TRAVEL
ജില്ല: ആലപ്പുഴ
കാഴ്ച: കയർ നിർമാണം, കരകൗശല വസ്തുക്കൾ
കയർ ഇത്ര കാണാനുണ്ടോ എന്നു സംശയിക്കാം, അന്താരാഷ്ട്ര കയർ മ്യൂസിയം എന്നു കേൾക്കുന്പോൾ. എന്നാൽ കാര്യം അത്ര നിസാരമല്ല എന്നു വ്യക്തമാകും കലവൂരിലെ ഈ മ്യൂസിയം കണ്ടാൽ. ലോകത്തെ ആദ്യത്തേതും നിലവിലുള്ളതുമായ ഏക കയർ മ്യൂസിയം ഇതാണ്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാന്പത്തിക മേഖലകളുമായി ഇഴചേർന്നു കിടക്കുന്നതാണ് കയർ വ്യവസായം. കയർ ബോർഡ് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി വർഷമായ 2014ൽ ആണ് മ്യൂസിയം സ്ഥാപിച്ചത്.
കയർ മേഖലയുടെ ചരിത്രപരമായ വികാസപരിണാമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഇവിടെ അടുത്തറിയാം. ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണാനും അവസരമുണ്ട്.
TRAVEL
ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി.
ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്.
2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു.
വാഗമൺ കാണാൻ
വാഗമണ്‍ പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.
മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ് വാഗമണ്‍ തുറന്നിടുന്നത്. ഗ്ലാസ് ബ്രിഡ്ജ് വലിയ ആകർഷണമാണ്. പാറക്കൂട്ടങ്ങളിൽ റോക്ക് ക്ലൈംബിംഗിനും ട്രക്കിംഗിനും മലകയറ്റത്തിനും പാരാഗ്ലൈഡിംഗിനും ഇവിടെ അവസരമുണ്ട്.
ബോട്ടാണിക്കൽ ഗാർഡൻ
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ് സഞ്ചാരികളെ ഏറെ ആകർഷിച്ച മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. 3,15,317 ടൂറിസ്റ്റുകൾ ഈ വർഷം ഇവിടെയെത്തി.
രാമക്കൽമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ശ്രീനാരായണപുരം വെള്ളച്ചാട്ടം, ആമപ്പാറ, ഇടുക്കി ഹിൽവ്യൂ പാർക്ക്, മാട്ടുപ്പെട്ടി, അരുവിക്കുഴി എന്നിവിടങ്ങളിലും സന്ദർശകരുടെ പ്രവാഹമായിരുന്നു.
സഞ്ചാരികളുടെ വരവ്
രാമക്കൽമേട് - 1,43,480
പാഞ്ചാലിമേട് - 1,09,219
ശ്രീനാരായണപുരം - 85,375
ആമപ്പാറ - 71,264
ഇടുക്കി ഹിൽവ്യൂ പാർക്ക് - 67,370
മാട്ടുപ്പെട്ടി - 66,159
അരുവിക്കുഴി - 15,707
TRAVEL
ഗുജറാത്തിലെ മൊഹ്സാനയില്നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ അകലെ മൊഠേരയിലേക്കുള്ള യാത്രയില്‍ രക്തം പോലും ഉറഞ്ഞു പോകുന്ന തണുപ്പായിരുന്നു.
കടുക് പൂത്ത് നില്ക്കുന്ന മഞ്ഞപ്പാടങ്ങള്‍ കടന്ന് പുഷ്പാവതി നദിയുടെ പശ്ചാത്തലത്തില്‍ പേരറിയാത്ത വ്യക്ഷങ്ങളില്‍ പക്ഷികളുടെ കളകൂജനം കേട്ട് ചരിത്രമുറങ്ങുന്ന മൊഠേര സൂര്യക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ സമയം രാവിലെ ഏഴു മണി.
അരിച്ചിറങ്ങുന്ന തണുപ്പ് വകവയ്ക്കാതെ മുന്നോട്ട് നടന്നു നീങ്ങുന്ന ഒരുപറ്റം സ്കൂള്‍ കുട്ടികള്‍ക്കൊപ്പം ടെറാരൂപത്തിലുള്ള പൂന്തോട്ടത്താല്‍ ചുറ്റപ്പെട്ട, മൊഠേര സൂര്യക്ഷേത്രത്തിലേക്ക് നടന്നു.
