Leader Page
ആർച്ച്ബിഷപ് മാത്യു മൂലക്കാട്ട്
(കോട്ടയം അതിരൂപത മെത്രാപ്പോലീത്താ)
കോട്ടയം അതിരൂപതയ്ക്കും ക്നാനായ ജനതയ്ക്കും അവിസ്മരണീയ സംഭാവനകൾ ചെയ്ത രണ്ടു മഹാരഥന്മാരുടെ സ്മരണ ഒന്നിച്ചാചരിക്കുന്ന സവിശേഷ മുഹൂർത്തമാണിത്. കോട്ടയം വികാരിയാത്തിന്റെ പ്രഥമ മെത്രാനെന്ന നിലയിൽ രൂപതയ്ക്ക് ഒരു വിദഗ്ധ ശില്പിയെപ്പോലെ അസ്തിവാരമിട്ട പുണ്യചരിതനാണ് മാർ മത്തായി മാക്കീൽ. അദ്ദേഹത്തിന്റെ വീരോചിത സുകൃതങ്ങൾ അംഗീകരിച്ച് ധന്യൻ എന്ന നാമധേയത്തിന് അദ്ദേഹം അർഹനാണെന്ന് തിരുസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നാം അനുസ്മരിക്കുന്ന രണ്ടാമത്തെ വ്യക്തി ക്രാന്തദർശിയായ മാർ തോമസ് തറയിലാണ്. രൂപതയുടെ തൃതീയ മേലധ്യക്ഷനായിരുന്ന അദ്ദേഹം കാലംചെയ്തിട്ട് അര നൂറ്റാണ്ടു പൂർത്തിയാകുന്നു. മാക്കീൽ പിതാവും തുടർന്ന് ചൂളപ്പറന്പിൽ പിതാവും കണ്ട മഹാസ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവർ ആരംഭമിട്ട രൂപതാസൗധം പടുത്തുയർത്താനും തറയിൽ പിതാവ് ചെയ്ത കഠിനാധ്വാനം ചരിത്രത്തിന്റെ ഭാഗമാണ്.
ഈ രണ്ടു പിതാക്കന്മാരും നേതൃത്വം കൊടുത്തതും തുടങ്ങിവച്ചതുമായ പ്രസ്ഥാനങ്ങൾ അവരുടെ ആദർശലക്ഷ്യങ്ങൾക്കനുസൃതം വളർത്തി വലുതാക്കുകയെന്നതാണ് നാമേവരുടെയും ദൗത്യം. അവയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന നമുക്ക് അവരോടു കൃതജ്ഞരായിരിക്കേണ്ടതു വെറും കടമ മാത്രമാണ്. രൂപതാ മെത്രാന്മാർ എന്ന നിലയിൽ അവർ ഇരുവരുടെയും പ്രഥമശ്രദ്ധ സ്വന്തം ജനതയുടെ ഉന്നമനമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ അതൊരിക്കലും സങ്കുചിതമായ ജാതിമത ചിന്തകൾകൊണ്ടു പരിമിതപ്പെടുത്തിയിരുന്നുമില്ല. കേരളവും ഭാരതവും പോലെയുള്ള ഒരു ബഹുസ്വരസമൂഹത്തിൽ അത്തരം വിഭാഗീയ പ്രവണതകൾകൊണ്ടു പൊതുസമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ സാധ്യമല്ലല്ലോ. ഓരോ ജനവിഭാഗത്തിന്റെയും ഉന്നമനവും പുരോഗതിയും സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിന് ആക്കം കൂട്ടുകതന്നെ ചെയ്യും, കാട്ടരുവികളും ചെറുനദികളും വ്യത്യസ്ത നീരൊഴുക്കുകളായി ഉത്ഭവിച്ച് ഒരു വൻനദിയായി ഒന്നിച്ചൊഴുകുംപോലെയാണത്.
മാക്കീൽ പിതാവ് കോട്ടയം രൂപതാധ്യക്ഷനാകുന്നതിനു മുന്പ് ഏതാണ്ട് 15 കൊല്ലം അവിഭക്ത ചങ്ങനാശേരി വികാരിയാത്തിന്റെ തലവനായിരുന്നു. അതിനു മുന്പുതന്നെ വിവിധ തലങ്ങളിൽ വികാരിയാത്തിനെ അടുത്തറിയാൻ അദ്ദേഹത്തിന് അവസരം കിട്ടി. അജഗണങ്ങളുടെ ആത്മീയജീവിതം പരിപോഷിപ്പിക്കുക, സഭാത്മക ജീവിതം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവർത്തനപദ്ധതി. പിന്നീട് സീറോ മലബാർ സഭയിലാകമാനം രൂപതാ ഭരണത്തിന് ഉപാദാനമായി വർത്തിച്ച ദെക്രെത്തു പുസ്തകം അദ്ദേഹത്തിന്റെ അതുല്യ സംഭാവനയാണ്.
വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനവും തുല്യപ്രാധാന്യമുള്ളതാണ്. സമർപ്പിത ചേതസുകളായ സന്യാസിനിമാരുടെ സഭാശുശ്രൂഷ അജപാലനരംഗത്തു മാത്രമല്ല, സാമൂഹ്യസേവന-ആരോഗ്യശുശ്രൂഷാ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെല്ലാം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളീയസമൂഹം സാക്ഷിയാണ്. സമൂഹനിർമിതിയിൽ സ്ത്രീജനങ്ങളുടെ പങ്കിനെപ്പറ്റി പറയുന്പോൾ അത് സ്ത്രീ-പുരുഷ സമത്വത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കുക ശരിയല്ല. സ്ത്രീക്കും പുരുഷനൊപ്പം തുല്യതയും മഹത്വവുമുണ്ട്.
അതുകൊണ്ടുതന്നെ സ്ത്രീകളെ അവഗണിച്ചുകൊണ്ടുള്ള സാമൂഹ്യ പുരോഗതി അചിന്ത്യമാണ്. സ്ത്രീകളെ പൊതുജീവിതത്തിന്റെ വിവിധ ധാരകളുമായി സംയോജിപ്പിക്കുന്നതിനും അവരുടെ ആത്മാഭിമാനം ഉണർത്തി ഉത്തമപൗരരാക്കി പരിവർത്തിപ്പിക്കുന്നതിനും നമ്മുടെ സന്യാസിനീ സമൂഹങ്ങൾ നിസ്തുലമായ സംഭാവനകളാണു നല്കിയിട്ടുള്ളത്. സീറോമലബാർ സഭയിലെ മൂന്നാമത്തെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ മാക്കീൽ പിതാവിന്റെ ദീർഘവീക്ഷണത്തിനും നേതൃവൈഭവത്തിനും നാം ഏറെ കടപ്പെട്ടിരിക്കുന്നു.
മാക്കീൽ പിതാവിനെ ധന്യപദവിയിലേക്കുയർത്തിയതിന് കൃതജ്ഞതയർപ്പിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ സവിശേഷതകളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. രൂപതാംഗങ്ങളുടെ ആത്മീയവളർച്ചയ്ക്കായി അദ്ദേഹം തയാറാക്കിയ ഇടയലേഖനങ്ങൾ ഇന്നും പ്രസക്തമാണ്. മദ്യവിപത്ത് പോലെയുള്ള സാമൂഹ്യതിന്മകൾക്കെതിരേ അക്കാലത്തുതന്നെ അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. വിശ്വാസപരിശീലനത്തിന് വേദോപദേശഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതോടൊപ്പം സ്വയം ആത്മീയസപര്യ ഒരു യഥാർഥ ദൈവോപാസകനെപ്പോലെ ആചരിക്കുകയും ചെയ്തു. ഉപദേശിക്കുന്ന സുകൃതങ്ങൾ സ്വയം അനുഷ്ഠിച്ചു പരിശീലിച്ച അദ്ദേഹം അങ്ങനെയാണ് രൂപതാധ്യക്ഷൻ എന്ന ആത്മീയഗുരുവുമായി പരിണമിച്ചത്. ഭരണാധികാരിയായിരിക്കുന്പോൾതന്നെ തികഞ്ഞ ആത്മീയ മനുഷ്യനുമായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാർഥനയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഊർജം. ആ ഊർജമാണ് അദ്ദേഹത്തിൽ വിളങ്ങിയിരുന്ന സുകൃതങ്ങളുടെയെല്ലാം പ്രഭവസ്ഥാനം. നേരിടേണ്ട സഹനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും പ്രാർഥനയിൽനിന്നു കൈവന്ന ആത്മീയശക്തിയായിരുന്നു.
