NRI
ലണ്ടൻ: ബ്രിട്ടനിൽ നിന്നു മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.
ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ചെക്കേഴ്സിൽ നിന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാർ നേരിട്ടത്.
തുടർന്ന് ഒരു പ്രാദേശിക എയർഫീൽഡിൽ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി. പിന്നീട് ട്രംപും മെലാനിയയും മറ്റൊരു ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് എത്തുകയും പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ യുഎസിലേക്കു മടങ്ങുകയും ചെയ്തു.
Leader Page
ഏകദേശം 54.5 ലക്ഷം ഇന്ത്യൻ വംശജർ ഇപ്പോൾ അമേരിക്കയിൽ താമസക്കാരായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അത് അമേരിക്കൻ ജനസംഖ്യയുടെ 1.6 ശതമാനം വരും. എന്നാൽ, 1945ൽ 2,405 ഇന്ത്യക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നാണ് കൊണ്ടപ്പി എന്ന ഗവേഷകൻ നല്കുന്ന കണക്ക്. അന്നുവരെ വെള്ളക്കാരുടെ കുത്തകയായിട്ടാണ് അമേരിക്കയെ നിലനിർത്തിയിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യക്കാർ ചെറിയ തോതിൽ അമേരിക്കയിൽ കുടിയേറ്റം നടത്തിയിരുന്നതാണ്. എന്നാൽ, അമേരിക്കയിൽ പൗരത്വം നേടുന്നതിനോ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിനോ വെള്ളക്കാരെ വിവാഹം കഴിക്കുന്നതിനോ അനുവദിച്ചിരുന്നില്ല. ഇന്ത്യൻ കുടിയേറ്റക്കാരോട് ഒരു അവജ്ഞാ മനോഭവമാണ് വെള്ളക്കാർ പുലർത്തിയിരുന്നത്.
കുടിയേറ്റത്തിന്റെ വളർച്ചയും കുടിയേറ്റക്കാരുടെ ഉയർച്ചയും
രണ്ടാം ലോകയുദ്ധത്തോടെ സ്വതന്ത്രലോകത്തിന്റെ നേതൃപദവിയിലേക്കുയർന്ന അമേരിക്ക തങ്ങളുടെ ഏഷ്യയിലെ സുഹൃദ്രാജ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി വെള്ളക്കാരല്ലാത്തവർക്ക് പൗരത്വം നല്കാൻ തയാറായി. എന്നാൽ, വളരെക്കുറച്ചു പേർക്കു മാത്രമേ കുടിയേറാൻ അനുവാദം ലഭിച്ചിരുന്നുള്ളൂ. തുടർന്ന് 1965 ആയപ്പോഴേക്കും തങ്ങളുടെതന്നെ സന്പദ്വളർച്ചയ്ക്കു വെള്ളക്കാരല്ലാത്ത രാജ്യങ്ങളിലെ വിദ്യാഭ്യാസയോഗ്യതയുള്ളവരെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ അതു ഗുണപ്രദമാകുമെന്ന ചിന്താഗതി വളർന്നുവന്നു. അതനുസരിച്ച് അമേരിക്കയിൽ നിക്ഷേപം നടത്തുന്നതിനു സന്നദ്ധതയുള്ളവരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും അമേരിക്കയിലേക്ക് സ്വാഗതമരുളാൻ സന്നദ്ധമായി. ഈ അവസരമുപയോഗിച്ച് തങ്ങളുടെ രാജ്യത്തു വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്ന അഭ്യസ്തവിദ്യരായ ധാരാളം ഇന്ത്യക്കാർ അമേരിക്കയിലേക്കു കുടിയേറാൻ മുന്‍പോട്ടു വന്നു.
തുടർന്നു വളർന്നുവന്ന വിവരസാങ്കേതിക മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ സേവനം ആവിർഭവിച്ചതും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റത്തിന് അനുഗ്രഹമായിത്തീർന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയിൽ ജനിച്ച കുടിയേറ്റക്കാരുടെ എണ്ണം 1960ൽ വെറും 12,300 ആയിരുന്നത് 1980ൽ 2,06,000, 1990ൽ 4,50,000, 2000ൽ 10,23,000, 2010ൽ 17,80,000, 2021ൽ 27,09,000 എന്നിങ്ങനെ ഉയർന്നു (ഇന്ത്യൻ വംശജർ എന്നതിൽ ഇന്ത്യയിൽ ജനിച്ചവരും അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജരുടെ കുട്ടികളും ഇതര രാജ്യങ്ങളിൽനിന്ന് അമേരിക്കയിൽ കുടിയേറിയ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു).
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യൻ വംശജർ താമസക്കാരായിട്ടുണ്ടെങ്കിലും കലിഫോർണിയ, ന്യൂ ജഴ്സി, ന്യൂയോർക്ക്, ഫ്ളോറിഡ, ടെക്സസ്, ഇല്ലിനിയോസ് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികമുള്ളത്. വിദ്യാഭ്യാസയോഗ്യതയിൽ ഇന്ത്യൻ വംശജർ പൊതുവേ മുൻപന്തിയിൽ നിൽക്കുന്നവരാണ്. 25 വയസിനു മുകളിലുള്ളവരിൽ 80 ശതമാനം പേർ കോളജ് തലത്തിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. തത്ഫലമായി മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ജോലികളാണ് ഏറെ ഇന്ത്യക്കാർക്കും ലഭ്യമായിരിക്കുന്നത്. അധ്വാനശീലത്തിൽ അവർ മുൻപന്തിയിലുമാണ്. തത്ഫലമായി ഒരിന്ത്യൻ കുടുംബത്തിന്റെ ശരാശരി വരുമാനം പ്രതിവർഷം ഒന്നര ലക്ഷം ഡോളറുമാണ്. ഇതര കുടിയേറ്റക്കാരുടെ കാര്യത്തിൽ അത് ഒരു ലക്ഷം ഡോളർ മാത്രമേ വരുന്നുള്ളൂ. അതേയവസരത്തിൽ ഇന്ത്യൻ വംശജർക്ക് മൊത്തത്തിൽ ഇംഗ്ലീഷ് പരിജ്ഞാനവുമുണ്ട്. തദ്വാരാ അവർക്ക് സാധാരണ അമേരിക്കക്കാരുമായി ഇടപെടാനും സാധിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അമേരിക്കയിൽ അവർക്കു നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
ഈ അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ കുടിയേറ്റക്കാർക്ക് അമേരിക്കയിലെ വിവിധ സാമൂഹ്യമണ്ഡലങ്ങളിൽ ഉന്നതസ്ഥാനീയരാകുന്നതിനും ഇടയായിത്തീർന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് രാഷ്ട്രീയരംഗം. 2020ൽ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായതോടെ അമേരിക്കയിൽ അവരുടെ സ്വാധീനം ശക്തമായി. 2024ൽ കമല ഹാരിസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്ന കാര്യവും ശ്രദ്ധേയമാണ്. കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നതിനു മുന്‍പ് പല ഇന്ത്യൻ വംശജരും സംസ്ഥാന ഗവർണർമാരും സെനറ്റർമാരും പ്രതിനിധി സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിൽ മാത്രമല്ല, ഇതര മേഖലകളിലും ഉന്നതശ്രേണിയിൽ നില്ക്കുന്ന പല ഇന്ത്യക്കാരുമുണ്ട്. നൊബേൽ സമ്മാനക്കാർ, ഉയർന്ന ശാസ്ത്രജ്ഞർ, വ്യവസായപ്രമുഖർ തുടങ്ങി പലരും ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. സിലിക്കണ്‍വാലിയിലെ പല സിഇഒമാരും ഇന്ത്യക്കാർ തന്നെ. ചുരുക്കത്തിൽ, ഇതര രാജ്യങ്ങളിലെ ബുദ്ധിമാന്മാരെ തങ്ങളുടെ രാജ്യത്ത് ആകർഷിക്കുകയും അവരുടെ ജീവിതാഭിലാഷങ്ങൾ സഫലീകരിക്കുന്നതിനുള്ള അവസരം നല്‍കുകയും അമേരിക്ക ചെയ്തുവരുന്നുവെന്ന് ബൈഡൻ പറഞ്ഞത് ഇന്ത്യക്കാരുടെ കാര്യത്തിൽ എന്തുകൊണ്ടും അന്വർഥമായിത്തീർന്നിട്ടുണ്ട്.
ട്രംപ് സൃഷ്ടിച്ചിരിക്കുന്ന ആശങ്കകൾ
ഇന്ത്യൻ കുടിയേറ്റക്കാർ അസൂയാവഹമായ തോതിൽ അമേരിക്കൻ സമൂഹത്തിൽ മുന്നേറുന്ന അവസരത്തിലാണ് കുടിയേറ്റവിരുദ്ധനായ ട്രംപ് 2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ കുടിയേറിയിട്ടുള്ള പലരും അനധികൃതമായിട്ടാണ് കുടിയേറിയതെന്നും അവരിൽ പലരുടെയും ജീനുകൾ ദുഷിച്ചതാണെന്നും പലരും ക്രിമിനൽ സ്വഭാവമുള്ളവരാണെന്നുമുള്ള പ്രചരണത്തോടെയാണ്. ട്രംപ് തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയതുതന്നെ അവരെയെല്ലാം തെരഞ്ഞുപിടിച്ചു പുറത്താക്കുമെന്നും അമേരിക്കയുടെ അതിർത്തികൾ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്. അധികാരത്തിലേറിയ ഉടന്‍തന്നെ പല അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ചങ്ങലയ്ക്കിട്ടു തിരിച്ചയയ്ക്കുകതന്നെ ചെയ്തു. 1870കളിൽ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ ജർമൻകാരന്റെ ചെറുമകനായ ട്രംപ് ഇത്ര ക്രൂരമായി പെരുമാറിയത് വിരോധാഭാസമെന്ന് പറയേണ്ടിയിരിക്കുന്നു. കൂടുതൽ ആളുകളെ തെരഞ്ഞുപിടിച്ച് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ നടത്തിവരികയുമാണ്. അമേരിക്കയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുംവേണ്ടിയാണ് ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നാണ് ട്രംപിന്റെ വാദഗതി.
അതേയവസരത്തിൽ നിയമാനുസൃതം കുടിയേറിയ വിദേശികൾ ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹരാണെന്ന് ട്രംപ് ഓർമപ്പെടുത്തുന്നുമുണ്ട്. എന്നിരുന്നാലും ഏതു സമയത്തും ഞങ്ങളുടെ രേഖകൾ പരിശോധിച്ചേക്കുമെന്നുമുള്ള ഭയത്തിലാണ് പല കുടിയേറ്റക്കാരും കഴിഞ്ഞുകൂടുന്നതുതന്നെ. പോരെങ്കിൽ 50 ലക്ഷത്തോളം ഗ്രീൻകാർഡ് ഉടമകളുടെ രേഖകൾ പുനഃപരിശോധിക്കുമെന്നുമുള്ള വാർത്തകൾ അടുത്തദിവസം പുറത്തുവന്നിട്ടുമുണ്ട്.
ഇന്ത്യൻ കുടിയേറ്റത്തിന്റെ ഭാവി
താരിഫിന്റെ കാര്യത്തിലും വിദേശനയത്തിന്റെ പേരിലും ഇന്ത്യയുമായി ശീതസമരം നടത്തുന്ന അമേരിക്കൻ ഭരണകൂടത്തിന് ഇന്ത്യൻ കുടിയേറ്റക്കാരോട് വലിയ മമതയൊന്നും ഉണ്ടാവുകയില്ലതന്നെ. ഇന്ത്യയിൽനിന്നുമുള്ള കുടിയേറ്റക്കാരിൽ പലരും അനധികൃതമായി കുടിയേറിയിട്ടുള്ളവരുമാണ്. അവരുടെ സംഖ്യ 6,75,000 വരുമെന്നാണ് ചില പഠനങ്ങൾ നല്കുന്ന കണക്ക്.
ഏതായാലും അങ്ങനെയുള്ളവരെ തിരിച്ചയയ്ക്കുകതന്നെ ചെയ്യും. തുടർന്നുള്ള കുടിയേറ്റവും മുൻകാലത്ത് നടന്നതുപോലെ അത്ര എളുപ്പമുള്ളതാവുമെന്നു തോന്നുന്നില്ല. രണ്ട്, മൂന്ന് വിഭാഗക്കാർക്ക് അത് കൂടുതൽ ദുഷ്കരംതന്നെയായിരിക്കും. അതിലൊന്നാണ് ഐടി മേഖല. ഈ മേഖലയിൽ ഇന്ത്യൻ ടെക്കികൾ ഒരുതരത്തിലുള്ള ആധിപത്യം പുലർത്തിവരുന്നുമുണ്ട്. എന്നാൽ, അവരെ ഒഴിവാക്കി തദ്ദേശീയ ടെക്കികളെ നിയോഗിക്കണമെന്നാണ് ട്രംപിന്റെ നിർദേശം അങ്ങനെ വരുന്പോൾ ഈ മേഖലയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം നിലച്ചുപോയി എന്നും വരാം.
അമേരിക്കയിലെ ഹോട്ടൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിപക്ഷം പേരും ഗുജറാത്തിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പട്ടേൽ മോട്ടൽ എന്നറിയപ്പെടുന്ന ഈ സംരംഭങ്ങളിൽ തൊഴിൽ ചെയ്യുന്നവരിലധികവും ഗുജറാത്തികൾ തന്നെ. അവർക്ക് ശരിയായ രേഖകൾ ഉണ്ടോയെന്നത് സംശയാസ്പദമാണ്. അങ്ങനെ വരുന്പോൾ അവരിൽ പലരെയും തിരിച്ചയച്ചുവെന്നുവരാം. അത് ഗുജറാത്തികളുടെ ഹോട്ടൽ വ്യവസായത്തെ അധോഗതിയിലേക്ക് നയിക്കുന്നതാണ്.
ഇന്ത്യൻ കുടിയേറ്റക്കാരിൽ ഒരു നല്ല വിഭാഗം വിദ്യാർഥികളാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഇന്ന് അമേരിക്കയിൽ പഠനം നടത്തുന്നത്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിനും പഠനത്തിനുശേഷം ജോലി ലഭിക്കുന്നതിനുമുള്ള സാധ്യതകളാണ് ഇന്ത്യൻ വിദ്യാർഥികളെ അമേരിക്കയിലേക്ക് ആകർഷിച്ചിരിക്കുന്നത്. പഠനം കഴിഞ്ഞിട്ടു പലരും അവിടെ തുടരുന്നുമുണ്ട്. ട്രംപിന്റെ നയംമാറ്റത്തിന്റെ ഫലമായി വിദ്യാർഥികൾക്കുള്ള പല ആനുകൂല്യങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. മാത്രമല്ല, അധ്യയനത്തിനു ശേഷമുള്ള തൊഴിൽസാധ്യതയും നിഷേധിക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തത്ഫലമായി വിദ്യാർഥികളുടെ കുടിയേറ്റവും ഇന്നത്തെ രീതിയിൽ തുടർന്നുവെന്നു വരില്ല.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഫലം അമേരിക്കയിൽ മാത്രം ഒതുങ്ങിനില്‍ക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾതന്നെ യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെ കുടിയേറ്റവിരുദ്ധ പ്രകടനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ഈ രാജ്യങ്ങളെല്ലാം കറുത്ത വർഗക്കാരോട് അവജ്ഞയോടെയാണ് അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നത്.
വെള്ളക്കാരുടെ മേധാവിത്വ മനോഭാവം പുനരവതരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ വരുന്പോൾ വിദേശരാജ്യ കുടിയേറ്റം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ യുവജനതയ്ക്ക് മോഹഭംഗമാവും. മാത്രമല്ല, ഇന്ത്യക്കു പ്രവാസികളിൽനിന്നു ലഭിക്കുന്ന പണത്തിന്റെ അളവിലും ഇടിവു സംഭവിക്കാം. ചുരുക്കത്തിൽ, ട്രംപിന്റെ കുടിയേറ്റനയം ഇന്ത്യക്ക് പലതരത്തിലും ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം വല്ലാതെ ഉലഞ്ഞിരിക്കുന്നു. ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നു. അങ്ങനെ പടിഞ്ഞാറുവശത്തെ കോട്ടത്തിനു ബദൽ നേട്ടമുണ്ടാക്കാം എന്നു കരുതുന്നു. ഇന്ത്യ-അമേരിക്ക വ്യാപാരം കുത്തനേ ഇടിഞ്ഞു. ഇനിയും കുറയും. മറ്റു വിപണികൾ കണ്ടുപിടിച്ച് കോട്ടം പരിഹരിക്കുമെന്നു സർക്കാർ പറയുന്നു. നടക്കാൻ സാധ്യത കുറവാണെന്നു മാത്രം.
റഷ്യ വ്യാപാരം വർധിപ്പിക്കാൻ തയാറാണ്. ചൈനയും തയാർ. പക്ഷേ, അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. കാരണം, ഇന്ത്യയുടെ വലിയ കയറ്റുമതി ഇനങ്ങൾ പലതും ആ രാജ്യങ്ങൾക്ക് ആവശ്യമില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഔഷധങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോകെമിക്കലുകൾ, രത്നങ്ങൾ, രത്ന-സ്വർണ ആഭരണങ്ങൾ, ബസുമതി അരി തുടങ്ങിയവയിൽ രണ്ടു രാജ്യങ്ങൾക്കും വലിയ താത്പര്യമില്ല. റഷ്യക്ക് അതിനുതക്ക വ്യവസായങ്ങളോ ഉപഭോക്താക്കളോ ഇല്ല. ചൈനയ്ക്ക് ആഭരണങ്ങളും ബസുമതി അരിയും ഒഴികെ ഉള്ളവയുടെ ഉത്പാദനം വേണ്ടതിലേറെ ഉണ്ട്. അതേസമയം, ഇന്ത്യക്ക് ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ഒഴിവാക്കാനും പറ്റില്ല.
എണ്ണ, വളം, ആയുധം
കുറഞ്ഞ വിലയ്ക്കു കിട്ടുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഇപ്പോൾ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിലൊന്നിലേറെ നിറവേറ്റുന്നു. ദിവസം 54 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ വേണ്ടതിൽ 17.5 ലക്ഷം വീപ്പ റഷ്യയിൽനിന്നാണു വാങ്ങുന്നത്. രാസവളം ഇറക്കുമതിയുടെ 28 ശതമാനം റഷ്യയിൽനിന്നു വരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമാണ് റഷ്യൻ എണ്ണയും വളവും ഇറക്കുമതിയിൽ മുന്തിയ സ്ഥാനം നേടിയത്.
പ്രതിരോധമേഖലയിൽ റഷ്യൻ പങ്ക് ഇന്നും വളരെ വലുതാണ്. 2010-14 കാലത്ത് ആയുധ ഇറക്കുമതിയുടെ 72 ശതമാനം റഷ്യയിൽനിന്നായിരുന്നു. 2015-19ൽ അത് 55 ശതമാനമായും 2020-24ൽ 36 ശതമാനമായും കുറഞ്ഞു. വർധിച്ചത് അമേരിക്കയിലും ഫ്രാൻസിലും ഇസ്രയേലിലും നിന്നുള്ള ഇറക്കുമതി.
ഇനിയും റഷ്യ പ്രതിരോധ ഇറക്കുമതിയിൽ മുന്നിൽ നിൽക്കാനാണ് സാധ്യത. യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ എഫ് 35നെ തള്ളി റഷ്യയുടെ എസ്യു 57 വാങ്ങാനാണു സാധ്യത. എഫ് 35 ഒന്നിന് 11 കോടി ഡോളർ (970 കോടിയിലധികം രൂപ) വരുമ്പോൾ എസ്യു 57ന് നാലു കോടി ഡോളർ (350 കോടിയിലധികം രൂപ) മതി. വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ അമേരിക്കൻ പേട്രിയട്ടിനേക്കാൾ ഇന്ത്യക്കു പ്രിയം ഉപയോഗിച്ചു ശീലമായ റഷ്യൻ എസ് 400 ആണ്. പേട്രിയട്ടിന്റെ വില ഒരു യൂണിറ്റിന് 250 കോടി ഡോളർ. ആ സ്ഥാനത്ത് എസ് 400ന് 110 കോടി ഡോളർ മതി.
ചൈനീസ് ഇല്ലാതെ പറ്റില്ല
ചൈനയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ നിരവധി വ്യവസായങ്ങൾക്ക് അനിവാര്യമാണ്. രാജ്യത്തെ മരുന്നുവ്യവസായം ചൈനയിൽനിന്നുള്ള ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് (എപിഐ-മരുന്നിന്റെ യഥാർഥ രാസസംയുക്തം) മുടങ്ങിയാൽ അടച്ചുപൂട്ടേണ്ടിവരും. സ്ട്രെപ്റ്റോമെെസിനും പാരാസെറ്റമോളും നിർമിക്കാനുള്ള എപിഐ 100 ശതമാനവും ചൈനയിൽനിന്നാണ്. ഇബൂപ്രോഫെൻ, പെനിസിലിൻ, വിറ്റാമിൻ ബി 12 എന്നിവയുടെ 95 ശതമാനത്തിലേറെ എപിഐയും ചെെന നൽകുന്നു. മറ്റ് ആന്റിബയോട്ടിക്കുകളുടെ 76 ശതമാനവും ചെെനയിൽനിന്നുതന്നെ. കീടനാശിനിയിൽ 89 ശതമാനവും ചൈനയെ ആശ്രയിക്കുന്നു.
ഇലക്ട്രോണിക്സിലും കാര്യം അങ്ങനെതന്നെ. കംപ്യൂട്ടർ ചിപ്പുകളുടെ 98.6 ശതമാനം ചൈനയിൽനിന്നാണ്. കളർ ടിവിക്കു വേണ്ട ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിൽ 86 ശതമാനം ചൈനീസ് ആണ്. സോളർ സെല്ലിൽ 83 ശതമാനം, ലാപ്ടോപ്പിൽ 80.5 ശതമാനം, ലിഥിയം അയോൺ ബാറ്ററിയിൽ 75.2 ശതമാനം എന്നിങ്ങനെ പോകുന്നു ആശ്രിതത്വം. കുട, വാക്വം ഫ്ലാസ്ക്, ഇലക്ട്രിക്കൽ ഫ്രീസർ എന്നിവയുടെ 95 ശതമാനത്തിലേറെ അവിടെനിന്നാണ്. പെൻസിൽ, ക്രയോൺ എന്നിവയിൽ 67 ശതമാനം ചൈനീസ് ആണ്. തുണിയിൽ എംബ്രോയ്ഡറി ചെയ്യാനുള്ള മെഷീനിൽ 92 ശതമാനവും അവിടെനിന്നുതന്നെ.
ബദലല്ല ചൈനയും റഷ്യയും
ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടാൽ ഇന്ത്യ ഇറക്കുമതി കൂട്ടുന്നതിനപ്പുറം കയറ്റുമതി കൂട്ടാനുള്ള അവസരം പരിമിതമാണ്. അതായത്, യുഎസുമായുള്ള കച്ചവടത്തിനു ബദലാവില്ല ഹിന്ദി-ചീനി ഭായി ഭായിയും ഹിന്ദി-റൂസി ഭായി ഭായിയും. പക്ഷേ, പഴയ കോൺഗ്രസ് കാല മുദ്രാവാക്യങ്ങളിലേക്കു മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർബന്ധിതനാക്കി. അതുകൊണ്ടാണ് അതിർത്തി കാര്യത്തിൽ ഒരു ധാരണയും ഉണ്ടാകാതിരുന്നിട്ടും ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാൻജിൻ ഉച്ചകോടിയിൽ മോദി പങ്കെടുത്തത്. അവിടെ ചൈനയുടെ ഷി ചിൻപിംഗുമായും റഷ്യയുടെ വ്ലാദിമിർ പുടിനുമായും കാര്യമായ ചർച്ചകൾ നടത്തി. എല്ലാവരെയും കാണിക്കാൻ ഉദ്ദേശിച്ച് നിരവധി ചിത്രങ്ങളും (മോദി-ഷി, മോദി-പുടിൻ, ഷി- മോദി-പുടിൻ) എടുപ്പിച്ചു. ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന ആ ചിത്രങ്ങൾ കണ്ടു പലർക്കും ദേഷ്യം മൂത്തു.
നെഹ്റുവിന്റെ വഴിയേ
കഴിഞ്ഞ തവണകളിൽ ഒഴിവാക്കിയ ഉച്ചകോടിയിൽ പങ്കെടുത്തതു വഴി സൗഹൃദം പ്രഖ്യാപിച്ചതിനപ്പുറം കാര്യമായ ഒന്നും ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാകാം. പക്ഷേ, അമേരിക്ക തള്ളിപ്പറഞ്ഞാൽ വേറെ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റും എന്ന് ഇന്ത്യ കാണിച്ചു. അതിലുപരി, ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചേരിചേരാനയത്തെ വിമർശിച്ചവർ ഇപ്പോൾ അതേ വഴിയിലേക്കു മാറി എന്ന ആഭ്യന്തര രാഷ്ട്രീയമാറ്റം ഇവിടെ കാണാം. അതു ചെറിയൊരു മാറ്റമല്ല.
അകാരണമായി ശണ്ഠ കൂടി ഇന്ത്യയെ ട്രംപ് മറുചേരിയുടെ കൂടെയാക്കി എന്നു പല അമേരിക്കൻ നിരീക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. ജോർജ് ബുഷ് ജൂണിയർ മുതലുള്ള പ്രസിഡന്റുമാർ ഇന്ത്യയെ സഖ്യകക്ഷിയാക്കി ഏഷ്യ പസഫിക് മേഖലയിൽ ശാക്തിക സന്തുലനത്തിനു ശ്രമിച്ചതാണ്. അതെല്ലാം ട്രംപ് തകർത്തു. തീരുവ 50 ശതമാനം എന്ന അസഹ്യ നിലയിലാക്കാൻ പറയുന്ന റഷ്യൻ എണ്ണവാങ്ങൽ അല്ല കാരണം എന്ന് എല്ലാവർക്കുമറിയാം.
