Leader Page
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
Leader Page
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.
National
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
23കാരനായ റോബിന് വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം.
വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്കൂളിന്റെ പാര്‍ക്കിങ്ങില്‍ ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതിനിടെ, റോബിന് വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍നിന്ന് ചില സുപ്രധാനവിവരങ്ങളും ലഭ്യമായിട്ടുണ്ട്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്.
ഈ തോക്കുകളില്‍ ഡോണാള്‍ഡ് ട്രംപിനെ കൊല്ലുക എന്നും ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക എന്ന് അര്‍ഥംവരുന്ന "ന്യൂക്ക് ഇന്ത്യ' എന്നും കൊത്തിവച്ചിരുന്നതായി ഈ വീഡിയോകളില്‍ കാണാം.
"ഡോണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം', "ഇസ്രയേല്‍ തകരണം', "ഇസ്രയേലിനെ ചാമ്പലാക്കണം' എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില്‍ എഴുതിയിരുന്നു.
"നിങ്ങളുടെ ദൈവം എവിടെ', "കുട്ടികള്‍ക്ക് വേണ്ടി' എന്നിവയും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്. അതേസമയം, വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്.
ആകെ രണ്ട് വീഡിയോകളാണ് പ്രതിയുടെ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു വീഡിയോയില്‍ ഒരു ചെറിയ തോക്ക് കൈയിലെടുത്ത് ആവശ്യം വന്നാല്‍ ഇത് തനിക്കുള്ളതാണെന്ന് പ്രതി പറയുന്നതും കാണാം.
ക്ഷമചോദിച്ച് കുടുംബത്തിനായി എഴുതിയ നാലുപേജുള്ള കത്തും പ്രതി ഒരു വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്കൂളുകളില്‍ നേരത്തേ വെടിവെപ്പ് നടത്തിയ ചില അക്രമികളുടെ പേരുകളും പ്രതി തന്റെ തോക്കുകളില്‍ എഴുതിവെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനുപുറമേ സിറിലിക്ക് ലിപിയിൽ എഴുതിയ നിരവധി പേജുകളുള്ള കത്തുകളും വീഡിയോയില്‍ കാണിച്ചിരുന്നു.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ
Leader Page
നാളെ എന്താണു സംഭവിക്കുക എന്നു വ്യക്തമല്ല. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച നടപ്പാക്കുമോ എന്നു നാളെ അറിയാം. ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിലെ 25 ശതമാനത്തിനു മുകളിലാണിത്. അതോടെ ഇന്ത്യൻ സാധനങ്ങൾക്കു വിലയുടെ 50 ശതമാനമാകും യുഎസ് ചുങ്കം. കയറ്റുമതി അസാധ്യമാക്കുന്ന തരം തീരുവ.
പക്ഷേ, നാളെകളിൽ എന്താണ് ഇന്ത്യ- അമേരിക്ക ബന്ധത്തിൽ ഉണ്ടാവുക എന്നു വ്യക്തമാണ്. ബന്ധം കൂടുതൽ വഷളാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൈ ഫ്രൺഡ്’ എന്നു വിളിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബന്ധം തകർക്കുന്ന നടപടികൾ തുടരുകയാണ്. തീരുവ വിഷയം അതിൽ ഒന്നു മാത്രം. ഇന്ത്യയിലേക്ക് പുതിയ അംബാസഡറെ നിയമിച്ചതിലും ബന്ധം വഷളാക്കാനുള്ള നീക്കം കാണാം.
താഷ്കെന്റിൽ നിന്ന്
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, സോവ്യറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്കയിൽ കുടിയേറിയ ആളാണ് 38 വയസുള്ള സെർജിയോ ഗോർ (പഴയ പേര് സെർജി ഗോറോഖോവ്സ്കി). ഇന്ത്യയിലെ അംബാസഡർ പദവിക്കു പുറമേ ദക്ഷിണ-മധ്യ ഏഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്ഥാനവും ഗോർ വഹിക്കും. ഇത് ഇന്ത്യക്കു സ്വീകാര്യമായ ക്രമീകരണമല്ല.
ഇന്ത്യക്കു പുറമേ പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ പ്രത്യേക ദൂതനെ ഇന്ത്യയിൽ അംബാസഡറും ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. ഇന്ത്യയെ പാക്കിസ്ഥാന്റെ ഒപ്പമോ താഴെയോ കണക്കാക്കുന്നതാണ് ഈ നിയമനം എന്നു പറയാം. കാഷ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കാൻ അതു വഴിതെളിക്കും.
ഒബാമ പിൻവാങ്ങി
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ഇങ്ങനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമ ശ്രമിച്ചപ്പോൾ ഇന്ത്യ എതിർത്തു. അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജിയും വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോനും രേഖാമൂലം പ്രതിഷേധം അറിയിച്ചപ്പോൾ ഒബാമ വഴങ്ങി. ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുള്ള പ്രത്യേക പ്രതിനിധിയാക്കി.
ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. അർഥഗർഭമാണ് അത്. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷംപോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഏറ്റവും വിശ്വസ്തൻ
മൂന്നു തവണയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ. അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണു ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്. പക്ഷേ ഇന്ത്യ വളരെ ക്ലേശിക്കേണ്ടി വരും എന്നാണു നയതന്ത്ര നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്.
നയതന്ത്ര മേഖലയിലോ ഏഷ്യൻ രാജ്യങ്ങളിലോ പരിചയമില്ലാത്ത ആളാണു ഗോർ. ചെസ്റ്റർ ബൗൾസ്, ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത്, കെന്നത്ത് ബി. കീറ്റിംഗ്, ഡാനിയൽ പി. മൊയ്നിഹാൻ, ഡേവിഡ് മൾഫോർഡ് തുടങ്ങിയവരുടെ പിൻഗാമിയാകാൻ ട്രംപിന്റെ വിശ്വാസം ഒഴികെ പറയത്തക്ക യോഗ്യതകൾ ഗോറിന് ഇല്ല.
50% ചുങ്കം വന്നാൽ
50 ശതമാനം ചുങ്കം വരുന്നത് അമേരിക്കയിലേക്കു 2024ൽ നടന്ന ഇന്ത്യൻ കയറ്റുമതി (8900 കോടി ഡോളർ) യുടെ 60 ശതമാനവും നഷ്ടമാകാൻ കാരണമാകാം. അത് ഇന്ത്യയുടെ ജിഡിപിയിൽ ഒരു വർഷം ഒരു ശതമാനം ഇടിവ് വരുത്താം. ഈ വർഷം അഞ്ചുമാസം പിന്നിട്ടതിനാൽ കയറ്റുമതി ഇടിവ് 0.50 ശതമാനമാകും. അതു ജിഡിപിയിൽ വരുത്തുന്ന കുറവ് 0.3 ശതമാനത്തിൽ ഒതുങ്ങാം എന്നു വിദഗ്ധർ കണക്കാക്കുന്നു.