കോട്ടയം രൂപതയുടെയും ക്നാനായ ജനതയുടെയും ഭാഗധേയം നിർണയിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച പ്രതിഭാധനനാണ് മാർ തോമസ് തറയിൽ പിതാവ്. വ്യക്തിപ്രഭാവവും ബുദ്ധിവൈഭവവും ഒത്തിണങ്ങിയ അപൂർവ വ്യക്തിത്വം. ദൈവശാസ്ത്ര-സെക്കുലർ വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നേടാൻ വന്ദ്യ ചൂളപ്പറന്പിൽ പിതാവ് അദ്ദേഹത്തിന് അവസരം നല്കിയത്, അദ്ദേഹത്തിൽ തന്റെ പിൻഗാമിയെ ദർശിച്ചുകൊണ്ടായിരിക്കണം.
ആ ദീർഘദർശിത്വം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. തന്റെ നേതൃപാടവവും ഇച്ഛാശക്തിയും വ്യക്തിജീവിതത്തിൽ പുലർത്തിയ അച്ചടക്കവും നിസ്വാർഥതയുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു പരഭാഗശോഭപകർന്നു. ക്നാനായ സമുദായം ഉൾപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയുടെ അനന്യതയും വ്യക്തിത്വവും സാഭിമാനം അദ്ദേഹം ഉയർത്തിപ്പിടിക്കുകയുണ്ടായി. സഭയിലെ ഇതര മെത്രാന്മാരോട് അദ്ദേഹം പുലർത്തിയിരുന്ന സഹോദരനിർവിശേഷമായ ആദരവും സ്നേഹവും എടുത്തുപറയേണ്ടതാണ്.
മെത്രാന്റെ പ്രഥമ കർത്തവ്യം രൂപതയിലെ ദൈവജനത്തിന്റെ ആത്മീയാഭിവൃദ്ധിയാണെന്നുള്ള ഉറച്ച ബോധ്യം തറയിൽ പിതാവിന്റെ എല്ലാ പ്രവർത്തനങ്ങളിലും നിഴലിച്ചിരുന്നു. അവരെ പഠിപ്പിക്കാൻവേണ്ടി അദ്ദേഹം പഠിച്ചു. വായനയും ധ്യാനവും അദ്ദേഹം മുടക്കിയിരുന്നില്ല. പഠനവും പ്രാർഥനയും വഴി കൈവന്ന ജ്ഞാനം, തികഞ്ഞ ഹൃദയപരമാർഥത, ദൈവജനത്തോടും സഭാ പ്രബോധനങ്ങളോടുമുള്ള വിശ്വസ്തത മുതലായവയൊക്കെ അദ്ദേഹത്തിന്റെ വാക്കിലും എഴുത്തിലും വിളങ്ങിനിന്നു. ഭക്തകൃത്യങ്ങളും കൂദാശകളും അനുഷ്ഠിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താൻ അദ്ദേഹം തന്നെത്തന്നെ അനുവദിച്ചിരുന്നില്ല.
വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും ആതുരസേവനത്തിന്റെയും സാമൂഹ്യശുശ്രൂഷയുടെയും പേരിലാണ് തറയിൽ പിതാവ് കൂടുതലായി ആദരിക്കപ്പെടുന്നത്. പതിനേഴു വർഷം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന പിതാവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയിരുന്നു. ഉത്തമവിദ്യാഭ്യാസമാണ് ഉത്തമതലമുറയെ സൃഷ്ടിക്കുന്നതെന്നുള്ള ബോധ്യമാണ് അദ്ദേഹത്തെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും ഉള്ളവ പരിപാലിക്കാനും പ്രചോദിപ്പിച്ചത്. ആതുര ശുശ്രൂഷയുടെയും സാമൂഹ്യസേവനത്തിന്റെയും ആത്മീയ ചൈതന്യവും കാലഘട്ടത്തിന്റെ ആവശ്യങ്ങളും തിരിച്ചറിഞ്ഞ പിതാവ് തെള്ളകത്ത് ആശുപത്രിക്ക് തുടക്കംകുറിച്ചു. ഇന്ന് സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന ആതുരശുശ്രൂഷാ കേന്ദ്രമായി കാരിത്താസ് ആശുപത്രിയുംഅനുബന്ധ സ്ഥാപനങ്ങളും മാറിയിട്ടുള്ളതിൽ നമുക്ക് അഭിമാനിക്കാം.
കോട്ടയത്തെ ബിഷപ് ചൂളപ്പറന്പിൽ മെമ്മോറിയൽ കോളജും ഉഴവൂരെ സെന്റ് സ്റ്റീഫൻസ് കോളജും പിതാവിന്റെ അനശ്വര സ്മാരകങ്ങളാണ്. ഈ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ ആയിരങ്ങളിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ട്; അതുപോലെ ജോലിക്കാരിലും. ബിസിഎം കോളജിന്റെ സ്ഥാപനത്തെപ്പറ്റി ആലോചിക്കാൻ ചേർന്ന യോഗത്തിൽ കോട്ടയത്തെ ഇതര മതസ്ഥരായ പൗരപ്രമുഖരെയും അദ്ദേഹം ക്ഷണിച്ചുവരുത്തിയത് ആ ചിന്താചക്രവാളത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങൾക്കുവേണ്ടി സധൈര്യം പോരാടാനും പിതാവിനു മടിയുണ്ടായില്ല. 1946ലും 1957ലും 1968ലും 1972ലുമുണ്ടായ വിദ്യാഭ്യാസപ്രശ്നങ്ങളിൽ പിതാവ് കാര്യക്ഷമമായി ഇടപെടുകയുണ്ടായി.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച തറയിൽ പിതാവ് പ്രസ്തുത കൗൺസിലിന്റെ ചൈതന്യം ഉൾക്കൊണ്ടാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിന്റെ സ്ഥാപനം സാധ്യമാക്കിയത്. യുവജനസംഘടനയായ കെസിവൈഎല്ലിന്റെയും സാമൂഹ്യപ്രവർത്തന വിഭാഗമായ കെഎസ്എസ്എസിന്റെയും സമാരംഭം, മലബാർ കുടിയേറ്റത്തിനും വളർച്ചയ്ക്കും നല്കിയ പ്രോത്സാഹനം, വിവിധ പദ്ധതികളിലൂടെ നടത്തിയ സാധുജനോദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ അനുസ്മരണാർഹങ്ങളാണ്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അനന്യമായ സ്ഥാനം നേടിയ ചെറുപുഷ്പ മിഷൻലീഗ് ഉദ്ഘാടനം ചെയ്തത് പിതാവാണ്.
രണ്ടു മഹാപുരുഷന്മാരുടെ അനുഗ്രഹപ്രദമായ ഓർമകൾക്കു മുന്പിൽ ഇന്നു നാം തലകുനിക്കുകയാണ്. ഇന്നത്തെ കോട്ടയം അതിരൂപതയ്ക്ക് അടിസ്ഥാനമിടുകയും അതിനെ കെട്ടിപ്പടുക്കുകയും ചെയ്തവരാണ് അവർ. അവരുടെ നിസ്തന്ദ്രവും നിസ്വാർഥവുമായ സേവനചരിത്രവും ആത്മീയജീവിതവും നമ്മെ പ്രചോദിപ്പിക്കണം. ഈ മഹാത്മാക്കളെപ്പോലെയുള്ള ഉത്തമ മാർഗദർശികളെ പ്രദാനം ചെയ്യാൻ തിരുമനസായ ദൈവത്തിനു നാം കൃതജ്ഞത പറയുകയാണിന്ന്. അവരുടെ ജീവിതം തലമുറകൾക്ക് പ്രചോദനമാകട്ടെ. അതോടൊപ്പം ആ പുണ്യപുരുഷന്മാരുടെ മാധ്യസ്ഥ്യവും നമുക്കു നേടാം.
Leader Page
കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ
(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ്,
തിരുവനന്തപുരം മേജർ ആർച്ച്ബിഷപ്)
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേലധ്യക്ഷനും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശിൽപ്പിയുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് ദിവംഗതനായിട്ട് 72 വർഷം പൂർത്തിയാകുന്നു. വന്ദ്യപിതാവ് മെത്രാനായതിന്റെ നൂറാം വർഷം (1925-2025) എന്ന പ്രത്യേകതകൂടി ഈ വർഷത്തെ ഓർമപ്പെരുന്നാളിനുണ്ട്. ഇന്ന് ജൂലൈ 15; മലങ്കര സുറിയാനി കത്തോലിക്കാ സഭാപ്രതിനിധികൾ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിലെ കബറിൽ തീർഥാടകരായി ഒരുമിച്ചു കൂടുന്ന ദിവസം. പ്രാപിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയർപ്പിക്കാനും വന്ദ്യപിതാവിന്റെ മാധ്യസ്ഥ്യം തേടാനും കബർ മുത്തി അനുഗ്രഹം പ്രാപിക്കാനും ഓരോ ഓർമപ്പെരുന്നാളിലും എത്തുന്നവരുടെ എണ്ണം ഏറുകയാണ്.
ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയുടെ മഹാപ്രധാനാചാര്യ ശുശ്രൂഷയിൽ ആറ് ആരാധനാ പാരന്പര്യങ്ങളിലായി ക്രൈസ്തവജീവിതം നയിച്ചുവരുന്ന സഭാമക്കളിൽ, അന്ത്യോഖ്യൻ ആരാധനാ പൈതൃകം ജീവിക്കുന്ന മലങ്കരയിലെ പൗരസ്ത്യ കത്തോലിക്കാ വ്യക്തിഗത സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. 1653ലെ കൂനൻകുരിശ് പ്രഖ്യാപനത്തെത്തുടർന്ന് വിഭജിതമായ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കൂട്ടായ്മ വീണ്ടെടുക്കാൻ എത്രയോ മഹാരഥന്മാർ കിണഞ്ഞു പരിശ്രമിച്ചു. മലങ്കര മെത്രാപ്പോലീത്താമാരും സീറോ മലബാർ സഭയിലെ ഐക്യസംരംഭകരും നടത്തിയ ത്യാഗോജ്വലമായ പരിശ്രമങ്ങൾ ഇത്തരുണത്തിൽ കൃതജ്ഞതയോടെ സ്മരിക്കുന്നു. മലങ്കര സഭയുടെ നിയോഗപ്രകാരം ഐക്യസംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ബഥനിയുടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത കടന്നുവരുന്നതോടെയാണ് സഭൈക്യ സംഭാഷണങ്ങൾക്ക് പുതിയ ദിശാബോധം കൈവന്നത്. 1926ൽ ആരംഭിച്ച ഐക്യചർച്ചകൾക്കു തീരുമാനമാകുന്നത് 1930ലാണ്.
1930ൽ സമാരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനം വഴി മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന വ്യക്തിഗത സഭ രൂപം കൊണ്ടു. 1932ൽ മെത്രാപ്പോലീത്തൻ സഭയായി തുടങ്ങിയ ഹയരാർക്കി 2005ൽ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയാൽ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവമാണ്. മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ് എന്ന സഭാ തലവന്റെ പദവിയിലും സംജ്ഞയിലും ഈ സഭ, സ്വയംഭരണാവകാശമുള്ള പൂർണ വ്യക്തിഗത സഭയായി കത്തോലിക്കാ സഭയിൽ അജപാലന ശുശ്രൂഷയിൽ മുന്നേറുന്നു. റോമിലെ തിരുസിംഹാസനവും ലത്തീൻ, സീറോ-മലബാർ സഭകളും ഈ സഭയ്ക്ക് നൽകിവരുന്ന വലിയ പ്രോത്സാഹനത്തിനും കരുതലിനും ഏറെ നന്ദിയർപ്പിക്കുന്നു.
വിവിധ സന്യാസ സമൂഹങ്ങളും വ്യക്തികളും കുടുംബങ്ങളുമായി സഭയ്ക്കു ലഭിച്ചതും തുടരുന്നതുമായ ബലപ്പെടുത്തലിന് സഭ ഏറെ കടപ്പെട്ടിരിക്കുന്നു. മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ് എന്ന സഭാധ്യക്ഷന്റെ അജപാലനാധികാരത്തിൽ ഒരു മേജർ അതിഭദ്രാസനവും ഒരു അതിഭദ്രാസനവും പത്ത് ഭദ്രാസനങ്ങളും നിലവിലുണ്ട്. വിരമിച്ച മൂന്നു മെത്രാപ്പോലീത്തമാരുൾപ്പടെ 15 വൈദിക മേലധ്യക്ഷന്മാർ മേജർ ആർച്ച്ബിഷപ്-കാതോലിക്കോസിനോടൊപ്പം ഈ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. 878 രൂപതാ വൈദികരും 232 സന്യസ്ത വൈദികരും 2,066 സിസ്റ്റേഴ്സും സഭാ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സഭാ ശുശൂഷയിൽ അജപാലന ശുശ്രൂഷകൾക്ക് കരുത്തു പകരുന്ന അനേകം ഉപദേശിമാരും 1,263 സുവിശേഷകരും സുവിശേഷ സംഘാംഗങ്ങളായി പ്രവർത്തിക്കുന്നു എന്നത് മലങ്കരയിലെ ഈ പൗരസ്ത്യ കത്തോലിക്കാ സഭയുടെ പ്രത്യേകതയാണ്.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ അമരക്കാരൻ
ദൈവപരിപാലനയുടെ മുൻപിൽ നന്ദിയോടെ നിൽക്കുന്പോൾ, താരതമ്യേന വളരെ കുറഞ്ഞ കാലംകൊണ്ടു കരഗതമായ ഈ നന്മകൾക്കെല്ലാം മലങ്കര സുറിയാനി കത്തോലിക്കാ സഭ കടപ്പെട്ടിരിക്കുന്നത് പ്രഥമ അധ്യക്ഷനായിരുന്ന ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയോടാണ്. മാവേലിക്കരയിലെ പുതിയകാവിൽ പണിക്കർവീട്ടിൽ കുടുംബത്തിൽ ജനിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാംഗമായി വളർന്ന് ആ സഭയിൽ തന്നെ പി.ടി. ഗീവർഗീസ് എന്ന പേരിൽ വൈദികനും പിന്നീട് ഗീവർഗീസ് മാർ ഈവാനിയോസ് എന്ന പേര് സ്വീകരിച്ച് മെത്രാനുമായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സഭൈക്യ പ്രസ്ഥാനത്തിന്റെ - മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ - അമരക്കാരനാക്കിയ ദൈവപരിപാലന എത്ര വിസ്മയാവഹമാണ്.
സഭ അതിന്റെ സ്വഭാവത്താലും നിയോഗത്താലും ആത്മീയതയാലും ഒന്നായിരിക്കേണ്ടവളാണ്. വിഭജിതമാവുക എന്നത് സഭയുടെ അസ്തിത്വത്തിന് യോജിച്ചതല്ല. “പിതാവേ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു” (യോഹ 17:22) എന്ന യേശുവിന്റെ മരണത്തിനു മുന്പുള്ള മഹാപുരോഹിത പ്രാർഥനയിലൂടെ യേശു ലക്ഷ്യം വച്ചത് തന്റെ ശരീരമാകുന്ന സഭയുടെ ഐക്യമാണ്. സഭ യേശുക്രിസ്തുവിന്റെ ശരീരമാണ് (എഫേ 1:23). യേശു ക്രിസ്തു ശിരസും എല്ലാ വിശ്വാസികളും അവന്റെ ശരീരത്തിന്റെ ഭാഗവുമാണ് (1 കോറി 6:15) എന്ന പ്രതീകത്തിലൂടെ ശിരസിനെയും ശരീരത്തെയും വേർപെടുത്താനാവില്ല എന്ന സത്യം നാം തിരിച്ചറിയുന്നു. അതിനാൽ ശിരസും ശരീരവും ഒന്നായിരിക്കുന്നതുപോലെ വിശ്വാസീസമൂഹം മുഴുവൻ യേശുവിനോട് ഐക്യപ്പെട്ട് യോജിച്ചിരിക്കേണ്ടതാണ്.
അസമാധാനവും വിഭജനങ്ങളും
എന്നാൽ, കാര്യങ്ങൾ എപ്പോഴും അങ്ങനെയായിരുന്നില്ല. മലങ്കരയിൽ അസമാധാനത്തിന്റെയും വിഭജനത്തിന്റെയും ആലാത്തുകൾ വലിച്ചുകെട്ടിയ 1653ലെ കൂനൻകുരിശു സത്യത്തിന്റെ മാറ്റൊലികൾ ഭാരതസഭയുടെ ചരിത്രത്തിൽ ഒന്നിനു പുറകെ ഒന്നായി അനേകം വിഭജനങ്ങൾക്ക് കാരണമായി. ഒന്നായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികൾ പല സഭകളിലായി ഇന്ന് നിലകൊള്ളുന്നത് കൂനൻകുരിശിലെ പ്രഖ്യാപനാനന്തരമുണ്ടായ അനേക കാരണങ്ങളാലാണ്. 1653ൽ സാർവത്രിക സഭാ കൂട്ടായ്മയിൽനിന്നുമുള്ള വേർപിരിയൽ മലങ്കര സഭയ്ക്കുണ്ടാക്കിയ മുറിവുകളും വേദനകളും തിരിച്ചറിഞ്ഞ മലങ്കര സഭാ പിതാക്കന്മാരും സഭാ മക്കളും വിഭജനം നടന്ന് ഏറെക്കാലം കഴിയുന്നതിനു മുമ്പുതന്നെ ഐക്യത്തിനായി രംഗത്തു വന്നിരുന്നുവെന്നത് ചരിത്രം!
