്ചവരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച് കൽത്തുറുങ്കിൽ അടയ്ക്കുമെന്ന സമീപനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അന്വേഷണമോ നടപടിയോ ഇല്ല
യാതൊരുവിധ ഭരണഘടനാ പദവിയുമില്ലാത്തവരാണ് വോട്ടർപട്ടിക തയാറാക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരും ഇതര ഉദ്യോഗസ്ഥരും. വോട്ടർപട്ടികയിൽ ഗുരുതരമായ പിഴവ് വരുത്തിയെന്ന് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് ആശങ്ക ഉയർത്തിയിട്ടും ഒരു അന്വേഷണമോ നടപടിയോ സ്വീകരിക്കില്ല എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരേയാണു രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച് നിയമിച്ചിട്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുന്ന പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുമ്പോൾ അതിൽ ചർച്ച പാടില്ലെന്ന് നിഷ്കർഷിക്കുന്ന സർക്കാരിന്റെ നിലപാട് നിയമപരമോ ജനാധിപത്യപരമോ അല്ല. ജനാധിപത്യം നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അടിസ്ഥാന ഘടകമായ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക, ഓരോ സമ്മതിദായകന്റെയും ജനാധിപത്യപരമായ പരമോന്നത അവകാശമാണ്.
വോട്ടവകാശം നിഷേധിക്കരുത്
നിയമാനുസരണം വോട്ടിന് അവകാശമുള്ള ഒരാളുടെപോലും വോട്ടവകാശം നിഷേധിക്കരുത്. അർഹതയില്ലാത്ത ഒരാൾപോലും വോട്ടർപട്ടികയിൽ ഇടം പിടിക്കരുത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ വോട്ട്, ഒരേ ആളിന് വിവിധ മണ്ഡലങ്ങളിൽ വോട്ട് , വ്യാജ മേൽവിലാസത്തിൽ വോട്ട്, സ്ഥിരതാമസമുള്ളതും സ്വഭാവികമായി വോട്ടർപട്ടികയിൽ പേര് വരേണ്ടതുമായ മേൽവിലാസം അല്ലാതെ ഒരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ താത്പര്യപ്രകാരം വോട്ടർപട്ടികയിൽ പ്രത്യേക സ്ഥലങ്ങളിൽ വോട്ട് ചേർക്കുക തുടങ്ങി വോട്ടർപട്ടികയിലെ അപാകതകൾ കർശനമായും ഒഴിവാക്കപ്പെടണം. ഇതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആശയം. ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ എങ്ങനെ പറയും? സർക്കാരിന് ഈ നിർദേശം തള്ളിക്കളയാൻ സാധിക്കുമോ? തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലപ്രകാരം സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ചുമതലകളിൽ അപാകത ഉണ്ടെങ്കിൽ, വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കണം, നടപടിയെടുക്കണം, തിരുത്തണം. ജനാധിപത്യം സംരക്ഷിക്കാൻ അതാണ് ആവശ്യം. അതിന് മുതിരാതെയുള്ള കമ്മീഷന്റെ നിലപാടാണ് കൂടുതൽ ആപത്കരം. ജനാധിപത്യം ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്യുന്ന അടിസ്ഥാന മൂല്യമാണ്. അതിന്റെ അസ്തിത്വത്തിൽ കോട്ടം വരുത്തുന്ന ഒന്നിനോടും സന്ധി ചെയ്യാൻ ജനാധിപത്യ വിശ്വാസികൾക്കു കഴിയില്ല.
ബിഹാർ വോട്ടർപട്ടിക: ആരോപണങ്ങൾ
ബിഹാർ വോട്ടർപട്ടികയിലെ എസ്ഐആർ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഇവയാണ്:
►കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കുന്നു.
►ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിശദമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.
►ആവശ്യമായ സമയം വോട്ടർമാർക്ക് നൽകാതെ ധൃതഗതിയിൽ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുന്നു.
►വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അടിസ്ഥാന രേഖകളായ ആധാർ, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ആധികാരിക രേഖകളായി സ്വീകരിക്കുന്നില്ല.
►ദളിതരും ദരിദ്രരും ന്യൂനപക്ഷവും ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളെ മനഃപൂർവമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നു.
ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുകയും ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ആധികാരിക രേഖകളായി സ്വീകരിക്കാൻ നിർദേശിക്കുകയുമുണ്ടായി. ഉന്നയിക്കപ്പെട്ട ആശങ്കകൾ സാധൂകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടാവുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളെ സാധൂകരിക്കുന്ന നിലപാടല്ല സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
Editorial
ഒരു വോട്ടിലെന്തിരിക്കുന്നു എന്ന് ജനാധിപത്യത്തിൽ ആരും ചോദിക്കില്ല. കാരണം, അതിലാണ് എല്ലാം. അതില്ലെങ്കിൽ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പില്ലെങ്കിൽ ജനാധിപത്യവുമില്ല. അപ്പോൾ അടുത്ത ചോദ്യം വരും; തെരഞ്ഞെടുപ്പുണ്ടെങ്കിൽ ജനാധിപത്യമുണ്ടോ? നിർബന്ധമില്ല; തെരഞ്ഞെടുപ്പിലൂടെയും ഏകാധിപത്യവും സർവാധിപത്യവും ഫാസിസവുമൊക്കെ കടന്നുവന്ന ചരിത്രമുണ്ട്.
അതുകൊണ്ട് നാം എന്തു ചെയ്യണം? തെരഞ്ഞെടുപ്പുകൾ അങ്ങേയറ്റം സുതാര്യമാക്കിയാൽ മാത്രം പോരാ, സുതാര്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ രാജ്യം ചർച്ച ചെയ്യുന്നതും വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതും.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് പ്രതിപക്ഷം സംശയമുന്നയിച്ചത്. ജൂൺ 24ന് തുടങ്ങിയ പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നും, ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച, 7.9 കോടി വോട്ടർമാരുള്ള പട്ടികയാണ് ഒരു മാസംകൊണ്ട് പുതുക്കാൻ ശ്രമിക്കുന്നത്. മുന്‍പ് സമഗ്ര പരിഷ്കരണം നടത്തിയ 2003ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർക്കു കുഴപ്പമില്ല. അവർ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ബാക്കിയുള്ള 2.94 കോടി ആളുകൾ ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനുള്ള 11 രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ല. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകളും, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ഇതിനു പുറമേ മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖയും, 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ മാതാപിതാക്കളിൽ രണ്ടുപേരുടെയും ജനനരേഖകളും കൈമാറണം.
പ്രധാന പ്രശ്നം, ബിഹാറിലെ ജനന രജിസ്ട്രേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. മിക്കവരും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആദ്യം തങ്ങളുടെയും ചില കേസുകളിൽ മാതാപിതാക്കളുടെയും ജനനം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആദ്യം സ്വീകരിക്കേണ്ടിവരും.
ജൂലൈ 24നു മുന്‍പ് ഇതൊക്കെ ചെയ്യാനാവാത്ത രണ്ടുകോടി വോട്ടർമാരെങ്കിലും പട്ടികയിൽനിന്നു പുറത്താകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതു തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കും. മറ്റു സംസ്ഥാനങ്ങളിൽ പണിയെടുക്കുന്നവരും ആദിവാസികളും ദളിതരും ഉൾപ്പെടെ പലരും ചുരുങ്ങിയ സമയത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യാനിടയില്ല.
എതിർപ്പു ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ കമ്മീഷൻ ഇളവുകളുമായി രംഗത്തെത്തി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം അപേക്ഷ പൂരിപ്പിച്ചു നൽകാനാണ് നിർദേശം. പക്ഷേ, എന്തുവന്നാലും പട്ടിക പരിഷ്കരിക്കുമെന്നുകൂടി പറയുന്പോൾ അവ്യക്തതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏതാണ്ട് ഒരു വർഷമുണ്ടായിരുന്നിട്ടും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനാണ് ഒരു മാസത്തെ തീവ്രയജ്ഞവുമായെത്തിയത്. വ്യാഴാഴ്ച സുപ്രീംകോടതി ഹർജികൾ പരിഗണിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലും വോട്ടർപട്ടികാ പരിഷ്കരണം ഉണ്ടായേക്കും.