വേട്ടക്കാരനും ബലൂചിസ്ഥാനും
ട്രംപിന്റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂണിയറിന്റെ സുഹൃത്ത് ജെൻട്രി ബീച്ച് തുർക്കി, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇക്കൊല്ലം കുറേ സന്ദർശനങ്ങൾ നടത്തി. എല്ലായിടത്തും ഭരണത്തലവന്മാരെ കണ്ടു ചർച്ച നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ധന, വിദേശ മന്ത്രിമാരെയും കൂട്ടി ബീച്ചിനു വിരുന്നു നൽകി. പാക്കിസ്ഥാനിൽ 50 ലക്ഷം കോടി ഡോളറിന്റെ അപൂർവധാതുക്കൾ ഖനനം ചെയ്യാമെന്നും രാജ്യത്തെ പെട്രോളിയം നിക്ഷേപം വലുതാണെന്നും ട്രംപിനെ പഠിപ്പിച്ചതു ബീച്ചാണ്. അതുവച്ചാണ്, ഇന്ത്യ പാക്കിസ്ഥാന്റെ എണ്ണ വാങ്ങേണ്ടിവരുമെന്നു ട്രംപ് പറഞ്ഞത്. ധാതുക്കൾ ഉള്ളതു കലാപം നടക്കാറുള്ള ബലൂചിസ്ഥാനിലും മറ്റുമാണ്. അവിടെ ഖനനം എളുപ്പമാകാനിടയില്ല.
ടെക്സസിൽ ഹെഡ്ജ് ഫണ്ട് നടത്തുന്ന ബീച്ചും ജൂണിയർ ട്രംപും ഒന്നിച്ചു വേട്ടയ്ക്കു പോകാറുണ്ട്. ഒരു പാപ്പർ ഇടപാടിൽ തട്ടിപ്പിനു ശക്ഷിക്കപ്പെട്ടയാളാണു ബീച്ചിന്റെ പിതാവ് ഗാരി. ഇയാളാണ് പല രാജ്യങ്ങളിലും ട്രംപ് കുടുംബത്തിനു താത്പര്യമുള്ള ബിസിനസുകൾ തേടിപ്പിടിച്ചു കൊടുക്കുന്നത്. ചില സാമ്പത്തിക സ്വാർഥതാത്പര്യങ്ങളാണ് ഇപ്പോൾ ലോകത്തെ ഭരിക്കുന്നത് എന്നു പ്രധാനമന്ത്രി മോദി പറഞ്ഞത് ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്.
വഴിപിരിയാതെ നോക്കാൻ
അമേരിക്കൻ ബന്ധത്തിലെ ഉലച്ചിൽ വഴിപിരിയലിൽ എത്തുകയില്ല എന്നാണ് പരക്കെ കരുതുന്നത്. ആപ്പിൾ മുതൽ നൂറുകണക്കിന് അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ 6,677 കോടി ഡോളർ (5.9 ലക്ഷം കോടി രൂപ) പ്രത്യക്ഷ മൂലധനനിക്ഷേപം യുഎസ് കമ്പനികൾ നടത്തിയിട്ടുണ്ട്. നികുതിലാഭ രാജ്യങ്ങളിൽ കൂടി നടത്തിയതു ചേർത്താൽ ഇത്രയും തന്നെ അമേരിക്കൻ മൂലധനം കൂടി ഇന്ത്യയിൽ വന്നിട്ടുണ്ടാകും. അതു മിത്രരാജ്യം എന്ന പരിഗണനയിലാണ്. രാജ്യം എതിർചേരിയിലായാൽ ആ നിക്ഷേപവും ഓഹരിവിപണിയിലെ നിക്ഷേപങ്ങളും മടങ്ങിപ്പോകാനാരംഭിക്കും. അതു വലിയ ധനകാര്യ വിപത്തായി മാറും. അങ്ങനെ വരാതിരിക്കാൻ വലിയ കമ്പനികളും നിക്ഷേപകരും പരിശ്രമിക്കും. ഇന്ത്യയിലെ കയറ്റുമതി വ്യവസായികൾക്കു മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധം ഭദ്രമായി നിൽക്കണം എന്ന ആഗ്രഹമെന്നർഥം. ആ നീക്കങ്ങൾ ഫലം കാണുമെന്നു വേണം കരുതാൻ.
470 ബോയിംഗ് വിമാനങ്ങൾക്കുള്ള എയർ ഇന്ത്യയുടെ ഓർഡർ മുതൽ ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രതിരോധ വാങ്ങലുകൾ വരെ ശതകോടിക്കണക്കിനു ഡോളറിന്റെ ഇറക്കുമതിയാണു വരുംകാലത്ത് അമേരിക്കയിൽനിന്ന് ഇന്ത്യ നടത്തുക. ഇതെല്ലാം നഷ്ടപ്പെടുത്താൻ കമ്പനികൾ താത്പര്യപ്പെടില്ല.
സഹവർത്തിത്വം തുറന്ന കണ്ണോടെ
പാക്കിസ്ഥാന് പൂർണ സംരക്ഷണം നൽകുന്ന ചൈനയുമായി സമാധാനപരമായ സഹവർത്തിത്വം എന്ന പഴയ പഞ്ചശീലതത്വം മാത്രമേ ഇന്ത്യക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. അതാകട്ടെ, നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ ശ്രമിച്ചു നോക്കിയതും ചൈന പരാജയപ്പെടുത്തിയതുമാണ്. എങ്കിലും വീണ്ടും പരീക്ഷിക്കാം. സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ഇടപാടുകളും വളർത്തുമ്പോൾ അതിർത്തിയിൽ ജാഗ്രത പാലിക്കുകയും എപ്പോഴും സന്നദ്ധരായിരിക്കുകയും വേണം എന്നു മാത്രം.
മോദി മടങ്ങിയതിന്റെ പിറ്റേന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷരീഫും സൈനികമേധാവിയും ബെയ്ജിംഗിൽ ചൈനീസ്, റഷ്യൻ നേതാക്കളോടു ചർച്ച നടത്തിയതും ഷരീഫ്-ഷി, ഷരീഫ്-പുടിൻ ഫോട്ടോകൾ വന്നതും ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്.
നൊബേലും ട്രംപും
എന്താണു ട്രംപിനെ ഇതിലേക്കു നയിച്ചത്? രണ്ടു കാരണങ്ങളാണു പറയുന്നത്.
ഒന്ന്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിൽ തന്റെ പങ്ക് ഇന്ത്യ നിഷേധിച്ചതിലെ വിരോധം. ആ നിഷേധം സമാധാന നൊബേലിനു ട്രംപിന്റെ പേര് ശിപാർശ ചെയ്യാൻ പറ്റില്ല എന്നു മോദി പറയുന്ന ടെലിഫോൺ സംഭാഷണം വരെ എത്തി എന്നാണു റിപ്പോർട്ടുകൾ. നൊബേൽ പുരസ്കാരം ട്രംപിനു വല്ലാത്ത മോഹം തോന്നിയ ഒന്നാണെന്ന കാര്യം ലോകത്തിനു മുഴുവൻ അറിയാം. താൻ ഒരു വലിയ സംഭവമാണെന്ന വല്ലാത്ത അബദ്ധവിശ്വാസത്തിന്റെ മറുവശമാണത്.
പാക്കിസ്ഥാനിലെ സ്വപ്നങ്ങൾ
രണ്ട്: പാക്കിസ്ഥാനിൽ ട്രംപ് കാണുന്ന വലിയ ബിസിനസ് അവസരങ്ങൾ. ഇന്ത്യ അങ്ങനെ അവസരം നൽകില്ല. ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജേക്ക് സള്ളിവനാണ് ഈ ആരോപണം ഉന്നയിച്ചത്. എതിർ പാർട്ടിക്കാരനായതിന്റെ പേരിൽ ആരോപണം അവിശ്വസിക്കേണ്ടതില്ല.
പശ്ചിമേഷ്യയിലും യൂറോപ്പിലും ട്രംപിന്റെ പ്രത്യേക ദൂതനായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സ്റ്റീവ് വിറ്റ് കോഫിന്റെ മകൻ സഖറി (സാക്) തുടങ്ങിയ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന സ്ഥാപനത്തിന് പാക്കിസ്ഥാനിൽ ഈയിടെ ചില നേട്ടങ്ങളുണ്ടായി. ക്രിപ്റ്റോ കറൻസി വ്യാപനത്തിനുള്ള അനുവാദവും രാജ്യത്ത് ധനകാര്യ ഇടപാടുകൾ ഡിജിറ്റൽ ആക്കാനുള്ള കരാറും അതിൽപ്പെടുന്നു.
ട്രംപ് കുടുംബത്തിന് ലിബർട്ടിയിൽ 60 ശതമാനം ഓഹരിയുണ്ട്. ഏപ്രിലിൽ ഈ കരാറുകൾ ഉണ്ടായ ശേഷമാണ് പാക് സേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു വിളിച്ചു വിരുന്നു നൽകിയത്. ട്രംപിനെ നൊബേലിനു ശിപാർശ ചെയ്യാൻ മുനീർ മടിച്ചുമില്ല. ആ വിരുന്നിനു വരുന്നാേ എന്ന് ട്രംപ് മോദിയോടു ചോദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
International
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്ന് ട്രംപ് പരിഹസിച്ചു.
ചൈനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെയെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.
International
വാഷിംഗ്ടൺ ഡിസി: വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍ കോടതി വിധിക്കെതിരേ ഡോണൾഡ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു.
വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താല്‍ തകര്‍ന്ന യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ പറയുന്നു.
തീരുവകളുള്ളതിനാല്‍ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കില്‍ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിലുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് വാഷിംഗ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി കണ്ടെത്തിയത്.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഏഴു ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ നാലുപേര്‍ എതിര്‍ത്തു.
അതിനിടെ നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ട്രംപ് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്.
Leader Page
വസ്ത്രമേഖലയില്‍ ആഭ്യന്തര വിപണി പ്രയോജനപ്പെടുത്തും
യുഎസിലേക്കുള്ള കയറ്റുമതിക്കു നിലവില്‍വന്ന അധിക തീരുവയെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ വസ്ത്രമേഖലയില്‍ ഉണ്ടാകണം. തീരുവ വര്‍ധന മൂലമുള്ള ഏതു വെല്ലുവിളിയെയും നേരിടാന്‍ സാധിക്കും. ഇന്ത്യന്‍ വിപണി ഫലപ്രദമായി ഉപയോഗിക്കുകയും വിപുലപ്പെടുത്തുകയുമാണു വേണ്ടത്. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങളും സംരക്ഷിക്കപ്പെടും.
ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രവിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണു കണക്കാക്കുന്നത്. യുഎസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്. ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനനനിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യകതയും വര്‍ധിക്കും.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര നിര്‍മാണ കമ്പനിയാണു കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്. ഞങ്ങളുടെ യുഎസ് ബ്രാന്‍ഡായ ‘ലിറ്റില്‍ സ്റ്റാര്‍’ ഇനി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുകയാണ്. ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നത്.
സാബു ജേക്കബ് (മാനേജിംഗ് ഡയറക്ടര്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്)
തിളക്കം നഷ്ടമാകുന്ന വജ്രനഗരം
ലോകത്ത് ഉത്പാദിപ്പിക്കുന്ന 15 വജ്രങ്ങളിൽ 14 എണ്ണവും മുറിച്ചു മിനുക്കുന്നത് സൂററ്റിലാണ്. ഇന്ത്യയുടെ ‘വജ്രനഗരം’ എന്നറിയപ്പെടുന്ന സൂററ്റിൽ ഇരുപതിനായിരത്തോളം ചെറുകിട, ഇടത്തരം കച്ചവടക്കാരുണ്ട്. ഇവർക്ക് വജ്രം കയറ്റുമതി ചെയ്യാനുള്ള ഏറ്റവും വലിയ ഒറ്റപ്പെട്ട വിപണി അമേരിക്ക തന്നെ. വജ്രവ്യവസായത്തിന്റെ പരമോന്നത സമിതിയായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) പറയുന്നതനുസരിച്ച്, 2024-25 സാമ്പത്തികവർഷത്തിൽ ഇന്ത്യ 4.8 ബില്യൺ ഡോളറിന്റെ, മുറിച്ചതും മിനുക്കിയതുമായ രത്നങ്ങളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിലെ ഇന്ത്യയുടെ മൊത്തം വജ്ര കയറ്റുമതിയുടെ മൂന്നിലൊന്നിലധികം വരുമിത്.
കോൽക്കത്ത ആസ്ഥാനമായുള്ള വജ്ര കയറ്റുമതിക്കാരനായ ദേബാഷിഷ് റോയ് പറഞ്ഞത് ഓർഡറുകൾ റദ്ദാക്കിത്തുടങ്ങിയെന്നാണ്. “യുഎസിലെ വ്യാപാരികൾ ഉയർന്ന താരിഫ് കാരണം ഉത്പന്നങ്ങൾ എടുക്കാൻ തയാറാകുന്നില്ല. വജ്രവ്യാപാര രംഗത്തെ എന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമാണിത്,” അദ്ദേഹം പറഞ്ഞു.
വഴിയാധാരമാകുന്ന തൊഴിലാളികൾ
ഗുജറാത്തിലെ സൂററ്റ്, അഹമ്മദാബാദ്, രാജ്കോട്ട് നഗരങ്ങളിലെ വജ്രം മിനുക്കുന്ന, മുറിക്കുന്ന യൂണിറ്റുകളിൽ രണ്ട് ദശലക്ഷത്തിലധികം പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ പലർക്കും അടുത്ത കാലത്ത് ശമ്പളം കുറഞ്ഞു. ആദ്യം കോവിഡ്-19 മഹാമാരി. പിന്നീട് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എന്നിവയാണവരെ വലച്ചത്.
“മഹാമാരി ഹോങ്കോംഗ്, ചൈന തുടങ്ങിയ രാജ്യാന്തര വിപണികളിൽ സാമ്പത്തികമാന്ദ്യമുണ്ടാക്കി,” ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് രമേഷ് സിലാറിയ പറഞ്ഞു. “റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം റഷ്യയിൽ നിന്നുള്ള അസംസ്കൃത വജ്ര ഇറക്കുമതിക്ക് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിരോധനവും, ജി7 ഏർപ്പെടുത്തിയ നിരോധനവും ഞങ്ങളുടെ വ്യാപാരത്തെ ബാധിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ചരിത്രപരമായി അസംസ്കൃത വജ്രങ്ങളുടെ ഒരു പ്രധാന ഉറവിടമാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 80 വജ്രത്തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തതായി സിലാറിയ അവകാശപ്പെട്ടു.“അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം തൊഴിലാളികളുടെ വേതനം പ്രതിമാസം ഏകദേശം 15,000-17,000 രൂപയായി കുറച്ചു.” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ താരിഫുകൾ പൂർണമായി പ്രാബല്യത്തിൽ വരുമ്പോൾ, ഗുജറാത്തിൽ രണ്ടു ലക്ഷം പേർക്ക് ഉപജീവനം നഷ്ടപ്പെട്ടേക്കാമെന്നും യൂണിയൻ കണക്കാക്കുന്നുണ്ട്. സൗരാഷ്ട്ര മേഖലയിൽ യുഎസ് താരിഫിനുശേഷം ഒരു ലക്ഷത്തോളം വജ്രത്തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് ഭാവേഷ് ടാങ്ക് പറഞ്ഞു.
ഏപ്രിലിൽ അമേരിക്ക 10% അടിസ്ഥാന ചുങ്കം ഏർപ്പെടുത്തിയപ്പോൾത്തന്നെ വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും സൗരാഷ്ട്രമേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ഭാവ്നഗർ, അമ്രേലി, ജുനഗഡ് എന്നിവിടങ്ങളിലെ ചെറിയ യൂണിറ്റുകളേയാണ് ഇതേറ്റവും കൂടുതൽ ബാധിച്ചത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഓരോ കുട്ടിക്കും 13,500 രൂപ അലവൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
താരിഫിനു മുമ്പുതന്നെ ഈ മേഖലയിൽ പ്രതിസന്ധി തുടങ്ങിയിരുന്നു. ലാബിൽ നിർമിക്കുന്ന വജ്രങ്ങൾ പ്രകൃതിദത്ത വജ്രങ്ങളുടെ വിപണി പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നവയല്ല, മറിച്ച് പ്രത്യേക ലബോറട്ടറികളിൽ നിർമിക്കുന്നവയാണ്. പ്രകൃതിദത്ത വജ്രങ്ങളുടെ വിലയുടെ 10 ശതമാനം മാത്രമാണ് ഇവയ്ക്ക് വില. പരിചയസമ്പന്നനായ ആഭരണ വ്യാപാരിക്കുപോലും വെറുംകണ്ണ്കൊണ്ട് ഇവ തിരിച്ചറിയാൻ പറ്റില്ല.
കയറ്റുമതിയിലെ കുറവ്
ജിജെഇപിസിയുടെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 10.8 ബില്യൺ ഡോളറിന്റെ അസംസ്കൃത വജ്രമാണ് ഇറക്കുമതി ചെയ്തത്. ഇത് 2023-24-ൽ ഇറക്കുമതി ചെയ്ത 14 ബില്യൺ ഡോളറിൽ നിന്ന് 24.27 ശതമാനം കുറവാണ്. മുറിച്ചതും മിനുക്കിയതുമായ പ്രകൃതിദത്ത വജ്രങ്ങളുടെ കയറ്റുമതിയിലും 16.75 ശതമാനം കുറവുണ്ടായി. 2023-24-ൽ 16 ബില്യൺ ഡോളറുണ്ടായിരുന്ന കയറ്റുമതി 2024-25-ൽ 13.2 ബില്യൺ ഡോളറായി കുറഞ്ഞു.
താരിഫുകൾ യുഎസ് ആഭരണ വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ ചെയർമാൻ രാജേഷ് റോക്ഡ മുന്നറിയിപ്പ് നൽകി. ആഭരണങ്ങൾക്ക് വിലകൂടിയാൽ പ്രതിസന്ധി നേരിടുന്ന 70,000ത്തോളം ആഭരണ വ്യാപാരികൾ യുഎസിലുണ്ട്.
നാട്ടുവിപണിതന്നെ രക്ഷ
ആഭ്യന്തര വിപണിയിൽ വജ്രങ്ങൾക്ക് ആവശ്യം കൂട്ടുകയും പുതിയ വിപണികളിലേക്കു മാറുകയും ചെയ്യേണ്ടതാണ് ഇനി പരിഹാരമെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര രത്ന, ആഭരണ വിപണി വളരുന്നുണ്ടെന്നാണ് സൂചന.
രണ്ടു വർഷത്തിനുള്ളിൽ വിൽപ്പന 85 ബില്യൺ ഡോളറിൽ നിന്ന് 130 ബില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പുതിയ വിപണിയും ലക്ഷ്യമിടുന്നുണ്ട്. സ്വർണം ശക്തമായ ആഭ്യന്തര വിപണിയുടെ ഉദാഹരണമാണ്. ഇത് സ്വർണക്കയറ്റുമതിയിലെ തിരിച്ചടികളുടെ ആഘാതം കുറയ്ക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ വജ്ര മേഖലയ്ക്ക് ഇപ്പോൾ അത്തരമൊരു കവചമില്ല.
ഇപ്പോൾ സഹായമില്ലെങ്കിൽ, വജ്രവ്യാപാരത്തിന് അതിന്റെ തിളക്കം എന്നെന്നേക്കുമായി നഷ്ടമാകും.
ദീപാവലിക്കു മുന്‍പേ വെളിച്ചം കെടുമോ?
“ദീപാവലിക്ക് ചില ഓർഡറുകളുണ്ട്. അത് ചെയ്തുകൊടുക്കണം. പിന്നെ...,” സൂററ്റിൽനിന്ന് ഫോണിൽ ഇതുപറയുന്പോൾ ഘനശ്യാം മേത്തയുടെ വാക്കുകളിലെ ആശങ്ക വ്യക്തമായിരുന്നു. ഉത്സവസീസണുകളിൽ പതിവുള്ള ഉത്സാഹം വജ്രനഗരത്തിലെങ്ങുമില്ലെന്ന് ഘനശ്യാം സാക്ഷ്യപ്പെടുത്തുന്നു.
സൂററ്റിൽ വജ്രം മുറിക്കുന്നതും മിനുക്കുന്നതുമായ ചെറിയ യൂണിറ്റ് നടത്തുകയാണ് ഘനശ്യാം. എട്ടുവർഷം പഴക്കമുള്ള സ്ഥാപനം ദീപാവലിയോടെ അടച്ചുപൂട്ടേണ്ടിവന്നേക്കുമെന്ന ദുരവസ്ഥയെ എങ്ങനെ മറികടക്കുമെന്ന ചിന്താഭാരത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ. പരുക്കൻ വജ്രങ്ങളെ തിളക്കമുറ്റ രത്നങ്ങളാക്കുന്ന ജോലിയാണ് സ്ഥാപനത്തിൽ നടക്കുന്നത്. ഘനശ്യാമിന്റെ യൂണിറ്റ് 40 പേർക്ക് തൊഴിൽ നൽകുന്നു.
“ഇപ്പോൾത്തന്നെ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രകൃതിദത്ത വജ്ര വ്യവസായത്തിന്റെ അടിക്കല്ലിളക്കും.’’അദ്ദേഹം പറയുന്നു.
ദീപാവലിക്ക് സാധാരണയായി എല്ലാ ഉത്പന്നങ്ങളുടെയും ആഭ്യന്തര വിൽപ്പന വർധിക്കാറുണ്ട്. “പക്ഷേ, യുഎസിലെ ഉയർന്ന താരിഫ് കാരണം കയറ്റുമതിക്കാർ ഓർഡറുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ, ദീപാവലിക്ക് മുന്‍പുതന്നെ ഞങ്ങൾക്ക് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നേക്കാം. ഓർഡറുകൾ കുറഞ്ഞതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനും മറ്റു ചെലവുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്” മേത്ത വ്യക്തമാക്കി.
വസ്ത്രത്തിലും തീ പിടിപ്പിക്കുന്ന തീരുവ
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയും പ്രതിസന്ധിയിലായി. ആറ് മാസത്തിനുള്ളിൽ വസ്ത്ര കയറ്റുമതിയുടെ ഏകദേശം നാലിലൊന്ന് കുറയുമെന്നാണ് കണക്ക്. അമേരിക്കയാണ് ഇന്ത്യയുടെ വസ്ത്ര വ്യവസായത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി.
ഇറക്കുമതി ചെയ്യുന്ന പരുത്തിക്കുള്ള നികുതി ഒഴിവാക്കിയത് ഡിസംബർ 31 വരെ നീട്ടിയത് ആഭ്യന്തര തുണി വ്യവസായത്തിന് ആശ്വാസം നൽകും. കനത്ത ചുങ്കത്തിന്റെ ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നു വ്യവസായികൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി അമേരിക്കയ്ക്ക് പുറത്തുള്ള മറ്റ് വിപണികൾ കണ്ടെത്താനും കയറ്റുമതി തന്ത്രം പുനഃക്രമീകരിക്കാനും ഇത് വ്യവസായത്തെ സഹായിക്കും.
അടുത്ത ആറു മാസത്തേക്ക് 20-25 ശതമാനം നഷ്ടം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സെക്രട്ടറി ജനറൽ ചന്ദ്രിമ ചാറ്റർജി പറഞ്ഞത്. പരുത്തിക്ക് ആനുകൂല്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ചന്ദ്രിമ ചാറ്റർജി പറഞ്ഞു. പരുത്തി ഇറക്കുമതി ചെയ്ത് കപ്പൽ മാർഗം എത്താൻ കുറഞ്ഞത് 45-50 ദിവസമെടുക്കും. ഈ നീട്ടിയ സമയം പുതിയ ഓർഡറുകൾക്ക് ഗുണം ചെയ്യും- അവർ വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ തുണി, വസ്ത്ര മേഖലയുടെ മൊത്തം മൂല്യം 179 ബില്യൺ ഡോളറാണ്. ഇതിൽ 142 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യൺ ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.
തിരുപ്പൂരിൽ മാന്ദ്യം
തിരുപ്പൂരിലെ വസ്ത്ര നിർമാതാക്കളും പ്രതിസന്ധിയിലാണ്. അമേരിക്കൻ ഉപഭോക്താക്കളിൽ നിന്നുള്ള പുതിയ ഓർഡറുകൾ നിലച്ച മട്ടാണ്. നിലവിലുള്ള കരാറുകൾ പുനരാലോചനയിലും. ഇത് ലാഭവിഹിതം കുറയ്ക്കുന്നു.
8-15 ശതമാനം മാത്രം ലാഭത്തിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അധികച്ചെലവ് താങ്ങാൻ കഴിയില്ല- അമേരിക്കയിൽ ഗണ്യമായ ബിസിനസുള്ള തിരുപ്പൂർ ആസ്ഥാനമായുള്ള എൻസി ജോൺ ഗാർമെന്റ്സ് ഡയറക്ടർ അലക്സാണ്ടർ നെറോത്ത് പറയുന്നു.
പരമാവധി അഞ്ചു ശതമാനം വരെ കിഴിവ് നൽകാൻ കമ്പനികൾക്ക് കഴിഞ്ഞേക്കുമെന്നാണ് പൊതുവായ ധാരണ. അത് വിപണിയിൽ എത്തുമ്പോഴുള്ള ചെലവിൽ ഏഴു ശതമാനം കുറവുണ്ടാക്കും. എന്നാൽ ചില കമ്പനികൾ യാതൊരു ലാഭവിഹിതവുമില്ലാതെയാണ് കിഴിവ് നൽകുന്നത്.