അടുത്തേക്ക് എത്തുംതോറും ആ ശില്പചാതുര്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അനേകം സൂക്ഷ്മമായ കൊത്തുപണികള്‍, ത്രികോണാകൃതിയില്‍ കൊത്തിയെടുത്ത കല്‍പ്പടവുകള്‍, പച്ച നിറമുള്ള വെള്ളം തുളുമ്പുന്ന ക്ഷേത്രക്കുളം... കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഒരു നേര്രേഖയിലെന്നവിധം സ്ഥിതിചെയ്യുന്ന മൂന്ന് ഭാഗങ്ങളാണ് മൊഠേര സൂര്യക്ഷേത്രത്തിനുള്ളത്.
കുണ്ഡം അഥവാ കുളം, സഭാമണ്ഡപം, ഗുഡമണ്ഡപം. ആരാധനാമൂര്‍ത്തിയായ സൂര്യദേവെന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിലാണ് ഗുഡമണ്ഡപം. ശ്രീകോവിലിന് അഭിമുഖമായുള്ള മണ്ഡപം -സഭാമണ്ഡപം.
അവര്ണനീയം ഈ ശില്പചാതുര്യം
സൂര്യക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ ആദ്യം കാണുന്നത് സൂര്യകുണ്ഡ് എന്നറിയപ്പെടുന്ന മനോഹരമായ സമചതുരത്തില്‍ നിരവധി കല്പ്പടവുകളുമായി നിര്‍മിച്ച ക്ഷേത്രക്കുളമാണ്.
വിവിധ ദേവന്മാര്ക്കും അര്ധദേവന്മാര്ക്കും വേണ്ടിയുള്ള 108 ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടിക്കെട്ടിലും ഗോപുരങ്ങളുണ്ട്. കുണ്ഡത്തിന്റെ മൂന്ന് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ആരാധനാലയങ്ങള്‍ ഗണപതിക്കും വിഷ്ണുവിനും സമര്‍പ്പിച്ചിരിക്കുന്നു.
"താണ്ഡവം' നൃത്തം ചെയ്യുന്ന ശിവന്റെ ഒരു ചിത്രവും ഇവിടെ കാണാം. പല കാലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ശ്രീകോവിലില്‍ പലതും ശിഥിലമാക്കപ്പെട്ടു. അവശേഷിക്കുന്നവയില്‍ ഇപ്പോഴും ശൈവ, വിഷ്ണു പ്രതിഷ്ഠകളുണ്ട്.
പ്രധാനക്ഷേത്രത്തിനു തൊട്ടു മുന്‍പിലായി അഷ്ടകോണാകൃതിയില്‍ നിര്‍മിച്ച സഭാമണ്ഡപം. അവിടെ പല ഉയരങ്ങളിലുള്ള കല്‍ത്തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 52 ആഴ്ചകളെ കുറിക്കുന്ന 52 തൂണുകളാണിവിടെ ഉള്ളതെന്നാണ് കരുതുന്നത്.
രാജഭരണകാലത്ത് സഭാമണ്ഡപം നൃത്തവേദിയായി ഉപയോഗിച്ചിരുന്നു. ചുമരുകളിലെ നൃത്തം ചെയ്യുന്ന അപ്സരസുകളുടെ മനോഹര ചിത്രങ്ങള്‍ കാണാനാകും.
ചരിത്രമുറങ്ങുന്ന കല്‍മണ്ഡപം
ഒന്നിലധികം ആക്രമണങ്ങളുടെയും ചെറുത്തു നില്‍പ്പിന്റെയും കഥകള്‍ മൊഠേര ക്ഷേത്രത്തിലെ കല്ച്ചുവരുകള്ക്ക് പറയാനുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ ആക്രമണത്തില്‍ പാതി തകര്‍ന്ന കൊത്തുപണികള്‍ ഇപ്പോഴും ചരിത്ര രേഖയെന്ന പോലെ ക്ഷേത്രച്ചുമരുകളില്‍ തെളിഞ്ഞു നില്ക്കുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ സോളങ്കി രാജാവായ ഭീമദേവന് ഒന്നാമനാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഭീമദേവന് ശിവഭക്തനായിരുന്നുവെങ്കിലും സോളങ്കി രാജവംശം സൂര്യ ഭക്തരായിരുന്നു.
1024- 1025 കാലഘട്ടത്തില്‍ മഹ്മൂദ് ഗസ്നി സോളങ്കി രാജവംശത്തെ ആക്രമിച്ചു. പക്ഷേ കാര്യമായ വിജയം നേടാന്‍ ഗസ്നിക്ക് സാധിച്ചില്ല. ഒരു വര്‍ഷത്തിനു ശേഷം സോളങ്കി രാജവംശം വീണ്ടും ഇവിടെ അധികാരം പിടിച്ചെടുത്തു.