വോട്ടർപട്ടികയിൽ കേരളത്തിലുൾപ്പെടെ വ്യാജന്മാർ ഉണ്ട്. പക്ഷേ, അവരെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അർഹതയുള്ളവർ പുറത്തുപോകരുത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പല തരത്തിലാണ്. കള്ളവോട്ടിലും ബൂത്തു പിടിത്തത്തിലും ഗുണ്ടായിസത്തിലും അത് ഒതുങ്ങുന്നില്ല.
വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കുന്നതും അനർഹരെ തിരുകിക്കയറ്റുന്നതും, പാർട്ടികൾ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതും എങ്ങനെയും അധികാരത്തിലെത്താൻ നീക്കുപോക്കുകൾ നടത്തുന്നതും, കുതിരക്കച്ചവടങ്ങളും ഭീഷണിയുമൊക്കെ അതിലുണ്ട്.
ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പിൽ മുൻ ചീഫ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ് എന്നിവർ അഭിപ്രായപ്പെട്ടത്, വ്യക്തമായ മാർഗരേഖയില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന് സന്പൂർണ അധികാരം നൽകരുതെന്നാണ്.
തെരഞ്ഞെടുപ്പു കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീംകോടതിയെ ഒഴിവാക്കി സർക്കാരിനു മാത്രം അംഗങ്ങളെ തീരുമാനിക്കാമെന്ന വിധത്തിൽ അഴിച്ചുപണിതു. വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും കണ്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൃത്യമായ മറുപടി ഉണ്ടായിട്ടില്ലെന്നും ബിഹാറിൽ അത് ആവർത്തിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനും രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലെ സംശയത്തിന്റെ നിഴലിലാകരുത്.
സുപ്രീംകോടതി വിഷയം കൈകാര്യം ചെയ്തുകൊള്ളും. “രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചു ചിന്തിക്കുന്നു” എന്നാണ് അമേരിക്കൻ മന്ത്രിയും എഴുത്തുകാരനുമായിരുന്ന ജെയിംസ് ഫ്രീമാൻ ക്ലാർക് നിരീക്ഷിക്കുന്നത്.
നമുക്ക് രാഷ്ട്രതന്ത്രജ്ഞരായ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. കാരണം, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇടയ്ക്കൊക്കെ ആശങ്കപ്പെടേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ബിഹാറിനെക്കാൾ പ്രധാനമല്ലേ ഇന്ത്യ!
Editorial
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
Kerala
തിരുവനന്തപുരം: ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ 21 മാസങ്ങൾ പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുമാണ് മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യ സംസ്കാരത്തിൽ അവിഭാജ്യ ഘടകങ്ങളാണെന്നും അതു നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നതുമാണെന്ന് ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് സയ്യിദ് അബ്ദുൾ നസീർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൾ സലാം, മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ, കെ. രാമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Editorial
ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ ഇന്ത്യയിൽ അതു ചട്ടങ്ങളിൽ മാത്രം കേന്ദ്രീകൃതമായിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നില്ലെങ്കിലും സർക്കാരുകൾ പാലിക്കുന്ന ചില കീഴ്വഴക്കങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു കൊടുക്കുന്ന പതിവ്. പക്ഷേ, ബിജെപി ആറ് വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ഭരിക്കുന്നവർ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലിന്റെ ന്യായങ്ങളാണ്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന സന്ദേശം അതിലുണ്ട്. ശശി തരൂരിനെ വിദേശത്തേക്ക് അയയ്ക്കുമ്പോൾ മാത്രം പുറത്തെടുക്കേണ്ട രാഷ്ട്രീയമായി, രാഷ്ട്രീയാതീത ദേശീയതയെയും ജനാധിപത്യത്തെയുമൊക്കെ ചുരുക്കരുത്. അടുത്ത മാസത്തെ പാർലമെൻ്റ് സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുത്തില്ലെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പക്ഷേ, ജനാധിപത്യത്തെ സർക്കാരിൽ തളയ്ക്കാനിടയാക്കും.