തിരിച്ചുവരവ് പ്രതീക്ഷിച്ചാണിത്. കുറഞ്ഞത് നിലവിലുള്ള ബിസിനസെങ്കിലും നിലനിർത്തുകയാണു ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ തിരുപ്പൂരിൽ നിന്ന് അമേരിക്കയിലേക്ക് 15,000 കോടി രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയുടെ വലിയൊരു ഭാഗമാണ്. എസ്ബിഐ റിസർച്ചിന്റെ കണക്കനുസരിച്ച്, നിറ്റ്വെയർ വസ്ത്രങ്ങൾക്കുള്ള താരിഫ് 63.9ശതമാനം ആണ്. എന്നാൽ കണക്കാക്കുന്ന മൊത്തം ആഘാതം ഏകദേശം 67ശതമാനം വരും.
കയറ്റുമതിക്കാർ ഇപ്പോൾ മറ്റു വിപണികൾ തേടുകയാണ്. അടുത്തിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച യുകെ ഒരു സാധ്യതയാണ്. എങ്കിലും, അമേരിക്കൻ ഓർഡറുകളുടെ വ്യാപ്തി മറ്റൊരു വിപണിക്കും പൂർണമായി നികത്താൻ കഴിയില്ലെന്നു പല വ്യവസായ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. ഈ താരിഫ് നീണ്ടുനിന്നാൽ തിരുപ്പൂരിലെ ഏകദേശം ആറു ലക്ഷം തൊഴിലാളികളെയാണ് ബാധിക്കുക.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്നും പീറ്റർ നവാരോ വിമർശിച്ചു.
നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, പക്ഷേ വ്ലാദിമിർ പുടിനും ഷി ജിൻപിംഗിനും മുന്നിൽ ഇന്ത്യയും മോദിയും കീഴടങ്ങിയെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുമ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോൾ റഷ്യൻ റിഫൈനറുകൾ കിഴിവുകൾ നൽകുന്നു. ഇന്ത്യ അത് ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇത് റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും പീറ്റർ നവാരോ പറഞ്ഞു.
ഇന്ത്യ റഷ്യയുടെ ഒരു അലക്കുശാല മാത്രമാണെന്ന് അദേഹം പരിഹസിച്ചു. ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയത് ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആയതുകൊണ്ടാണെന്നും പീറ്റർ നവാരോ പറഞ്ഞു.
Leader Page
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
Leader Page
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.
Editorial
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. ട്രംപിന്റെ അധികതീരുവ അമേരിക്കക്കാർക്കും അധിക ബാധ്യതയായി.
ഇതരരാജ്യങ്ങളെ പാഠം പഠിപ്പിക്കാൻ ട്രംപ് ഇറക്കിയ അധികതീരുവ, അധികബാധ്യതയായത് മുഖ്യമായും അമേരിക്കക്കാർക്കാണെന്നാണ് സൂചന. വിലക്കയറ്റവും തൊഴിൽനഷ്ടവും ഉയരുകയാണ്. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിക്കുകയും ചെയ്തു.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. മിക്ക സുഹൃദ്രാജ്യങ്ങളെയും ട്രംപ് പിണക്കി. പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിനു പദ്ധതികളുണ്ടാവാം. പക്ഷേ, ആഗോള-ആഭ്യന്തര വിപണിയിലെ അരാജകത്വവും അതിനെ ചെറുക്കാൻ രൂപംകൊള്ളുന്ന പുതിയ അന്തർദേശീയ കൂട്ടുകെട്ടുകളും അമേരിക്കയെ തുണയ്ക്കുമോയെന്നു കാത്തിരുന്നു കാണണം.
നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, യുഎസ് കോൺഗ്രസിനാണെന്നും ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നുമാണ് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചത്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട അധികാരം ദുരുപയോഗിച്ച് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്ന് കോടതി പറഞ്ഞു.
കീഴ്ക്കോടതി വിധിക്കെതിരേയുള്ള അപ്പീലിലാണ് തിരിച്ചടി. അധികതീരുവ കോടതി റദ്ദാക്കിയില്ല എന്നതാണ് ട്രംപിന്റെ ആശ്വാസം. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവസാനം അമേരിക്ക വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്ന പ്രതിപക്ഷവും വിലക്കയറ്റത്തിന്റെയും തൊഴിൽനഷ്ടത്തിന്റെയും കെടുതി അനുഭവിക്കുന്ന ജനവും കോടതിയുമൊക്കെ അമേരിക്കതന്നെയാണെന്ന യാഥാർഥ്യം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. ഭരണാധികാരിയുടെ തെറ്റായ തീരുമാനങ്ങളെ രാജ്യസ്നേഹത്തിന്റെ പരിചകൊണ്ടു തടയാൻ ശ്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രം!
അധികതീരുവയെ തുടർന്ന് ഇറക്കുമതി കുറഞ്ഞതോടെ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം വർധിച്ചത് വർഷാവസാനത്തോടെ 3.4 ശതമാനമാകുമെന്നും ഇതു കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9 ശതമാനം കവിയുമെന്നുമാണ് വിദഗ്ധാഭിപ്രായം.
വൈദ്യുതി, തുണി, ചെരിപ്പ്, മുട്ട തുടങ്ങി പലതിനും ചെലവേറി. സാധാരണക്കാർക്ക് പ്രതിമാസ അധികച്ചെലവ് 2,400 ഡോളറായി. ട്രംപിന്റെ തീരുവനയത്തിന്റെ പ്രത്യാഘാതം നേരിട്ടുതുടങ്ങിയെന്ന് വൻകിട കന്പനികൾ പറഞ്ഞു. ത്രൈമാസ വരുമാനത്തിൽ 9,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജനറൽ മോട്ടോഴ്സ് വെളിപ്പെടുത്തി. ട്രംപ് ഭരണത്തിലെ എട്ടു മാസത്തിനിടെ ജോലി നഷ്ടമായവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്.
അന്തർദേശീയ തലത്തിലും ട്രംപിന്റെ എടുത്തുചാട്ടം പ്രത്യാഘാതങ്ങളുണ്ടാക്കി. എഴുപതിലധികം രാജ്യങ്ങൾക്ക് 10 മുതൽ 50 ശതമാനംവരെ തീരുവയാണ് ട്രംപ് ചുമത്തിയത്. ഉയർന്ന ഇറക്കുമതിതീരുവ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ആരോപിച്ച് ഏറ്റവും വലിയ നിരക്കാണ് ഇന്ത്യക്ക് ഏർപ്പെടുത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ ആഭ്യന്തരമായും അന്തർദേശീയമായും ചടുലനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെയും ഇന്ത്യയുടെയും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ചൈനയുമായി പുതിയ ബന്ധങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഏഴു വർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചു. റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനിലും സമ്മർദം ചെലുത്തുകയാണ്.
ട്രംപ് ഫ്രണ്ടല്ലെന്ന തിരിച്ചറിവിൽ, പ്രതിസന്ധിയെ അവസരമാക്കാനുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമം വിജയിച്ചാൽ അമേരിക്കയ്ക്കു മേൽക്കൈ ഉണ്ടായിരുന്ന ലോകക്രമത്തിൽ മാറ്റമുണ്ടാകും. അത്, അമേരിക്കയുടെ സാന്പത്തിക- സൈനിക ആജ്ഞാശക്തിയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പുകൾക്കു മധ്യേയുള്ള കാലം പ്രതിപക്ഷം വിശ്രമത്തിന്റേതാക്കുന്ന അമേരിക്കൻ രാഷ്ട്രീയമാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ദുർബല പ്രതികരണത്തിൽ തെളിയുന്നത്. ആഗോളവത്കരണത്തിന്റെ വക്താവായിരുന്ന അമേരിക്കയെ തനിച്ചു വളരാമെന്നു കരുതുന്ന മൗഢ്യത്തിലേക്കാണ് ട്രംപ് നയിക്കുന്നത്. കയറ്റുമതിയെ മാത്രം ആശ്രയിച്ച് നിലനിൽക്കാനാവില്ലെന്നാണ് അവിടത്തെ പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ട്രംപിനെ ഉപദേശിക്കുന്നത്.
മറ്റു രാജ്യങ്ങളുടെയും സ്വന്തം പൗരന്മാരുടെയും പാർട്ടിയുടെയും കോടതികളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് ട്രംപ് മുന്നോട്ട് നീങ്ങുന്നത്ര രാജ്യം പിന്നോട്ടു പോകുന്നതിന്റെ ലക്ഷണം ദൃശ്യമാണ്. ആഗോള ജനാധിപത്യ കെട്ടുറപ്പിൽ ട്രംപ് സൃഷ്ടിച്ച വിള്ളൽ നികത്താൻ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളെത്തുന്നതും സമാന്തര കാഴ്ചയാണ്. ട്രംപ് തിരുത്തിയില്ലെങ്കിൽ പ്രശ്നം സാന്പത്തികം മാത്രമായിരിക്കില്ല.
International
വാഷിംഗ്ടണ്‍ ഡിസി: താരിഫ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി വിലയിരുത്തി.
താരിഫ് ചുമത്താന്‍ പ്രസിഡന്റിനു നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.
Leader Page
പട്ടിണിയെന്നതു സാവധാനം, നിശബ്ദമായി ശരീരത്തെ ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. അടിസ്ഥാന പോഷകങ്ങൾ ഇല്ലാതാകുമ്പോൾ, ശരീരം ആദ്യം കരളിലെ പഞ്ചസാരശേഖരം ഉപയോഗിക്കാൻ തുടങ്ങും. പിന്നീട്, തലച്ചോറും മറ്റു പ്രധാന അവയവങ്ങളും പ്രവർത്തിപ്പിക്കാൻ പേശികളും കൊഴുപ്പും ഉരുക്കി കലകളെ നശിപ്പിക്കുന്നു. ഈ ശേഖരം തീരുമ്പോൾ, ഹൃദയം അശക്തമാകുന്നു. പ്രതിരോധ സംവിധാനം ദുർബലമാകുന്നു. മനസ് മങ്ങാൻ തുടങ്ങുന്നു. എല്ലിന്മേൽ ചർമം വലിഞ്ഞുമുറുകുന്നു, ശ്വാസം ദുർബലമാകുന്നു. അവയവങ്ങൾ ഒന്നൊന്നായി പ്രവർത്തനരഹിതമാകുന്നു. കാഴ്ച നഷ്ടപ്പെടുന്നു. ഒടുവിൽ ശരീരം ശൂന്യമായി മരണത്തിലേക്കു വഴുതിവീഴുന്നു. അത് നീണ്ടുനിൽക്കുന്ന, വേദനാജനകമായ മരണമാണ്.
‘ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം’
അമ്മമാരുടെ കൈകളിൽ കിടക്കുന്ന, വിശപ്പുമൂലം മെലിഞ്ഞുണങ്ങിയ പലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നിട്ടും ഇസ്രയേൽ ഗാസ ‘കീഴടക്കാൻ’ യുദ്ധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇനിയും പലസ്തീനിലെ ആയിരക്കണക്കിനു സാധാരണക്കാർ ബോംബുകളാലോ പട്ടിണിമൂലമോ കൊല്ലപ്പെടാം.
“ഇത് ഭക്ഷ്യക്ഷാമമുണ്ടാക്കിയ പ്രതിസന്ധിയല്ല”- മുതിർന്ന യുഎൻ ഉദ്യോഗസ്ഥനായ രമേഷ് രാജസിംഹം ഓഗസ്റ്റ് പത്തിന് യുഎൻ സുരക്ഷാസമിതിയിൽ പറഞ്ഞു. “ഇത് തനി പട്ടിണിയാണ്, ലളിതം, വ്യക്തം.” ഭക്ഷണം കിട്ടിയാൽപ്പോലും കഴിക്കാൻ കഴിയാത്തത്ര ദുർബലരാണു ഗാസയിലെ ആയിരക്കണക്കിന് കുട്ടികളെന്നാണ് ക്ഷാമകാര്യ വിദഗ്ധനായ അലക്സ് ഡി വാൾ പറയുന്നത്, “അവരുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻപോലും പറ്റാത്തത്ര കഠിനമായ പോഷകാഹാരക്കുറവിന്റെ ഘട്ടത്തിലാണ്” എന്നാണ്.
യുദ്ധമുറയായി പട്ടിണി ഉപയോഗിക്കുന്നതുൾപ്പെടെ, ഗാസയിൽ ഇസ്രയേൽ അങ്ങേയറ്റത്തെ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നത് ഇപ്പോൾ പൊതുവായി സമ്മതിക്കുന്നുണ്ട്. യുദ്ധം തുടങ്ങി മാസങ്ങൾക്കുള്ളിൽതന്നെ പലസ്തീനിലെയും രാജ്യാന്തര തലത്തിലെയും മനുഷ്യാവകാശ സംഘടനകൾ ഈ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ഇത് എല്ലാ ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലും ഇസ്രയേലിൽതന്നെയും പ്രതിധ്വനിച്ചു. ഉദാഹരണമായി, മുൻ ഇസ്രേലി പ്രധാനമന്ത്രി ഏഹൂദ് ഓൾമർട്ട് ഗാസയിലെ യുദ്ധക്കുറ്റങ്ങളെ അപലപിച്ചു. പ്രമുഖ ഇസ്രേലി മനുഷ്യാവകാശ ഗ്രൂപ്പുകൾ പറഞ്ഞത് ഗാസ മേഖലയിലെ നടപടികൾ വംശഹത്യക്കു തുല്യമാണെന്നാണ്.
സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല
ഹമാസ് 1,200 ഇസ്രേലികളെ വധിക്കുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനു ശേഷം - അതുതന്നെ ഗുരുതരമായ യുദ്ധക്കുറ്റമാണ് - 2023 ഒക്ടോബർ ഒന്‍പതിന് അന്നത്തെ ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു: “ഗാസ മുനന്പിൽ സമ്പൂർണ ഉപരോധത്തിന് ഞാൻ ഉത്തരവിട്ടു. വൈദ്യുതിയില്ല. ഭക്ഷണമില്ല. ഇന്ധനമില്ല. എല്ലാം അടച്ചുപൂട്ടി. ഞങ്ങൾ മനുഷ്യമൃഗങ്ങളെയാണ് എതിരിടുന്നത്. അതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കും.” ഗാസയിലെ ജനങ്ങളെ മനുഷ്യത്വമില്ലാത്തവരായി ചിത്രീകരിച്ചു. സാധാരണക്കാരെയും ഭീകരരെയും വേർതിരിച്ചില്ല. ഇത് രാജ്യാന്തര മാനുഷികനിയമത്തിന്റെ കടുത്ത ലംഘനമാണ്. ഉപരോധം ഗാസയിലേക്കുള്ള എല്ലാ വസ്തുക്കളും എഴുപതു ദിവസത്തേക്കു തടഞ്ഞു. അങ്ങനെ കൂട്ടായ ശിക്ഷ നടപ്പാക്കി.
2024ന്റെ തുടക്കത്തിൽ ഇസ്രയേൽ ഗാസയിലേക്ക് ചെറിയ തോതിൽ സാധനങ്ങൾ കടത്തിവിട്ടപ്പോൾ മാത്രമാണ് ആദ്യ ഉപരോധത്തിൽ നേരിയ ഇളവ് ലഭിച്ചത്. ആ ഏപ്രിലോടെ, രാജ്യാന്തര വികസനത്തിനായുള്ള യുഎസ് ഏജൻസി (യുഎസ്എഐഡി) യുടെ അന്നത്തെ മേധാവിയായിരുന്ന സാമന്ത പവർ ഗാസയുടെ ചില ഭാഗങ്ങളിൽ ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അടുത്ത മാസം, ലോക ഭക്ഷ്യപദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ, വടക്കൻ ഗാസയിൽ ‘ഒരു പൂർണ ക്ഷാമം’ പ്രഖ്യാപിച്ചു.
ജീവകാരുണ്യ സംഘടനകളെ തടയുന്നു
പട്ടിണിയെ യുദ്ധമുറയാക്കുന്നത് രാജ്യാന്തര നിയമങ്ങൾ വിലക്കിയിട്ടുണ്ട്. ഗാസ കൈയടക്കിയ ശക്തി എന്ന നിലയിൽ അവിടത്തെ സാധാരണ ജനങ്ങൾക്കു വേണ്ട ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നുവെന്ന് ഇസ്രയേൽ ഉറപ്പാക്കണം. അവ ഗാസയിൽ ലഭ്യമല്ലെങ്കിൽ പുറത്തുനിന്ന് - ഇസ്രയേലിൽനിന്നടക്കം - എത്തിക്കണം.
കഴിഞ്ഞ 21 മാസത്തിനിടെ, നിരവധി സർക്കാരുകളും സഹായ സന്നദ്ധ ഏജൻസികളും സഹായമെത്തിക്കാൻ അവരെ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിച്ചിരുന്നു. അത്തരം അനുമതി നിയമപരമായ ബാധ്യതകൂടിയാണ്. തങ്ങളുടെ കൈവശമുള്ള എല്ലാ മാർഗങ്ങളിലൂടെയും മറ്റുള്ളവരുടെ ദുരിതാശ്വാസ പദ്ധതികൾക്ക് സൗകര്യമൊരുക്കാൻ ഇസ്രയേലിനു കടമയുണ്ട്. പക്ഷേ, ഇസ്രയേൽ തുടർച്ചയായി ഇതെല്ലാം നിരാകരിച്ചു. സഹായമെത്തിക്കുന്നതിൽനിന്ന് ഈ നിമിഷംപോലും ജീവകാരുണ്യ സംഘടനകളെ അവർ തടയുകയാണ്.
നിയമവിരുദ്ധമായ ഉപരോധം
2024 ജനുവരിയിൽ രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിനോട്, അത്യാവശ്യമായ അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും നൽകാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. നിയമബാധ്യതയുള്ള തീരുമാനമായിരുന്നു അത്. രണ്ടു മാസത്തിനു ശേഷം, ആ ഉത്തരവ് വീണ്ടും ഉറപ്പിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൂർണ സഹകരണത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുഎൻ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംവിധാനത്തിനു മാത്രമേ ഗാസയിൽ വ്യാപകമായ ക്ഷാമം തടയാൻ കഴിയുമായിരുന്നുള്ളൂ. ഈ വർഷം ജനുവരിക്കും മാർച്ചിനുമിടയിലുള്ള വെടിനിർത്തൽ സമയത്ത്, യുഎന്നും മറ്റു മാനുഷിക സംഘടനകളും നാനൂറിലധികം ദുരിതാശ്വാസവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം ഇവ അടച്ചുപൂട്ടി. നിയമവിരുദ്ധമായി മറ്റൊരു ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
ഹമാസിനുമേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി സഹായം വെട്ടിക്കുറയ്ക്കുകയാണെന്നു പറഞ്ഞ് ഇസ്രയേൽ പുതിയ ഉപരോധത്തെ ന്യായീകരിച്ചു. അങ്ങനെ പട്ടിണിയെ യുദ്ധത്തിൽ ആയുധമായി ഉപയോഗിക്കുന്നു എന്നു സമ്മതിക്കുകയും ചെയ്തു. മേയിൽ സഹായം പുനരാരംഭിച്ചപ്പോൾ, യുഎന്നിന് പകരം ഇസ്രയേൽ സംഘടിപ്പിച്ച സ്വകാര്യ ഭക്ഷ്യവിതരണ സംവിധാനമായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) വന്നു. എന്നാൽ അതിനുശേഷം, ജിഎച്ച്എഫിന്റെ നാല് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ ശ്രമിച്ച 1,400ലധികം പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചു.
ജിഎച്ച്എഫ് പദ്ധതി ഒരിക്കലും പ്രാവർത്തികമാകുമായിരുന്നില്ല. കഴിഞ്ഞ മാസം പുറത്തുവന്ന ക്ഷാമ അവലോകന സമിതിയുടെ ഒരു റിപ്പോർട്ട് പ്രകാരം, “ഭയാനകമായ ആക്രമണങ്ങളില്ലാതെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ പോലും, ജിഎച്ച്എഫിന്റെ വിതരണപദ്ധതി കൂട്ട പട്ടിണിയിലേക്ക് നയിക്കും.”
മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുന്നു
രാജ്യാന്തര നിയമപ്രകാരം, പട്ടിണി യുദ്ധക്കുറ്റം ആകുന്നത് ഉപരോധം തുടങ്ങുന്ന നിമിഷം മുതലാണ്. ദേശീയ, വംശീയ,അല്ലെങ്കിൽ മതപരമായ ഒരു കൂട്ടത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നയം വിപുലമാകുന്പോൾ അത് വംശഹത്യയായി മാറുന്നു. മുതിർന്ന, ഒന്നിലധികം ഇസ്രയേൽ ഉദ്യോഗസ്ഥർ അത്തരം ഉദ്ദേശ്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി ഗാലന്റ്, 2024 ഓഗസ്റ്റിൽ “രണ്ട് ദശലക്ഷം സാധാരണക്കാരെ പട്ടിണി കാരണം മരിക്കാൻ ഇടയാക്കുന്നത് ന്യായീകരിക്കാവുന്നതും ധാർമികവുമാണ്” എന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ബെസാലൽ സ്മൊട്രിച്ച്, കൂടാതെ “ഭക്ഷണവും സഹായ ശേഖരങ്ങളും ബോംബിട്ട് നശിപ്പിക്കണം” എന്ന് ട്വീറ്റ് ചെയ്ത ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
പലസ്തീനികളെ മനഃപൂർവം പട്ടിണിക്കിട്ട് കൊല്ലുകയാണ്. യുദ്ധം തുടങ്ങിയ ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വരാൻ പോകുന്ന ഭീകരതയുടെ സൂചനകൾ വ്യക്തമായിരുന്നെങ്കിലും പല സർക്കാരുകളും കണ്ണടച്ചു. സഹായം ഹമാസിന് പോകുമെന്നു വാദിച്ച് അവർ സഹായത്തിനുള്ള നിയന്ത്രണങ്ങളെ ന്യായീകരിച്ചു. ഈ വാദത്തിന് തങ്ങളുടെ കൈവശം തെളിവുകളൊന്നുമില്ലെന്ന് ഇസ്രയേൽ ഇപ്പോൾ പറയുന്നു. കൂടാതെ, ഗാസയിലേക്ക് സഹായം എത്തിച്ചതിനേക്കാൾ കൂടുതൽ ആയുധങ്ങൾ ഈ സർക്കാരുകൾ ഇസ്രയേലിനു നല്കി. ഒരു വംശഹത്യ തടയാനും അവസാനിപ്പിക്കാനുമുള്ള തങ്ങളുടെ കടമയിൽ ഇപ്പോഴവർ പരാജയപ്പെട്ടിരിക്കുന്നു.
ഈ ആഗോള നാണക്കേടിന്റെ നിമിഷം ചരിത്രം എന്നേക്കും രേഖപ്പെടുത്തും. എല്ലിൻകൂടുകൾ മാത്രമായ കുട്ടികളുടെ ചിത്രങ്ങൾ, ലോകം ഒന്നും ചെയ്യാതിരുന്ന മുൻകാല സംഭവങ്ങളിലെ ചിത്രങ്ങൾക്കൊപ്പം അത് സൂക്ഷിക്കും. കൂടുതൽ കുട്ടികൾ മരിക്കുന്നതിനു മുമ്പ്, നമ്മുടെ മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും സംരക്ഷിക്കാൻ ലോ
Leader Page
നാളെ എന്താണു സംഭവിക്കുക എന്നു വ്യക്തമല്ല. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച നടപ്പാക്കുമോ എന്നു നാളെ അറിയാം. ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിലെ 25 ശതമാനത്തിനു മുകളിലാണിത്. അതോടെ ഇന്ത്യൻ സാധനങ്ങൾക്കു വിലയുടെ 50 ശതമാനമാകും യുഎസ് ചുങ്കം. കയറ്റുമതി അസാധ്യമാക്കുന്ന തരം തീരുവ.
പക്ഷേ, നാളെകളിൽ എന്താണ് ഇന്ത്യ- അമേരിക്ക ബന്ധത്തിൽ ഉണ്ടാവുക എന്നു വ്യക്തമാണ്. ബന്ധം കൂടുതൽ വഷളാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൈ ഫ്രൺഡ്’ എന്നു വിളിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബന്ധം തകർക്കുന്ന നടപടികൾ തുടരുകയാണ്. തീരുവ വിഷയം അതിൽ ഒന്നു മാത്രം. ഇന്ത്യയിലേക്ക് പുതിയ അംബാസഡറെ നിയമിച്ചതിലും ബന്ധം വഷളാക്കാനുള്ള നീക്കം കാണാം.
താഷ്കെന്റിൽ നിന്ന്
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, സോവ്യറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്കയിൽ കുടിയേറിയ ആളാണ് 38 വയസുള്ള സെർജിയോ ഗോർ (പഴയ പേര് സെർജി ഗോറോഖോവ്സ്കി). ഇന്ത്യയിലെ അംബാസഡർ പദവിക്കു പുറമേ ദക്ഷിണ-മധ്യ ഏഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്ഥാനവും ഗോർ വഹിക്കും. ഇത് ഇന്ത്യക്കു സ്വീകാര്യമായ ക്രമീകരണമല്ല.
ഇന്ത്യക്കു പുറമേ പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ പ്രത്യേക ദൂതനെ ഇന്ത്യയിൽ അംബാസഡറും ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. ഇന്ത്യയെ പാക്കിസ്ഥാന്റെ ഒപ്പമോ താഴെയോ കണക്കാക്കുന്നതാണ് ഈ നിയമനം എന്നു പറയാം. കാഷ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കാൻ അതു വഴിതെളിക്കും.
ഒബാമ പിൻവാങ്ങി
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ഇങ്ങനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമ ശ്രമിച്ചപ്പോൾ ഇന്ത്യ എതിർത്തു. അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജിയും വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോനും രേഖാമൂലം പ്രതിഷേധം അറിയിച്ചപ്പോൾ ഒബാമ വഴങ്ങി. ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുള്ള പ്രത്യേക പ്രതിനിധിയാക്കി.
ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. അർഥഗർഭമാണ് അത്. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷംപോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഏറ്റവും വിശ്വസ്തൻ
മൂന്നു തവണയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ. അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണു ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്. പക്ഷേ ഇന്ത്യ വളരെ ക്ലേശിക്കേണ്ടി വരും എന്നാണു നയതന്ത്ര നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്.