രത്നാഭരണങ്ങളും വസ്ത്രങ്ങളും മുതൽ നത്തോലി (കൊഴുവ) വരെ ഉള്ള കയറ്റുമതി ഇനങ്ങളിൽ സിംഹഭാഗത്തിനും ചുങ്കം കൂടും (തത്കാലം ആപ്പിളിന്റെ ഐഫോണും മറ്റു കമ്പനികളുടെ സ്മാർട്ട് ഫോണുകളും ഇതിൽ നിന്ന് ഒഴിവാണ്).
യുഎസിലേക്കു കയറ്റുമതി കൂടി
കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്ന കയറ്റുമതിയുടെ 19 ശതമാനം നേരിട്ടും മറ്റൊരു അഞ്ചു ശതമാനം പരോക്ഷമായും പോയത് അമേരിക്കയിലേക്കാണ്. കാനഡയിലും മെക്സിക്കോയിലും ചെല്ലുന്ന വാഹനഘടകങ്ങൾ അമേരിക്കൻ വിപണിയിലേക്കുള്ള വാഹനങ്ങളിൽ പിടിപ്പിക്കുന്നവയാണ്.
ഈ ധനകാര്യവർഷം ആദ്യ നാലു മാസം കയറ്റുമതിയുടെ 23 ശതമാനം യുഎസിലേക്കായിരുന്നു. ഉയർന്ന തീരുവ ഒഴിവാക്കാനുള്ള ഇറക്കുമതി കമ്പനികളുടെ തത്രപ്പാടിലാണിത്. ആദ്യ നാലു മാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി മൂന്നു ശതമാനം കൂടിയപ്പോൾ യുഎസിലേക്കുള്ളത് 21 ശതമാനം കൂടി. എന്നാൽ ഒക്ടോബർ മുതൽ അങ്ങോട്ടുള്ള കയറ്റുമതി ഗണ്യമായി കുറയുമെന്നാണ് ആശങ്ക.
മറ്റിടങ്ങളിൽ ക്ഷീണം
ഇതിനിടെ, മറ്റൊരു പ്രതിഭാസവും ഇന്ത്യയെ അലട്ടുന്നുണ്ട്. മറ്റു പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞു. യുകെ 11.2 ശതമാനം, ഫ്രാൻസ് 17.3%, ഹോളണ്ട് 21.2%, ഇറ്റലി 9.2%, മലേഷ്യ 28.8%, സിംഗപ്പുർ 11.8%, ദക്ഷിണാഫ്രിക്ക 16.3%, സൗദി അറേബ്യ 11.8% എന്നിങ്ങനെയാണു നാലു മാസത്തെ കുറവ്. ഇന്ത്യയുടെ കയറ്റുമതി മേഖല ചിന്തിക്കേണ്ട വിഷയം ഇതിലുണ്ട്. ഈ രാജ്യങ്ങൾ സ്വന്തം ആവശ്യം കുറഞ്ഞിട്ടാണോ ആഗോള വ്യാപാരം കുറയും എന്നു കണക്കാക്കിയിട്ടാണോ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി കുറച്ചത്?
തോന്നുംപടി ചുങ്കം
ഉത്തരം എന്തായാലും ഇന്ത്യയുടെ കയറ്റുമതിയാണു കുറയുന്നത്. കുറ്റം നമ്മുടേതല്ല. 19-ാം നൂറ്റാണ്ടിലെ വാണിജ്യസിദ്ധാന്തങ്ങൾ വച്ച് 21-ാം നൂറ്റാണ്ടിൽ ലോക വാണിജ്യനയങ്ങൾ പൊളിച്ചെഴുതാൻ ട്രംപ് ശ്രമിക്കുന്നതു മൂലമാണിത്. ഞങ്ങളുടെ ഉത്പന്നങ്ങൾക്കു നിങ്ങൾ ചുങ്കം ചുമത്തരുത്, നിങ്ങളുടേതിനു ഞങ്ങൾ തോന്നുംപടി ചുങ്കം ഈടാക്കും എന്നാണ് ട്രംപ് പറയുന്നത്.
യൂറോപ്പും ലാറ്റിനമേരിക്കയും നിരവധി ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളും അതിനു വഴിപ്പെട്ടു കഴിഞ്ഞു. ചുങ്കമില്ലാതെ അമേരിക്കൻ ഉത്പന്നങ്ങൾ (നമുക്കു മിച്ചമുള്ള ധാന്യങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ അടക്കം) വാങ്ങണമെന്ന നിർബന്ധത്തിന് വഴങ്ങാൻ ഇന്ത്യ തയാറല്ല.
നമുക്കൊപ്പം ചെറുത്തുനിൽക്കുന്നത് സ്വിറ്റ്സർലൻഡും ചൈനയും ബ്രസീലും മാത്രം.
ഏറ്റവും വലിയ കമ്പോളം
തത്കാലം അമേരിക്കയുടേതാണ് ഏറ്റവും വലിയ കമ്പോളം. അത്ര വലിയ വിപണി വേറേ ഇല്ല. അതിനാൽ അവർ പറയുന്നതു മറ്റു രാജ്യങ്ങൾ കേൾക്കുന്നു. അമേരിക്കൻ വിപണി നഷ്ടമായാൽ മറ്റു രാജ്യങ്ങളിൽ വിപണി കണ്ടെത്തി പ്രശ്നം മറികടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ഇതിന്റെ തുടക്കമാണ്.
സ്വിറ്റ്സർലൻഡും നോർവേയും ഐസ്ലാൻഡും ലീക്റ്റൻസ്റ്റൈനും ഉൾപ്പെട്ട യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്രവ്യാപാര കരാർ ഒക്ടോബർ ഒന്നിനു നിലവിൽ വരും. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഈ വർഷം പൂർത്തിയാകും. റഷ്യയും നാലു മുൻ സോവ്യറ്റ് രാജ്യങ്ങളും ഉൾപ്പെട്ട യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി കരാർ ചർച്ച ഈ മാസം തുടങ്ങി. ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. ആസിയാനുമായുളള കരാർ പുതുക്കാൻ ചർച്ച ഉടനേ തുടങ്ങും.
ഇവയൊക്കെ ഫലപ്രദമായാലും ഒരു വസ്തുതയുണ്ട്. ആളോഹരി 80,000 ഡോളർ വരുമാനമുള്ള അമേരിക്കക്കാരുടെ അടുത്തെങ്ങും വരില്ല ഈ രാജ്യങ്ങളുടെ ആവശ്യവും വിപണിയും.