300 വർഷക്കാലത്തെ നിരന്തരമായ ഈ പരിശ്രമങ്ങളെ ഫലപ്രാപ്തിയിൽ എത്തിക്കാനുള്ള അസുലഭ ഭാഗ്യവും അതുല്യ നിയോഗവുമാണ് മാർ ഈവാനിയോസ് എന്ന മലങ്കര സൂര്യതേജസിലേക്ക് കൃപയായി ഒഴുകിയെത്തിയത്. മലങ്കര ഓർത്തഡോക്സ് സഭാ സൂനഹദോസാണ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ സാർവത്രിക സഭയുമായി പുനരൈക്യപ്പെടാനുള്ള നിയോഗം ഏൽപ്പിച്ചതെന്ന ചരിത്രസത്യം മറക്കാൻ കഴിയുന്നതല്ല. കൂടെ നിന്നവരും പ്രോത്സാഹിപ്പിച്ചവരും വിവിധ കാരണങ്ങളാൽ പിന്മാറിയപ്പോഴും വിമർശന ശരങ്ങൾ തൊടുത്തപ്പോഴും ദൈവബന്ധത്തിന്റെ അടിത്തറയിൽ ഉറച്ച കാൽവയ്പോടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മുന്നോട്ടു നീങ്ങി. ഒപ്പമുണ്ടായിരുന്നവരൊക്ക പാതിവഴിയിൽ പിന്നാക്കം പോയപ്പോഴും എല്ലാം വിട്ടെറിഞ്ഞ് 1930 സെപ്റ്റംബർ 20ന് കൂടെയുണ്ടായിരുന്ന നാലുപേർക്കൊപ്പം അദ്ദേഹം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. തിരിച്ചറിഞ്ഞ സത്യത്തിനൊപ്പം നിൽക്കാൻ ധീരത കാട്ടിയ യഥാർഥ സന്യാസിയായിരുന്നു അദ്ദേഹം; അതാണ് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ അടയാളം.
വന്ദ്യപിതാവിന്റെ മെത്രാഭിഷേക ശതാബ്ദിയുടെ പശ്ചാത്തലത്തിൽ ഇവിടെ ഓർമിക്കേണ്ട ഒരു കാര്യം പുനരൈക്യമെന്ന ആ നിയോഗം പൂർത്തീകരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മേൽപ്പട്ടശുശ്രൂഷയുടെ പശ്ചാത്തലത്തിലാണ് എന്നതാണ്. പിന്തിരിഞ്ഞു നോക്കുന്പോൾ അദ്ദേഹത്തിന്റെ മേൽപ്പട്ട ശുശ്രൂഷയുടെ പരമ പ്രധാനമായ ദൗത്യമായിരുന്നു മലങ്കര പുനരൈക്യ പ്രസ്ഥാനമെന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്നും ബോധ്യപ്പെടുന്നു. അതാണ് ഈ മെത്രാഭിഷേക ശതാബ്ദിയുടെ പ്രസക്തി.
ആദ്യമായി മെത്രാൻ ശുശ്രൂഷയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ വിനയപൂർവം അതു നിരസിച്ചെങ്കിലും സുവിശേഷ ദൗത്യത്തിന് അതു കൂടുതൽ ഉതകുമെന്ന ബോധ്യമാണ് അതു സ്വീകരിക്കാൻ പിന്നീട് അദ്ദേഹത്തെ സന്നദ്ധനാക്കിയത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാൾവഴികളിൽ ആ ബോധ്യത്തിന്റെ പ്രകാശനം എത്ര തെളിമയാർന്നതാണ്.
സുവിശേഷ ദൗത്യങ്ങൾ
ഭാരതം മുഴുവൻ പ്രേഷിതശുശ്രൂഷ ചെയ്യാൻ ആഗ്രഹിച്ച് ആ വഴിയിലേക്ക് സഭയെ നയിച്ച ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രാർഥനയുടെ അനുഗ്രഹഫലമായി മലയാളം കൂടാതെ തമിഴ്, കന്നട, ഹിന്ദി, പഞ്ചാബി, ഒഡിയ, തെലുഗു, മറാത്തി, ആസാമി തുടങ്ങി പത്തോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിലെ തദ്ദേശീയരായ ജനങ്ങൾ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളായി ഇപ്പോൾ ഭാരതത്തിലുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം അതത് ഭാഷകളിൽ വിശുദ്ധ കുർബാനയും പ്രാർഥനകളും നടത്തപ്പെടുന്നുമുണ്ട്. തൊള്ളായിരത്തോളം വൈദികർ സഭാ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുന്നു. കൂടാതെ, ബഥനി ആശ്രമവൈദികരും ബഥനി മഠത്തിലെ സന്യാസിനിമാരും സാന്പത്തിക പിന്നാക്കാവസ്ഥയുള്ള എത്യോപ്യയിലും മേരിമക്കൾ സഹോദരിമാർ ടാൻസാനിയയിലും സമാനമായ അവികസിത രാജ്യങ്ങളിലുമൊക്കെ മലങ്കരയുടെ സുവിശേഷ ദൗത്യം നിർവഹിക്കുന്നു.
ഭാരതത്തിനു പുറത്ത് വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലങ്കര സഭാ മക്കൾക്കായി ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് മേരി സമാധാനരാജ്ഞി ഭദ്രാസനം നമ്മുടെ പ്രവാസി സമൂഹത്തിന് അനന്യഭാവം നൽകുന്നു. യൂറോപ്പിൽ ഇംഗ്ലണ്ട്, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ഓസ്ട്രിയ, മാൾട്ട എന്നീ രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിലും ഓഷ്യാനിയായിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സിംഗപ്പുരിലും രണ്ട് അപ്പസ്തോലിക് വിസിറ്റർമാരുടെ നേതൃത്വത്തിലും കോ-ഓർഡിനേറ്റർമാരുടെ സഭാശുശ്രൂഷയിലും നമ്മുടെ സഭാകൂട്ടായ്മകൾ വളർന്നു വരുന്നു. സഭാധ്യക്ഷന്റെ നേരിട്ടുള്ള ചുമതലയിൽ വിവിധ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഗൾഫിൽ യുഎഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ സഭാ കൂട്ടായ്മകൾ താത്പര്യത്തോടെ മുന്നേറുന്നു. സഭാപരവും സാമൂഹികവുമായ വിവിധ ശുശ്രൂഷകളിലൂടെയും സാമൂഹ്യ സേവനങ്ങളിലൂടെയും സഭയെയും ദൈവരാജ്യമാകുന്ന പൊതുസമൂഹത്തെയും മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രതിബദ്ധതയോടെ കെട്ടിപ്പടുക്കുന്നു.
സ്വർഗം കനിഞ്ഞു നൽകിയ കൃപകൾ
ഭാരതം മുഴുവനും അജപാലനശുശ്രൂഷ ചെയ്യാനും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലങ്കര സഭാ മക്കൾക്ക് ആരാധനാസൗകര്യമൊരുക്കാനും ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് കഴിയും. അപ്പസ്തോലിക സംഘത്തിന്റെ തലവനായി നമ്മുടെ കർത്താവ് നിയമിച്ച വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് കർദിനാൾസ്ഥാനം ലഭിച്ചുവെന്നതും, മാർപാപ്പ നയിക്കുന്ന പൊന്തിഫിക്കൽ ആലോചനാ സംഘങ്ങളിൽ അംഗമാകാൻ കഴിയുന്നുവെന്നതും പുനരൈക്യപ്പെട്ട സഭയ്ക്ക് സ്വർഗം കനിഞ്ഞു നൽകിയ കൃപകളാണ്, അസുലഭ ഭാഗ്യവും! മാർ ഈവാനിയോസ് തിരുമേനിയെ സാർവത്രിക സഭാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ ‘ധന്യൻ’ എന്ന പദവിയിലേക്കുയർത്തിയത് അദ്ദേഹത്തെയും ഈ സഭയെയും സ്വർഗം എടുത്തുയർത്തി ലോകത്തിനു കാണിച്ചു കൊടുത്തതല്ലാതെ മറ്റെന്താണ്? ഇതെല്ലാം ആഗോള സഭാ സംസർഗത്തിലൂടെ മാത്രം നമ്മുടെ സഭയ്ക്ക് കൈവന്ന ഭാഗ്യമാണ്. വ്യവഹാരങ്ങളും അശാന്തിയുമില്ലാതെ പ്രേഷിതതീക്ഷ്ണതയിൽ കഴിയണമെങ്കിൽ കത്തോലിക്കാ സഭയിൽ പ്രവേശിക്കുകയെന്ന ആ വന്ദ്യപിതാവിന്റെ ബോധ്യത്തിന് അടിവരയിടുന്നതാണ് 95 വർഷക്കാലത്തെ സഭാ ശുശ്രൂഷകളിലൂടെയും അനുഭവങ്ങളിലൂടെയും പരിശുദ്ധാത്മാവ് നമുക്ക് മനസിലാക്കിത്തരുന്ന കാഴ്ചകളും സാക്ഷ്യങ്ങളും!
ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിരണ്ടാം ഓർമപ്പെരുനാൾ ഭക്തിനിർഭരമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ മെത്രാഭിഷേക ശതാബ്ദിയുടെ നിറവിലാണ്. ചരിത്രത്തിന്റെ താളുകൾ മറിക്കുന്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാക്കാര്യങ്ങളിലും ദൈവികനടത്തിപ്പ് തെളിഞ്ഞുകാണാം. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠശ്രേണിയിൽ അദ്ദേഹമൊരു മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത് അത്രമേൽ നന്മകൾ ദൈവത്തിൽനിന്ന് സഭാ മക്കൾക്കും പൊതുസമൂഹത്തിനും നൽകപ്പെടാനാണ്. ആ ദൈവികപദ്ധതിക്കു മുന്നിൽ അദ്ദേഹം തന്നെത്തന്നെ പൂർണമായും വിട്ടുകൊടുത്തു എന്നതാണ് മാവേലിക്കരയിൽ ജനിച്ച മാർ ഈവാനിയോസ് എന്ന മലങ്കര സൂര്യന്റെ മലങ്കരസഭയിലെയും സാർവത്രിക സഭയിലെയും ധന്യത!
Editorial
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു.
ഏറ്റവും ഒടുവിലെ ഉദാഹരണം മഹാരാഷ്ട്രയിൽനിന്നാണ്. കത്തോലിക്ക വൈദികര്ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്ക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി സർക്കാരിലെ റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ മഹാരാഷ്ട്രയില് ക്രൈസ്തവ വിശ്വാസികൾ കടുത്ത ആശങ്കയിലും ഭയത്തിലുമായിക്കഴിഞ്ഞു.
വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നില്ല.
സാമൂഹിക സേവനത്തെ മതപരിവർത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാമെന്ന അജൻഡ മാത്രമാകും ഇവർക്കു മുന്നിലുള്ളത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവർത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്രയിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുവെന്ന ചില എംഎൽഎമാരുടെ ആരോപണമാണ് പുതിയ നീക്കങ്ങൾക്കു പിന്നിൽ. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിർബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎൽഎ നിയമസഭയിൽ പറഞ്ഞു. മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധുലെ, നന്ദർബാർ ജില്ലകളിൽ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് അനുപ് അഗര്വാൾ എംഎൽഎ ആരോപിച്ചു. ഇതിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചത്.
അനധികൃത നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തും. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഗോപിചന്ദ് പദൽക്കർ എംഎൽഎ കത്തോലിക്ക വൈദികര്ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്.
മഹാരാഷ്ട്രയിൽ 1321 മുതൽ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന് ചരിത്രരേഖകളുണ്ട്. പ്രശസ്തമായ ബോംബെ അതിരൂപത സ്ഥാപിതമായത് 1886ലാണ്. 140-ാം വർഷത്തിലെത്തിയ ഈ അതിരൂപതയുടെ പ്രവർത്തനങ്ങളിൽ എന്തു ക്രമവിരുദ്ധതയാണ് ഇപ്പോൾ ബിജെപി സർക്കാർ കാണുന്നത്. 1988ലാണ് മഹാരാഷ്ട്രയിൽ സീറോമലബാർ സഭയുടെ കല്യാൺ രൂപത സ്ഥാപിതമായത്.
മൂന്നര പതിറ്റാണ്ടു പിന്നിട്ട കല്യാൺ രൂപതയുടെ പ്രവർത്തനങ്ങളിലും നാളിതുവരെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനധികൃതമായി പള്ളികൾ നിർമിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജൻഡയിലുള്ള പ്രവൃത്തിയല്ല.
മറ്റു ക്രൈസ്തവ വിഭാഗങ്ങളുൾപ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുകയോ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയോ ചെയ്താൽ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവിൽതന്നെ നിയമങ്ങളുണ്ട്. അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വച്ചാണെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ഞങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്.
2024ൽ മാത്രം 834 ആക്രമണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തര്പ്രദേശില് മാത്രം 2020 നവംബര് മുതല് 2024 ജൂലൈ 31 വരെ മതപരിവര്ത്തനം ആരോപിച്ച് പോലീസ് 835ല് അധികം എഫ്ഐആറുകള് രജിസ്റ്റര് ചെയ്തു.
1,682 പേർ അറസ്റ്റിലായി. ഇതില് നാലു കേസുകളില് മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ. ഇത്തരത്തിൽ രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
അതിനായി ക്രൈസ്തവരെ കൂടെക്കൂട്ടാൻ പദ്ധതിയിടുന്നതും. ആദ്യം ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കൂ. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തൂ.
Leader Page
ദുക്റാന തിരുനാളിനോടനുബന്ധിച്ച് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
ഉപരിപ്ലവങ്ങളായ അറിവുകളുടെയും അടിസ്ഥാനരഹിതമായ വാദഗതികളുടെയും ഈ കാലഘട്ടത്തിൽ നമ്മൾ പ്രഘോഷിക്കുന്ന സുവിശേഷം ഫലമണിയണമെങ്കിൽ അതു ഹൃദയത്തിൽ നിറയുന്ന ദൈവസ്നേഹത്തിൽനിന്ന് ഉയരുന്നതാകണം. സംശയത്തിന്റെ വഴിയിൽനിന്നു ദൈവാനുഭവത്തിന്റെ വ്യക്തിപരമായ സാക്ഷ്യം തോമാശ്ലീഹാ നല്കിയതു ഹൃദയത്തിൽനിന്നുള്ള സ്നേഹത്തിന്റെ പ്രകടനമായിട്ടായിരുന്നു.
“എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന വിശ്വാസപ്രഖ്യാപനം ഈശോയുമായുള്ള ശ്ലീഹായുടെ സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. വിശ്വാസ പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയുമിടയിൽ ഈശോയുടെ പുനരുത്ഥാനസത്യത്തെ ഹൃദയംനിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ ഓരോരുത്തർക്കും സാധിക്കുന്പോഴാണ് നമ്മുടെ പിതാവിന്റെ ദുക്റാന അർഥപൂർണമാകുന്നത്. കുരിശിന്റെ അപമാനവും വേദനയും സഹിച്ചെങ്കിൽ മാത്രമേ ഉത്ഥിതന്റെ മഹത്വാനുഭവം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഉത്ഥാനം ചെയ്ത ഈശോയുടെ മഹത്വീകൃതമായ ശരീരത്തിൽ തോമാശ്ലീഹാ വിശ്വാസപൂർവം ദർശിച്ച തിരുമുറിവുകൾ നമ്മുടെ ജീവിതവഴികളിൽ വിശ്വാസപ്രഘോഷണത്തിനുള്ള പ്രചോദനവും ഊർജവും നല്കട്ടെ.
ത്യാഗപൂർണമായ ചരിത്രവഴികളിലൂടെ യാത്രചെയ്താണ് ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി സീറോമലബാർ സഭ വളർന്നിരിക്കുന്നത്. കേരളത്തിൽനിന്നു ഭാരതം മുഴുവനിലേക്കും ഭാരതത്തിന്റെ അതിർത്തികളിൽനിന്നു വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ് നമ്മുടെ അജപാലന മേഖലകൾ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സീറോമലബാർ സഭയിലെ വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും തങ്ങളുടെ മാതൃസഭയിൽന്നു ലഭിച്ച വിശ്വാസവെളിച്ചം മറ്റുള്ളവർക്കു പകർന്നുകൊടുത്തുകൊണ്ടു ജീവിക്കുന്നു എന്നത് അഭിമാനകരമായ വസ്തുതയാണ്. ഈ യാഥാർഥ്യം അജപാലനപരമായ നമ്മുടെ ഉത്തരവാദിത്വത്തെയും അതിനുള്ള അനന്തമായ സാധ്യതകളെ കുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നു.
“ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം” (1 കോറി 9:16) എന്ന പൗലോസ് ശ്ലീഹായുടെ ഏറ്റുപറച്ചിൽ സീറോമലബാർ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. നമ്മുടെ സഭയ്ക്കു ദൈവം നല്കിയിരിക്കുന്ന വൈദികരും സമർപ്പിതരും അല്മായപ്രേഷിതരും നമ്മുടെ മിഷൻ പ്രദേശങ്ങളിലേക്കും സുവിശേഷം പ്രഘോഷിക്കാനും കൂദാശകൾ പരികർമം ചെയ്യാനും സാധ്യതകളിലാത്ത ഇടങ്ങളിലേക്ക് ഇനിയും കടന്നുചെല്ലണം. അങ്ങനെ നമ്മുടെ സഭ ഒരു മിഷനറിസഭയായി എന്നും നിലനില്ക്കണം. രൂപതകളും സമർപ്പിത സഹോദരങ്ങളും അല്മായ മിഷൻ സംവിധാനങ്ങളും ഈ മേഖലയിൽ ഒരു പുനഃക്രമീകരണത്തിനു തയാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ജനുവരിയിലെ സിനഡ് സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കനുസരിച്ച് നമ്മുടെ സഭയിൽ കഴിഞ്ഞ വർഷം 283 വൈദികവിദ്യാർഥികൾ രൂപതകളിലും സമർപ്പിത സമൂഹങ്ങളിലുമായി തിരുപ്പട്ടം സ്വീകരിച്ചു. സീറോമലബാർ സഭയിലെ പുരുഷന്മാർക്കായുള്ള സമർപ്പിത സമൂഹങ്ങളിൽ 132 പേർ ആദ്യവ്രതവാഗ്ദാനം നടത്തിയപ്പോൾ 145 പേർ നിത്യവ്രതവാഗ്ദാനം നടത്തി.
സ്ത്രീകളുടെ സമർപ്പിത സമൂഹങ്ങളിൽ 272 പേർ സമർപ്പിതവസ്ത്രം സ്വീകരിച്ച് ആദ്യവ്രതവാഗ്ദാനം നടത്തുകയും 338 പേർ നിത്യവ്രതം ചെയ്യുകയും ചെയ്തു. മറ്റ് വ്യക്തിസഭകളിലും അവിടെയുള്ള സമർപ്പിത സമൂഹങ്ങളിലും ചേർന്ന് വൈദികപട്ടം സ്വീകരിക്കുകയും വ്രതവാഗ്ദാനംചെയ്യുകയും ചെയ്ത സീറോമലബാർ സഭാംഗങ്ങളുടെ എണ്ണം ഇതിനു പുറമേയാണ്. വൈദിക സമർപ്പിത ദൈവവിളികൾ സ്വീകരിക്കുന്നതിനു സന്നദ്ധതയും കഴിവുമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു വളർത്താൻ സഭാസമൂഹം ഒന്നായി ശ്രദ്ധിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
ആഗോളസഭയെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ഏപ്രിൽ 21നു കാലംചെയ്തത്. സീറോമലബാർ സഭയെ സ്നേഹിച്ച ഒരു മാർപാപ്പയാണ് കടന്നുപോയത്. ഭാരതം മുഴുവനിലും നമുക്ക് അജപാലനാധികാരം നല്കിയതും ഗൾഫ് രാജ്യങ്ങളിൽ നമ്മുടേതായ അജപാലന സംവിധാനം രൂപപ്പെടുത്താനുള്ള നടപടികൾ ദ്രുതഗതിലാക്കിയതും, നമ്മുടെ സഭാ മക്കളുടെ ആത്മീയ ആവശ്യത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക നമുക്കു നല്കിയതും ഫ്രാൻസിസ് മാർപാപ്പയാണെന്നതു കൃതജ്ഞതയോടെ ഓർക്കാം. നമ്മുടെ സഭയുടെ ഐക്യവും കൂട്ടായ്മയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി പിതൃസഹജമായ ഇടപെടലുകൾ മാർപാപ്പ നടത്തിയതും നമ്മുടെ സഭയോടുള്ള കരുതലിന്റെ ഭാഗമായിരുന്നു.
ദൈവം സഭയ്ക്കു നല്കിയിരിക്കുന്ന സമ്മാനമാണ് പുതിയ മാർപാപ്പ ലെയോ പതിനാലാമൻ. പാപ്പാസ്ഥാനം എറ്റെടുത്ത ദിനങ്ങളിൽത്തന്നെ വിവിധ വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകളും ലോകത്തോടും ആഗോളസഭയോടുമുള്ള സംവേദനങ്ങളും വഴി മാർപാപ്പ ലോകശ്രദ്ധ ആഘർഷിച്ചു കഴിഞ്ഞു. പൗരസ്ത്യ സഭകളെ സംബന്ധിച്ച് ഏറെ സുപ്രധാനമായ ഒരു ഇടപെടൽ മാർപാപ്പ നടത്തിയത് 2025 മേയ് 14നാണ്.
അന്ന് പൗരസ്ത്യ സഭകൾക്കായുള്ള റോമിലെ ജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്ത പൗരസ്ത്യ സഭകളുടെ തലവന്മാരെയും മറ്റുള്ളവരെയും അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് നടത്തിയ പ്രസംഗം പൗരസ്ത്യ സഭകളോടുള്ള പരിശുദ്ധ പിതാവിന്റെ അജപാലന സമീപനം എന്താണെന്നുള്ള പ്രഖ്യാപനമായിരുന്നു. പൗരസ്ത്യ സഭകൾ കത്തോലിക്കാ സഭാ കൂട്ടായ്മയുടെ വിലപ്പെട്ട ഘടകങ്ങളാണെന്നും അവയുടെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പ്രതിബദ്ധത കാണിക്കണമെന്നും ആരാധനക്രമ സഭാശാസ്ത്ര വൈവിധ്യങ്ങൾ എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണമെന്നുമുള്ള മാർപാപ്പയുടെ ആഹ്വാനം പൗരസ്ത്യസഭകളുടെ തനതായ്മയ്ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായിരുന്നു.
പൗരസ്ത്യ പാരന്പര്യങ്ങളോടു വിശ്വസ്തത പുലർത്തി ആഗോളസഭയിൽ സജീവസാന്നിധ്യമായി മുന്നോട്ടു പോകാനുള്ള അവസരമാണ് മാർത്തോമ്മാ ശ്ലീഹായുടെ മക്കളായ നമുക്കു ലഭിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവു പറഞ്ഞതുപോലെ ആധുനികലോകത്തിൽ പൗരാണിക വിശ്വാസത്തിന്റെ സാക്ഷ്യം നല്കുന്ന കിഴക്കുനിന്നുള്ള വെളിച്ചമാകാൻ ഒരു പൗരസ്ത്യ സഭയെന്ന നിലയിൽ നമുക്കു കൂട്ടായ്മയിൽ പരിശ്രമിക്കാം.
Leader Page
തോമാശ്ലീഹായുടെ കാലം മുതൽ 15-ാം നൂറ്റാണ്ടു വരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പുലർത്തിയിരുന്ന വിശ്വാസത്തെയും ബാബിലോണിലെ കൽദായ പാത്രിയാർക്കീസുമായി അവർക്കുണ്ടായിരുന്ന കൂട്ടായ്മയെയും 16-ാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ പോർച്ചുഗീസുകാരും അവരിലൂടെ പല യൂറോപ്യൻ എഴുത്തുകാരും വ്യത്യസ്തമായാണ് മനസിലാക്കിയത്. ഭാരത ക്രൈസ്തവരുടെ വിശ്വാസത്തെയും കൂട്ടായ്മയെയുംകുറിച്ചുള്ള തെറ്റിദ്ധാരണകൾ യൂറോപ്പിൽ പ്രചരിക്കാൻ കാരണം പാശ്ചാത്യ മിഷനറിമാർക്ക് ഇവിടത്തെ സഭയെ ശരിയായി മനസിലാക്കാൻ സാധിക്കാതിരുന്നതാണ്. അവരുടെ അഭിപ്രായത്തിൽ, ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് അപ്പസ്തോലനായ തോമസിൽനിന്നു വിശ്വാസം ലഭിച്ചു. എന്നാൽ അവർ പിന്നീട് കൽദായ സഭയുമായുള്ള ബന്ധത്തിൽ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് നെസ്തോറിയൻ പാഷണ്ഡത സ്വീകരിച്ചു. അങ്ങനെ അവർ റോമൻ പാപ്പായുമായുള്ള കൂട്ടായ്മയിൽനിന്ന് പുറത്തായി. എന്നാൽ, 1599ലെ ഉദയംപേരൂർ സൂനഹദോസ് വഴി ഗോവൻ മെത്രാപ്പോലീത്താ അലക്സിസ് മെനേസിസ് അവരെ കത്തോലിക്കാ വിശ്വാസത്തിലേക്കും റോമിലെ മാർപാപ്പയുടെ അനുസരണത്തിൻകീഴിലേക്കും തിരികെ കൊണ്ടുവന്നു.