നയതന്ത്ര മേഖലയിലോ ഏഷ്യൻ രാജ്യങ്ങളിലോ പരിചയമില്ലാത്ത ആളാണു ഗോർ. ചെസ്റ്റർ ബൗൾസ്, ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത്, കെന്നത്ത് ബി. കീറ്റിംഗ്, ഡാനിയൽ പി. മൊയ്നിഹാൻ, ഡേവിഡ് മൾഫോർഡ് തുടങ്ങിയവരുടെ പിൻഗാമിയാകാൻ ട്രംപിന്റെ വിശ്വാസം ഒഴികെ പറയത്തക്ക യോഗ്യതകൾ ഗോറിന് ഇല്ല.
50% ചുങ്കം വന്നാൽ
50 ശതമാനം ചുങ്കം വരുന്നത് അമേരിക്കയിലേക്കു 2024ൽ നടന്ന ഇന്ത്യൻ കയറ്റുമതി (8900 കോടി ഡോളർ) യുടെ 60 ശതമാനവും നഷ്ടമാകാൻ കാരണമാകാം. അത് ഇന്ത്യയുടെ ജിഡിപിയിൽ ഒരു വർഷം ഒരു ശതമാനം ഇടിവ് വരുത്താം. ഈ വർഷം അഞ്ചുമാസം പിന്നിട്ടതിനാൽ കയറ്റുമതി ഇടിവ് 0.50 ശതമാനമാകും. അതു ജിഡിപിയിൽ വരുത്തുന്ന കുറവ് 0.3 ശതമാനത്തിൽ ഒതുങ്ങാം എന്നു വിദഗ്ധർ കണക്കാക്കുന്നു.
രത്നാഭരണങ്ങളും വസ്ത്രങ്ങളും മുതൽ നത്തോലി (കൊഴുവ) വരെ ഉള്ള കയറ്റുമതി ഇനങ്ങളിൽ സിംഹഭാഗത്തിനും ചുങ്കം കൂടും (തത്കാലം ആപ്പിളിന്റെ ഐഫോണും മറ്റു കമ്പനികളുടെ സ്മാർട്ട് ഫോണുകളും ഇതിൽ നിന്ന് ഒഴിവാണ്).
യുഎസിലേക്കു കയറ്റുമതി കൂടി
കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്ന കയറ്റുമതിയുടെ 19 ശതമാനം നേരിട്ടും മറ്റൊരു അഞ്ചു ശതമാനം പരോക്ഷമായും പോയത് അമേരിക്കയിലേക്കാണ്. കാനഡയിലും മെക്സിക്കോയിലും ചെല്ലുന്ന വാഹനഘടകങ്ങൾ അമേരിക്കൻ വിപണിയിലേക്കുള്ള വാഹനങ്ങളിൽ പിടിപ്പിക്കുന്നവയാണ്.
ഈ ധനകാര്യവർഷം ആദ്യ നാലു മാസം കയറ്റുമതിയുടെ 23 ശതമാനം യുഎസിലേക്കായിരുന്നു. ഉയർന്ന തീരുവ ഒഴിവാക്കാനുള്ള ഇറക്കുമതി കമ്പനികളുടെ തത്രപ്പാടിലാണിത്. ആദ്യ നാലു മാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി മൂന്നു ശതമാനം കൂടിയപ്പോൾ യുഎസിലേക്കുള്ളത് 21 ശതമാനം കൂടി. എന്നാൽ ഒക്ടോബർ മുതൽ അങ്ങോട്ടുള്ള കയറ്റുമതി ഗണ്യമായി കുറയുമെന്നാണ് ആശങ്ക.
മറ്റിടങ്ങളിൽ ക്ഷീണം
ഇതിനിടെ, മറ്റൊരു പ്രതിഭാസവും ഇന്ത്യയെ അലട്ടുന്നുണ്ട്. മറ്റു പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞു. യുകെ 11.2 ശതമാനം, ഫ്രാൻസ് 17.3%, ഹോളണ്ട് 21.2%, ഇറ്റലി 9.2%, മലേഷ്യ 28.8%, സിംഗപ്പുർ 11.8%, ദക്ഷിണാഫ്രിക്ക 16.3%, സൗദി അറേബ്യ 11.8% എന്നിങ്ങനെയാണു നാലു മാസത്തെ കുറവ്. ഇന്ത്യയുടെ കയറ്റുമതി മേഖല ചിന്തിക്കേണ്ട വിഷയം ഇതിലുണ്ട്. ഈ രാജ്യങ്ങൾ സ്വന്തം ആവശ്യം കുറഞ്ഞിട്ടാണോ ആഗോള വ്യാപാരം കുറയും എന്നു കണക്കാക്കിയിട്ടാണോ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി കുറച്ചത്?
തോന്നുംപടി ചുങ്കം
ഉത്തരം എന്തായാലും ഇന്ത്യയുടെ കയറ്റുമതിയാണു കുറയുന്നത്. കുറ്റം നമ്മുടേതല്ല. 19-ാം നൂറ്റാണ്ടിലെ വാണിജ്യസിദ്ധാന്തങ്ങൾ വച്ച് 21-ാം നൂറ്റാണ്ടിൽ ലോക വാണിജ്യനയങ്ങൾ പൊളിച്ചെഴുതാൻ ട്രംപ് ശ്രമിക്കുന്നതു മൂലമാണിത്. ഞങ്ങളുടെ ഉത്പന്നങ്ങൾക്കു നിങ്ങൾ ചുങ്കം ചുമത്തരുത്, നിങ്ങളുടേതിനു ഞങ്ങൾ തോന്നുംപടി ചുങ്കം ഈടാക്കും എന്നാണ് ട്രംപ് പറയുന്നത്.
യൂറോപ്പും ലാറ്റിനമേരിക്കയും നിരവധി ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളും അതിനു വഴിപ്പെട്ടു കഴിഞ്ഞു. ചുങ്കമില്ലാതെ അമേരിക്കൻ ഉത്പന്നങ്ങൾ (നമുക്കു മിച്ചമുള്ള ധാന്യങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ അടക്കം) വാങ്ങണമെന്ന നിർബന്ധത്തിന് വഴങ്ങാൻ ഇന്ത്യ തയാറല്ല.
നമുക്കൊപ്പം ചെറുത്തുനിൽക്കുന്നത് സ്വിറ്റ്സർലൻഡും ചൈനയും ബ്രസീലും മാത്രം.
ഏറ്റവും വലിയ കമ്പോളം
തത്കാലം അമേരിക്കയുടേതാണ് ഏറ്റവും വലിയ കമ്പോളം. അത്ര വലിയ വിപണി വേറേ ഇല്ല. അതിനാൽ അവർ പറയുന്നതു മറ്റു രാജ്യങ്ങൾ കേൾക്കുന്നു. അമേരിക്കൻ വിപണി നഷ്ടമായാൽ മറ്റു രാജ്യങ്ങളിൽ വിപണി കണ്ടെത്തി പ്രശ്നം മറികടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ഇതിന്റെ തുടക്കമാണ്.
സ്വിറ്റ്സർലൻഡും നോർവേയും ഐസ്ലാൻഡും ലീക്റ്റൻസ്റ്റൈനും ഉൾപ്പെട്ട യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്രവ്യാപാര കരാർ ഒക്ടോബർ ഒന്നിനു നിലവിൽ വരും. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഈ വർഷം പൂർത്തിയാകും. റഷ്യയും നാലു മുൻ സോവ്യറ്റ് രാജ്യങ്ങളും ഉൾപ്പെട്ട യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി കരാർ ചർച്ച ഈ മാസം തുടങ്ങി. ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. ആസിയാനുമായുളള കരാർ പുതുക്കാൻ ചർച്ച ഉടനേ തുടങ്ങും.
ഇവയൊക്കെ ഫലപ്രദമായാലും ഒരു വസ്തുതയുണ്ട്. ആളോഹരി 80,000 ഡോളർ വരുമാനമുള്ള അമേരിക്കക്കാരുടെ അടുത്തെങ്ങും വരില്ല ഈ രാജ്യങ്ങളുടെ ആവശ്യവും വിപണിയും.
എണ്ണക്കഥ എന്ന വ്യാജം
റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്നിലെ ആക്രമണത്തെ സഹായിക്കുന്നു എന്നു പറഞ്ഞാണു ട്രംപ് ഇന്ത്യക്ക് പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രാജകീയമായി സ്വീകരിച്ചു പ്രസാദിപ്പിച്ചു യുദ്ധം തീർക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടു. അതു ജയിച്ചെങ്കിൽ ഇന്ത്യയെ വെറുതേ വിടുമായിരുന്നു. അതു പൊളിഞ്ഞത് ഇന്ത്യക്കു നേരേ കലിപ്പു കൂട്ടി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കള്ളക്കണക്കുകൾ പറഞ്ഞ് ഇന്ത്യയെ വിമർശിച്ചത് ഇതിനുശേഷമാണ്.
കൂട്ടുകെട്ടുകൾ മാറുന്നു
ട്രംപിന്റെ നടപടികൾ ഇന്ത്യയെ ബ്രിക്സ് കൂട്ടായ്മയിലും ചൈന നേതൃത്വം നൽകുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലും കൂടുതൽ സജീവമാക്കി. റഷ്യയുമായുള്ള സെെനിക സഹകരണം കൂട്ടി. വ്യാപാരബന്ധം കൂട്ടാൻ ചർച്ച തുടങ്ങി. മേയിലെ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ ആയുധങ്ങളും ഉപഗ്രഹചിത്രങ്ങളും നൽകി സഹായിച്ച ചൈനയുമായുള്ള തർക്കങ്ങൾ തത്കാലം മറക്കാൻ ഇന്ത്യ തയാറായി. അമേരിക്ക ഇല്ലെങ്കിൽ എതിർചേരിയോട് അടുക്കും എന്നു കാണിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്.
പക്ഷേ റഷ്യ പഴയ സോവ്യറ്റ് യൂണിയൻ അല്ല. വളരെ ദുർബലമാണ്. ചൈന ഒരിക്കലും പാക്കിസ്ഥാനെ കൈവിടുകയുമില്ല. ഇന്ത്യക്ക് ദീർഘകാല കൂട്ടുകെട്ടിന് അവർ പറ്റിയതാവില്ല.
1971 നവംബറിൽ വെെറ്റ് ഹൗസിൽ ചെന്ന തന്നെ 45 മിനിറ്റ് കാത്തിരുത്തിയ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ പിറ്റേ ദിവസം അതുപാേലെ കാത്തിരുത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലമല്ല ഇത്. അന്നു വൻശക്തിയായ സോവ്യറ്റ് യൂണിയനുമായി സൈനിക കരാർ ഉണ്ടാക്കിയ ശേഷമാണ് ഇന്ദിര അമേരിക്കയിൽ എത്തിയത്. ഇന്ന് അത്തരമൊരു കൂട്ടായ്മ ഇന്ത്യക്കില്ല.
Editorial
വർഷങ്ങൾ പിന്നിട്ടിട്ടും അവഗണനയുടെ സമരത്തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്.
നീതിക്കും ന്യായത്തിനുംവേണ്ടിയുള്ള സമരങ്ങൾ വിജയിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ കരുത്തുകൊണ്ടു മാത്രമല്ല, ഭരണകൂടത്തിന്റെ നീതിബോധംകൊണ്ടുമാണ്.
ദുർബലരായ സമരക്കാരെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്തു തോൽപ്പിക്കാൻ ഒരു സർക്കാരിനും ബുദ്ധിമുട്ടില്ല. പക്ഷേ, ജനാധിപത്യം ആവശ്യപ്പെടുന്നത് അതല്ല. വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കേരളത്തിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ച് ദീപിക ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിക്കേണ്ടതു സമരക്കാരല്ല, സർക്കാരാണ്. തങ്ങളുടെ ഭരണത്തിന്റെ ഇരുണ്ട മൂലകൾ കണ്ടെത്താൻ അതുപകരിക്കും.
പത്തും പതിനാറും വർഷങ്ങളായ സമരങ്ങൾപോലും സംസ്ഥാനത്തുണ്ട്. പലരും നീതി കിട്ടാതെ മരിച്ചുപോയി. ബാക്കിയുള്ളവർ അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾപോലും മാറ്റിവച്ച് എന്നെങ്കിലും നീതി കിട്ടുമെന്നു കരുതി സമരപ്പന്തലുകളിൽ കാത്തിരിക്കുകയാണ്. അതിലൊന്നാണ് ആശമാരുടെ സമരം.
അവരുടെ അധ്വാനത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന തുച്ഛമായ പ്രതിഫലം കേട്ടു മലയാളി തലയിൽ കൈവച്ചു. പക്ഷേ, സർക്കാരും അവരുടെ ‘അധ്വാനവർഗ പാർട്ടി’യും ആ സ്ത്രീകളെ കൂക്കിവിളിച്ചു. പട്ടിണിപ്പാവങ്ങളുടെ ജീവിതയാഥാർഥ്യങ്ങൾ മനസിലാക്കാൻ പറ്റാത്തത്ര ഉയർന്ന സാന്പത്തികസ്ഥിതിയിലാണ് നേതാക്കളിലേറെയും. അതുകൊണ്ട് ആശമാരെ മനസിലായില്ലെങ്കിലും ലക്ഷങ്ങൾ മാസവരുമാനമുള്ള പിഎസ്സി അംഗങ്ങളുടെ ആർത്തി പെട്ടെന്നു മനസിലായി.
ലക്ഷങ്ങൾ കൂട്ടിക്കൊടുത്തു. ആശമാരോടു പോയി കേന്ദ്രത്തോടു ചോദിക്കാൻ പറഞ്ഞവർ, കേന്ദ്രത്തോടു ചോദിച്ചിട്ടാണോ പ്രകടനപത്രികയിൽ ആശമാരുടെ പ്രതിഫലം വർധിപ്പിക്കാമെന്നു വാഗ്ദാനം ചെയ്തതെന്നു പറഞ്ഞില്ല. സമരംതന്നെ ജീവിതമാക്കിയത് സത്യത്തിൽ നേതാക്കളല്ല, അവർ പുറംകാലിനു തൊഴിച്ചെറിഞ്ഞ സാധാരണക്കാരാണ്.
2007ൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു തുടങ്ങിയ ചെങ്ങറ ഭൂസമരം 18 വർഷം പിന്നിട്ടു. കോഴിക്കോട് മാനാഞ്ചിറ ചത്വരത്തിൽ കോംട്രസ്റ്റ് തൊഴിലാളികൾ സംയുക്ത സമരം തുടങ്ങിയിട്ട് 16 വർഷം. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കല്‍ ബില്ല് രാഷ്ട്രപതി അഗീകരിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ഒന്നും ചെയ്യില്ലെന്നു പറയില്ല; പക്ഷേ ചെയ്യില്ല. എൻഡോസൾഫാൻ ഇരകളുടെ കാര്യവും ഇതാണ്. അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കാൻ സുപ്രീംകോടതി 2007ൽ ഇടക്കാല ഉത്തരവും 2022ൽ അന്തിമവിധിയും പുറപ്പെടുവിച്ചതാണ്.
18 വർഷമായെങ്കിലും വിതരണം പൂർത്തിയായിട്ടില്ല. മുനന്പം, കേരളത്തെ ഇളക്കിമറിച്ച സമരമായിരുന്നു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും പ്രതിപക്ഷവുമൊക്കെ മാറിമാറി സമരപ്പന്തലിലെത്തി. ഭേദഗതി വരുത്തിയിട്ടും വഖഫ് നിയമത്തിന്റെ മനുഷ്യ-ജനാധിപത്യവിരുദ്ധ പഴുതിൽ കുടുങ്ങിപ്പോയ നൂറുകണക്കിനു മനുഷ്യർ, പണം കൊടുത്തു വാങ്ങിയ സ്വന്തം മണ്ണിന്റെ കൈവശാവകാശത്തിനുവേണ്ടി 300 ദിവസമായി സമരത്തിലാണ്.
കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്തുപോലും വീടില്ലാത്ത രാഷ്ട്രീയക്കാരും ന്യായാധിപരും ചില വിദഗ്ധരുമൊക്കെ അതു പൊട്ടില്ലെന്ന് ‘ഉറപ്പു’കൊടുത്തതാണ് മറ്റൊരു ദുരന്തം.
അണക്കെട്ടിനോടനുബന്ധിച്ച് തുരങ്കമുണ്ടാക്കാൻ 2014ൽ സുപ്രീംകോടതി നടത്തിയ ഉത്തരവ് നടപ്പാക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഭയചകിതരായവർ സമരം തുടങ്ങിയിട്ട് ഒരു വർഷത്തോടടുക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയ സിൽവർലൈൻ സമരം, വയനാട്-നിലന്പൂർ-പാലക്കാട് ആദിവാസി ഭൂസമരങ്ങൾ, കോട്ടയത്തെയും ആലപ്പുഴയിലെയും നെൽകർഷക സമരങ്ങൾ, ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് വിരുദ്ധ സമരം, വയനാട്ടിൽ വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ കിട്ടാൻവേണ്ടി ഒരു കുടുംബത്തിന്റെ 10 വർഷം പിന്നിട്ട സമരം... അവകാശസമരങ്ങളെ അധികാരത്തിലേക്കുള്ള വഴിയാക്കിയവർ അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുകുത്തിയതിന്റെ നന്പർ വൺ ഉദാഹരണങ്ങളിൽ ചിലതാണ് പറഞ്ഞത്.
ജനാധിപത്യ ധാർമികതകളും ഉത്തരവാദിത്വവും മറന്നതിൽ പ്രതിപക്ഷവുമുണ്ട്. എന്തിനാണ്, ആരെ കാത്താണ് നിങ്ങളിങ്ങനെ വർഷങ്ങളായി വഴിയിൽ നിൽക്കുന്നതെന്ന് ആരും ചോദിക്കാനില്ലാത്തവരുടെ നിസഹായാവസ്ഥ അഭിസംബോധന ചെയ്യപ്പെടണം.
പഞ്ചായത്ത് തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും സംസ്ഥാന തലത്തിൽ പരിഹരിക്കാവുന്നത് അങ്ങനെയും തീർക്കണം. ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാണ് ഈ മനുഷ്യരോടു സംസാരിക്കേണ്ടത്. ഗതികേടിന്റെ പാരമ്യതയിലാവാം അവർ സമരത്തിനിറങ്ങിയത്. ഇതു തെരഞ്ഞെടുപ്പുകാലത്ത് ചർച്ച ചെയ്യപ്പെടണം. ആ കടന്പയും കടന്നാൽ ഇവരൊന്നും തിരിഞ്ഞുനോക്കില്ല. നാളെയിത് ആർക്കും സംഭവിക്കാമെന്ന് സഹപൗരരും ചിന്തിക്കണം.
Editorial
തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറ യിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയും വേഗം നടപ്പാക്കണം. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഹമാസ് തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഗാസ സിറ്റി പിടിക്കാൻ ഇസ്രയേൽ സൈനികനീക്കമാരംഭിച്ചതോടെ ജനങ്ങൾ നരകവാതിൽക്കലെത്തിയിരിക്കുന്നു. ഇനി ബന്ദിമോചന കരാർ ഉണ്ടാക്കിയാലും ഗാസയുടെ നിയന്ത്രണം തങ്ങൾ ഏറ്റെടുക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു അറിയിച്ചത്.
നഗരം പൂർണമായും ഭക്ഷ്യക്ഷാമത്തിലാണെന്ന് യുഎൻ ഏജൻസിയും വെളിപ്പെടുത്തി. മരണം, അനാഥത്വം, വിശപ്പ്, രോഗങ്ങൾ... ഗാസ ഒരിക്കലും പഴയതുപോലെയാകില്ല. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഹമാസ് വീണ്ടും അധികാരത്തിലെത്തുകയുമില്ല. തീവ്രവാദ വിരുദ്ധവും ജനാധിപത്യ അടിത്തറയിലുള്ളതുമായ പലസ്തീൻ കെട്ടിപ്പടുക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതകൾ എത്രയുംവേഗം നടപ്പാക്കുകയാണു വേണ്ടത്. ഈ നിലവിളി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്.
ഇസ്ലാം മതം ഉണ്ടാകുന്നതിനുമുന്പ് യഹൂദർ വസിച്ചിരുന്ന ഇസ്രയേലിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കാൻ തുടങ്ങിയിട്ട് 22 മാസം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 62,000 ആളുകൾ കൊല്ലപ്പെട്ടു.
ഏറ്റവും വലിയ വംശഹത്യയുടെ ഇരകളായ ഇസ്രയേൽ ഈ വേദന തിരിച്ചറിയണം. ഹമാസ് കൊലപാതകികളുടെയും ബലാത്സംഗികളുടെയും തലയ്ക്കു മുകളിൽ നരകവാതിലുകൾ തുറക്കുമെന്നാണ്, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞത്. തീവ്രവാദികൾക്കുവേണ്ടി നിങ്ങൾ തുറന്ന നരകവാതിലൂടെയാണ് ഇക്കണ്ട നിരപരാധികളും പോയത്.
ഇസ്രയേൽ അതിന്റെ സ്വത്വരാഷ്ട്രീയത്തിനു പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിൽ അതിന്റെ അടിത്തറയായ വിശുദ്ധ ലിഖിതങ്ങളെയും വിലമതിക്കണം. “വിധവയെയും അനാഥനെയും പീഡിപ്പിക്കരുത്. നീ അങ്ങനെ ചെയ്താൽ അവർ എന്നോടു നിലവിളിച്ചാൽ ഞാൻ തീർച്ചയായും അവരുടെ നിലവിളി കേൾക്കും” (പുറപ്പാട് 22:22-23). പലസ്തീൻ വിമോചനത്തിന്റെ മറയിലെത്തുന്ന ഭീകരവാദത്തെ ചെറുക്കാനുള്ള ഇസ്രയേലിന്റെ നിശ്ചയദാർഢ്യത്തെ തള്ളിക്കൊണ്ടല്ല, ഗാസയിലെ പട്ടിണിയും മരണവും ചൂണ്ടിക്കാണിക്കുന്നത്; മനുഷ്യത്വം യുക്തികളെ മറക്കും എന്നതിനാലാണ്.
ഗാസയിലെ ജനങ്ങളുടെ ദുരിതത്തിന്റെ പരസ്യം കൊടുത്ത് ഹമാസ് മുസ്ലിം രാജ്യങ്ങളിൽനിന്നു കൈപ്പറ്റിയ കോടാനുകോടി സന്പത്തിന്റെ സിംഹഭാഗവും തീവ്രവാദത്തിന്റെ തുരങ്കങ്ങളിലേക്ക് ഒഴുകിപ്പോയി. ഹമാസ് നേതാക്കളുടെയും മക്കളുടെയും വിദേശ അക്കൗണ്ടുകളും സുഖവാസവും കുപ്രസിദ്ധവുമായിരുന്നു.
പിഎൽഒയുടെയും ഹമാസിന്റെയുമൊക്കെ സ്ഥാനത്ത് ജനാധിപത്യ പ്രസ്ഥാനങ്ങളായിരുന്നെങ്കിൽ പലസ്തീൻ പണ്ടേ വികസ്വര രാജ്യമായേനെ. സ്വന്തം തീവ്രവാദ മേൽവിലാസത്തോളം ഹമാസിനെ പരാജയപ്പെടുത്തിയ മറ്റൊരു ഘടകവുമില്ല. ഏതു കള്ളപ്പേരിലാണെങ്കിലും ഒരുവശത്ത് ഇസ്ലാമിക തീവ്രവാദമുള്ള ഒരു സംഘർഷത്തെയും പഴയ ഫോർമുലകൾ ഉപയോഗിച്ച് ലോകത്തൊരിടത്തും ഇനി നിർധാരണം ചെയ്യാനാകില്ല.
1997 ജൂലൈയിൽ മലയാളം വാരികയിൽ ഒ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ച് എഴുതിയ ലേഖനം, അതിനുമുന്‍പ് പല പ്രമുഖ പ്രസിദ്ധീകരണങ്ങളും തിരസ്കരിച്ചിരുന്നു. കാരണം, കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പ്രീണനമൂശയിൽ വാർത്തെടുത്ത പൊതുബോധത്തെ അവർതന്നെ ഭയന്നു. അതിന്റെ തുടർച്ചയാണ് ഹമാസിനെ ഭീകരപ്രസ്ഥാനമെന്നു വിളിക്കാൻ ധൈര്യപ്പെടുന്നവർ മതേതര പാർട്ടികളിൽപോലും വിലയൊടുക്കേണ്ടിവരുന്നത്. ഇസ്രയേലിനെക്കുറിച്ച് ഒ.വി. വിജയൻ ഇങ്ങനെയെഴുതി.
“അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവില്‍ വിഷവാതകച്ചൂളയുടെ രണ്ടാം പതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയില്‍ ഈ കൊച്ചുരാഷ്ട്രം രാപകല്‍ തയാറെടുപ്പില്‍ മുഴുകി... മൂന്നാം ലോക വേദികളില്‍ നാം ഉന്നയിച്ച പ്രമേയങ്ങളില്‍ ഇസ്രയേല്‍ ഒരു ‘തിയോക്രസി’യായി. മുന്‍കാല സിയോണിസ്റ്റ് ഭീകരപ്രവർത്തകരുടെ പിന്തുടർച്ചാവകാശിയായി. അന്താരാഷ്ട്ര തിന്മകളുടെ കാച്ചിക്കുറുക്കിയ പ്രതീകമായി. വാർത്താവിനിമയത്തില്‍ ഇസ്രയേലിനെ അപകീർത്തിപ്പെടുത്താന്‍ ഉപയോഗിച്ച കരിംചായത്തിന്റെ കഥയില്‍ ചോദ്യമുണ്ടായിരുന്നില്ല.