എണ്ണക്കഥ എന്ന വ്യാജം
റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്നിലെ ആക്രമണത്തെ സഹായിക്കുന്നു എന്നു പറഞ്ഞാണു ട്രംപ് ഇന്ത്യക്ക് പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രാജകീയമായി സ്വീകരിച്ചു പ്രസാദിപ്പിച്ചു യുദ്ധം തീർക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടു. അതു ജയിച്ചെങ്കിൽ ഇന്ത്യയെ വെറുതേ വിടുമായിരുന്നു. അതു പൊളിഞ്ഞത് ഇന്ത്യക്കു നേരേ കലിപ്പു കൂട്ടി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കള്ളക്കണക്കുകൾ പറഞ്ഞ് ഇന്ത്യയെ വിമർശിച്ചത് ഇതിനുശേഷമാണ്.
കൂട്ടുകെട്ടുകൾ മാറുന്നു
ട്രംപിന്റെ നടപടികൾ ഇന്ത്യയെ ബ്രിക്സ് കൂട്ടായ്മയിലും ചൈന നേതൃത്വം നൽകുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലും കൂടുതൽ സജീവമാക്കി. റഷ്യയുമായുള്ള സെെനിക സഹകരണം കൂട്ടി. വ്യാപാരബന്ധം കൂട്ടാൻ ചർച്ച തുടങ്ങി. മേയിലെ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ ആയുധങ്ങളും ഉപഗ്രഹചിത്രങ്ങളും നൽകി സഹായിച്ച ചൈനയുമായുള്ള തർക്കങ്ങൾ തത്കാലം മറക്കാൻ ഇന്ത്യ തയാറായി. അമേരിക്ക ഇല്ലെങ്കിൽ എതിർചേരിയോട് അടുക്കും എന്നു കാണിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്.
പക്ഷേ റഷ്യ പഴയ സോവ്യറ്റ് യൂണിയൻ അല്ല. വളരെ ദുർബലമാണ്. ചൈന ഒരിക്കലും പാക്കിസ്ഥാനെ കൈവിടുകയുമില്ല. ഇന്ത്യക്ക് ദീർഘകാല കൂട്ടുകെട്ടിന് അവർ പറ്റിയതാവില്ല.
1971 നവംബറിൽ വെെറ്റ് ഹൗസിൽ ചെന്ന തന്നെ 45 മിനിറ്റ് കാത്തിരുത്തിയ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ പിറ്റേ ദിവസം അതുപാേലെ കാത്തിരുത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലമല്ല ഇത്. അന്നു വൻശക്തിയായ സോവ്യറ്റ് യൂണിയനുമായി സൈനിക കരാർ ഉണ്ടാക്കിയ ശേഷമാണ് ഇന്ദിര അമേരിക്കയിൽ എത്തിയത്. ഇന്ന് അത്തരമൊരു കൂട്ടായ്മ ഇന്ത്യക്കില്ല.
Editorial
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല്‍ ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി... മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More
Leader Page
ഇന്ന് (ഇന്ത്യൻ സമയം) അർധരാത്രി കഴിയുമ്പോൾ അലാസ്കയിൽ രണ്ടുപേർ തമ്മിൽ നടക്കുന്ന ചർച്ച ഇന്ത്യക്കു നിർണായകം. ആ ചർച്ചയിൽ ഇന്ത്യ വിഷയമല്ല. പക്ഷേ, ചർച്ചയുടെ ജയപരാജയങ്ങൾ ഇന്ത്യയുടെ സമീപഭാവിയിലെ സാമ്പത്തിക- നയതന്ത്ര ചലനങ്ങളെ നിയന്ത്രിക്കും.
യുക്രെയ്നിൽ മൂന്നര വർഷം പിന്നിട്ട റഷ്യൻ ആക്രമണം അവസാനിപ്പിക്കാനാണു ചർച്ച. പക്ഷേ ചർച്ചയുടെ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും. പരാജയം ട്രംപിന്റെ തീരുവ ആക്രമണം രൂക്ഷമാക്കും. അത് ഇന്ത്യക്കു ചെറുതല്ലാത്ത ദുരിതമുണ്ടാക്കും.
ഇന്നത്തെ ചർച്ചയിൽ രണ്ടുപേർ മാത്രം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. യുക്രെയ്ന്റെ ഭാവിയും അതിർത്തിയും തീരുമാനിക്കാവുന്ന ചർച്ചയിൽ അവിടത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കാളിയല്ല.
മൂവരുടെയും പേരിന് (ഡോണൾഡ്, വ്ലാദിമിർ, വൊളോഡിമിർ) ഒരേ അർഥമാണ്. ലോകത്തിന്റെ അധികാരി അഥവാ തലവൻ എന്ന്. ആരാണ് ആ പേരിനു ശരിക്കും അർഹനെന്നു നാളെ അറിയാനായേക്കും. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പുടിന്റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവും ചർച്ചയിലുണ്ടാകും.
അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള യുഎസ് സേനാ താവളമായ എൽമെൻഡോർഫ് - റിച്ചാർഡ്സണിലാണു ചർച്ച. ശീതയുദ്ധകാലത്തും ഇന്നും റഷ്യയുടെ വടക്കുകിഴക്കൻ തീരം നിരീക്ഷിക്കാനുള്ള സന്നാഹം ഇവിടെയാണ്. 72 ലക്ഷം ഡോളർ നൽകി 1867ൽ റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമനാണ് അലാസ്ക അമേരിക്കയ്ക്കു കൈമാറിയത്.
ട്രംപിനെന്ത് അധികാരം?
സമാധാന ചർച്ചകളിൽ വിട്ടുവീഴ്ച സാധാരണം. ഇവിടെ യുക്രെയ്നു പ്രാതിനിധ്യമില്ലാതെ അതിർത്തി മാറ്റിവരയ്ക്കാൻ ട്രംപ് സമ്മതിച്ചാൽ അതു സെലൻസ്കിയും യുക്രെയ്ൻ ജനതയും സമ്മതിക്കുമോ എന്നതു വലിയ ചോദ്യമാണ്. പക്ഷേ ട്രംപ് അതു കാര്യമാക്കില്ല. താൻ പറഞ്ഞതു കേട്ടില്ലെങ്കിൽ നിങ്ങൾ സ്വന്തം പണംകൊണ്ടു യുദ്ധം ചെയ്യാൻ ട്രംപ് പറയും; അത്രമാത്രം.
പക്ഷേ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ട്രംപിനില്ല. അതുകൊണ്ടാണ് “രണ്ടു മിനിറ്റു കൊണ്ട് പുടിന്റെ മനസ് താൻ മനസിലാക്കും” എന്നും കാര്യം നടന്നില്ലെങ്കിൽ റഷ്യക്കു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞത്.