ഉദയംപേരൂർ സൂനഹദോസിനെത്തുടർന്ന്, പോർച്ചുഗീസ് ചരിത്രകാരനായ അന്തോണിയോ ഗുവയ പ്രസിദ്ധീകരിച്ച ‘ജൊർണാദ’ (Journada) എന്ന ഗ്രന്ഥമാണ് ഭാരതക്രൈസ്തവരെക്കുറിച്ച് ഇവ്വിധമായ തെറ്റായ ഒരു ചരിത്രം യൂറോപ്പിൽ പ്രസിദ്ധമാക്കുന്നത്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും യൂറോപ്യൻ ഭാഷകളിലെ അതിന്റെ വിവർത്തനവും വിതരണവും പാശ്ചാത്യരാജ്യങ്ങളിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ ഉദയംപേരൂർ സൂനഹദേസിനു മുന്പ് കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ടവരും അക്കാരണത്താൽതന്നെ റോമിലെ മാർപാപ്പയോടുള്ള കൂട്ടായ്മ നഷ്ടപ്പെട്ടവരുമാണ് എന്നുള്ള തെറ്റായതും വസ്തുതാവിരുദ്ധവുമായ ആശയം യൂറോപ്പിൽ പ്രചരിക്കാൻ കാരണമായി. 1498ൽ വാസ്കോ ഡി ഗാമയുടെ ആഗമനത്തെത്തുടർന്ന് 1500ൽ കബ്രാളിന്റെ കൂടെ കേരളത്തിലെത്തിയ ഫ്രാൻസിസ്കൻ വൈദികരാണ് ഇവിടെ മിഷൻ പ്രവർത്തനവും ലത്തീൻ കത്തോലിക്കാ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ആരംഭിക്കുന്നത്. പോർച്ചുഗീസ് രാഷ്ട്രീയാധിപത്യത്തോടും വാണിജ്യതാത്പര്യങ്ങളോടുമൊപ്പം പാശ്ചാത്യ ലത്തീൻ സഭയും ഇവിടെ വളരാൻ തുടങ്ങി. 1530ൽ ഗോവ ഇന്ത്യയിലെ പോർച്ചുഗീസ് തലസ്ഥാനവും 1538ൽ ഗോവ ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് രൂപതയുമായി. 1558ൽ ഗോവ അതിരൂപതയും കൊച്ചി ഗോവയുടെ സാമന്ത രൂപതയുമായി. ഇന്ത്യയിൽ പോർച്ചുഗീസ് ആധിപത്യം വർധിച്ചുവരുന്നതോടൊപ്പം മാർത്തോമ്മാ ക്രിസ്ത്യാനികളുടെമേൽ നെസ്തോറിയൻ പാഷണ്ഡതാരോപണം വർധിപ്പിക്കുകയും അവരെ ഭരിച്ചിരുന്ന പേർഷ്യയിൽനിന്നുള്ള കൽദായ മെത്രാന്മാരെ ഇവിടെനിന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു.
1597ൽ അവസാനത്തെ പേർഷ്യൻ മെത്രാനായ മാർ ഏബ്രഹാമിന്റെ മരണത്തെത്തുടർന്നാണ് 1599 ജൂണിൽ ഉദയംപേരൂർ സൂനഹദോസ് നടത്തുന്നതും നെസ്തോറിയൻ ആരോപണങ്ങൾ ശക്തിപ്പെടുത്തുകയും കൽദായ പാത്രിയാർക്കീസുമായുള്ള ബന്ധം നിർബന്ധപൂർവം വിച്ഛേദിക്കുകയും ചെയ്യുന്നതും അങ്കമാലിയെ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള പോർച്ചുഗീസ് രൂപതയാക്കുന്നതും ഫ്രാൻസിസ് റോസിനെ അങ്കമാലിയുടെ ആദ്യ ലത്തീൻ മെത്രാനായി വാഴിക്കുന്നതും. അങ്ങനെ കേരള സഭ കൽദായ മെത്രാന്മാരുടെ ഭരണത്തിൽനിന്നു പോർച്ചുഗീസ് ലത്തീൻ മെത്രാന്മാരുടെ ഭരണത്തിൻകീഴിലായി. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ചില മാറ്റങ്ങൾ വന്നു എന്നല്ലാതെ അവർ അതുവരെ പുലർത്തിയിരുന്ന കത്തോലിക്കാ വിശ്വാസത്തിന് മാറ്റമൊന്നും വന്നില്ല. അവർ കത്തോലിക്കാ വിശ്വാസം നഷ്ടപ്പെട്ടവരായിരുന്നെങ്കിൽ പിന്നെ എന്ത് അധികാരം ഉപയോഗിച്ചാണ് മെനേസിസ് മെത്രാപ്പോലീത്താ അവരുടെ സഭയിൽ ഒരു സൂനഹദോസ് വിളിച്ചുകൂട്ടിയതും, എന്ത് അവകാശത്താലാണ് അവരുടെ നിരവധി ഇടവകകൾ സന്ദർശിച്ചതും, ആ സഭയിലെ അനേകം വൈദികവിദ്യാർഥികൾക്ക് പൗരോഹിത്യപട്ടം നല്കിയതും എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു. കത്തോലിക്കാ വിശ്വാസ സംഹിതയുടെ ഒരു ഫോർമുലയും സൂനഹദോസിൽ വിശ്വാസികളെ പഠിപ്പിക്കുന്നതായി കാനോനകളിൽ കാണുന്നില്ല. ഉദയംപേരൂർ സൂനഹദോസ് വിളിച്ചുചേർത്തതിന് സഭാപരം എന്നതിനേക്കാൾ രാഷ്ട്രീയവും സാന്പത്തികവും സാമൂഹികവും വാണിജ്യപരവുമായ കാരണങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തെ വർധിച്ചുവന്നിരുന്ന കൊളോണിയൽ മനഃസ്ഥിതിയും യൂറോപ്യൻ കോളനി രാജ്യങ്ങളുടെ ഇടയിലെ മാത്സര്യവും കാരണങ്ങളാണ്.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ യഥാർഥ കത്തോലിക്കാ വിശ്വാസം
തോമാശ്ലീഹായിൽനിന്നു വിശ്വാസം സ്വീകരിച്ച് വളർന്നുവന്ന ഭാരതസഭ ഒരു സ്വതന്ത്ര സഭയായിരുന്നു; അല്ലാതെ പേർഷ്യൻ സഭയുടെ ഒരു ശാഖയോ പുത്രീസഭയോ ആയിരുന്നില്ല. ഇവിടത്തെ ക്രൈസ്തവരുടെ വിശ്വാസം തോമാശ്ലീഹായിൽനിന്നു നേരിട്ടു ലഭിച്ചതാണ്. വർഷങ്ങൾക്കു ശേഷമാണ് അവർ പേർഷ്യൻ സഭയെ ആശ്രയിക്കുന്നത്; അതും മെത്രാന്മാരെ ലഭിക്കുന്നതിനുവേണ്ടി, അവർ ഇവിടെ വന്ന് ഇവിടത്തെ വിശ്വാസം സംരക്ഷിക്കുകയായിരുന്നു; അല്ലാതെ അവരുടെ വിശ്വാസം ഇവിടെ പ്രചരിപ്പിക്കുകയല്ലായിരുന്നു; അതിന്റെ ആവശ്യമില്ലായിരുന്നുതാനും. കാരണം, പേർഷ്യൻ സാമ്രാജ്യത്തിലെ എദേസാ സഭയും സെലൂഷ്യ-ക്റ്റെസിഫോണ് സഭയും തോമാശ്ലീഹായുടെ ശിഷ്യരായ അദ്ദായി, മാറി എന്നിവരിൽനിന്ന് വിശ്വാസം സ്വീകരിച്ച സഭകളാണ്.