ഒരു കത്താണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. തുടർച്ചയായി രണ്ടാം തവണയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുക്കാതിരിക്കുമ്പോൾ അധികാര വികേന്ദ്രീകരണത്തിൽ സർക്കാർ എന്തോ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന തോന്നലുണ്ടാകും. അത് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണയായി പുതിയ ലോക്സഭയുടെ രണ്ടാമത്തെയോ മുന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അട അടുത്തമാസം പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോൺഗ്രസിൻ്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം അവസാനിക്കുന്നില്ലെങ്കിലും ഭരണ-പ്രതിപക്ഷങ്ങൾ അതിനെ മുല്യാധിഷ്ഠിതവും നിയന്ത്രിതവുമാക്കുന്നത് ജനാധിപത്യത്തിനു മേൽക്കൈ കൊടുക്കുന്നതും രാഷ്ട്രനിർമിതിക്കു ഗുണകരവുമാണ്. അതിനെ സഹായിക്കുന്ന കീഴ്വഴക്കങ്ങളെ നിർബന്ധിതമല്ലാത്തതിനാൽ ഉപേക്ഷിക്കരുത്. ഇതിൽ, ഏറ്റവും മാതൃകാപരമായ സമീപനം പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തുടങ്ങിവച്ചിരുന്നു. കോൺഗസിനു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആദ്യസർക്കാരിൽ ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയാക്കി. നെഹ്റുവിനെ എതിർത്തിരുന്നയാൾ മാത്രമായിരുന്നില്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ നിർണായക വഴിത്തിരിവായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെപ്പോലും എതിർത്തയാളായിരുന്നു മുഖർജി.
അതുപോലെ, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്കറെയാണ് നിയമമന്ത്രിയാക്കിയത്. സ്വരാജ് പാർട്ടിയിലും ജസ്റ്റീസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന, ബ്രിട്ടീഷ് അനുകൂല വീക്ഷണം ഉണ്ടായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു ധനമന്ത്രി. ഇവരെയൊക്കെ ഉൾപ്പെടുത്തുന്നത് കോൺഗ്രസിനു നിർബന്ധമുള്ള കാര്യമായിരുന്നില്ല. ആ ജനാധിപത്യ വിശാലത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കൈവിടാൻ പാടില്ലാത്തതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുമ്പോൾ അന്തസേറുന്നത് ഭരണകൂടത്തിനാണ്.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കുമ്പോൾ ഭരണനേട്ടങ്ങൾ ഏറെയുണ്ട്. പക്ഷേ, അതോടൊപ്പം ഉറപ്പാക്കേണ്ടത് ബിജെപിയുടെ വളർച്ച മാത്രമല്ല, ജനാധിപത്യത്തിൻ്റേതുകൂടിയാണ്. അടിത്തറ സംരക്ഷിക്കാൻ ഭരണഘടനയുണ്ടെങ്കിലും നിർബന്ധിതമല്ലാത്ത ചില കീഴ്വഴക്കങ്ങൾ ജനാധിപത്യത്തെ പുത്തൻ വെല്ലുവിളികൾക്ക് അനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. 11 വർഷത്തിൽ ഒരിക്കലും പ്രധാനമന്ത്രി രാജ്യത്തെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാത്തത്, ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങളെ തടയാത്തത്, വിമർശിക്കുന്നവർക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്, തെരഞ്ഞെടുപ്പു കമ്മീഷണറെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിയമന പാനലിൽ മാറ്റം വരുത്തിയത്, വർഗീയ ധ്രുവീകരണങ്ങളിൽ നിശബ്ദത പാലിക്കുന്നത്, പ്രതിപക്ഷമുക്ത ഭാരത നീക്കങ്ങൾ... തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് സാധിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കിയാൽ അവയിൽ ജനാധിപത്യത്തിന്റെ കുറവ് കാണാം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നതു മാത്രമല്ല, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത. അതുകൊണ്ടാണ്, മാധ്യമങ്ങൾ അടിയന്തരാവസ്ഥയെയും അതിനെ അപലപിക്കുന്നവരുടെ തത്തുല്യ ചെയ്തികളെയും ഒരുപോലെ വിമർശിക്കുന്നത്. അതേ, ഡെപ്യൂട്ടി സ്പീക്കറിലൂടെയും ജനാധിപത്യം ശബ്ദിക്കട്ടെ.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.