വ്യക്തി എന്ന നിലയ്ക്കും സമൂഹം എന്ന നിലയ്ക്കും ഒളിച്ചുകഴിയാന്‍ നിർബന്ധിതനായ യഹൂദന് ഇസ്രയേലിന്റെ ഗർവിഷ്ഠമായ പൗരത്വത്തിലേക്കു നീങ്ങിയെങ്കിലും സമ്പന്നമായ രക്തസാക്ഷിത്വത്തിന്റെ ആത്മീയ സൂക്ഷിപ്പുകാരനായിത്തന്നെ തുടർന്നു... വിഷവാതകച്ചൂളയിലേക്കു വെടുപ്പോടെ പറഞ്ഞയച്ച യഹൂദന്മാരോടുള്ള കടം മനുഷ്യവര്ഗത്തിന്റെയത്രയും കടബാധ്യതയാണ്.
തുച്ഛമായ തെരഞ്ഞെടുപ്പ് നേട്ടങ്ങളെ ഉന്നംവച്ച് നാം ഇവിടെ വളർത്തിക്കൊണ്ടുവന്ന ഇസ്രയേൽ വിരോധം മാറ്റിവയ്ക്കേണ്ട കാലം വന്നുകഴിഞ്ഞു”. ഒ.വി. വിജയന്റെ നിരീക്ഷണം 28 വർഷം പിന്നിട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രീണനച്ചൂളയിൽ സത്യം ചാരമായിക്കൊണ്ടേയിരിക്കുന്നു.
കേരളത്തിലും പ്രീണനക്കാർ ഗാസയുടെ വേദന കണ്ടു. പക്ഷേ, നമ്മൾ ഗാസയ്ക്കൊപ്പം, ക്രിസ്ത്യാനിയായതിനാൽ മാത്രം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വംശഹത്യക്കിരയാകുന്ന ക്രിസ്ത്യാനികളെയും കണ്ടു. ഗാസക്കാരുടെ പലായനകാലത്തുതന്നെ അസർബൈജാൻ ആട്ടിപ്പായിച്ച നാഗർണോ-കരാബാക്കിലെ 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കണ്ടു. അവരുടെ പള്ളികൾ ഇടിച്ചുനിരത്തുന്നതും മോസ്കുകളാക്കുന്നതും കണ്ടു.
അതിന് അസർബൈജാനെ സഹായിച്ചത്, 1915-17 കാലത്ത് 15 ലക്ഷം അർമേനിയക്കാരെ വംശഹത്യ നടത്തിയ തുർക്കിയുടെ കുപ്രസിദ്ധ പ്രതാപം വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന എർദോഗനാണെന്നു കണ്ടു. ബാബറി മസ്ജിദിന്റെ പേരിലുള്ള കണ്ണീരുണങ്ങും മുന്‍പ്, മോസ്കാക്കിയ ഹാഗിയ സോഫിയ കത്തീഡ്രലിൽ നിസ്കരിക്കാൻ ഉളുപ്പില്ലാത്തവരുടെ മതേതരപാഠങ്ങൾ! ഇസ്ലാം പിറക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുന്പ് ക്രൈസ്തവർ ഉണ്ടായിരുന്ന നാടാണ് ഗാസ.
മതപരിവർത്തനം, കൊലപാതകം, പലായനം... ഇനി ആയിരം ക്രിസ്ത്യാനികൾകൂടിയുണ്ട് ബാക്കി. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായിരുന്ന പല രാജ്യങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളാക്കിയവർ ഇരവാദവും കൊലപാതകവും ഒന്നിച്ചു കൊണ്ടുപോകുന്ന തീവ്രവാദവിരുത് കേരളത്തിലും വിജയിപ്പിച്ചു. അവർക്കു വിടുപണി ചെയ്തവർ മറ്റു മതവർഗീയതകൾക്ക് വളമിടുകയും ചെയ്തു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്നു പാടുന്നവരെ അവരുടെ പാട്ടിനു വിടുക. പക്ഷേ, ഇസ്രയേൽ ചോദിക്കുന്നു, അയലത്തു കുടിയിരിക്കുന്ന ഹമാസ് ഭീകരരെയും അവരുടെ സഹായികളെയുമല്ലാതെ ലോകത്ത് ആരെയെങ്കിലും ഞങ്ങൾ ആക്രമിക്കുന്നുണ്ടോ? ജറുസലെമിൽ ഉൾപ്പെടെയുള്ള പലസ്തീൻ മുസ്ലിംകളെയും സംരക്ഷിക്കുകയല്ലേ?
പക്ഷേ, ഹമാസ് ഉൾപ്പെടെ ഭീകരർക്ക് ശത്രു ക്രൈസ്തവരും യഹൂദരുമാണ്. ആരാണ് വംശീയവാദികൾ? കണ്ണടച്ചാൽ അടയ്ക്കുന്നവർക്കേ ഇരുട്ടാകൂ. നുണകൾകൊണ്ട് രാഷ്ട്രീയം കളിക്കാം; പ്രശ്നപരിഹാരമുണ്ടാകില്ല. കാഷ്മീരിനെ നശിപ്പിച്ചവരുടെ ബന്ധുക്കളാണ് പലസ്തീനെയും നിത്യനരകമാക്കിയത്.
ഗാസ മരണവക്രത്തിലാണ്. ഹമാസ് ബന്ദികളെ വിട്ടുകൊടുക്കണം. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണം. ഹമാസ് മുക്ത ദ്വിരാഷ്ട്ര പദ്ധതിക്കായി ലോകം പരിശ്രമിക്കണം. അത് ഇസ്രയേലിന്റെയോ ഹമാസിന്റെയോ കോളനിയാകരുത്. അമേരിക്കൻ മെത്രാൻ സമിതി ഗാസയിലെ ജനങ്ങൾക്കായി ധനസമാഹരണം നടത്തുകയാണ്.
ഗാസയിലെയും പശ്ചിമേഷ്യയിലെയും സാഹചര്യം അമേരിക്കൻ കത്തോലിക്കാ സമൂഹത്തിന്റെ സഹായത്തിനായി നിലവിളിക്കുകയാണെന്നാണ് അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് തിമോത്തി ബ്രോലിയോ പറഞ്ഞത്. അവർ പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളിക്കൊപ്പം ഗാസയിലെ മുസ്ലിം കുഞ്ഞുങ്ങളുടെ നിലവിളിയും കേൾക്കുന്നു. അതാണ് മതം, അതാണ് മതേതരത്വം, അതാണ് ജനാധിപത്യം. ബാക്കിയെല്ലാം മതരാഷ്ട്രീയമാണ്. പങ്കെടുക്കരുത്.Read More
National
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുഎസിന്റെ പാരമ്പര്യത്തിൽ നിന്നുള്ള പ്രകടമായ ചുവടുമാറ്റമാണ് ട്രംപിന്റേതെന്നും മുൻപൊരിക്കലും ഒരു യുഎസ് പ്രസിഡന്റ് വിദേശനയത്തെ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടില്ലെന്നും ജയശങ്കർ ഡൽഹിയിൽ ഒരു പരിപാടിയിൽ പറഞ്ഞു.
ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത്. 2022ൽ എണ്ണവില കുത്തനെ കൂടുമെന്ന ആശങ്ക ലോകമാകെ ഉണ്ടായിരുന്നു. ആ സമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നെങ്കിൽ ആയിക്കോട്ടെ എന്ന് എല്ലാവരും പഞ്ഞു. എണ്ണവില സ്ഥിരത നേടുമെന്നും ഏവരും അഭിപ്രായപ്പെട്ടു.
നിങ്ങൾക്കിപ്പോൾ ഇന്ത്യയുടെ എണ്ണ ഇഷ്ടമല്ലെന്ന് കരുതുക, നിങ്ങൾ വാങ്ങേണ്ട. ആരും ആരെയും എണ്ണ വാങ്ങാൻ നിർബന്ധിക്കുന്നില്ല. എണ്ണവിലയിൽ സ്ഥിരത ഉറപ്പാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത്. അത് ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യമാണെന്നും ജയശങ്കർ പറഞ്ഞു.
ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടും പോലും ഇടപെടുന്ന രീതി, പരമ്പരാഗതമായ ശൈലിയില്‍നിന്ന് വളരെ വ്യത്യസ്തമാണ്.
വ്യാപാരപരവും വ്യാപാരേതരവുമായ കാര്യങ്ങള്‍ക്ക് ട്രംപ് തീരുവകള്‍ ഉപയോഗിക്കുന്നത് അസാധാരണമായ കാര്യമാണ്. ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ പലപ്പോഴും ആദ്യം പൊതുവേദിയിലും അതിനുശേഷം ബന്ധപ്പെട്ട കക്ഷികളോടുമാണ് നടത്തുന്നത്. ഇവയില്‍ പലതും പരസ്യമായി പറയപ്പെടുന്നു. ഇത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു സാഹചര്യമാണ്.
ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന അതേ വാദങ്ങള്‍ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കും ഏറ്റവും വലിയ ഊര്‍ജ ഇറക്കുമതിക്കാരായ യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
യുഎസുമായുള്ള വ്യാപാരം ഒരു തര്‍ക്കവിഷയമായി തുടരുമ്പോഴും ഇന്ത്യ സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്നും ജയശങ്കര്‍ കൂട്ടിച്ചേർത്തു.
Leader Page
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപിച്ച്, മടക്കയാത്രയിൽ മാലിദ്വീപുമായും പുതിയ ഉടന്പടിയുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷേ, അമേരിക്കയുമായി ഇതുപോലൊരു വാണിജ്യക്കരാറിനുവേണ്ടി ഉഭയകക്ഷി ചർച്ചകൾ ഏപ്രിൽ മുതൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. വിവിധ തലങ്ങളിൽ അഞ്ചോ ആറോ റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു.
ആവശ്യം ഉഭയകക്ഷി ചർച്ചകൾ
ഇക്കൊല്ലം ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി പദവി ഏറ്റപ്പോൾത്തന്നെ പ്രഖ്യാപിച്ചതാണ് Make America Great Again (MAGA) എന്നതാണ് തന്റെ ലക്ഷ്യമെന്ന്. അതിനുവേണ്ടി ആദ്യം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവരണം. എന്നിട്ട് ക്രമേണ അമേരിക്ക ഒരു വാണിജ്യമിച്ചമുള്ള രാജ്യമായിത്തീരണം. ഇന്ന് അമേരിക്കയുടെ ഉത്പന്നങ്ങൾക്കു മറ്റു രാജ്യങ്ങൾ വലിയ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നത്.
അതേസമയം, അമേരിക്ക അവരുടെ ഉത്പന്നങ്ങളെല്ലാം നിസാരമായ ചുങ്കത്തിൽ ഇറക്കുമതി ചെയ്യുന്നു. ഇരുകൂട്ടർക്കും ഒരേ നിരക്കുകൾ ബാധകമാകണം. ഉഭയകക്ഷി ചർച്ചകൾ നടത്തി ഇരുകൂട്ടർക്കും നീതിയുക്തമായ ചുങ്കനിരക്കുകൾ നിർണയിക്കുന്ന പുതിയ കരാറുകൾ പ്രഖ്യാപിക്കണം. ഇതിനകം അമേരിക്ക ചൈനയോടു പ്രത്യേക ചർച്ച നടത്തി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. പിന്നീട് ജപ്പാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും പ്രഖ്യാപിച്ചു. ഏറ്റവുമാദ്യം ഏപ്രിലിൽതന്നെ ഉഭയകക്ഷി ചർച്ചകൾക്കു തുടക്കംകുറിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ ഇപ്പോൾ കരാറുണ്ടാക്കാൻ കഴിയാതെ അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയിരിക്കുകയാണ്.
വ്യാപാരക്കമ്മി
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണ് അമേരിക്ക. ആണ്ടിൽ 130 ലക്ഷം കോടി ഡോളർ (130 ബില്യണ്‍). നമ്മുടെ പ്രധാന ഇറക്കുമതി ഇനങ്ങൾ ചില പ്രത്യേക മരുന്നുകൾ, ഇലക്ട്രോണിക്സ് യന്ത്രങ്ങൾ, ക്രൂഡ്ഓയിൽ, കണ്ണാടി, രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ എന്നിവയാണ്. ഇത് 42 ബില്യണ്‍ ഡോളർ വരും. നമ്മുടെ കയറ്റുമതി അണ്ടിപ്പരിപ്പ്, സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, ബസുമതി അരി, പഴവർഗങ്ങൾ, പച്ചക്കറി, സ്വർണാഭരണം, വസ്ത്രങ്ങൾ എന്നിവ. ഇതാകട്ടെ 88 ബില്യണ്‍ ഡോളറും. അതായത് അമേരിക്കയ്ക്കു നമ്മളുമായുള്ള വ്യാപാരത്തിൽ വ്യാപാരക്കമ്മിയാണ്. അവരുടെ ഉത്പന്നങ്ങൾ കൂടുതലായി നാം ഇറക്കുമതി ചെയ്ത് വ്യാപാരക്കമ്മി നികത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അവരുടെ ചോളം, ഗോതന്പ്, സോയാബീൻ, പാൽ, പാൽ ഉത്പന്നങ്ങൾ, കോഴിക്കാൽ, ആയുധങ്ങൾ, യുദ്ധവിമാനം മുതലായവ ഇറക്കുമതി ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രായോഗികമാക്കാൻ ഇവയുടെയെല്ലാം ചുങ്കം കുറയ്ക്കണം. അങ്ങനെ കമ്മി നികത്താൻ അവരെ സഹായിക്കണം.
അമേരിക്കൻ കൃഷിസ്ഥലങ്ങൾ അതിവിസ്തൃതം, യന്ത്രവത്കൃതം. ആധുനിക ടെക്നോളജി ഉപയോഗിച്ച് കാര്യക്ഷമമായി നടത്തുന്നു. സർക്കാരിന്റെ വൻതോതിലുള്ള സഹായവും അവർക്കു ലഭിക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണു കൃഷിക്കാർ. ഇന്ത്യയിലാണെങ്കിൽ കൃഷിസ്ഥലങ്ങളുടെ വിസ്തൃതി വളരെ ചെറുത്. കർഷകരെല്ലാം പാവപ്പെട്ടവർ. 70 കോടി ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്നു. ആധുനിക സാങ്കേതികവിദ്യകൾ എത്തിനോക്കുന്നതേയുള്ളൂ. ഇന്ത്യൻ കാർഷികവിപണി അമേരിക്കൻ ഉത്പന്നങ്ങൾക്കു തുറന്നുകൊടുത്താൽ അത്താഴപ്പട്ടിണിക്കാരായ നമ്മുടെ 70 കോടി കർഷകരുടെ സ്ഥിതി വഷളാകും. വലിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളുണ്ടാകും. ഇരുകൂട്ടരും ഇങ്ങനെ ബലംപിടിച്ചുനിൽക്കുന്നു. നമ്മുടെ കർഷകരെ ബാധിക്കാത്തതും അതേസമയം, ട്രംപിന് ഒരു വലിയ കൈത്താങ്ങായിത്തീരുന്നതുമായ ഒരു കാര്യം ഇവിടെ പ്രസക്തമാണ്. ഭക്ഷ്യഎണ്ണയുടെ കാര്യമാണത്.
ഇന്ത്യയിൽ ഇന്ന് പെട്രോളിയം, സ്വർണം ഇവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാക്കി നാം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് ഭക്ഷ്യ എണ്ണ. പാംഓയിൽ, സോയാബീൻ ഓയിൽ മുതലായവയാണ് ഇങ്ങനെ ഇറക്കുമതി ചെയ്യുന്നത്.
ഭക്ഷ്യ എണ്ണ ഇറക്കുമതി
ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ ഡിമാൻഡ് ആണ്ടുതോറും ഉയരുന്നു. ലോകത്തിൽ ഏറ്റവും വലിയ സോയാബീൻ ഉത്പാദകർ അമേരിക്കയാണ്. അവരുടെ സോയാബീൻ മുഴുവൻ ചൈനയാണു വാങ്ങിക്കൊണ്ടിരുന്നത്. പക്ഷേ, ഇക്കൊല്ലം ട്രംപ് അധികാരമേറ്റയുടനെ ചുങ്കനിരക്കുകളെല്ലാം ഉയർത്തി താരിഫ് യുദ്ധം തുടങ്ങിയപ്പോൾ കുപിതരായ ചൈനക്കാർ സോയാബീൻ ഇറക്കുമതി ചെയ്യാൻ അമേരിക്കയുമായി ഉണ്ടാക്കിയ കരാറുകളെല്ലാം റദ്ദ് ചെയ്തു. പകരം അവർ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നു സോയാബീൻ വാങ്ങി. അപ്പോൾ ഏറ്റവുമുധികം സോയാബീൻ ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ പ്രതിസന്ധിയായി, വിൽക്കാൻ കഴിയുന്നില്ല. ഈ വിഷമാവസ്ഥയിൽ നാം അമേരിക്കൻ സോയാബീൻ ഇറക്കുമതി ചെയ്താൽ പാചകത്തിനാവശ്യമായ എണ്ണ ലഭിക്കും. കാലിത്തീറ്റയ്ക്കു സോയാപ്പിണ്ണാക്കും ലഭിക്കും. തുറമുഖങ്ങൾക്കടുത്തു സോയാബീനിൽനിന്നും എണ്ണ പിഴിഞ്ഞെടുക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
പക്ഷേ, സോയാബീൻ ഇറക്കുമതി ചെയ്യാൻ രണ്ടു പ്രതിബന്ധങ്ങളാണ് നമ്മുടെ മുന്നിൽ. ഒന്ന്, അമേരിക്കൻ സോയാബീൻ കൃഷി മിക്കവാറും അത്യുത്പാദന ശേഷിയുള്ള ജിഎം (Genetically Modified) വിത്തുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷകർക്കു ജനിതകമാറ്റം വരുത്തിയ വിത്തുകളോടു വിരോധമാണ്.
വിപ്ലവം സൃഷ്ടിച്ച ജിഎം വിത്തുകൾ
പക്ഷേ, പരുത്തി ഉത്പാദനമേഖലയിൽ ജിഎം വിത്തുകൾ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ചരിത്രം. അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യക്ക് ലോകത്തിൽ ഒന്നാംസ്ഥാനം നേടിക്കൊടുത്തത്, ബിടി കോട്ടണ്‍ എന്ന ജനതികമാറ്റം വരുത്തിയ പരുത്തിവിത്തുകളാണ്. ഈ വിത്ത് കൂടുതൽ ഉത്പാദനം നൽകുന്നു. പരുത്തിച്ചെടിയുടെ വലിയ ശത്രുവായ ബോൾ വോം എന്ന പുഴുവിനെയിത് ചെറുക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ വരവോടെ കർഷകർക്കു കീടനാശിനിച്ചെലവ് ഒഴിവായിക്കിട്ടി. അതേസമയം, ഉത്പാദനം പെരുകി. പക്ഷേ, ആണ്ടുതോറും പുതിയ വിത്ത് വാങ്ങണം. മുന്‍പ് ചെയ്തിരുന്നതുപോലെ പരുത്തിവയലിൽനിന്ന് ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ പ്രയോജനങ്ങളൊന്നും ലഭിക്കില്ല.
സർക്കാർ പരീക്ഷണാർഥം ഉപയോഗിക്കാൻ േണ്ടി മാത്രം ബിടി കോട്ടണ്‍ വിത്തുകൾ വിതരണം ചെയ്തു. പുതിയ വിത്തുകൾ വച്ചു നടത്തിയ കൃഷിയുടെ ഗുണഫലങ്ങൾ നേരിട്ടു കണ്ട കർഷകർ സർക്കാരിന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ മോണ്‍സാന്റോ കന്പനിയുടെ വിത്ത് വാങ്ങി എല്ലായിടത്തും ബിടി കോട്ടണ്‍ കൃഷി തുടങ്ങി. പിന്നീടു സംഭവിച്ചത് ചരിത്രമാണ്. ഇന്ത്യക്ക് പരുത്തി ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനം. മറ്റു പല കൃഷികൾക്കും ജനിതക വിത്തുകൾ വികസിപ്പിച്ചെടുത്തെങ്കിലും (വഴുതന) പ്രചരിപ്പിക്കാൻ സർക്കാരിന്റെ അനുവാദം ഇതുവരെ കിട്ടിയിട്ടില്ല. ബ്രസീലിൽനിന്നും അർജന്റീനിയിൽനിന്നും മുൻ വർഷങ്ങളിൽ ഇറക്കുമതി ചെയ്തിരുന്ന സോയാ എണ്ണ ആ രാജ്യങ്ങളിൽ കൃഷി ചെയ്തുണ്ടാക്കിയ ജനിതകമാറ്റം വരുത്തിയ സോയാപ്പയറിൽനിന്നും സംസ്കരിച്ചെടുത്ത എണ്ണയായിരുന്നു എന്ന കാര്യം ഇപ്പോൾ പ്രസക്തമാകുന്നു.
ഇനി രണ്ടാമത്തെ പ്രശ്നം. ഇന്ന് ക്രൂഡ് പാംഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് അതു ശുദ്ധീകരിച്ച് പാംഓയിൽ വിതരണം ചെയ്യുന്ന പ്രധാന കക്ഷി നമ്മുടെ അദാനി ഗ്രൂപ്പിന്റെ ഒരു കന്പനിയാണ്. അവരുടെ പ്രശ്നം മറികടക്കാൻ പ്രയാസമുണ്ടാകില്ല, അമേരിക്കയിൽനിന്നു വരുന്ന സോയാബീൻ പിഴിഞ്ഞെടുത്ത് എണ്ണ ഉത്പാദിപ്പിക്കുന്ന ദൗത്യം അദാനിയെ ഏൽപ്പിച്ചാൽ മതിയല്ലോ.
അങ്ങനെ തെക്കേ അമേരിക്കയിൽ ബ്രസീലിൽനിന്ന് ജനതികമാറ്റം വരുത്തിയ സോയാബീനിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സോയാ എണ്ണ വാങ്ങി ഉപയോഗിക്കുന്നതിനു പകരം വടക്കേ അമേരിക്കയിൽനിന്നു ജനിതകമാറ്റം വരുത്തിയ സോയാപ്പയർ വാങ്ങി നമ്മൾതന്നെ സംസ്കരിച്ച് ഭക്ഷ്യ എണ്ണ ജനങ്ങൾക്കു ലഭ്യമാക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലല്ലോ.
അതേസമയം, നമുക്ക് ട്രംപിനെ ഒരു പ്രതിസന്ധിയിൽ രക്ഷിച്ചു എന്ന് അവകാശപ്പെടാം. കാർഷികമേഖല മുഴുവൻ അമേരിക്കയ്ക്കു തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ട്രംപിന് അതു മുഴുവൻ സാധിച്ചുകൊടുത്തില്ലെങ്കിലും സോയാബീൻ എങ്കിലും നാം വാങ്ങുന്നുണ്ടല്ലോ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് കരാർ ഉണ്ടാക്കി മുന്നോട്ടു പോകുകയും ചെയ്യാം.
Leader Page
ഇന്ന് (ഇന്ത്യൻ സമയം) അർധരാത്രി കഴിയുമ്പോൾ അലാസ്കയിൽ രണ്ടുപേർ തമ്മിൽ നടക്കുന്ന ചർച്ച ഇന്ത്യക്കു നിർണായകം. ആ ചർച്ചയിൽ ഇന്ത്യ വിഷയമല്ല. പക്ഷേ, ചർച്ചയുടെ ജയപരാജയങ്ങൾ ഇന്ത്യയുടെ സമീപഭാവിയിലെ സാമ്പത്തിക- നയതന്ത്ര ചലനങ്ങളെ നിയന്ത്രിക്കും.
യുക്രെയ്നിൽ മൂന്നര വർഷം പിന്നിട്ട റഷ്യൻ ആക്രമണം അവസാനിപ്പിക്കാനാണു ചർച്ച. പക്ഷേ ചർച്ചയുടെ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും. പരാജയം ട്രംപിന്റെ തീരുവ ആക്രമണം രൂക്ഷമാക്കും. അത് ഇന്ത്യക്കു ചെറുതല്ലാത്ത ദുരിതമുണ്ടാക്കും.
ഇന്നത്തെ ചർച്ചയിൽ രണ്ടുപേർ മാത്രം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. യുക്രെയ്ന്റെ ഭാവിയും അതിർത്തിയും തീരുമാനിക്കാവുന്ന ചർച്ചയിൽ അവിടത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കാളിയല്ല.
മൂവരുടെയും പേരിന് (ഡോണൾഡ്, വ്ലാദിമിർ, വൊളോഡിമിർ) ഒരേ അർഥമാണ്. ലോകത്തിന്റെ അധികാരി അഥവാ തലവൻ എന്ന്. ആരാണ് ആ പേരിനു ശരിക്കും അർഹനെന്നു നാളെ അറിയാനായേക്കും. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പുടിന്റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവും ചർച്ചയിലുണ്ടാകും.
അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള യുഎസ് സേനാ താവളമായ എൽമെൻഡോർഫ് - റിച്ചാർഡ്സണിലാണു ചർച്ച. ശീതയുദ്ധകാലത്തും ഇന്നും റഷ്യയുടെ വടക്കുകിഴക്കൻ തീരം നിരീക്ഷിക്കാനുള്ള സന്നാഹം ഇവിടെയാണ്. 72 ലക്ഷം ഡോളർ നൽകി 1867ൽ റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമനാണ് അലാസ്ക അമേരിക്കയ്ക്കു കൈമാറിയത്.
ട്രംപിനെന്ത് അധികാരം?
സമാധാന ചർച്ചകളിൽ വിട്ടുവീഴ്ച സാധാരണം. ഇവിടെ യുക്രെയ്നു പ്രാതിനിധ്യമില്ലാതെ അതിർത്തി മാറ്റിവരയ്ക്കാൻ ട്രംപ് സമ്മതിച്ചാൽ അതു സെലൻസ്കിയും യുക്രെയ്ൻ ജനതയും സമ്മതിക്കുമോ എന്നതു വലിയ ചോദ്യമാണ്. പക്ഷേ ട്രംപ് അതു കാര്യമാക്കില്ല. താൻ പറഞ്ഞതു കേട്ടില്ലെങ്കിൽ നിങ്ങൾ സ്വന്തം പണംകൊണ്ടു യുദ്ധം ചെയ്യാൻ ട്രംപ് പറയും; അത്രമാത്രം.
