Leader Page
ജനിച്ചു വളർന്ന സാഹചര്യങ്ങൾകൊണ്ടാകാം വി.എസ്. അച്യുതാനന്ദന്റെ മുഖത്ത് ചിരി വിടരുന്നത് അപൂർവമായിട്ടായിരുന്നു. മുഖം നോക്കാത്ത സംസാരവും കർക്കശമായ നിലപാടുകളും മൂലം പൊതുസമൂഹത്തിൽ അദ്ദേഹത്തിന് അനുകൂലികളേക്കാൾ കൂടുതൽ എതിരാളികളായിരുന്നു. ഇതേ വി.എസ്. അച്യുതാനന്ദൻ രാഷ്ട്രീയജീവിതത്തിന്റെ സായാഹ്നത്തിൽ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയതിനും കേരളം സാക്ഷിയായി. എല്ലാ അർഥത്തിലും കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ്.
ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഇത്ര ദീർഘമായ പൊതുപ്രവർത്തന പാരന്പര്യമുള്ള മറ്റൊരു രാഷ്ട്രീയനേതാവ് രാജ്യത്തെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽ സമീപഭാവിയിലുണ്ടായിട്ടില്ല.
കുറേ നാളുകളായി പൊതുവേദികളിൽനിന്നും രാഷ്ട്രീയസംവാദങ്ങളിൽ നിന്നുമൊഴിഞ്ഞ് തിരുവനന്തപുരത്ത് ബാർട്ടണ്‍ ഹില്ലിലെ വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും കേരളീയർ ഏതാണ്ടെല്ലാ ദിവസവും വി.എസിനെ ക്കുറിച്ചു ചർച്ച ചെയ്തിരുന്നു. ഏതു രാഷ്ട്രീയചർച്ചകളിലും സംവാദങ്ങളിലും വി.എസിന്റെ പേരു നിറഞ്ഞു നിന്നു. അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ വലുതായിരുന്നു. വി.എസ് സജീവമായിരുന്നെങ്കിൽ എന്നു കേരളീയർ ആലോചിച്ചു പോയ എത്രയോ അവസരങ്ങൾ ഇക്കാലത്തുണ്ടായി.
കൊടിയ ദാരിദ്ര്യത്തിൽ ജനിച്ചു വളർന്ന, ഏഴാം ക്ലാസിൽ പഠനം നിർത്തിയ വി.എസ്, 1938ൽ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദവി വരെ എത്തി. എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദത്തിൽ നിന്നിറങ്ങുന്പോഴും കേരളത്തിലെ യുവാക്കളെ ഏറ്റവും പ്രചോദിപ്പിക്കുന്ന നേതാവായിരുന്നു അദ്ദേഹം. വിസ്മയം എന്നല്ലാതെ ഏതു വാക്കുപയോഗിച്ച് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറ്റും.
തെന്നിമാറിയ മുഖ്യമന്ത്രിപദം
പാർട്ടിയിൽ അതിശക്തനായി ഉയർന്നുവന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രിപദം വി.എസിൽനിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
1987ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991ൽ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വി.എസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ, രാജീവ്ഗാന്ധി വധത്തേത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വി.എസ് പ്രതിപക്ഷനേതാവായി.
1996ൽ വി.എസിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം തട്ടകമായ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദൻ പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. വി.എസിന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ തട്ടകം മാറി മലന്പുഴയിൽനിന്നു വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇടതുമുന്നണി പരാജയപ്പെട്ടു. 2006 ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വി.എസ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു.
അഞ്ചു വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനിടയിൽ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പാർട്ടി സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം വലിയ പ്രതിഷേധമാണ് ഇതിനെതിരേ അരങ്ങേറിയത്. ഒടുവിൽ പാർട്ടിക്കു വഴങ്ങേണ്ടിവന്നു. അങ്ങനെ വി.എസ് മത്സരിച്ചു ജയിച്ച് 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അങ്ങനെ 1991 ൽ ഉറപ്പിച്ച മുഖ്യമന്ത്രിപദം മൂന്നു തെരഞ്ഞെടുപ്പിനും പതിനഞ്ചു വർഷത്തിനും ശേഷം യാഥാർഥ്യമായി. വി.എസ്. അച്യുതാനന്ദൻ എന്ന പോരാളിയുടെ അചഞ്ചലമായ പോരാട്ട വീര്യമാണ് ഇതിനു പിന്നിലും കേരളം കണ്ടത്.