ഇന്ത്യക്കു ഭീഷണി
ചർച്ചയിൽ ഒരുവിധത്തിലും കക്ഷിയല്ലാത്ത ഇന്ത്യയെ ഈ വിഷയം ഉപയോഗിച്ചു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയും മറ്റും കൂടുതൽ പിഴച്ചുങ്കവും ഉപരോധവും നേരിടേണ്ടിവരും എന്നാണു ട്രംപ് പറയുന്നത്. തന്റെ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ റഷയുടെമേൽ ഇന്ത്യ സമ്മർദം ചെലുത്തണമെന്നാണു ട്രംപ് ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ഭീഷണി മുഴക്കി. 50 ശതമാനമെന്ന ഞെരുക്കുന്ന തീരുവയിൽനിന്നു നൂറു ശതമാനം നിരക്കിലേക്കും മറ്റും എത്തിയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു. ഉപരോധങ്ങൾ ഏതു തരം എന്നു ബെസന്റ് പറഞ്ഞിട്ടില്ല. ഇന്ത്യൻ സാമ്പത്തികവളർച്ച തടയാൻ തക്ക നടപടികളായി അതു മാറുമോയെന്നു ഭീതിയുണ്ട്. ട്രംപ് ഭരണകൂടം എതിർപ്പിലായാൽ അമേരിക്കയിൽനിന്നും മറ്റുമുള്ള മൂലധനവരവും തടസപ്പെടാം.
വിജയിക്കണമെന്ന് ഇന്ത്യൻ പ്രാർഥന
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെമേൽനിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അതുകൊണ്ടാണു ചർച്ച വിജയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
ട്രംപ് ഇന്ത്യയുമായി സൗഹൃദം തുടരുന്നില്ലെങ്കിൽ മറ്റു ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീവ്രശ്രമം നടത്തുന്നുണ്ട്. അടുത്തദിവസം ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യയിലും എത്തും. ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതും ചൈനക്കാർക്കുണ്ടായിരുന്ന വീസവിലക്കു നീക്കിയതും ഇതിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാംവാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാം ഇന്നു രാത്രിയിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂണിക് സന്ധി എന്ന ദുരന്തം
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ മ്യൂണിക്കിലെത്തി ജർമൻ സർവാധിപതി അഡോൾഫ് ഹിറ്റ്ലറെ കണ്ടു ചർച്ച നടത്തി. ജർമനിക്കു ചെക്കോസ്ലോവാക്യയിലെ സുഡേറ്റൻലാൻഡ് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കൈവശമാക്കാനുള്ള ഹിറ്റ്ലറുടെ ആവശ്യം അംഗീകരിച്ചാണു ചേംബർലെയ്ൻ മടങ്ങിയത്. ഇനി ബ്രിട്ടനു ഭയം വേണ്ട, യൂറോപ്പ് സമാധാനത്തിലാകുമെന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പക്ഷേ ഹിറ്റ്ലറുടെ വിനാശകരമായ പടയോട്ടം തുടങ്ങാനുള്ള അനുമതിയായി മ്യൂണിക് സന്ധി മാറിയതു ചരിത്രം. അലാസ്കാ ചർച്ചയുടെ പശ്ചാത്തലത്തിൽ മൂണിക് സന്ധിയെപ്പറ്റി പലരും ഭീതിയോടെ ഓർമിക്കുന്നു.
ട്രംപിനു കാരണങ്ങൾ നാല്
►യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഉത്സാഹിക്കുന്നതിനു പിന്നിൽ നാലു കാരണങ്ങളുണ്ട്.
ഒന്ന്: ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്നറിയപ്പെടുക. അതുവഴി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുക.
►രണ്ട്: യുക്രെയ്നുവേണ്ടി അമേരിക്ക മുടക്കേണ്ട പണം ലാഭിക്കുക. മൂന്നു വർഷം കൊണ്ട് 18,500 കോടി ഡോളർ (16.09 ലക്ഷം കോടി രൂപ) അമേരിക്ക മുടക്കി (35,000 കോടി ഡോളർ ചെലവായി എന്നു ട്രംപ് പറഞ്ഞത് ശരിയല്ലെന്നാണു കണക്കുകൾ).
►മൂന്ന്: ചർച്ച വിജയിച്ചാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള നാറ്റോ സഖ്യ ക്രമീകരണം പൊളിച്ചെഴുതുക. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ചെയ്യും” എന്നാണു കഴിഞ്ഞദിവസം യൂറോപ്യൻ നേതാക്കളുമായുള്ള ഡിജിറ്റൽ കോൺഫറൻസിൽ ട്രംപ് വാഗ്ദാനം ചെയ്തത്.
►നാല്: യുക്രെയ്നിലുള്ള അപൂർവ ധാതുക്കളുടെ ഖനനാവകാശം അമേരിക്കയ്ക്കു (അമേരിക്കൻ കമ്പനികൾക്ക്) നേടിക്കൊടുക്കുക.
പുടിന്റെ നാലു ലക്ഷ്യങ്ങൾ
പുടിന് അലാസ്കാ ചർച്ചയിലുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
►ഒന്ന്: അന്താരാഷ്ട്ര അംഗീകാരം തിരിച്ചുകിട്ടുക. യുദ്ധം തുടങ്ങിയതു മുതൽ പുടിനെ പാശ്ചാത്യർ ഒറ്റപ്പെടുത്തിയിരുന്നു. മുന്‍പ് എല്ലാ പ്രധാന വേദികളിലും ഉണ്ടായിരുന്ന ഇരിപ്പിടം ഇല്ലാതായത് പുടിനു വലിയ നഷ്ടബോധമുണ്ടാക്കി.
►രണ്ട്: യുക്രെയ്നിൽ റഷ്യ ഭാഗികമായി പിടിച്ച നാലു പ്രവിശ്യകൾ (ഡോണെട്സ്ക്, ലുഹാൻസ്ക്, സപ്പോറിഷ്യ, ഖേർസൺ) മുഴുവനായും റഷ്യയിലേക്കു ചേർക്കുക. പിടിച്ചുനിന്ന ഭാഗങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറുക. അങ്ങനെ റഷ്യയെ അക്ഷരാർഥത്തിൽ വലുതാക്കി എന്നു ചരിത്രത്തിൽ തന്റെ പേരിനൊപ്പം ചേർക്കുക. 1945നുശേഷം ആദ്യമായി ഒരു യുദ്ധത്തിൽ റഷ്യ ജയിച്ചു എന്നു വരുത്തുക.
►മൂന്ന്: അമേരിക്കയുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു റഷ്യയിലേക്ക് മൂലധനം വരുത്തുക. ദുർബലമായ റഷ്യൻ സമ്പദ്ഘടനയെ വളർത്താൻ യുദ്ധത്തിന്റെ അന്ത്യം സഹായിക്കും.
►നാല്: സോവ്യറ്റ് യൂണിയനിൽനിന്നു വിട്ടുപോയ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലും നാറ്റോ സൈനിക സഖ്യത്തിലും ചേരാൻ ശ്രമിച്ചതിന്റെ പേരിലാണു റഷ്യ യുദ്ധമാരംഭിച്ചത്. യുക്രെയ്നെ അവയിൽനിന്നു പിന്തിരിപ്പിക്കണം.