പക്ഷേ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ട്രംപിനില്ല. അതുകൊണ്ടാണ് “രണ്ടു മിനിറ്റു കൊണ്ട് പുടിന്റെ മനസ് താൻ മനസിലാക്കും” എന്നും കാര്യം നടന്നില്ലെങ്കിൽ റഷ്യക്കു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞത്.
ഇന്ത്യക്കു ഭീഷണി
ചർച്ചയിൽ ഒരുവിധത്തിലും കക്ഷിയല്ലാത്ത ഇന്ത്യയെ ഈ വിഷയം ഉപയോഗിച്ചു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയും മറ്റും കൂടുതൽ പിഴച്ചുങ്കവും ഉപരോധവും നേരിടേണ്ടിവരും എന്നാണു ട്രംപ് പറയുന്നത്. തന്റെ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ റഷയുടെമേൽ ഇന്ത്യ സമ്മർദം ചെലുത്തണമെന്നാണു ട്രംപ് ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ഭീഷണി മുഴക്കി. 50 ശതമാനമെന്ന ഞെരുക്കുന്ന തീരുവയിൽനിന്നു നൂറു ശതമാനം നിരക്കിലേക്കും മറ്റും എത്തിയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു. ഉപരോധങ്ങൾ ഏതു തരം എന്നു ബെസന്റ് പറഞ്ഞിട്ടില്ല. ഇന്ത്യൻ സാമ്പത്തികവളർച്ച തടയാൻ തക്ക നടപടികളായി അതു മാറുമോയെന്നു ഭീതിയുണ്ട്. ട്രംപ് ഭരണകൂടം എതിർപ്പിലായാൽ അമേരിക്കയിൽനിന്നും മറ്റുമുള്ള മൂലധനവരവും തടസപ്പെടാം.
വിജയിക്കണമെന്ന് ഇന്ത്യൻ പ്രാർഥന
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെമേൽനിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അതുകൊണ്ടാണു ചർച്ച വിജയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
ട്രംപ് ഇന്ത്യയുമായി സൗഹൃദം തുടരുന്നില്ലെങ്കിൽ മറ്റു ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീവ്രശ്രമം നടത്തുന്നുണ്ട്. അടുത്തദിവസം ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യയിലും എത്തും. ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതും ചൈനക്കാർക്കുണ്ടായിരുന്ന വീസവിലക്കു നീക്കിയതും ഇതിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാംവാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാം ഇന്നു രാത്രിയിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂണിക് സന്ധി എന്ന ദുരന്തം
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ മ്യൂണിക്കിലെത്തി ജർമൻ സർവാധിപതി അഡോൾഫ് ഹിറ്റ്ലറെ കണ്ടു ചർച്ച നടത്തി. ജർമനിക്കു ചെക്കോസ്ലോവാക്യയിലെ സുഡേറ്റൻലാൻഡ് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കൈവശമാക്കാനുള്ള ഹിറ്റ്ലറുടെ ആവശ്യം അംഗീകരിച്ചാണു ചേംബർലെയ്ൻ മടങ്ങിയത്. ഇനി ബ്രിട്ടനു ഭയം വേണ്ട, യൂറോപ്പ് സമാധാനത്തിലാകുമെന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പക്ഷേ ഹിറ്റ്ലറുടെ വിനാശകരമായ പടയോട്ടം തുടങ്ങാനുള്ള അനുമതിയായി മ്യൂണിക് സന്ധി മാറിയതു ചരിത്രം. അലാസ്കാ ചർച്ചയുടെ പശ്ചാത്തലത്തിൽ മൂണിക് സന്ധിയെപ്പറ്റി പലരും ഭീതിയോടെ ഓർമിക്കുന്നു.
ട്രംപിനു കാരണങ്ങൾ നാല്
►യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഉത്സാഹിക്കുന്നതിനു പിന്നിൽ നാലു കാരണങ്ങളുണ്ട്.
ഒന്ന്: ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്നറിയപ്പെടുക. അതുവഴി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുക.
►രണ്ട്: യുക്രെയ്നുവേണ്ടി അമേരിക്ക മുടക്കേണ്ട പണം ലാഭിക്കുക. മൂന്നു വർഷം കൊണ്ട് 18,500 കോടി ഡോളർ (16.09 ലക്ഷം കോടി രൂപ) അമേരിക്ക മുടക്കി (35,000 കോടി ഡോളർ ചെലവായി എന്നു ട്രംപ് പറഞ്ഞത് ശരിയല്ലെന്നാണു കണക്കുകൾ).
►മൂന്ന്: ചർച്ച വിജയിച്ചാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള നാറ്റോ സഖ്യ ക്രമീകരണം പൊളിച്ചെഴുതുക. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ചെയ്യും” എന്നാണു കഴിഞ്ഞദിവസം യൂറോപ്യൻ നേതാക്കളുമായുള്ള ഡിജിറ്റൽ കോൺഫറൻസിൽ ട്രംപ് വാഗ്ദാനം ചെയ്തത്.
►നാല്: യുക്രെയ്നിലുള്ള അപൂർവ ധാതുക്കളുടെ ഖനനാവകാശം അമേരിക്കയ്ക്കു (അമേരിക്കൻ കമ്പനികൾക്ക്) നേടിക്കൊടുക്കുക.
പുടിന്റെ നാലു ലക്ഷ്യങ്ങൾ
പുടിന് അലാസ്കാ ചർച്ചയിലുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
►ഒന്ന്: അന്താരാഷ്ട്ര അംഗീകാരം തിരിച്ചുകിട്ടുക. യുദ്ധം തുടങ്ങിയതു മുതൽ പുടിനെ പാശ്ചാത്യർ ഒറ്റപ്പെടുത്തിയിരുന്നു. മുന്‍പ് എല്ലാ പ്രധാന വേദികളിലും ഉണ്ടായിരുന്ന ഇരിപ്പിടം ഇല്ലാതായത് പുടിനു വലിയ നഷ്ടബോധമുണ്ടാക്കി.
►രണ്ട്: യുക്രെയ്നിൽ റഷ്യ ഭാഗികമായി പിടിച്ച നാലു പ്രവിശ്യകൾ (ഡോണെട്സ്ക്, ലുഹാൻസ്ക്, സപ്പോറിഷ്യ, ഖേർസൺ) മുഴുവനായും റഷ്യയിലേക്കു ചേർക്കുക. പിടിച്ചുനിന്ന ഭാഗങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറുക. അങ്ങനെ റഷ്യയെ അക്ഷരാർഥത്തിൽ വലുതാക്കി എന്നു ചരിത്രത്തിൽ തന്റെ പേരിനൊപ്പം ചേർക്കുക. 1945നുശേഷം ആദ്യമായി ഒരു യുദ്ധത്തിൽ റഷ്യ ജയിച്ചു എന്നു വരുത്തുക.
►മൂന്ന്: അമേരിക്കയുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു റഷ്യയിലേക്ക് മൂലധനം വരുത്തുക. ദുർബലമായ റഷ്യൻ സമ്പദ്ഘടനയെ വളർത്താൻ യുദ്ധത്തിന്റെ അന്ത്യം സഹായിക്കും.
►നാല്: സോവ്യറ്റ് യൂണിയനിൽനിന്നു വിട്ടുപോയ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലും നാറ്റോ സൈനിക സഖ്യത്തിലും ചേരാൻ ശ്രമിച്ചതിന്റെ പേരിലാണു റഷ്യ യുദ്ധമാരംഭിച്ചത്. യുക്രെയ്നെ അവയിൽനിന്നു പിന്തിരിപ്പിക്കണം.
Leader Page
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്‍ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം ഭദ്രവും ദിവസേന ഇഴയടുപ്പം കൂടുന്ന ഒന്നുമായാണ് ഏതാനും ആഴ്ച മുൻപുവരെ കണ്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നല്ല മൈത്രി. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം എന്നു പറയും. ബന്ധം ഉലയ്ക്കാവുന്ന പല വിഷയങ്ങളും ഒന്നുമല്ലാതെ പോവുകയോ ശീതീകരണിയിലേക്കു മാറ്റുകയോ ചെയ്ത് ട്രംപ് അടുപ്പം ദൃഢമാക്കി.
പക്ഷേ, വ്യാപാരവും തീരുവയും വിഷയമായപ്പോൾ കഥ മാറി. ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം "ഡീലു'കളിൽ വിശ്വസിക്കുന്ന ആളാണ്. "ഡീൽ' ആണ് ഏകലക്ഷ്യം എന്നും പറയാം.
കരാറിനു പകരം മൂലധന നിക്ഷേപം
വ്യാപാരക്കാര്യത്തിൽ പല രാജ്യങ്ങളോടും കരാർ ഉണ്ടാക്കിയതു നോക്കിയാൽ ഇതു മനസിലാക്കാം. 1945ൽ കീഴടക്കിയതു മുതൽ ജപ്പാൻ അമേരിക്കയുടെ സൈനിക സംരക്ഷണ ഉടമ്പടിയിൽ ഉള്ള രാജ്യമാണ്. പരസ്പര വാണിജ്യവും വളരെ വലുത്. എന്നിട്ടും ട്രംപ് 15 ശതമാനം ചുങ്കം അവിടെനിന്നുള്ളവയ്ക്കു ചുമത്തി. അമേരിക്ക ഉത്പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാൻ ജപ്പാൻ സമ്മതിച്ചു. അമേരിക്കൻ കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ ജപ്പാൻ 55,000 കോടി ഡോളർ മൂലധന നിക്ഷേപം അമേരിക്കയിൽ നടത്താം എന്നും സമ്മതിച്ചു.
യൂറോപ്യൻ യൂണിയൻ 75,000 കോടി ഡോളറിന്റെ ഇന്ധനം (ക്രൂഡ് ഓയിൽ, പ്രകൃതിവാതകം) വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തിൽ ഒതുങ്ങിയത്. ദക്ഷിണകൊറിയ 25ൽനിന്നു 15 ശതമാനത്തിലേക്കു ചുങ്കം കുറച്ചെടുത്തത് 35,000 കോടി ഡോളർ നിക്ഷേപംകൂടി വാഗ്ദാനം ചെയ്തിട്ടാണ്.
ഇന്തോനേഷ്യയുടെ കഥ
വികസ്വര രാജ്യങ്ങളുടെ കാര്യം വന്നപ്പോൾ മൂലധനനിക്ഷേപ നിബന്ധന ട്രംപ് ഒഴിവാക്കി. പകരം യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഗുണപരിശോധന അടക്കമുള്ള സാധാരണ നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്. അമേരിക്കയിൽനിന്നുള്ള 99 ശതമാനം ഇറക്കുമതിക്കും ചുങ്കം ഒഴിവാക്കാനും എല്ലാവിധ കാർഷികോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ചുങ്കമില്ലാതെ വാങ്ങാനും സമ്മതിച്ചിട്ടാണ് ഇന്തോനേഷ്യക്ക് കരാർ ഉണ്ടാക്കാനായത്. എന്നിട്ടും അവരുടെ സാധനങ്ങൾക്കു 19 ശതമാനം ചുങ്കം നൽകണം.
ഇറക്കുമതി വ്യവസ്ഥകൾ വിശദമായി നോക്കുമ്പോഴാണ് ഇന്തോനേഷ്യ എത്രമാത്രം വഴങ്ങി എന്നു മനസിലാകുക: വാഹനങ്ങൾക്ക് അമേരിക്കയിലെ മാനദണ്ഡങ്ങൾ മാത്രം ബാധകമാക്കണം. സ്വദേശി ഘടകങ്ങൾ വേണമെന്നു നിർബന്ധിക്കരുത് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യുഎസ് മാനദണ്ഡം മാത്രമേ നോക്കാവൂ. ഇറക്കുമതിക്കു മുൻപുള്ള പരിശോധനകൾ ഒഴിവാക്കണം. ബൗദ്ധിക സ്വത്തവകാശക്കേസുകൾ യുഎസ് ചട്ടപ്രകാരം തീർക്കണം. ഭക്ഷ്യ-കാർഷിക ഇറക്കുമതികൾക്കു യുഎസ് നിബന്ധനകൾ മാത്രം പാലിക്കണം.
വിയറ്റ്നാമും ബംഗ്ലാദേശുമൊക്കെ ഇത്തരം വ്യവസ്ഥകൾക്കു വഴങ്ങിയാണ് ഇരുപതും 19ഉം ശതമാനം ചുങ്കം അംഗീകരിച്ചത്.
മുൻപേ തുടങ്ങി, പക്ഷേ
മറ്റു രാജ്യങ്ങൾക്കു മുമ്പേ ട്രംപുമായി വ്യാപാരക്കരാർ ഉണ്ടാക്കാനും വ്യാപാരം ഇരട്ടിപ്പിക്കാനും ഉത്സാഹിച്ച രാജ്യമാണ് ഇന്ത്യ. മോദി ഫെബ്രുവരി 13ലെ കൂടിക്കാഴ്ചയിൽ ഇതു സമ്മതിച്ചു. ചർച്ചകൾ മുന്നോട്ടു പോയപ്പോൾ ചില വിഷയങ്ങളിൽ ഒഴികെ എല്ലാറ്റിലും യോജിപ്പിനു വഴി കണ്ടു എന്ന് ഇന്ത്യൻ സംഘം കരുതി. അതനുസരിച്ചു മാധ്യമങ്ങളിൽ വാർത്ത വരുത്തിക്കുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്ന് അടുക്കുകയും ഇന്ത്യയുടെ കരാർ ട്രംപ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തപ്പോൾ നമ്മുടെ തന്ത്രവും ധാരണയും തെറ്റിയെന്നു മനസിലായി. അപ്പോഴേക്ക് യൂറോപ്യൻ യൂണിയനും ജപ്പാനും ഏഷ്യയിലെ വലിയ കയറ്റുമതിരാജ്യങ്ങളും ട്രംപ് പറഞ്ഞതു സ്വീകരിച്ച് കരാർ ഉണ്ടാക്കിക്കഴിഞ്ഞു.
പോരാത്തതിന് പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾക്കു മുമ്പേ ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു കാരണമാണെന്ന് നയതന്ത്ര മേഖലയിൽ സംസാരമുണ്ട്.
ഇന്ത്യ സമ്മതിച്ചവ
തീരുവ മാത്രമല്ല ട്രംപ് വിഷയമാക്കിയത്. അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഉടനേ ചുങ്കം ഒഴിവാക്കാനും കാറുകൾക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചതായാണു യുഎസ് വക്താക്കൾ ഇപ്പോൾ പറയുന്നത്. (ക്രമേണ എന്നതു ട്രംപിനു സ്വീകാര്യമല്ല). കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറായില്ല. സസ്യ എണ്ണപോലെ ചുരുക്കം ചില ഇനങ്ങളിൽ മാത്രം വിട്ടുവീഴ്ച ആകാം എന്ന നിലപാട് എടുത്തു. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങൾ അടക്കം പ്രതിരോധ സാമഗ്രികളും വാങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേർത്ത അമേരിക്കൻ കാലി-കോഴി തീറ്റകളും പറ്റില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിപണി തുറക്കാൻ...
ഇന്ത്യയുടെ വിശാലവിപണി തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചർച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഇന്ത്യ വഴങ്ങാൻ തക്ക സമ്മർദത്തിനു വഴി കണ്ടു. അതാണ് 25 ശതമാനം ചുങ്കത്തിലേക്കും മറ്റൊരു 25 ശതമാനം പിഴച്ചുങ്കത്തിലേക്കും നയിച്ചത്. ട്രംപ് ഇന്ത്യയുമായി കരാർ ഉണ്ടാക്കാൻതന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി തള്ളിക്കളയാൻ അദ്ദേഹം തയാറാവില്ല. തുടർചർച്ചയിൽ ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മർദം കൂട്ടുന്നത്.
പകരം വാങ്ങലുകാർ ഇല്ല
വർഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ വാങ്ങുന്ന അമേരിക്കയിലേക്കാണ് ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നു പോകുന്നത്. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമല്ല. അപ്പോൾ ഇന്ത്യ വഴങ്ങിയേ മതിയാകൂ-ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കൻ മൂലധനം ഇന്ത്യയിൽ സമീപവർഷങ്ങളിൽ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴിൽ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം.
ചൈനയ്ക്കു ബദലായി തന്റെ മുൻഗാമികൾ കണ്ട ഇന്ത്യയോടു ട്രംപിന് ആ നിലയ്ക്കു വലിയ താത്പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവൻ സൈനിക മേധാവിത്വം അല്ല, സാമ്പത്തിക സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പിൽ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാൻ ട്രംപ് ഒരുങ്ങിയതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ഇനി ചൈനയെ ഏഷ്യയിലെ വൻശക്തിയായി കണക്കാക്കി കാര്യങ്ങൾ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തിക പിടിവാശികൾ ഇല്ലാത്ത കച്ചവട മനഃസ്ഥിതിക്കാരന്‍ അതിൽ ചിന്താഭാരവും ഉണ്ടാകില്ല.
ഒടുവിൽ "ഡീൽ' വരുമോ?
രണ്ടു ദശകമായി അമേരിക്കയോടു ചേർന്നുനിൽക്കുന്ന ഇന്ത്യയെ ഒരു മമതയും ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഇന്ത്യ എതിർപക്ഷത്തു പോകട്ടെ എന്നു കരുതിയല്ല. പഴയ ശീതയുദ്ധകാലത്തേതുപോലെ ഇന്ത്യക്കു കയറിച്ചെല്ലാൻ വേറെ ശക്തമായ ചേരി ഇല്ല എന്നു ട്രംപിനും മോദിക്കും അറിയാം. ആയുധങ്ങൾ മാത്രമല്ല പണവും ഉണ്ടായാലേ ചേരികൾ രൂപപ്പെടൂ.
റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതിനോ ചൈനയിൽ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പോയതിനോ അമിത പ്രാധാന്യം ഇന്ത്യയോ ചൈനയോ നൽകുന്നില്ല. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യിൽ പങ്കെടുക്കാൻ മോദി പോകുന്നതിനും കൂടുതൽ അർഥമില്ല. അതെല്ലാം സമ്മർദതന്ത്രങ്ങളുടെ ഇന്ത്യൻ പതിപ്പു മാത്രം.
അതിനു മുൻപ് ഓഗസ്റ്റ് 25ന് യുഎസ് സംഘം ഇന്ത്യയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. അതിൽ ധാരണ ഉണ്ടാക്കി പിഴച്ചുങ്കം നീക്കാനും ചില ഇനങ്ങളുടെ ചുങ്കം കുറയ്ക്കാനും ശ്രമമുണ്ടാകും. അതിനായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള വിട്ടുവീഴ്ചകൾ ഇന്ത്യയും നടത്തിയേക്കാം. അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു ചർച്ചപോലെ സങ്കീർണമായ കാര്യമാണ്.
Leader Page
ഇന്ത്യയോടുള്ള ബന്ധത്തിൽ നിർണായക മാറ്റം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ചൈനയോട് അടുക്കാൻ പോകുകയാണെന്നും അദ്ദേഹം പറയാതെ പറഞ്ഞു. ഇന്ത്യയോടു തീരുവവിഷയത്തിൽ കാണിക്കുന്ന എതിർപ്പ് വ്യാപാരവിഷയത്തിൽ മാത്രം ഉള്ളതല്ലെന്നും ചൈനയെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും ഇന്നലെ ഒരു അഭിമുഖത്തിലെ ട്രംപിന്റെ പ്രസ്താവനകൾ കാണിച്ചു.
24 മണിക്കൂറിനകം ഇന്ത്യയുടെ മേൽ കനത്ത ചുങ്കം ചുമത്തുമെന്ന് ട്രംപ് ഇന്നലെ വെെകുന്നേരം സിഎൻബിസി ടിവിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാളെയാണ് ട്രംപിന്റെ പുതിയ തീരുവകൾ നടപ്പിൽവരിക.ചൈനയുമായി വ്യാപാരകരാർ ഉടനെ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
വഴിത്തിരിവ്
അമേരിക്കൻ വിദേശനയത്തിലെ ഒരു വഴിത്തിരിവാണ് ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനയിലുള്ളത്. രണ്ടാം തവണ പ്രസിഡന്റായ ശേഷം ട്രംപ് ചൈനയുമായി തീരുവകാര്യത്തിൽ പോരടിച്ചു തുടങ്ങിയ ഭരണം ഇപ്പോൾ അവരെ പ്രീതിപ്പെടുത്തുന്ന നിലയിലേക്കു മാറുകയാണ്.
അമേരിക്കയുടെ ആശ്രിത രാജ്യമായി നിൽക്കുന്ന തായ്വാന്റെ പ്രസിഡന്റും പ്രതിരോധമന്ത്രിയും ഈയിടെ അമേരിക്ക വഴി ദക്ഷിണ അമേരിക്കയിലേക്കു പോകാൻ പ്ലാനിട്ടത് റദ്ദാക്കേണ്ടി വന്നു. ചൈനയുടെ എതിർപ്പ് മൂലം, ട്രംപ് ഭരണകൂടം അവർക്ക് അമേരിക്കയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതാണ് കാരണം.
നിർമിതബുദ്ധിയും
നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഏറ്റവും നവീനവും ശക്തവുമായ എച്ച്20 ചിപ്പുകൾ ചൈനയ്ക്കു വിൽക്കുന്നതിനുണ്ടായിരുന്ന വിലക്ക് ട്രംപ് ഈയിടെ മാറ്റി. സിവിലിയൻ, പ്രതിരോധ ഉപയോഗങ്ങൾ ഉള്ളതാണ് എൻവിഡിയ കമ്പനി നിർമിക്കുന്ന ഈ പ്രോസസറുകൾ. പ്രതിരോധ വകുപ്പിന്റെ എതിർപ്പ് മറികടന്നാണു നടപടി. നിർമിതബുദ്ധിയിൽ ചൈനയെ മുന്നിലെത്തിക്കാൻ ഇതു വഴിതുറക്കും.
വ്യാപാരയുദ്ധം മുറുകിയപ്പോൾ അപൂർവധാതുക്കൾ നൽകുന്നതു ചൈന നിർത്തിവച്ചു. ഇതു ഭാഗികമായി പുനരാരംഭിക്കാനാണ് എച്ച്20 വിൽപ്പന അനുവദിച്ചത് എന്നു വ്യാഖ്യാനമുണ്ട്. അപൂർവധാതുക്കൾ കിട്ടാതെ വന്നാൽ വാഹനങ്ങൾ മുതൽ മിസൈലുകൾ വരെ നിർമിക്കാൻ പറ്റാതെവരും.
വെടി നിർത്തൽ
ചൈനയ്ക്കു യുഎസ് പ്രഖ്യാപിച്ച 145 ശതമാനം തീരുവ 30 ശതമാനമായി കുറച്ചും യുഎസ് സാധനങ്ങൾക്കു 10 ശതമാനം ചുങ്കം ചുമത്താൻ ചൈനയെ അനുവദിച്ചും ആണ് വ്യാപാരയുദ്ധത്തിൽ ആദ്യ വെടിനിർത്തൽ ഉണ്ടായത്. അതു സ്ഥിരമാക്കാനുള്ള ചർച്ച നിർണായക ഘട്ടത്തിലെത്തി എന്നാണ് ട്രംപ് പറഞ്ഞത്.
ചൈന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെ ട്രംപ് ഈ ദിവസങ്ങളിൽ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ മാത്രമാണു കുറ്റപ്പെടുത്തിയതും പിഴച്ചുങ്ക ഭീഷണി മുഴക്കിയതും. ചൈനയ്ക്കു ബദൽ ആയി ഇന്ത്യയെ കണക്കാക്കി ബന്ധം നന്നാക്കാൻ തുടങ്ങിയത് ജോർജ് ബുഷിന്റെ കാലത്താണ് (2001-09). തുടർന്നു വന്ന പ്രസിഡന്റുമാർ (ട്രംപ് അടക്കം) അതു തുടർന്നു.
ഇന്തോ-പസഫിക്കിലെ മലബാർ സൈനിക അഭ്യാസവും ക്വാഡ് (യുഎസ്, ഇന്ത്യാ ജപ്പാൻ, ഓസ്ട്രേലിയ) കൂട്ടായ്മയുമൊക്കെ അതിന്റെ ഫലമാണ്. അതെല്ലാം മാറ്റിവച്ചോ മറന്നോ ആണ് ട്രംപ് നീങ്ങുന്നത്.
അഴിച്ചുപണി തുടങ്ങുന്നു
വ്യാപാരതർക്കം ആഗോള ശാക്തിക ബന്ധങ്ങളെ അഴിച്ചു പണിയുന്നതിന്റെ പുതിയ തുടക്കമാകും ഇത്.
ആഗോളവത്കരണത്തെ നിരാകരിക്കുന്ന ട്രംപ് വ്യാപാര ഉദാരവത്കരണം വഴി ഉണ്ടായ വലിയ സാമ്പത്തിക വളർച്ചയ്ക്കും കോട്ടം വരുത്തുകയാണ്. അതിന്റെ തുടക്കം ഇന്ത്യയിലാക്കിയതും ചൈനയെ പ്രീണിപ്പിക്കാനാണോ എന്നു സംശയിക്കണം. ചൈനയുടെ ചട്ടുകമായി വർത്തിക്കാറുള്ള പാക്കിസ്ഥാനോടുള്ള ട്രംപിന്റെ വർധിച്ച സ്നേഹവും ഇതോടു കൂട്ടിച്ചേർത്തു മനസിലാക്കണം.
