Kerala
മട്ടന്നൂർ: പാർട്ടിക്കായി എന്തെങ്കിലും ചെയ്തെങ്കിൽ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് എംൽഎമാരുടെ എണ്ണം വട്ടപ്പൂജ്യമാകില്ലായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയുമുള്ള പി.ജെ. കുര്യന്റെ പ്രസ്താവനയ്ക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് മറുപടി കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: വയസ് 84. പത്തനംതിട്ടയിൽനിന്ന് ഏഴു തവണ ലോക്സഭയിലേക്ക് മത്സരിച്ചു. അതിൽ ആറു തവണ ലോക്സഭാംഗം. ഒരു തവണ രാജ്യസഭാംഗം. 36വർഷം എംപിയായി.
രാജ്യസഭാ ഉപാധ്യക്ഷൻ, ചീഫ് വിപ്പ്, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങളും ഐഐടി ചെയർമാൻ സ്ഥാനവും വഹിച്ചു. കേന്ദ്രത്തിൽ അധികാരം കോൺഗ്രസിന് നഷ്ടമായതിനാൽ മാത്രം പത്തനംതിട്ടയിൽ നിൽക്കാനും യൂത്ത് കോൺഗ്രസ് മോശമാണെന്നു പറയാനും അവസരം വന്നു. പാർട്ടിക്കായി എന്തെങ്കിലും ചെയ്തെങ്കിൽ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്ക് ഇന്ന് എംഎൽഎമാർ വട്ടപ്പൂജ്യം ആകുമായിരുന്നില്ല.
ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിലധികം യൂത്ത് കോൺഗ്രസുകാരെ ഉണ്ടാക്കാമായിരുന്നു. കുറഞ്ഞത് പത്തു കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവും ഇന്ന് കേരളത്തിൽ ഇല്ല. കേസിന് ഫൈൻ അടയ്ക്കാൻ പണം ഇല്ലാതെ ജയിലിൽ കിടക്കാൻ പോലും താനടക്കമുള്ള പ്രവർത്തകർ പല വട്ടം ആലോചിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉൾക്കൊള്ളാമായിരുന്നു, ഒരു അടച്ചിട്ട മുറിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി അവർക്ക് പറ്റുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടായിരുന്നുവെങ്കിൽ. മാധ്യമങ്ങളുടെ മുന്നിൽവച്ച് താങ്കൾ പേര് വിളിച്ച് ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാർ കൂടിയാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.
പാർട്ടി പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണമെന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും എന്നു പറഞ്ഞാണ് കുറിപ്പ് നിർത്തുന്നത്.
Kerala
പാലക്കാട്: മന്ത്രി വീണാ ജോര്‍ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ചപറമ്പില്‍ വച്ചാണ് സംഭവം.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഓടിയ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ആടിയുലയുന്ന കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ നഗര പ്രദക്ഷിണം.
2016-21 നിയമസഭയുടെ അവസാനകാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കപ്പിത്താനായി പ്രകീർത്തിച്ച് അന്ന് എംഎൽഎയായിരുന്ന വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അലയടികൾ ഉയർത്തിയാണ് പ്രതീകാത്മക നഗര പ്രദക്ഷിണം സംഘടിപ്പിച്ചത്.
പത്തനംതിട്ട ഡിസിസിയിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത് .
കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിന്റെയും മുഖം മൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിനു കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബല പ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ഇന്നലെ മന്ത്രിയുടെ അങ്ങാടിക്കലിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിനിടയാക്കി
District News
മഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തെറിയുകയും കോട്ടയം മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണത്തിനു കാരണമാവുകയും ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി നഗരമധ്യത്തിൽ വാഴനട്ടു.
തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടർകുളം, ഷബീർ കുരിക്കൾ, ഹംസ പുല്ലഞ്ചേരി, അമൽ കൃഷ്ണകുമാർ, നസീബ് യാസിൻ, രോഹിത് പയ്യനാട്, ഷാൻ കൊടവണ്ടി, അസീബ് നറുകര, ഹനീഫ ചാടിക്കല്ല്,
കാർത്തിക കോവിലകംകുണ്ട്, മുസമ്മിൽ വീന്പൂർ, ആഷിക് നറുകര, സഹിൻഷ നെല്ലിക്കുത്ത്, മുനവ്വർ പാലായി, ഫജറുൽ ഹഖ്, സയ്യിദ് മുട്ടിപ്പാലം തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
അങ്കമാലി: മന്ത്രി വാസവന് നേരെ അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘനകൾ രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ ആരോഗ്യ മന്ത്രി വീണജോർജിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ ബാരിക്കേഡിന് മുന്നിൽ വീണ്ടും സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.
അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.