അവിടത്തെ സഭകൾ തോമാശ്ലീഹായാൽ സ്ഥാപിതമായ ഭാരതത്തിലെ സഭയെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത് എന്ന് വിശുദ്ധ അപ്രേമിന്റെ കൃതികൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഭാരതസഭ ഒരിക്കലും പേർഷ്യൻ സഭയുടെ അവിഭാജ്യഘടകമായിരുന്നില്ല; നേരേമറിച്ചും. ആധ്യാത്മികകാര്യങ്ങളുടെ നേതൃത്വം പേർഷ്യയിൽനിന്ന് വരുന്ന മെത്രാപ്പോലീത്താമാർക്കായിരുന്നു എങ്കിലും മറ്റെല്ലാ കാര്യങ്ങളിലും - ലെജിസ്ലേറ്റീവ്, ജുഡീഷൽ, അഡ്മിനിസ്ട്രേറ്റീവ്- ഉത്തരവാദിത്വവും മേൽനോട്ടവും ആർച്ച്ഡീക്കനായിരുന്നു. അതും ആർച്ച്ഡീക്കൻ തനിച്ചല്ല, പള്ളി യോഗത്തിന്റെ സഹായത്താലായിരുന്നു. ഭാരതസഭയുടെ മധ്യകാലത്തിലെ ഭരണക്രമത്തെ ‘a metropolitan- archdeacon combination rule’ എന്ന ഒരു വളരെ പ്രത്യേക സംവിധാനമായിട്ടാണ് യൂറോപ്യൻ എഴുത്തുകാർ വിശേഷിപ്പിച്ചിരുന്നത്. തോമാശ്ലീഹായിൽനിന്ന് പാരന്പര്യമായി ലഭിച്ച കത്തോലിക്കാ വിശ്വാസവും ആത്മീയ പൈതൃകവും അവർ കാത്തുസൂക്ഷിക്കുകയും തലമുറകൾക്ക് വിശ്വസ്തതാപൂർവം കൈമാറുകയും ചെയ്തിരുന്നു.
മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസപരമായ നിലപാടും ദൈവശാസ്ത്രദർശനവും എപ്പോഴും കൽദായ സഭയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമായി പൂർണമായും താദാത്മ്യപ്പെടുത്താനാവില്ല. ഭാരത ക്രൈസ്തവർ എപ്പോഴും കത്തോലിക്കാ വിശ്വാസമാണ് പുലർത്തിയിരുന്നത് എന്ന് പല യൂറോപ്യൻ എഴുത്തുകാരും അംഗീകരിക്കുന്നുണ്ട്; വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ചില കത്തുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ ഈശോസഭാ സെമിനാരിയുടെ റെക്ടറായിരുന്ന ഫാ. ഫ്രാൻസിസ് ഡയനീഷ്യോയുടെ 1678ലെ കത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം കത്തോലിക്കാ സഭയുടേതുതന്നെ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘കിഴക്കിന്റെ സഭ’ അഥവാ കൽദായ സഭയുടെ (ഈ സഭ ബാബിലോണിയൻ, അസീറിയൻ, നെസ്തോറിയൻ, പേർഷ്യൻ എന്നീ പേരുകളിലും വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്നു) പാത്രിയാർക്കീസായിരുന്നു ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭയുടെ കാനോനിക തലവൻ. എന്നാൽ, അദ്ദേഹം സഭയുടെ ഭരണത്തിൽ ഇടപെടുകയോ നിയമപരമായ അധികാരം പ്രയോഗിക്കുകയോ ചെയ്തിരുന്നില്ല. ഇന്ത്യയിലെ സഭയ്ക്കു മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു വാഴിച്ച് അയയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കർത്തവ്യം. മറ്റ് സഭകളുമായുള്ള കൂട്ടായ്മയിൽ ഭാരതസഭയെ പ്രതിനിധീകരിച്ചിരുന്നതും അദ്ദേഹമായിരുന്നു. ഭാരതസഭയുടെ സ്വത്വത്തെയും സ്വയംഭരണത്തെയും പാരന്പര്യങ്ങളെയും കൽദായ പാത്രിയാർക്കീസ് ബഹുമാനിച്ചിരുന്നു. ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെമേലുള്ള കൽദായ പാത്രിയാർക്കീസിന്റെ അധികാരം അവരുടെ വ്യക്തവും കൃത്യവുമായ ആചാരങ്ങളുടെയും പാരന്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഏതാണ്ട് പത്തു നൂറ്റാണ്ടുകൾ അഥവാ മധ്യകാലഘട്ടം മുഴുവൻ നീണ്ടുനിന്നു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനംവരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഈ സഭയ്ക്ക് പ്രാദേശിക പരിമിതികളോ അധികാര പരിധികളുടെ പേരിലുള്ള സംഘർഷത്തിന് സാധ്യതയോ ഇല്ലായിരുന്നു. മറ്റു സഭകളുടെ കാര്യത്തിലെന്നപോലെ, ഈ കാലഘട്ടത്തിൽ കൽദായ പാത്രിയാർക്കീസിന്റെ അധികാരപരിധിയെക്കുറിച്ച് തർക്കമോ സംശയമോ ഇല്ലാതിരുന്നതിനാൽ, ഈ ചോദ്യം ഒരിക്കലും കൗണ്സിലുകളുടെയോ റോമാ മാർപാപ്പാമാരുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
1553 ഫെബ്രുവരി 15ന് ജൂലിയസ് മൂന്നാമൻ മാർപാപ്പ ജോണ് സൈമണ് സൂലാക്കയെ കൽദായ പാത്രിയാർക്കീസായി സ്ഥിരീകരിച്ച സമയത്ത് പാത്രിയാർക്കീസ് നടത്തിയ വിശ്വാസപ്രഖ്യാപനത്തിൽ ‘ഇന്ത്യ മുഴുവന്റെയും അധികാരപരിധി ഉണ്ടായിരുന്ന പാത്രിയാർക്കീസ് സൈമണ് ബാർ മാമയുടെ പിൻഗാമി’യായി അദ്ദേഹം സ്വയം അവതരിപ്പിക്കുന്നുണ്ട്. ‘ഡിവീന ഡിസ്പൊണന്തെ ക്ലമെൻസിയ’ എന്ന റോമൻ രേഖ വഴി ജൂലിയസ് മൂന്നാമൻ മാർപാപ്പ കൽദായ പാത്രിയാർക്കീസിന്റെ കത്തോലിക്കാ വിശ്വാസവും ഇന്ത്യയിലെ സഭയുടെമേലുള്ള അധികാരവും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ മാർപാപ്പതന്നെ സൂലാക്കാ പാത്രിയാർക്കീസിന് 1553 ഏപ്രിൽ 28ന് പാലിയം കൊടുത്തപ്പോഴും ‘കും നോസ് നൂപ്പർ’ എന്ന തിരുവെഴുത്തുവഴി ഇക്കാര്യം വീണ്ടും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. സൂലാക്കയുടെ പിൻഗാമിയായ പാത്രിയാർക്കീസ് മാർ അബ്ദീശോയും (1555-1567) 1562 മാർച്ചിൽ റോമിൽ വച്ച് പീയൂസ് നാലാമൻ മാർപാപ്പയെ സന്ദർശിച്ച് ഇക്കാര്യങ്ങൾക്ക് സ്ഥിരീകരണം നടത്തുന്നുണ്ട്. അദ്ദേഹം നടത്തിയ വിശ്വാസപ്രഖ്യാപനത്തിൽ വായിക്കുന്നു: “കിഴക്കൻ അസീറിയായിലെ മൊസൂൾ നഗരത്തിലെ പാത്രിയാർക്കീസ്... അദ്ദേഹത്തിന്റെ അധികാരത്തിൻ പരിധിയിൽ നിരവധി മെത്രാപ്പോലീത്താമാരും മെത്രാന്മാരും ഉൾപ്പെടുന്നു... ഓട്ടോമൻ സാമ്രാജ്യത്തിലെയും പേർഷ്യയിലെയും അതിരൂപതകളും രൂപതകളും ഇന്ത്യയിലെ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലുള്ള പ്രദേശങ്ങളായ കൊച്ചി, കണ്ണൂർ, കോഴിക്കോട്, കൊടുങ്ങല്ലൂർ, ഗോവ എന്നിവയും.”
ഭാരത ക്രൈസ്തവർ പേർഷ്യയിൽനിന്നു വന്നിരുന്ന കൽദായ മെത്രാപ്പോലീത്താമാരെ ‘സ്വന്തം റീത്തുകാരനും രാജ്യക്കാരനു’മായാണ് കണ്ടിരുന്നത്. മെത്രാപ്പോലീത്താ അവരുടെ ഒരു ആത്മീയ തലവൻ മാത്രമായിരുന്നു. സന്യാസജീവിതം നയിച്ചിരുന്ന അവർ ഭാരതത്തിലെ സഭയുടെ ഭൗതികകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടാറില്ലായിരുന്നു. അവരുടെ കത്തോലിക്കാ വിശ്വാസം പല പോർച്ചുഗീസ് രേഖകളിലും കാണാം. 1557 നവംബർ 20ന് അന്തോണിയോ ദെ പോർത്തോ എന്ന വൈദികൻ പോർച്ചുഗീസ് രാജാവിന് അയച്ച കത്തിൽ ഇവിടത്തെ ക്രൈസ്തവരുടെ കത്തോലിക്കാ വിശ്വാസത്തെയും അവരെ ഭരിച്ചിരുന്ന കൽ