Leader Page
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്‍ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.
Leader Page
ഡോണൾഡ് ജോൺ ട്രംപിനു മുമ്പിൽ കീഴടങ്ങാൻ ഇന്ത്യ തയാറല്ല. അതാണ് ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. വെറുതേ പറയുകയല്ല, കുറേക്കാലമായി ഉറക്കെ പറയാതിരുന്ന സ്വദേശി, നാടൻ, സ്വയം പര്യാപ്തത തുടങ്ങിയവ വീണ്ടും ഉച്ചത്തിൽ പറഞ്ഞുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ പൊതുയോഗത്തിൽ മോദി ആഹ്വാനം ചെയ്തത് ജനങ്ങൾ സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണം എന്നാണ്. “കാരണം, ആഗോള സാഹചര്യം അസ്ഥിരമാണ്. ഓരോ രാജ്യവും സ്വന്തംകാര്യം മാത്രമാണു നോക്കുന്നത്”-മോദി പറഞ്ഞു.
ബദൽ കരുതിയില്ല
ട്രംപിന്റെ തീരുവ ആക്രമണം എന്ന അപ്രതീക്ഷിത പ്രഹരത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണിത്. ഇങ്ങനെയാകും കാര്യങ്ങൾ എന്ന് ഇന്ത്യ ചിന്തിച്ചിരുന്നില്ല. അതിനാൽ ബദൽ വഴികൾ രൂപപ്പെടുത്തിയതുമില്ല. ഈ സാഹചര്യത്തിലാണു സ്വദേശിയിലേക്കുള്ള മടക്കം. സ്വാതന്ത്ര്യാനന്തര കാലത്തു ദശകങ്ങളോളം നാം ഉയർത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യമാണത്. പക്ഷേ, കുറേക്കാലമായി അത് ഉപേക്ഷിച്ച മട്ടായിരുന്നു.
വിദേശബന്ധങ്ങൾ വഷളാകുമ്പോഴും ഇറക്കുമതി താങ്ങാനാവാതെ വരുമ്പോഴും ഒക്കെ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം സ്വദേശിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. “നാടൻ വാങ്ങി നാടു നന്നാക്കൂ” എന്നതുപോലുള്ള മുദ്രാവാക്യങ്ങളും അക്കാലത്തു കേട്ടിരുന്നു. ട്രംപിന്റെ ദുഃശ്ശാഠ്യം അവയിലേക്ക് ഇന്ത്യയെ തിരിച്ചു നടത്തുന്നു.
ചൈനയ്ക്കു ബദലോ?
ട്രംപുമായി മോദിക്കുണ്ടായിരുന്ന അടുപ്പവും ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇന്ത്യൻ വിപണിയുടെ വലിപ്പവും തീരുവ ചുമത്തൽ തീരുമാനത്തെ സ്വാധീനിച്ചില്ല. ചൈനയ്ക്കു ബദലായി ഇന്ത്യയെ സൈനിക സഖ്യകക്ഷിയാക്കിയാണു രണ്ടുദശകമായി അമേരിക്ക നീങ്ങിയിരുന്നത്.
ചൈനയിൽനിന്ന് പിന്മാറുന്ന കമ്പനികൾ ഇന്ത്യയിൽ ഫാക്ടറികൾ തുറക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്നു നമ്മൾ വിശ്വസിച്ചു. അതെല്ലാം അസ്ഥാനത്താക്കിയാണ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം ചുങ്കം ചുമത്തിയത്. റഷ്യയോട് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെയും ബ്രിക്സ് കൂട്ടായ്മയിൽ നിൽക്കുന്നതിന്റെയും പേരിൽ പ്രഖ്യാപിച്ച, ഇനിയും നിരക്ക് വ്യക്തമാക്കാത്ത പിഴച്ചുങ്കവും വരും.
പാക്കിസ്ഥാന്റെ കളി
അയൽ രാജ്യങ്ങളേക്കാൾ കൂടിയ ചുങ്കം ഇന്ത്യക്കു നാണക്കേടായി. ഈ മുറിവ് കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തം കൂട്ടി. അവർക്കു ചുങ്കം 19 ശതമാനമായി കുറച്ചു. കരയിലും കടലിലും എണ്ണ പര്യവേക്ഷണ കരാർ ഉണ്ടാക്കി. കലാപമേഖലയായ ബലൂചിസ്ഥാനിലാണ് കരയിലെ പ്രധാന പര്യവേക്ഷണം. പാക്കിസ്ഥാൻ ചെെനയുമായി അടുത്ത ബന്ധം പുലർത്തുന്നതൊന്നും ട്രംപിനു പ്രശ്നമായില്ല. (നൊബേൽ പുരസ്കാരത്തിന് തന്റെ പേരു നിർദേശിച്ചതിന്റെ സന്തോഷം ട്രംപിനുണ്ടായിരിക്കും.) ഇതേപ്പറ്റി കടുത്ത വിമർശനംപോലും നടത്താൻ പറ്റാത്ത നിലയിലായി ഇന്ത്യ.
തന്റെ ഭീഷണിയെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി എന്ന് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പക്ഷേ, ഇന്ത്യ അതു നിഷേധിച്ചു. യുക്രെയ്ൻ യുദ്ധത്തിനു മുമ്പു റഷ്യയിൽനിന്നു നാമമാത്രമായ എണ്ണ ഇറക്കുമതിയേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ. ഉപരോധം മൂലം റഷ്യ ഗണ്യമായി വില കുറച്ചപ്പോൾ ഇന്ത്യ വാങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിയുടെ 30 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഈയിടെ റഷ്യ വില കൂട്ടിയപ്പോൾ അൽപം കുറച്ചെങ്കിലും റഷ്യതന്നെ മുഖ്യഎണ്ണ ദാതാവ്. ജൂലൈയിൽ 41 ശതമാനം എണ്ണ റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം 17.5 ലക്ഷം ബാരൽ. ഇറാക്ക് ഒൻപതു ലക്ഷവും സൗദി അറേബ്യ ഏഴു ലക്ഷവും ബാരൽ ദിവസേന തന്നു.
എണ്ണ മാത്രമല്ല വിഷയം
റഷ്യൻ എണ്ണ മാത്രമല്ല അമേരിക്കയുടെ വിഷയം. റഷ്യയുമായുള്ള സൈനിക സഹകരണവും അവിടെനിന്ന് ആയുധങ്ങൾ വാങ്ങുന്നതും ട്രംപിനും യുഎസ് പ്രതിരോധ കമ്പനികൾക്കും ഇഷ്ടപ്പെടുന്നില്ല. റഷ്യൻ ബന്ധവും ഉപകരണങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ഇന്ത്യ വിശദീകരിക്കുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ കഴിഞ്ഞ ഒന്നര ദശകമായി കുറച്ചു വരുകയാണ്. അമേരിക്കയിൽനിന്നുള്ളതു കൂട്ടുന്നുമുണ്ട്. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2010-14ൽ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 72 ശതമാനമായിരുന്നത് 2015-19ൽ 55ഉം 2020-24ൽ 36ഉം ശതമാനമായി കുറഞ്ഞു.