Leader Page
ഡോണൾഡ് ജോൺ ട്രംപിനു മുമ്പിൽ കീഴടങ്ങാൻ ഇന്ത്യ തയാറല്ല. അതാണ് ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. വെറുതേ പറയുകയല്ല, കുറേക്കാലമായി ഉറക്കെ പറയാതിരുന്ന സ്വദേശി, നാടൻ, സ്വയം പര്യാപ്തത തുടങ്ങിയവ വീണ്ടും ഉച്ചത്തിൽ പറഞ്ഞുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ പൊതുയോഗത്തിൽ മോദി ആഹ്വാനം ചെയ്തത് ജനങ്ങൾ സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണം എന്നാണ്. “കാരണം, ആഗോള സാഹചര്യം അസ്ഥിരമാണ്. ഓരോ രാജ്യവും സ്വന്തംകാര്യം മാത്രമാണു നോക്കുന്നത്”-മോദി പറഞ്ഞു.
ബദൽ കരുതിയില്ല
ട്രംപിന്റെ തീരുവ ആക്രമണം എന്ന അപ്രതീക്ഷിത പ്രഹരത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണിത്. ഇങ്ങനെയാകും കാര്യങ്ങൾ എന്ന് ഇന്ത്യ ചിന്തിച്ചിരുന്നില്ല. അതിനാൽ ബദൽ വഴികൾ രൂപപ്പെടുത്തിയതുമില്ല. ഈ സാഹചര്യത്തിലാണു സ്വദേശിയിലേക്കുള്ള മടക്കം. സ്വാതന്ത്ര്യാനന്തര കാലത്തു ദശകങ്ങളോളം നാം ഉയർത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യമാണത്. പക്ഷേ, കുറേക്കാലമായി അത് ഉപേക്ഷിച്ച മട്ടായിരുന്നു.
വിദേശബന്ധങ്ങൾ വഷളാകുമ്പോഴും ഇറക്കുമതി താങ്ങാനാവാതെ വരുമ്പോഴും ഒക്കെ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം സ്വദേശിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. “നാടൻ വാങ്ങി നാടു നന്നാക്കൂ” എന്നതുപോലുള്ള മുദ്രാവാക്യങ്ങളും അക്കാലത്തു കേട്ടിരുന്നു. ട്രംപിന്റെ ദുഃശ്ശാഠ്യം അവയിലേക്ക് ഇന്ത്യയെ തിരിച്ചു നടത്തുന്നു.
ചൈനയ്ക്കു ബദലോ?
ട്രംപുമായി മോദിക്കുണ്ടായിരുന്ന അടുപ്പവും ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇന്ത്യൻ വിപണിയുടെ വലിപ്പവും തീരുവ ചുമത്തൽ തീരുമാനത്തെ സ്വാധീനിച്ചില്ല. ചൈനയ്ക്കു ബദലായി ഇന്ത്യയെ സൈനിക സഖ്യകക്ഷിയാക്കിയാണു രണ്ടുദശകമായി അമേരിക്ക നീങ്ങിയിരുന്നത്.
ചൈനയിൽനിന്ന് പിന്മാറുന്ന കമ്പനികൾ ഇന്ത്യയിൽ ഫാക്ടറികൾ തുറക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്നു നമ്മൾ വിശ്വസിച്ചു. അതെല്ലാം അസ്ഥാനത്താക്കിയാണ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം ചുങ്കം ചുമത്തിയത്. റഷ്യയോട് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെയും ബ്രിക്സ് കൂട്ടായ്മയിൽ നിൽക്കുന്നതിന്റെയും പേരിൽ പ്രഖ്യാപിച്ച, ഇനിയും നിരക്ക് വ്യക്തമാക്കാത്ത പിഴച്ചുങ്കവും വരും.
പാക്കിസ്ഥാന്റെ കളി
അയൽ രാജ്യങ്ങളേക്കാൾ കൂടിയ ചുങ്കം ഇന്ത്യക്കു നാണക്കേടായി. ഈ മുറിവ് കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തം കൂട്ടി. അവർക്കു ചുങ്കം 19 ശതമാനമായി കുറച്ചു. കരയിലും കടലിലും എണ്ണ പര്യവേക്ഷണ കരാർ ഉണ്ടാക്കി. കലാപമേഖലയായ ബലൂചിസ്ഥാനിലാണ് കരയിലെ പ്രധാന പര്യവേക്ഷണം. പാക്കിസ്ഥാൻ ചെെനയുമായി അടുത്ത ബന്ധം പുലർത്തുന്നതൊന്നും ട്രംപിനു പ്രശ്നമായില്ല. (നൊബേൽ പുരസ്കാരത്തിന് തന്റെ പേരു നിർദേശിച്ചതിന്റെ സന്തോഷം ട്രംപിനുണ്ടായിരിക്കും.) ഇതേപ്പറ്റി കടുത്ത വിമർശനംപോലും നടത്താൻ പറ്റാത്ത നിലയിലായി ഇന്ത്യ.
തന്റെ ഭീഷണിയെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി എന്ന് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പക്ഷേ, ഇന്ത്യ അതു നിഷേധിച്ചു. യുക്രെയ്ൻ യുദ്ധത്തിനു മുമ്പു റഷ്യയിൽനിന്നു നാമമാത്രമായ എണ്ണ ഇറക്കുമതിയേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ. ഉപരോധം മൂലം റഷ്യ ഗണ്യമായി വില കുറച്ചപ്പോൾ ഇന്ത്യ വാങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിയുടെ 30 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഈയിടെ റഷ്യ വില കൂട്ടിയപ്പോൾ അൽപം കുറച്ചെങ്കിലും റഷ്യതന്നെ മുഖ്യഎണ്ണ ദാതാവ്. ജൂലൈയിൽ 41 ശതമാനം എണ്ണ റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം 17.5 ലക്ഷം ബാരൽ. ഇറാക്ക് ഒൻപതു ലക്ഷവും സൗദി അറേബ്യ ഏഴു ലക്ഷവും ബാരൽ ദിവസേന തന്നു.
എണ്ണ മാത്രമല്ല വിഷയം
റഷ്യൻ എണ്ണ മാത്രമല്ല അമേരിക്കയുടെ വിഷയം. റഷ്യയുമായുള്ള സൈനിക സഹകരണവും അവിടെനിന്ന് ആയുധങ്ങൾ വാങ്ങുന്നതും ട്രംപിനും യുഎസ് പ്രതിരോധ കമ്പനികൾക്കും ഇഷ്ടപ്പെടുന്നില്ല. റഷ്യൻ ബന്ധവും ഉപകരണങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ഇന്ത്യ വിശദീകരിക്കുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ കഴിഞ്ഞ ഒന്നര ദശകമായി കുറച്ചു വരുകയാണ്. അമേരിക്കയിൽനിന്നുള്ളതു കൂട്ടുന്നുമുണ്ട്. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2010-14ൽ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 72 ശതമാനമായിരുന്നത് 2015-19ൽ 55ഉം 2020-24ൽ 36ഉം ശതമാനമായി കുറഞ്ഞു.
റഷ്യ മാത്രമല്ല ട്രംപിന്റെ വിഷയം. അമേരിക്കയിൽനിന്നു ധാന്യങ്ങളടക്കം എല്ലായിനം കാർഷിക ഉത്പന്നങ്ങളും ക്ഷീര ഉത്പന്നങ്ങളും ചുങ്കമില്ലാതെയോ നാമമാത്ര ചുങ്കത്തിലോ ഇന്ത്യ ഇറക്കുമതി ചെയ്യണം എന്ന ആവശ്യമുണ്ട്. ചുരുക്കം ചില ഇനങ്ങൾ മാത്രം അനുവദിക്കാം എന്നാണ് ഇന്ത്യൻ നിലപാട്. അതിനപ്പുറം അനുവദിച്ചാൽ ഇന്ത്യൻ കർഷക സമൂഹം ദുരിതത്തിലാകും. അമേരിക്കയുടെ മിക്ക കാർഷികോത്പന്നങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നുള്ളതാണ് എന്ന വിഷയവുമുണ്ട്. പരുത്തി ഒഴികെ ഒന്നിലും ജനിതകമാറ്റം വരുത്തിയവ ഇന്ത്യ അനുവദിച്ചിട്ടില്ല.
പേറ്റന്റും ടെക് ഭീമന്മാരും
ഔഷധമേഖലയിലടക്കം പേറ്റന്റ് നിയമങ്ങൾ അമേരിക്കൻ നിയമങ്ങൾക്കനുസരിച്ചു മാറ്റണം എന്നതാണു മറ്റൊരു ഡിമാൻഡ്. ആദ്യ പേറ്റന്റ് കാലാവധി കഴിയുമ്പോൾ നിർബന്ധിത ലൈസൻസിംഗിലൂടെ കുറഞ്ഞ വിലയിലുള്ള ജനറിക് പതിപ്പുകളുണ്ടാക്കി ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ഇന്തോനേഷ്യയും വിയറ്റ്നാമും മലേഷ്യയുമൊക്കെ ഇത് സ്വീകരിച്ചിട്ടുണ്ട്. പേറ്റന്റ് കാലാവധി കഴിയുമ്പോൾ ചെറിയ മാറ്റം വരുത്തി കാലാവധി നീട്ടിയെടുത്തു ജനറിക് നിർമാണം തടയാനുള്ള വ്യവസ്ഥയും ട്രംപ് ആവശ്യപ്പെടുന്നു.
ഗൂഗിളും മെറ്റായും പോലുള്ള ടെക്നോളജി കമ്പനികൾ ഇടപാടുകാരുടെ ഡാറ്റാ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ മാറ്റണം, അവർക്കെതിരേ യൂറോപ്യൻ മാതൃകയിൽ നികുതി ചുമത്തരുത് തുടങ്ങിയവയാണ് ട്രംപിന്റെ മറ്റ് ആവശ്യങ്ങൾ. ഇവയൊന്നും അനുവദിക്കാൻ എളുപ്പമല്ല. കരാർ ഉണ്ടാക്കാൻ സാധിക്കും എന്ന ധാരണയിൽ അമേരിക്കൻ ഡിമാൻഡുകൾ പരസ്യപ്പെടുത്താതെയാണു ഗവൺമെന്റ് തുടക്കം മുതൽ നീങ്ങിയത്. ഇതു മൂലം വേണ്ടത്ര ജനാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ഇതുവരെ അമേരിക്കാ ബന്ധത്തെ പ്രകീർത്തിച്ചിരുന്നവർ പെട്ടെന്നു വിമർശകരാകുന്ന കൗതുക രംഗങ്ങൾക്കും രാജ്യം സാക്ഷിയാകും.
ഭായിമാർ ഇല്ല
ശേഷം എന്ത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം കണ്ടിട്ടില്ല. ട്രംപിനെ ഏകധ്രുവ ലോകം എന്ന മായയിൽനിന്നു മാറ്റി ബഹുധ്രുവ ലോകം എന്ന യാഥാർഥ്യത്തിലേക്കു വരുത്താൻ തത്കാലം ശ്രമിച്ചിട്ടു കാര്യമില്ല. റഷ്യ പഴയ ബദൽ ശക്തിയായ സോവ്യറ്റ് യൂണിയന്റെ നിഴൽ മാത്രമാണ് - സൈനികമായും സാമ്പത്തികമായും. രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന നമുക്കു ‘ഭായി’ ആക്കാൻ പറ്റിയതുമല്ല. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈയിടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ചൈന സന്ദർശിച്ചതു പ്രധാന കാര്യമാണ്.
റഷ്യയുമായുള്ള ബന്ധം കുറേക്കൂടി ബലപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. പാക്കിസ്ഥാന്റെ കൂടെയാണ് അമേരിക്ക എന്നു കാണിക്കുന്ന നടപടികളോടുള്ള പ്രതിഷേധപ്രകടനം മാത്രവുമാകാം അത്.
മറുപടി നൽകിയില്ല
“റഷ്യയുടേതുപോലെ ചത്ത സമ്പദ്ഘടന” തുടങ്ങിയ പരിഹാസങ്ങൾക്കോ, 500 ശതമാനം ചുങ്കം ചുമത്തുമെന്ന തരം ഭീഷണികൾക്കോ ഇന്ത്യ ഇനിയും മറുപടി നൽകിയിട്ടില്ല. ട്രംപ് ഒടുവിൽ മയപ്പെടും എന്ന പ്രതീക്ഷയിലാകാം അത്. യുഎസ് ബന്ധത്തിൽ ഉലച്ചിൽ നീണ്ടുനിന്നാൽ ഇന്ത്യൻ സമ്പദ്ഘടനയെ അതു സാരമായി ബാധിക്കും. അമേരിക്കയിൽനിന്നുള്ള നിക്ഷേപസ്ഥാപനങ്ങൾ വിപണിയിൽനിന്നും വ്യവസായങ്ങളിൽനിന്നും പിന്മാറുന്നതടക്കം പലതും സംഭവിക്കാം. നമ്മുടെ ദീർഘകാല സ്വപ്നങ്ങൾക്ക് അതു ഭീഷണിയാകും. സ്വദേശികൊണ്ടു മാത്രം വികസിത ഭാരതം സാധ്യമാവില്ല.
തീരുവയുദ്ധം തുടർന്നാൽ...
തീരുവയുദ്ധം തുടർന്നാൽ ഇന്ത്യൻ സാമ്പത്തിക വളർച്ച എന്താകും? സാരമില്ലെന്നു സർക്കാർ പറയുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പകുതി ഇനങ്ങൾക്കേ പ്രശ്നമുള്ളൂ. 8,500 കോടി ഡോളർ കയറ്റുമതി ഒരു വർഷം നടക്കുന്നതിൽ 4,500 കോടിക്കു താഴെ മാത്രമേ ഉയർന്ന ചുങ്കത്തിൽ വരൂ. അതുമൂലം അങ്ങോട്ടുള്ള കയറ്റുമതി 30 ശതമാനം വരെ കുറയാം. അതു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ 0.30 ശതമാനം കുറവേ വരുത്തൂ. 6.4 ശതമാനം വളർച്ച പ്രതീക്ഷിച്ചത് 6.1 ശതമാനമാകാം. അത്ര വിഷമിക്കാനില്ല. ഇതാണു സർക്കാർ ഭാഷ്യം.
അത്ര ലളിതവും നിസാരവുമാണോ വിഷയം? 1998 മേയിൽ പൊഖ്റാനിലെ രണ്ടാമത്തെ ആണവപരീക്ഷണത്തെത്തുടർന്ന് പാശ്ചാത്യ ശക്തികൾ ഇന്ത്യക്ക് ഉപരോധം പ്രഖ്യാപിച്ചപ്പോഴും സർക്കാർ പറഞ്ഞതു വളർച്ചയ്ക്കു കോട്ടം വരില്ല എന്നായിരുന്നു. കണക്കുകൾ കാണിച്ചതു മറിച്ചാണ്. 1994-95ലും 95-96ലും 7.3ഉം 96-97ൽ 7.8ഉം ശതമാനം വളർച്ച ഇന്ത്യക്കുണ്ടായി.
1997ലെ പൂർവേഷ്യൻ തകർച്ചയെ തുടർന്ന് 97-98ൽ വളർച്ച 4.8 ശതമാനമായി കുറഞ്ഞു. 98-99ൽ ഇന്ത്യ 6.5 ശതമാനം വളർന്നു. തലേ വർഷം മോശമായതും കാർഷികോത്പാദനം ബംപർ അടിച്ചതും സഹായിച്ചു. പിന്നങ്ങോട്ടു തളർച്ച തന്നെ. 1999-2000ൽ വളർച്ച 6.1 ശതമാനമായി കുറഞ്ഞു. പിറ്റേ വർഷം 4.4%, 2001-02ൽ 5.8%, 2002-03ൽ 4.0% എന്നിങ്ങനെ വളർച്ച കൂപ്പുകുത്തി. ചരിത്രം ആവർത്തിക്കുമോ?
Leader Page
ഇന്ത്യ-യുഎസ് ബന്ധം കുറേക്കാലമായി ഒരു ഞാണിൻമേൽകളിയാണ്. ഒരു വശത്ത് പരസ്പരം പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ, മറുവശത്ത് പലപ്പോഴും വേറിട്ടുനിൽക്കുന്ന ദേശീയ താത്പര്യങ്ങൾ. എന്നാൽ, സമീപകാലത്ത് നയതന്ത്രബന്ധങ്ങളിലുണ്ടായ വിഭ്രമങ്ങൾ ഇന്ത്യയെ അസ്വസ്ഥമാക്കി. ഈ കൂട്ടുകെട്ട് വഴിത്തിരിവിലെത്തിയോ എന്ന് ചിന്തിക്കുന്ന അവസ്ഥ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രീയത്തിൽ വെറുപ്പിക്കുന്ന ‘വല്യമ്മാവൻ’ കളിക്കുകയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തടഞ്ഞത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അതും, വ്യാപാരബന്ധം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സാധിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഇന്ത്യക്ക് സ്വന്തം പരമാധികാരം പരമപ്രധാനമാണ്. അതുമാത്രമല്ല, ട്രംപിന്റെ ഈ അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞതുപോലെ, സംഘർഷസമയത്ത് ട്രംപ് അവരെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഏറ്റുമുട്ടലിന്റെ സമയത്ത് ഒരു യുഎസ് ഉദ്യോഗസ്ഥനും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മിണ്ടിയിട്ടില്ല.
അളന്നുതൂക്കി തിരിച്ചടിച്ചു
സംഘർഷം തീർക്കാൻ ട്രംപ് പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിയിരിക്കാം. എന്നാൽ, അതിന് ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കുന്ന തലപ്പൊക്കമുള്ള ശക്തി എന്ന നിലയിൽ ഇന്ത്യക്ക് നീണ്ടുനിൽക്കുന്ന സംഘർഷം ആവശ്യമില്ല.
അതിനാൽ, ഏപ്രിലിൽ പാക് ഭീകരർ പഹൽഗാമിൽ ഇന്ത്യക്കാരെ കൊന്നപ്പോൾ അതിവേഗത്തിൽ, ശക്തവും കൃത്യവുമായ തിരിച്ചടി നല്കി. പാക്കിസ്ഥാൻ മണ്ണിലെ അറിയപ്പെടുന്ന ഒന്‍പത് ഭീകരക്യാന്പുകളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’, ഇന്ത്യൻ വിനോദസഞ്ചാരികളെ ആക്രമിച്ച പാക് ഭീകരരോടുള്ള പ്രതികാരമായിരുന്നു. അല്ലാതെ, പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു നാന്ദി കുറിച്ചതായിരുന്നില്ലെന്ന് എപ്പോഴും വ്യക്തമായിരുന്നു.
വിവേചനമില്ലാത്ത ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചപ്പോൾ ഇന്ത്യ അളന്നുതൂക്കി തലയ്ക്കുതന്നെ അടിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ 11 വ്യോമകേന്ദ്രങ്ങളിൽ. ഒരുപക്ഷേ, പാക്കിസ്ഥാനുമേൽ അമേരിക്ക ചെലുത്തിയ സമ്മർദത്തോടൊപ്പം ഇന്ത്യയുടെ ഈ നീക്കമാണ് പിൻവാങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ ട്രംപിനൊരു കേമത്തവും പറയാനില്ല.
എന്നിട്ടും പതിവുപോലെ അദ്ദേഹമതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ട്രംപിന്റെ പൊങ്ങച്ചം ഇന്ത്യൻ അധികൃതർ അർഥശങ്കയില്ലാത്തവിധം തള്ളി. ഇന്ത്യ സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് ട്രംപിന്റെ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി എന്ന ധ്വനി ഒരുകാരണവശാലും സഹിക്കാനാകില്ല.
ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം
ഇന്ത്യയെ ചിന്തിപ്പിച്ച ട്രംപിന്റെ ഒരേയൊരു നീക്കമല്ല ഇത്. ജൂണിൽ അദ്ദേഹം പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ആതിഥ്യമരുളി. ഇന്ത്യയുടെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ കടുത്ത ഇസ്ലാമിക സൈദ്ധാന്തികനായി കണക്കാക്കുന്ന ആളാണ് അസിം മുനീർ. പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നില്ല.
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും ഇന്ത്യക്ക് പ്രശ്നമാണ്. ആദ്യ ഭരണകാലയളവിൽ വിശ്വസനീയമായ കടുത്ത നിലപാടാണ് അദ്ദേഹത്തിന് ചൈനയോടുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 2.0ൽ ചൂടും തണുപ്പും മാറിമാറി വീശുകയാണ്. ഒരു നിമിഷം ചൈനയ്ക്കെതിരേ കടുത്ത താരിഫ് ഏർപ്പെടുത്തുന്നു. അടുത്ത നിമിഷം വ്യാപാരപരമായ സമാധാനത്തിനു ചർച്ചയ്ക്കൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചാൽ ബെയ്ജിംഗ് സന്ദർശിക്കുമെന്നും പറയുന്നു.
ഈ കണക്കുകൂട്ടലുകൾക്കിടയിൽ ഇന്ത്യക്കെവിടെയാണ് സ്ഥാനം എന്നതൊരു ചോദ്യമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തും ജോ ബൈഡന്റെ കാലത്തും അമേരിക്ക ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കണ്ടിരുന്നു. അതുപോലെ, ചൈനയ്ക്കെതിരേയുള്ള ജനാധിപത്യപരമായ ഒരു എതിർശക്തിയായും അവർ ഇന്ത്യയെ പരിഗണിച്ചു.
ഇന്ത്യ തങ്ങളുടെ വിദേശനയങ്ങളിലെ തന്ത്രപരമായ സ്വയംഭരണം കാത്തുസൂക്ഷിക്കുകയും ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും, ഈ മേഖലയിൽ അമേരിക്കയുടെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടാതെ, 2017ൽ ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാരണം, ഇന്ത്യക്ക് ചൈനയുമായി സ്വന്തമായ പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി തർക്കത്തിലുള്ള അതിർത്തികളിൽ ചൈനയുടെ കൈയേറ്റം കൂടിവരികയാണ്. കൂടാതെ, പാക്കിസ്ഥാന് നിർണായക സഹായം നൽകുന്നതും ചൈനയാണ്.
ചൈന ഒരു ഭീഷണി?
ഇപ്പോൾ ചൈന നേരിട്ട് ഇന്ത്യൻ വ്യവസായമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻജിനിയർമാരുടെ ഒഴുക്കു തടഞ്ഞും ഇന്ത്യൻ ഫാക്ടറികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചൈനീസ് യന്ത്രസാമഗ്രികൾ ലഭ്യമാക്കാതെയുമാണിത്. ഇലക്ട്രോണിക്സ്, ഉത്പാദന മേഖലകളിൽ ഇതിന്റെ പ്രത്യാഘാതം ഇപ്പോൾതന്നെ കാണാം. അതേസമയം, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥരും വ്യവസായസ്ഥാപനങ്ങളും ചൈനയെ ഒരു ഭീഷണിയായി കാണുന്നു. എന്നാൽ, അമേരിക്കയുടെ നിലപാട് മനസിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച്, ചൈന പാക്കിസ്ഥാനു നൽകിയ ഇന്റലിജൻസ് സഹായത്തെ ട്രംപ് പരസ്യമായി വിമർശിക്കാത്ത സാഹചര്യത്തിൽ. ഈയിടത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് ചൈന തത്സമയ ഉപഗ്രഹ ഡാറ്റ നൽകിയത് ഇന്ത്യൻ സൈനിക താവളങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലപാടുകൾ മാറ്റിയേക്കാം
ഇന്ത്യ പരിഭ്രാന്തരാകില്ല, പക്ഷേ, നിലപാടുകൾ മാറ്റിയേക്കാം. കരാറുകളുടെ കെട്ടുപാടുകളില്ലാത്തതിനാൽ, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷികളെക്കാൾ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഈ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ വിദേശനയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ജയ്ശങ്കർ ബെയ്ജിംഗ് സന്ദർശിച്ചത് ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവുമായാണ്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ രണ്ടാംകിടയായി കാണുന്നില്ലെങ്കിലും, ഇപ്പോൾ സ്വയംപര്യാപ്തതയ്ക്കാണ് ഊന്നൽ. ഇത് ഒരുപക്ഷേ, ആദർശങ്ങളേക്കാൾ താത്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലേക്കു നയിച്ചേക്കാം.
ഇന്ത്യൻ വിദേശനയം മോദിയുടെ പുതിയ തന്ത്രപരമായ നിലപാടുകളായ പ്രതിരോധം, ഉറച്ച തീരുമാനമെടുക്കൽ, ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിൽ അടിയുറച്ചതായിരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ ആക്രമണം ഈ പ്രതിബദ്ധതയുടെ ഉറച്ച അടിത്തറ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ വളരെ സൂക്ഷ്മതയോടെതന്നെ മുന്നോട്ടുപോകും. ഈ ബന്ധം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം എന്ന കാര്യം ഇന്ത്യക്ക് നന്നായി അറിയാം.
അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളി
വ്യാപാരത്തിന്റെ കാര്യത്തിൽ പലപ്പോഴും ശത്രുരാജ്യങ്ങളെക്കാൾ കർശനമായ നിലപാടാണ് ട്രംപിന് പങ്കാളികളോടുള്ളത്. ജൂലൈ 30ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. ഇത് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വന്നു. കൂടാതെ, റഷ്യയിൽനിന്ന് ഊർജവും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത് തുടരുന്നതിനാൽ അതിനു മറ്റൊരു ‘പിഴ’ (ഒരുപക്ഷേ 10% അധികം) ചുമത്തുമെന്നും പറഞ്ഞു. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, പ്രതിരോധബന്ധങ്ങളെയും അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും.
ട്രംപിന്റെ ഈ ചാഞ്ചല്യം ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകൾ കൂട്ടുന്നു. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണെന്ന് അമേരിക്ക മുന്‍പും തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1999ലെ കാർഗിൽ യുദ്ധത്തിൽ, അമേരിക്ക ഇന്ത്യക്ക് നിർണായകമായ ജിപിഎസ് ഡാറ്റ നൽകിയിരുന്നില്ല. ഇതു കാരണം ഇന്ത്യക്കു സ്വന്തമായി ജിപിഎസ് സംവിധാനം വികസിപ്പിക്കേണ്ടിവന്നു.
