തലശേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റസ്ലിംഗ് മാതൃകയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പ്ലസ്ടു ക്ലാസ് മുറിയിൽ റസ്ലിംഗ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്കു ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണു നടപടി. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടെയുള്ളവർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥിതന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു.
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മർദിച്ച വിദ്യാർഥികളെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.