റഷ്യ മാത്രമല്ല ട്രംപിന്റെ വിഷയം. അമേരിക്കയിൽനിന്നു ധാന്യങ്ങളടക്കം എല്ലായിനം കാർഷിക ഉത്പന്നങ്ങളും ക്ഷീര ഉത്പന്നങ്ങളും ചുങ്കമില്ലാതെയോ നാമമാത്ര ചുങ്കത്തിലോ ഇന്ത്യ ഇറക്കുമതി ചെയ്യണം എന്ന ആവശ്യമുണ്ട്. ചുരുക്കം ചില ഇനങ്ങൾ മാത്രം അനുവദിക്കാം എന്നാണ് ഇന്ത്യൻ നിലപാട്. അതിനപ്പുറം അനുവദിച്ചാൽ ഇന്ത്യൻ കർഷക സമൂഹം ദുരിതത്തിലാകും. അമേരിക്കയുടെ മിക്ക കാർഷികോത്പന്നങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നുള്ളതാണ് എന്ന വിഷയവുമുണ്ട്. പരുത്തി ഒഴികെ ഒന്നിലും ജനിതകമാറ്റം വരുത്തിയവ ഇന്ത്യ അനുവദിച്ചിട്ടില്ല.
പേറ്റന്റും ടെക് ഭീമന്മാരും
ഔഷധമേഖലയിലടക്കം പേറ്റന്റ് നിയമങ്ങൾ അമേരിക്കൻ നിയമങ്ങൾക്കനുസരിച്ചു മാറ്റണം എന്നതാണു മറ്റൊരു ഡിമാൻഡ്. ആദ്യ പേറ്റന്റ് കാലാവധി കഴിയുമ്പോൾ നിർബന്ധിത ലൈസൻസിംഗിലൂടെ കുറഞ്ഞ വിലയിലുള്ള ജനറിക് പതിപ്പുകളുണ്ടാക്കി ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ഇന്തോനേഷ്യയും വിയറ്റ്നാമും മലേഷ്യയുമൊക്കെ ഇത് സ്വീകരിച്ചിട്ടുണ്ട്. പേറ്റന്റ് കാലാവധി കഴിയുമ്പോൾ ചെറിയ മാറ്റം വരുത്തി കാലാവധി നീട്ടിയെടുത്തു ജനറിക് നിർമാണം തടയാനുള്ള വ്യവസ്ഥയും ട്രംപ് ആവശ്യപ്പെടുന്നു.
ഗൂഗിളും മെറ്റായും പോലുള്ള ടെക്നോളജി കമ്പനികൾ ഇടപാടുകാരുടെ ഡാറ്റാ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ മാറ്റണം, അവർക്കെതിരേ യൂറോപ്യൻ മാതൃകയിൽ നികുതി ചുമത്തരുത് തുടങ്ങിയവയാണ് ട്രംപിന്റെ മറ്റ് ആവശ്യങ്ങൾ. ഇവയൊന്നും അനുവദിക്കാൻ എളുപ്പമല്ല. കരാർ ഉണ്ടാക്കാൻ സാധിക്കും എന്ന ധാരണയിൽ അമേരിക്കൻ ഡിമാൻഡുകൾ പരസ്യപ്പെടുത്താതെയാണു ഗവൺമെന്റ് തുടക്കം മുതൽ നീങ്ങിയത്. ഇതു മൂലം വേണ്ടത്ര ജനാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ഇതുവരെ അമേരിക്കാ ബന്ധത്തെ പ്രകീർത്തിച്ചിരുന്നവർ പെട്ടെന്നു വിമർശകരാകുന്ന കൗതുക രംഗങ്ങൾക്കും രാജ്യം സാക്ഷിയാകും.
ഭായിമാർ ഇല്ല
ശേഷം എന്ത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം കണ്ടിട്ടില്ല. ട്രംപിനെ ഏകധ്രുവ ലോകം എന്ന മായയിൽനിന്നു മാറ്റി ബഹുധ്രുവ ലോകം എന്ന യാഥാർഥ്യത്തിലേക്കു വരുത്താൻ തത്കാലം ശ്രമിച്ചിട്ടു കാര്യമില്ല. റഷ്യ പഴയ ബദൽ ശക്തിയായ സോവ്യറ്റ് യൂണിയന്റെ നിഴൽ മാത്രമാണ് - സൈനികമായും സാമ്പത്തികമായും. രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന നമുക്കു ‘ഭായി’ ആക്കാൻ പറ്റിയതുമല്ല. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈയിടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ചൈന സന്ദർശിച്ചതു പ്രധാന കാര്യമാണ്.
റഷ്യയുമായുള്ള ബന്ധം കുറേക്കൂടി ബലപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. പാക്കിസ്ഥാന്റെ കൂടെയാണ് അമേരിക്ക എന്നു കാണിക്കുന്ന നടപടികളോടുള്ള പ്രതിഷേധപ്രകടനം മാത്രവുമാകാം അത്.
മറുപടി നൽകിയില്ല
“റഷ്യയുടേതുപോലെ ചത്ത സമ്പദ്ഘടന” തുടങ്ങിയ പരിഹാസങ്ങൾക്കോ, 500 ശതമാനം ചുങ്കം ചുമത്തുമെന്ന തരം ഭീഷണികൾക്കോ ഇന്ത്യ ഇനിയും മറുപടി നൽകിയിട്ടില്ല. ട്രംപ് ഒടുവിൽ മയപ്പെടും എന്ന പ്രതീക്ഷയിലാകാം അത്. യുഎസ് ബന്ധത്തിൽ ഉലച്ചിൽ നീണ്ടുനിന്നാൽ ഇന്ത്യൻ സമ്പദ്ഘടനയെ അതു സാരമായി ബാധിക്കും. അമേരിക്കയിൽനിന്നുള്ള നിക്ഷേപസ്ഥാപനങ്ങൾ വിപണിയിൽനിന്നും വ്യവസായങ്ങളിൽനിന്നും പിന്മാറുന്നതടക്കം പലതും സംഭവിക്കാം. നമ്മുടെ ദീർഘകാല സ്വപ്നങ്ങൾക്ക് അതു ഭീഷണിയാകും. സ്വദേശികൊണ്ടു മാത്രം വികസിത ഭാരതം സാധ്യമാവില്ല.
തീരുവയുദ്ധം തുടർന്നാൽ...