ഇപ്പോൾ, ഇന്ത്യൻ നയരൂപകർത്താക്കൾ ആശയക്കുഴപ്പത്തിലാണ്: ഇന്ത്യ ചൈനയുമായി അകന്ന് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകണോ, അതോ അമേരിക്ക ചൈനയുമായി അടുക്കുമോ എന്ന ഭയത്തിൽ ചൈനയുമായി പ്രായോഗികമായി ഇടപെഴകണോ? ഇത് കൂടുതൽ അടിസ്ഥാനപരമായ ഒരു ചോദ്യമുയർത്തുന്നു: ഒരു വ്യക്തിയുടെ തന്നിഷ്ടങ്ങൾക്ക് വിധേയമാകുന്ന കൂട്ടുകെട്ടിന് എന്ത് മൂല്യമാണുള്ളത്?
NRI
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന്റെ നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു.
അമേരിക്കയെപ്പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ കുറിപ്പിലുണ്ട്. അമേരിക്കയിൽ മൂന്നാം കക്ഷി ഒരിക്കലും വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു.
മസ്ക് തന്റെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. മസ്കിന്റെ പാർട്ടിയിൽ പ്രമുഖരായ മൂന്ന് അമേരിക്കക്കാർ ചേരുമെന്നാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയി’നെ പിന്തുണയ്ക്കുന്ന ലോറ ലൂമറിന്റെ എക്സ് പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക് രംഗത്തുവന്നത്.
‘അമേരിക്ക പാർട്ടി’ എന്നാണ് പാർട്ടിയുടെ പേര്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചിരുന്നു.
National
മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. ബ്രിക്സ് വികസ്വര രാജ്യങ്ങളുടെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനവും അധിക തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഭീഷണിയിൽ ദക്ഷിണാഫ്രിക്കൻ റാൻഡ് 1 ശതമാനവും ചൈനീസ് യുവാൻ 0.2 ശതമാനവും കുറഞ്ഞു.
ട്രംപിന്റെ താരിഫ് നയത്തെത്തുടർന്ന് ലോക വിപണിയിലുണ്ടായ ആശങ്കകൾ എല്ലാ മേഖലകളെയും ബാധിച്ചതായി സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. വ്യാപാരത്തിന്റെ തുടക്കത്തിൽ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എന്നാൽ, നഷ്ടം നികത്തി യുഎസ് ഡോളറിനെതിരേ 85.85 എന്ന നിലയിലേക്ക് പിന്നീട് രൂപ എത്തി. 0.5ശതമാനം ഇടിവാണ് ഇന്നു രേഖപ്പെടുത്തിയത്.
വ്യാപാര കരാറിൽ ഏർപ്പെടാൻ മറ്റു രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നിന്റെ ഭാഗമായി അമേരിക്ക നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതി നു പുറമേ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും ഓഹരി വിപണി ദുർബലമായതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.
ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തിന്റെ നിഴലിൽ വ്യാപാരം നടന്ന ജൂണ്‍ മധ്യത്തിനു ശേഷമുള്ള രൂപ യുടെ ഏറ്റവും മോശം പ്രകടനമാണിത്.
Leader Page
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
ഇറാനും ഇസ്രയേലും
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
അമേരിക്ക
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു.
ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
റഷ്യ
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Business
ന്യൂയോർക്ക്: ചൈനയുമായി യുഎസ് വ്യാപാരക്കരാർ ഒപ്പിട്ടുവെന്നും അടുത്തത് ഇന്ത്യയുമായിട്ടുള്ള ‘വളരെ വലിയ’കരാർ ആയിരിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സ്വപ്നമായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ. ജനീവയിൽ നടന്ന പ്രാഥമിക ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പരസ്പരം ചുമത്തിയ താരിഫുകൾ കുറയ്ക്കാൻ ധാരണയായത് അവിടെവെച്ചാണ്. പിന്നീട് ലണ്ടനിലും ചർച്ചകൾ മുന്നോട്ടു പോയിരുന്നു. “എല്ലാവർക്കും ഒരു കരാറുണ്ടാക്കാനും അതിന്റെ ഭാഗമാകാനും ഇഷ്ടമാണ്. നിങ്ങൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് ഏതാനും മാസം മുന്‍പ് മാധ്യമങ്ങൾ ചോദിച്ചിരുന്നത്. ഇന്നലെ നാം ചൈനയുമായി കരാർ ഒപ്പുവച്ചു. ചില മികച്ച ഡീലുകൾ വരുന്നുണ്ട്. അടുത്തത് ഇന്ത്യയുമായിട്ടുള്ളതാകാം. വളരെ വലുതാണത്’’, അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
യുഎസുമായി കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. “നാം എല്ലാവരുമായും ഡീലുകൾ ഉണ്ടാക്കില്ല. ചിലർക്ക് നാം നന്ദി പറഞ്ഞുകൊണ്ടൊരു കത്തെഴുതും. 25, 35, 45 ശതമാനം നികുതി അവർ നൽകണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി. പക്ഷേ, എന്റെ ജനതയ്ക്ക് അങ്ങനെ ചെയ്യാൻ താത്പര്യമില്ല. അതിൽ അല്പമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ ഞാൻ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ഡീലുകൾ ഉണ്ടാക്കാൻ അവർ അഗ്രഹിക്കുന്നു’’ ട്രംപ് പറഞ്ഞു. യുഎസ്-ചൈന കരാറിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ലെങ്കിലും, റെയർ എർത്ത് മൂലകങ്ങളുമായി ബന്ധപ്പെട്ടതാണിതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിർണായക ധാതുക്കളുടെയും കാന്തങ്ങളുടെയും മേൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന കാലതാമസം യുഎസ് വ്യവസായങ്ങളെ (വാഹനം, പ്രതിരോധം, സാങ്കേതിക വിദ്യ) ബാധിക്കുന്നത് ഒഴിവാക്കാനും ധാരണയായെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവർ റെയർ എർത്ത് മൂലകങ്ങൾ നമുക്ക് കൈമാറുന്പോൾ അവർക്കുമേൽ നമ്മൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കുമെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക് പറഞ്ഞു. ഇന്ത്യയുമായി വരാനിരിക്കുന്ന കരാറിനെക്കുറിച്ചും ഈ മാസത്തിന്റെ തുടക്കത്തിൽ ലുത്നിക് സംസാരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തിലാണെന്ന പറഞ്ഞ അദ്ദേഹം, കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിലായിരിക്കുമെന്ന സൂചനയും നൽകിയിരുന്നു.
ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം
വാഷിംഗ്ടൺ ഡിസി: കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി യുഎസിലെത്തിയ ദിവസംതന്നെയാണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രംപിന്റെ പ്രഖ്യാപനവും. ഇടക്കാല വ്യാപാരക്കരാറിനായുള്ള ചർച്ചകളിലാണ് ഇന്ത്യയും യുഎസും. ജൂലൈ ഒൻപതിന് മുൻപ് അന്തിമ ഉടന്പടിയുണ്ടാക്കാനാണ് നീക്കം. യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകാൻ ഇന്ത്യ മടിക്കുന്നത് കാർഷിക, ഡെയറി മേഖലകളിലാണ്. വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, ആപ്പിളുകൾ, ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ എന്നിവയ്ക്കാണ് യുഎസ് ഡ്യൂട്ടി ഇളവുകൾ ആവശ്യപ്പെടുന്നത്. കായികാധ്വാനം വളരെയേറെ ആവശ്യമുള്ള ടെക്സ്റ്റൈൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം, ചെമ്മീൻ എന്നിവയ്ക്ക് ഇളവ് ലഭിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഒക്ടോബറോടുകൂടി ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള ചർച്ചകൾ അവസാനിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. 2030 ആകുന്നതോടെ ഉഭയകക്ഷിവ്യാപാരം നിലവിലെ 191 ബില്യണിൽനിന്ന് 500 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനുള്ള പദ്ധതിയാണിത്.
International
റ്റി.സി. മാത്യു
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും. തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാേ ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. ഇറാനെ ആക്രമിക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂ എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞത് ദിവസങ്ങൾക്കു മുന്‍പാണ്. ഇറാനെ നയതന്ത്രപാതയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ യൂറോപ്യൻ ശക്തികളും ആരംഭിച്ചിരുന്നു. ഇറാനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യാസംഘർഷം കൂടുതൽ രൂക്ഷമാകുമെന്നുറപ്പായി.
ലക്ഷ്യം ആണവകേന്ദ്രങ്ങൾ
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങളിലാണ് അമേരിക്ക ബോംബിട്ടത്. ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കുന്ന മൂന്നു പ്ലാന്റുകൾക്കും ഇറാന്റെ ആണവപദ്ധതിയിൽ സുപ്രധാന പങ്കുണ്ട്. മൂന്നു സ്ഥലങ്ങളിലും ഇസ്രയേൽ മുന്‍പ് ആക്രമണം നടത്തിയിരുന്നു. നതാൻസ്, ഇസ്ഫഹാൻ പ്ലാന്റുകളിൽ ഗുരുതരമായ നാശനഷ്ടമുണ്ടായി. എന്നാൽ മലനിരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഫോർഡോ പ്ലാന്റ് നശിപ്പിക്കാനുള്ള ശേഷി ഇസ്രയേലിനില്ലായിരുന്നു. അതിനാലാണ് അമേരിക്കയുടെ സഹായം തേടിയത്.
ഇറാനെ അറിയിച്ചശേഷം ആക്രമണം
വാഷിംഗ്ടൺ ഡിസി: ആണവ കേന്ദ്രങ്ങളിലെ ആക്രമണം മൂലം പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനു സന്ദേശം നല്കിയ ശേഷമായിരുന്നു അമേരിക്കൻ ആക്രമണം.
പരിമിതമായ തോതിലേ ആക്രമണം ഉണ്ടാകൂ എന്നും ഇറേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഉദ്ദേശ്യമില്ലെന്നും അമേരിക്ക മുൻകൂട്ടി അറിയിച്ചു.
ആക്രമണശേഷം യുഎസ് പ്രസിഡന്റ് നല്കിയ സന്ദേശത്തിലും ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു.
ഇറാന് ഇപ്പോഴും സമാധാനത്തിന്റെ പാതയിലേക്കു മടങ്ങിവരാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്കി.
“ഇതിങ്ങനെ തുടരാനാവില്ല. ഒന്നല്ലെങ്കിൽ സമാധാനം ഉണ്ടാകണം. അല്ലെങ്കിൽ കഴിഞ്ഞ എട്ടു ദിവസം നേരിട്ടതിനേക്കാളും വലിയ ദുരന്തമാണ് ഇറാനെ കാത്തിരിക്കുന്നത്. വേഗത്തിൽ സമാധാനപോംവഴി ഉണ്ടായില്ലെങ്കിൽ ഇറാനിലെ മറ്റു ലക്ഷ്യങ്ങൾ ആക്രമിക്കേണ്ടിവരും”- ട്രംപ് പറഞ്ഞു.
ഇസ്രയേലിൽ മുൻകരുതൽ
അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രയേൽ മുൻകരുതലുകളെടുത്തിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഇസ്രയേലിൽ നിരോധിച്ചു. സ്കൂളുകൾക്ക് അവധി നല്കി. അത്യാവശ്യ സേവന വിഭാഗങ്ങൾക്കു മാത്രമാണ് പ്രവർത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈജ്പിലേക്കു ജോർദാനിലേക്കുമുള്ള റോഡുകൾ അടച്ചിട്ടില്ല.
ഇന്നലത്തെ പ്രധാന സംഭവങ്ങൾ
ഇന്ത്യൻ സമയം ഞായർ രാവിലെ 5.20: ഇറാനിലെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
6.26: മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു.
7.13: പ്രസിഡന്റ് ട്രംപും അമേരിക്കയും അങ്ങേയറ്റം ശക്തിയോടെ നടപടികളെടുത്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
7.24: അമേരിക്കൻ ആക്രമണം അപകടകരമായ നീക്കമെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസ്.
7.30: ഇറാൻ സമാധാനത്തിനു തയാറായില്ലെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ്.
10.01: ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ അറിയിപ്പ്.
10.30: അമേരിക്കൻ ആക്രമണങ്ങൾ മൂലം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അണുവികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
11.17: ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രേലി സേനയുടെ അറിയിപ്പ്.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക്കിസ്ഥാൻ ആർമി ചീഫ് ജനറൽ സയ്യിദ് അസിം മുനീറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
യുഎസ് ആർമിയുടെ 250-ാം വാർഷികാഘോഷത്തിന് മുനീറിനെ ക്ഷണിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് (വാഷിംഗ്ടൺ സമയം) വൈറ്റ്ഹൗസിലെ കാബിനറ്റ് റൂമിൽ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരുമായും സയ്യിദ് അസിം മുനീർ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Leader Page
മരണക്കളിയാണു മുന്നിൽ. ആഗോള മുന്നറിയിപ്പ്. ഇസ്രേലി ആക്രമണത്തിൽ ചുരുങ്ങിയത് ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ പറയുന്നത്. ടെഹ്റാന്റെ ഹൃദയവേദന മനസിലാക്കാവുന്നതേയുള്ളൂ. ആക്രമണത്തിനു പിന്നിലെ അമേരിക്കൻ കൈക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും സൂചനകളുണ്ടെന്നാണ് ടെഹ്റാൻ ടൈംസിന്റെ വിലയിരുത്തൽ. ആക്രമണത്തിന് 24 മണിക്കൂർ മുന്‍പ് ഇറാനു സമീപം അമേരിക്കയുടെ എണ്ണടാങ്കറുകൾ ഇന്ധനവിതരണത്തിൽ പ്രവർത്തനനിരതമായിരുന്നു എന്നതൊരു സൂചന. കൂടാതെ, സഹകരണം ചൂണ്ടിക്കാണിച്ച് അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ട്.
ആരോപണം കേട്ടപാടെ കൈകഴുകാനായിരുന്നു അമേരിക്കൻ ശ്രമം. “ഇന്നു രാത്രി ഇസ്രയേൽ ഇറാനെതിരേ ഏകപക്ഷീയ നടപടിയെടുത്തു. ഞങ്ങൾക്കിതിൽ പങ്കില്ല. മേഖലയിലെ അമേരിക്കൻ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ പ്രഥമ ദൗത്യം. സ്വയരക്ഷയ്ക്ക് ഈ ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രയേൽ ഞങ്ങളോടു പറഞ്ഞത്’’-ഇതായിരുന്നു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റുബിയോയുടെ ആദ്യപ്രതികരണം.
‘കടുത്ത ശിക്ഷ’
ഇറാനെ ആക്രമിച്ച് നിരവധി ഉന്നത സേനാമേധാവികളെയും ആറ് ആണവ ശാസ്ത്രജ്ഞരെയും വധിച്ച കുറ്റത്തിന് ഇസ്രയേൽ ‘കടുത്ത ശിക്ഷ’ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമനയ് മുന്നറിയിപ്പു നല്‍കിയത്. വർധിച്ചുവരുന്ന സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. വിശേഷിച്ചും അതുരുത്തിരിയുന്ന സമയം നോക്കുമ്പോൾ. “ഞങ്ങൾ ജാഗരൂകരായി’ എന്ന ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗിന്റെ വാക്കുകളിൽ എല്ലാം വ്യക്തം.
“ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഏറെ ആശങ്കാകുലരാണ്”. ഇന്ത്യയും പ്രസ്താവനയിൽ പറഞ്ഞു. “ആണവകേന്ദ്രങ്ങളിലെ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളടക്കം വിലയിരുത്തി സാഹചര്യങ്ങൾ ഞങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. കാര്യങ്ങൾ വഷളാക്കുന്ന നീക്കങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകൾക്കും നയതന്ത്രത്തിനും നിലവിലുള്ള വഴികൾ സംഘർഷം ഒഴിവാക്കാനും പ്രശ്നപരിഹാരത്തിനും ഉപയോഗിക്കണം. ഇന്ത്യക്ക് ഇരുരാജ്യങ്ങളുമായും ഏറെ അടുപ്പവും സൗഹൃദവുമുണ്ട്. സംഘർഷമൊഴിവാക്കാൻ എല്ലാ പിന്തുണയ്ക്കും ഇന്ത്യ തയാറാണ്”- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അടിയന്തരാവസ്ഥ
ഇറാന്റെ ആണവപദ്ധതി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ സംഘർഷമാണ് ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ ആക്രമണത്തിലേക്കു നയിച്ചത്. തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവകേന്ദ്രങ്ങളെയും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും വിവിധ സൈനിക ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. “ഇസ്രയേലിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണിത്. ഭീഷണി അവസാനിപ്പിക്കുംവരെ ആക്രമണം തുടരും’’- വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ ഇറാന്റെ റവലൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ പറയുന്നുണ്ട്.
ഈ ആക്രമണത്തെ വിലയിരുത്താൻ ഒന്നിലേറെ വഴികളുണ്ട്. ആഗോള സംഘർഷം കൂട്ടിയതിന് എല്ലാവരും ഇസ്രയേലിനെ കുറ്റപ്പെടുത്തുമ്പോൾ, നീക്കത്തിനു പിന്നിൽ അമേരിക്കയുടെ അനുഗ്രഹമുണ്ടെന്നു പലരും വിശ്വസിക്കുന്നു. “നിലവിലെ സാഹചര്യം ഉയർത്തിക്കാട്ടുന്നതു സങ്കീർണമായ അധികാരബലതന്ത്രമാണ്. രാജ്യങ്ങൾ ഒരുമിച്ചോ, അല്ലാതെയോ സ്വന്തം ലക്ഷ്യം നേടാൻ ശ്രമിക്കുകയാകാം-’’ മൂന്നു കരസേനാ കമാൻഡുകളെ നയിച്ച ലഫ്. ജനറൽ അഭയ് കൃഷ്ണ (റിട്ട.) പറയുന്നു.
പുതിയ, പോലീസുകാരൻ കളിയാണിത്. മാറുന്ന സാഹചര്യത്തിൽ തങ്ങളുടെ അധികാരം പരിമിതപ്പെടുന്നത് അമേരിക്ക തിരിച്ചറിയുന്നുണ്ട്. പ്രധാന രാജ്യങ്ങളുടെ കാഴ്ചപ്പാടുമായി യോജിച്ചു നീങ്ങിയില്ലെങ്കിൽ അവരോടൊപ്പം താത്പര്യമില്ലാതെ തുഴയേണ്ടിവരും. പക്ഷേ, സ്വന്തം പോലീസുകാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ തടസമില്ല. ഈ വീക്ഷണമാണ് അമേരിക്ക- ഇസ്രയേൽ സഹകരണം സാധ്യമാക്കുന്നത്. തീർച്ചയായും ഇത് ഇസ്രയേൽ നടപടിക്കുള്ള അമേരിക്കയുടെ പരോക്ഷ പിന്തുണ തന്നെയാണ് അർഥമാക്കുന്നത്.
ആഗോള ആശങ്ക വ്യക്തം
ഗൾഫ് മേഖലയിലെ പ്രധാന രാജ്യമാണ് ഇറാൻ. സംഘർഷം സന്പൂർണമോ ഭാഗികമോ ആയ യുദ്ധത്തിലേക്കു നീങ്ങിയാൽ മറ്റു രാജ്യങ്ങളിലെ ജീവിതം മാറും. ഇന്ത്യയുടെ പ്രധാന ആശങ്ക പ്രവാസികളുടെ സുരക്ഷയാണ്. “രണ്ടു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും കരുതലോടെയിരിക്കാനും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്”- വിദേശകാര്യ മന്ത്രാലയം പറയുന്നു.
വൈറ്റ് ഹൗസ് സൈനികനടപടിയിൽനിന്ന് പരസ്യമായി അകലം പാലിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ പോരാട്ടത്തിൽനിന്ന് തത്കാലം വിട്ടുനിൽക്കാൻ അവർ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകാനാണ് ട്രംപിന്റെ ശ്രമമെന്നും ബിബിസി കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞവർഷം ഈ മേഖലയിൽ ഇസ്രയേൽ സംഘർഷമുണ്ടാക്കിയപ്പോഴും ഇതുപോലൊരു ബലതന്ത്രമുണ്ടായിരുന്നു. ഇപ്രാവശ്യം ആക്രമണത്തിനു മണിക്കൂറുകൾക്കു മുന്‍പ് അമേരിക്ക പറഞ്ഞത് ഇസ്രേലി നടപടിയുണ്ടായാൽ പിന്തുണയ്ക്കില്ല എന്നാണ്.
പക്ഷേ, അമേരിക്ക ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തെന്നാണ് ഇറാൻ ആരോപിക്കുന്നത്. അതുകൊണ്ട് കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന ഭയം കൂടുതലാണ്. ഇസ്രേലി തീരുമാനത്തോട് സുരക്ഷിതമായ അകലം പാലിച്ചാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ നില. അതേസമയം, ഇസ്രയേൽ മറിച്ചുള്ള കഥകൾ പറയുന്നുമുണ്ട്. എന്തായാലും റൂബിയോയുടെ പ്രസ്താവനയിൽ മുന്നറിയിപ്പിന്റെ സ്വരഭേദമുണ്ട്. “ഞാൻ വ്യക്തമാക്കാനാഗ്രഹിക്കുന്നു: ഇറാൻ അമേരിക്കൻ താത്പര്യങ്ങളെയോ വ്യക്തികളെയോ ഉന്നംവയ്ക്കാൻ പാടില്ല”. ഇറാൻ തിരിച്ചടിക്കുന്പോൾ ചില അമേരിക്കൻ കേന്ദ്രങ്ങളെയും സൈനികരെയും ആക്രമിക്കാനുള്ള സാധ്യത അമേരിക്കയ്ക്ക് ബോധ്യമുണ്ട്.
ആഗോള ആണവനിരീക്ഷണ ഏജൻസി പാശ്ചാത്യ നേതൃത്വത്തിൽ ഇറാനെതിരേ മറ്റൊരു വിമർശനപ്രമേയം പാസാക്കിയതോടെ, ഇസ്രായേൽ ആക്രമണം അഴിച്ചുവിടുമെന്ന ആശങ്ക ഉയർന്നതാണ്. എന്നിട്ടും, ഇറാൻ അധികൃതർ ധിക്കാരം തുടർന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ ആറാംവട്ട ചർച്ച ഉദ്ദേശിച്ചിരുന്നു. അതേസമയം, ഇറാനെ ആക്രമിക്കാൻ അമേരിക്കയുടെ സൈനിക പിന്തുണ വേണ്ടെന്ന സൂചനയാണ് ഇസ്രയേൽ നല്‍കിയത്.
‘ഏറ്റവും ക്രൂരമായ ഭീകര ഭരണകൂടം’
ഇസ്രയേലിനെ “ഏറ്റവും ക്രൂരമായ ഭീകര ഭരണകൂട”മായി വിശേഷിപ്പിച്ച് ഇറേനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിട്ടുണ്ട്. അവർ എല്ലാ അപകടരേഖകളും ലംഘിച്ചെന്നും ഇറാന്റെമേലുള്ള കടന്നാക്രമണത്തിന് ശിക്ഷിക്കപ്പെടാതെ പോകാൻ രാജ്യാന്തര സമൂഹം അനുവദിക്കരുതെന്നുമാണ് കുത്തിലുള്ളത്. ഈ തുറന്ന ആക്രമണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേരണമെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
ട്രംപ് എങ്ങനെ വീണ്ടും പരാജയപ്പെട്ടു?
ട്രംപ് ഭരണകൂടം വ്യക്തമായ ചുവപ്പുകൊടി കാണിച്ചിരുന്നെങ്കിൽ നെതന്യാഹു ആക്രമണത്തിന് മുതിരുമായിരുന്നില്ല എന്നാണ് അമേരിക്കൻ നിലപാടിനെക്കുറിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. “ഇപ്പോൾ അമേരിക്കൻ നിലപാടിൽ ചില സംശയങ്ങളുണ്ട്...രണ്ടു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിൽ ചില വ്യത്യാസങ്ങളും”- റഫീക് ഹരിരി സെന്റർ ആൻഡ് മിഡിൽ ഈസ്റ്റ് പ്രോഗ്രാംസ് സീനിയർ ഡയറക്ടർ വില്യം വെഷ്ലർ പറയുന്നു.
കാര്യങ്ങൾ വഷളായതിന് അമേരിക്കയെ ആണ് കുറ്റപ്പെടുത്തേണ്ടത് എന്നാണ് ആഗോളതലത്തിൽ വിദഗ്ധരുടെ അഭിപ്രായം. ഒന്നാമതായി, ആക്രമണമെന്ന സാഹസികതയ്ക്ക് അവർ ഇസ്രയേലിനെ പ്രേരിപ്പിച്ചിരിക്കാം. രണ്ടാമതായി, അങ്ങനെ ചെയ്തില്ലെങ്കിൽ, ട്രംപിന് ഇനി നെതന്യാഹുവിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇതു തെളിയിക്കുന്നു.
മൂന്നാമതും പ്രധാനപ്പെട്ടതുമായ കാര്യം. ഒന്നാം ട്രംപ് ഭരണകൂടത്തിനു കീഴിലുണ്ടായിരുന്ന ഇറേനിയൻ ആണവകരാർ ട്രംപ് ഉപേക്ഷിച്ചതിനെത്തുടർന്ന് മേഖലയിൽനിന്ന് പിൻവാങ്ങാനുള്ള അമേരിക്കൻ തീരുമാനം അവിടെ സംഘർഷത്തിനുള്ള സാധ്യത വർധിപ്പിച്ചു. ‘ഇറാനുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ചർച്ചകൾ അട്ടിമറിക്കാൻ വ്യക്തമായും ഉദ്ദേശിച്ചുള്ളതാണ് ഇസ്രയേലിന്റെ ആക്രമണം”-സെനറ്റർ ക്രിസ് മർഫി ഗാർഡിയൻ പത്രത്തോടു പറഞ്ഞു. “ഇത് ട്രംപും നെതന്യാഹുവും സ്വയം സൃഷ്ടിച്ച ദുരന്തമാണ്. ഇപ്പോൾ ഈ മേഖല പുതിയ, മാരകമായ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയിലുമാണ്” -അദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
(ലേഖകൻ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ്.)war