പരുക്കൻ കമ്യൂണിസ്റ്റിൽനിന്നു ജനപ്രിയ നേതാവിലേക്ക്
സ്റ്റാലിനിസ്റ്റ് നേതാവ് എന്നായിരുന്നു വി.എസ്. അച്യുതാനന്ദനെ വിശേഷിപ്പിച്ചിരുന്നത്. പാർട്ടി ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നു മാത്രം ഏതു വിഷയത്തെയും നോക്കിക്കണ്ടിരുന്ന വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ് പാർട്ടി അണികളുടെ കണ്ണിലുണ്ണിയായിരുന്നെങ്കിലും അതിനു വെളിയിലുള്ളവർക്കിടയിൽ അത്ര പ്രിയങ്കരനായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.എസിന്റെ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കു വെളിയിലേക്കും അദ്ദേഹത്തിന്റെ സ്വാധീനവലയം വ്യാപിപ്പിക്കുന്നതിനിടയാക്കി.
ജനങ്ങൾ കഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കു നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വി.എസിന്റെ രാഷ്ട്രീയശൈലിയാണ് ജനപ്രീതി വർധിപ്പിച്ചത്. പരിസ്ഥിതി അനുകൂല, സ്ത്രീപക്ഷ നിലപാടുകളും വി.എസിനെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനാക്കി. അഴിമതിക്കെതിരായ പോരാട്ടങ്ങളും മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും കേരളത്തിൽ വി.എസിന് ഒരു രക്ഷകന്റെ പ്രതിച്ഛായ സമ്മാനിച്ചു. മതികെട്ടാൻചോലയിലും മുല്ലപ്പെരിയാറിലും വാഗമണ്‍ കൈയേറ്റഭൂമിയിലുമെല്ലാം നേരിട്ടെത്തിയാണ് പോർമുഖം തുറന്നത്. ഇടമലയാർ കേസിലെ ഇടപെടലും മറ്റും അഴിമതിവിരുദ്ധ പോരാളിയെന്ന വിഎ.സിന്റെ പേര് ഉറപ്പിച്ചു. ജനങ്ങൾക്കിടയിലെത്തി അവരുടെ പോരാട്ടങ്ങൾ ഏറ്റെടുത്തും കോടതികൾ വഴിയുള്ള നിയമപോരാട്ടത്തിലൂടെയും വി.എസ് ഇക്കാലമത്രയും നിരന്തരമായ പോരാട്ടങ്ങളിൽ ഏർപ്പെടുകയായിരുന്നു.
പാർട്ടിയുമായി പോര്
പാർട്ടിക്കു പുറത്ത് വി.എസിന്റെ ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ ശത്രുപക്ഷം ശക്തിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും ഓർമിക്കപ്പെടുന്നത് പാർട്ടിയും വി.എസും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ പേരിലാണ്. പാർട്ടിയിൽ ദുർബലനായി തീരുന്നതിനനുസരിച്ച് ജനങ്ങൾക്കിടയിൽ വി.എസ് എന്ന രാഷ്ട്രീയ നേതാവ് ശക്തനായി മാറിക്കൊണ്ടിരുന്ന അപൂർവകാഴ്ചയാണ് കേരളം കണ്ടത്.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള പരസ്യ വാക്പോര് പാർട്ടി അച്ചടക്കത്തിന്റെ സർവസീമകളും കടന്നു. ഇരുവരും പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്തായി. പിണറായി വീണ്ടും പോളിറ്റ് ബ്യൂറോയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ്. പുറത്തു തന്നെ തുടർന്നു. അപ്പോഴും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വി.എസ് തുടർന്നു എന്നതു ചരിത്രം.
തെന്നിമാറിയ രണ്ടാമൂഴം
എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ വി.എസ് അതുകഴിഞ്ഞ് അഞ്ചു വർഷം കരുത്തനായ പ്രതിപക്ഷ നേതാവായി കേരളത്തിൽ നിറഞ്ഞു നിന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ വി.എസും പിണറായി വിജയനും മത്സരിച്ചു. ഒടുവിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു നറുക്കു വീണത് പിണറായി വിജയനാണ്. അതോടെ കേരള രാഷ്ട്രീയത്തിൽ ഒരു പരിധി വരെ വി.എസ് യുഗം അവസാനിച്ചു. അപ്പോഴും വി.എസിന്റെ വാക്കുകൾക്കു കേരളം ചെവിയോർത്തിരുന്നു. അദ്ദേഹത്തിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു. വി.എസ് എന്നും ഒരു പോരാളിയായിരുന്നു. രാഷ്ട്രീയജീവിതം ആരംഭിച്ച നാൾ മുതൽ ഏതാണ്ട് അവസാനനാളുകൾ വരെ. പാർട്ടിക്കുള്ളിലും പുറത്തും ഒരേ സമയം പോരാടി ഇത്ര ദീർഘകാലം കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ നിലനിന്നതു തന്നെ അദ്ഭുതം. ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകുമോ എന്നതു സംശയം.
Editorial
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്‍പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.