തീരുവയുദ്ധം തുടർന്നാൽ ഇന്ത്യൻ സാമ്പത്തിക വളർച്ച എന്താകും? സാരമില്ലെന്നു സർക്കാർ പറയുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പകുതി ഇനങ്ങൾക്കേ പ്രശ്നമുള്ളൂ. 8,500 കോടി ഡോളർ കയറ്റുമതി ഒരു വർഷം നടക്കുന്നതിൽ 4,500 കോടിക്കു താഴെ മാത്രമേ ഉയർന്ന ചുങ്കത്തിൽ വരൂ. അതുമൂലം അങ്ങോട്ടുള്ള കയറ്റുമതി 30 ശതമാനം വരെ കുറയാം. അതു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ 0.30 ശതമാനം കുറവേ വരുത്തൂ. 6.4 ശതമാനം വളർച്ച പ്രതീക്ഷിച്ചത് 6.1 ശതമാനമാകാം. അത്ര വിഷമിക്കാനില്ല. ഇതാണു സർക്കാർ ഭാഷ്യം.
അത്ര ലളിതവും നിസാരവുമാണോ വിഷയം? 1998 മേയിൽ പൊഖ്റാനിലെ രണ്ടാമത്തെ ആണവപരീക്ഷണത്തെത്തുടർന്ന് പാശ്ചാത്യ ശക്തികൾ ഇന്ത്യക്ക് ഉപരോധം പ്രഖ്യാപിച്ചപ്പോഴും സർക്കാർ പറഞ്ഞതു വളർച്ചയ്ക്കു കോട്ടം വരില്ല എന്നായിരുന്നു. കണക്കുകൾ കാണിച്ചതു മറിച്ചാണ്. 1994-95ലും 95-96ലും 7.3ഉം 96-97ൽ 7.8ഉം ശതമാനം വളർച്ച ഇന്ത്യക്കുണ്ടായി.
1997ലെ പൂർവേഷ്യൻ തകർച്ചയെ തുടർന്ന് 97-98ൽ വളർച്ച 4.8 ശതമാനമായി കുറഞ്ഞു. 98-99ൽ ഇന്ത്യ 6.5 ശതമാനം വളർന്നു. തലേ വർഷം മോശമായതും കാർഷികോത്പാദനം ബംപർ അടിച്ചതും സഹായിച്ചു. പിന്നങ്ങോട്ടു തളർച്ച തന്നെ. 1999-2000ൽ വളർച്ച 6.1 ശതമാനമായി കുറഞ്ഞു. പിറ്റേ വർഷം 4.4%, 2001-02ൽ 5.8%, 2002-03ൽ 4.0% എന്നിങ്ങനെ വളർച്ച കൂപ്പുകുത്തി. ചരിത്രം ആവർത്തിക്കുമോ?
NRI
ന്യൂജേഴ്സി: ചാവറ മാട്രിമോണിയുടെ 30-ാമത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചാവറ മാട്രിമോണി 30-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തുറന്ന ബ്രാഞ്ചിന്റെ ഉദ്ഘാടനം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ നിര്‍വഹിച്ചു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചിയുടെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ചര്‍ച്ചിന്റെ അസിസ്റ്റന്റ് വികാരിയുമായ ഫാ.ബേബി ഷെപ്പേര്‍ഡ് ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
ന്യൂജഴ്സി സെന്റ് ജോസഫ് പള്ളി വികാരി ഫാ.പോളി തെക്കന്‍, ഫാ. ആകാശ് പോള്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ന്യൂജേഴ്സി കേരള സമൂഹം പ്രസിഡന്റ് സോഫിയ മാത്യു, അമേരിക്കന്‍ അസോസിയേഷന് ഇന്ത്യന്‍ നഴ്സസ് പ്രസിഡന്റ് സ്മിത പോള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്,
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജു പൗലോസ്, ഫോമാ മുന്‍ പ്രസിഡന്റ് അനിയന് ജോര്‍ജ്, ഡോ. ഗോപിനാഥന് നായര്‍, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം, ജനറല്‍ മാനേജര്‍ ജോസഫ് മാത്യു, പിആര്‍ഒ എലിസബത്ത് സിമ്മി ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രവാസികളായി വിദേശരാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് സേവനം വിപുലീകരിക്കുകയെന്ന ഉദ്ദേശത്തോടെയാണു അമേരിക്കയില്‍ ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ചാവറ മാട്രിമോണി ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം എന്നിവര്‍ പറഞ്ഞു.
Leader Page
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
ഇറാനും ഇസ്രയേലും
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
അമേരിക്ക
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു.
ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
റഷ്യ
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Editorial
പർവതനിരകൾ തുരന്നുണ്ടാക്കിയ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബുകൾ തുരന്നുകയറി. അമേരിക്കയും പങ്കെടുത്തതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഗതി മാറിയിരിക്കുകയാണ്. രണ്ടഭിപ്രായമുണ്ട്; സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിൽ അതിക്രമിച്ച് ആക്രമണങ്ങൾ നടത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരേയാണ് ഒരു പക്ഷം. അതേസമയം, പാക്കിസ്ഥാനെപ്പോലെ, അഫ്ഗാനിസ്ഥാനെപ്പോലെ, തുർക്കിയെപ്പോലെ...
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരേ ആഗോള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെക്കൊണ്ടു നിഴൽയുദ്ധം നടത്തിക്കുന്ന ഇറാൻ ആണവശക്തിയാകുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് കരുതുന്നവരുമുണ്ട്. യുദ്ധത്തെയും സമാധാനത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയുംകുറിച്ചുള്ള മിക്ക ചർച്ചകളിലും ഇസ്ലാമിക തീവ്രവാദം മുഖ്യ അജൻഡയാകുന്നത് മുന്നറിയിപ്പാണ്. യുദ്ധം വേണ്ടെന്നും തീവ്രവാദം വേണമെന്നും ഒരേ സ്വരത്തിൽ പറയരുത്.
ഇന്നലെ പുലർച്ചെയാണ്, അമേരിക്കൻ വ്യോമസേന ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഫോർഡോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും പൂർണമായും തകർന്നോയെന്നതിൽ കൃത്യമായ വിവരം വരേണ്ടതുണ്ട്.
ഇറാനിലേക്ക് അമേരിക്കൻ ബോംബർ വിമാനങ്ങൾ പുറപ്പെട്ടത് ഇന്നലെ ദീപികയുടെ പ്രധാന വാർത്തയായിരുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാവുന്ന എട്ട് കെസി 135 വിമാനങ്ങളുടെ അകന്പടിയോടെ മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.
മലയാളികൾ അതു വായിക്കുന്പോഴേക്കും അമേരിക്ക ദൗത്യം പൂർത്തിയാക്കിയിരുന്നു. വിമാനങ്ങൾ തിരിച്ചെത്തിയെന്നാണ് ട്രംപ് അറിയിച്ചത്. “പശ്ചിമേഷ്യയിലെ ഹിറ്റ്ലർ’’ എന്ന് 2017ലും 2018ലും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ച ആയത്തുള്ള അലി ഖമനയ് ഒളിത്താവളത്തിലാണ്. ഇസ്രയേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ ആവർത്തിച്ചിട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നുമുണ്ട്. അമേരിക്കൻ സൈനികതാവളങ്ങളിൽ ഇറാൻ തിരിച്ചടി നടത്തുകയോ ഹോർമുസ് കടലിടുക്ക് അടച്ച് ലോകവ്യാപാരത്തിന്റെ കടൽമാർഗം തടയുകയോ ചെയ്തേക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഇറാന് സമാധാനമോ ദുരന്തമോ ഏതെങ്കിലും ഒന്നു മാത്രമേ തെരഞ്ഞെടുക്കാനാകൂ എന്നാണ് അമേരിക്കയുടെ ഭീഷണി.
ഇറാൻ സമാധാന ചർച്ചകൾക്ക് വഴങ്ങുമോ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമോ എന്നതാണ് ലോകത്തിന്റെ ഉദ്വേഗം. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 19 സൈനികതാവളങ്ങളുണ്ട്. അത്യാധുനിക ആയുധങ്ങള്‍ക്കു പുറമെ 45,000 സൈനികരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലായതിനാൽ അവർ അതീവ ജാഗ്രതയിലാണ്. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നും ഭൂമിയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തതെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
അമേരിക്കയ്ക്കെതിരേ രൂക്ഷമായ പ്രതികരണം നടത്തിയത് തുർക്കി പ്രസിഡന്റ് രജബ് തയിബ് എർദോഗനാണ്. എല്ലാം തുടങ്ങിയത് ഇസ്രയേലാണെന്നും നെതന്യാഹുവും ഹിറ്റ്ലറും ഒരേ പാതയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
2023 ഓക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ-വിദേശ പൗരന്മാരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. അതിനടുത്ത മാസങ്ങളിൽ 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ നാടു കടത്താനും അവരുടെ മാതൃദേശമായ നഗാർണോ-കരാബാക്ക് കയ്യടക്കാനും അസർബൈജാന് എല്ലാ സഹായവും ചെയ്തുകൊടുത്ത “വംശീയപ്രേമി’’യാണ് എർദോഗൻ.
1915-18ൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ, പിന്നീട് ഹിറ്റ്ലർ പോലും മാതൃകയാക്കിയ വംശഹത്യയെ ന്യായീകരിച്ചതും ഇദ്ദേഹമാണ്. പഴയ ഓട്ടോമൻ സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ ഓടിനടക്കുന്ന ഇതേ എർദോഗനാണ് ഹാഗിയ സോഫിയ എന്ന കത്തീഡ്രൽ ഒരുളുപ്പുമില്ലാതെ മോസ്കാക്കിയത്.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക ഭീകരർ കഴുത്തറത്തും മതം മാറ്റിയും ആട്ടിയോടിച്ചും ക്രൈസ്തവരെ അവരുടെ ഈറ്റില്ലങ്ങളിൽ ഉന്മൂലനം ചെയ്യുന്നതൊന്നും കാണാത്ത എർദോഗന്റെ കുടിലബുദ്ധിയുള്ളവർ കേരളത്തിലുമുണ്ട്. ഹാഗിയ സോഫിയ പള്ളിയാണോ മസ്ജിദാണോയെന്ന് അവർക്കറിയില്ല.
പക്ഷേ, ബാബറി മസ്ജിദ് എന്താണെന്നു കൃത്യമായറിയാം. നൈജീരിയയിൽ തീവ്രവാദികൾ കൈകൾ പിന്നിലോട്ടു കെട്ടി അടുക്കിക്കിടത്തി വെടിവച്ചുകൊല്ലുന്ന ക്രിസ്ത്യാനികളുടെ പിടച്ചിൽ അവരുടെ മനസ് അലിയിക്കില്ല. ഇക്കൂട്ടരുടെ മനുഷ്യാവകാശങ്ങളും യുദ്ധവിരുദ്ധതയും അന്തർദേശീയ വാർത്തകളും മതം നോക്കിയാണ്.
ഇടയ്ക്കിടെ മതേതരത്വമെന്ന് ഉരുവിട്ട് പൊളിറ്റിക്കൽ ഇസ്ലാമിനു മതേതരത്വകീശയുള്ള ജനാധിപത്യക്കുപ്പായം തുന്നലാണ് പണി. യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന ഭീകരർ അവർക്കു വംശീയവാദികളല്ല; തെമ്മാടികളുമല്ല. പക്ഷേ, തീവ്രവാദത്തിന്റെ ഇരകൾക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുർക്കിയും ഇറാനും സിറിയയുമൊക്കെ വംശവെറിയന്മാരായ തെമ്മാടികളാണെന്നു മറക്കേണ്ട.
യുദ്ധം പങ്കെടുക്കുന്നവരുടെ യാഥാർഥ്യമാണ്. പക്ഷേ, സമാധാനം എല്ലാവരുടെയും ആവശ്യമാണെന്നു കരുതി പങ്കെടുക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. ചർച്ചകളുടെ അജണ്ടയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിക തീവ്രവാദം ആഗോള വിഷയം തന്നെയാണ്. അതുകൊണ്ട്, ഗാസയിൽ ഹമാസിനെയും ലെബനനിൽ ഹിസ്ബുള്ളയെയും യെമനിൽ ഹൂതികളെയും ഇറാക്കിൽ ഷിയ തീവ്രവാദികളെയും തീറ്റിപ്പോറ്റുന്ന ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടതിൽ തലതല്ലിക്കരയാനും പ്രതിഷേധിക്കാനും എല്ലാവർക്കും ബാധ്യതയില്ല.
ശരിയത്ത് നിയമം അനുവദിക്കാതിരുന്ന, ഒരു പരിധിവരെ മതേതരത്വം പാലിച്ചിരുന്ന സദ്ദാം ഹുസൈനെ ആക്രമിച്ചതുപോലെയല്ല, മതഭ്രാന്തനും സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖം മറയ്ക്കുകയും പൗരപ്രതിഷേധങ്ങളെ അടിച്ചമർത്തുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തി മേഖലയിൽ അരാജകത്വം വളർത്തുകയും ചെയ്യുന്ന, സൗദി രാജകുമാരൻ നവ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ച ഖമനയ്.
നമുക്കു യുദ്ധങ്ങൾ വേണ്ട. ഇസ്ലാമിക തീവ്രവാദമൊഴുക്കുന്ന വംശഹത്യകളും വേണ്ട. രണ്ടാമത്തേത് ആകാമെന്നു പറയുന്ന കറുത്ത രാഷ്ട്രീയത്തിന്റെ കള്ളനാണയങ്ങൾ ആരും കൈമാറരുത്; പശ്ചിമേഷ്യയിലായാലും കേരളത്തിലായാലും.