അന്നത്തെ വിജയകരമായ പ്രതിരോധത്തിന്റെ സ്മരണയ്ക്കായാണ് സൂര്യഭഗവാന്റെ സ്വര്‍ണവിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രഗ്രന്ഥങ്ങളിലുള്ളത്.
പക്ഷേ ഏറെക്കാലം കഴിയും മുന്‍പേ വീണ്ടും ക്ഷേത്രം ആക്രമണത്തിന് ഇരയായി. ക്ഷേത്രത്തിലെ വിഗ്രഹം മാത്രമല്ല അതിനു താഴെ വില മതിക്കാനാകാത്തത്ര സ്വര്ണനാണങ്ങളും രത്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന അഭ്യൂഹമാണ് അലാവുദ്ധീന്‍ ഖില്‍ജിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
1300 കളില്‍ ഖില്‍ജിയുടെ ആക്രമണത്തോടെ ക്ഷേത്രത്തിലെ വിഗ്രഹം അപ്രത്യക്ഷമായി. ഖില്‍ജിയുടെ പടയാളികള്‍ വിഗ്രഹം കവര്‍ച്ച ചെയ്തതാണോ അതോ ക്ഷേത്ര പൂജാരികളും വിശ്വാസികളും ചേര്‍ന്ന് വിഗ്രഹം അതീവ രഹസ്യമായി ഒളിപ്പിച്ചതാണോ എന്നതില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
എന്തു തന്നെയായാലും വിഗ്രഹം പിന്നീട് തിരിച്ചു കിട്ടിയില്ല. അതോടെ പൂജയും മുടങ്ങി. പിന്നീട് 1802ല്‍ ബ്രിട്ടീഷുകാരാണ് ക്ഷേത്രത്തെ വീണ്ടും കണ്ടെത്തിയത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.
ഈ ക്ഷേത്രത്തില്‍ വിഗ്രഹമില്ല, പൂജയുമില്ല
കല്ലില്‍ കൊത്തിയെടുത്ത കമഴ്ത്തി വച്ച താമരപ്പൂവിനു മുകളില്‍ സൂര്യമന്ദിരം. നഗ്നനാരികളും ആനകളും ദേവതകളും നര്‍ത്തകിയും താമരയും മഹാഭാരതത്തിലെയും രാമായണത്തിലെയും അസംഖ്യം കഥകളും... ഓരോ മതിലിലും തൂണുകളിലും അസംഖ്യം കൊത്തുപണികള്‍.
ഏഴു കുതിരകളെ പൂട്ടിയ പന്ത്രണ്ട് ചത്രങ്ങളുള്ള സൂര്യരഥത്തെയാണ് ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് കടന്നെങ്കിലും പൂജാ വസ്തുക്കളുടെ ഗന്ധമോ, മന്ത്രധ്വനികളോ മണിയൊച്ചകളോ ഇല്ല.
കാലങ്ങള്‍ക്കു മുന്‍പേ തന്നെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായിരുന്ന സൂര്യവിഗ്രഹം നഷ്ടപ്പെട്ടു. അതു കൊണ്ട് തന്നെ ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധനയില്ല.
TRAVEL
ഭീമാകാരമായ കാട്ടുമരങ്ങളുടെ വേരുകള്‍ക്കിടയില്‍ ഗുഹകള്‍. ഇവിടെ പല ഭാഗത്തുനിന്നും പുറത്തെക്കൊഴുകുന്ന കണ്ണീര്‍ത്തുള്ളി പോലെ തെളിഞ്ഞ ജലം. ഇതു വന്നുചേരുന്ന കുളത്തിലാകട്ടെ വെള്ളം നിറഞ്ഞുതുളുമ്പി മറുഭാഗത്തുകൂടി പുറത്തേക്കൊഴുകുന്നു.
പച്ചപരവതാനി പോലുള്ള ഈ കുളത്തിലിറങ്ങി കുളിക്കുമ്പോഴുള്ള അനുഭൂതി, മറ്റെവിടെനിന്നും ലഭിക്കാന്‍ വഴിയില്ല. അതെ, പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്തുള്ള കൊച്ചരീക്കല്‍ ഗുഹ ഒളിഞ്ഞിരിക്കുന്ന രത്ന സ്ഫടികങ്ങളായേ തോന്നു.
വെള്ളം ഒഴുകിപ്പോകുന്നത് ചിറ കെട്ടി സംരക്ഷിച്ചിരിക്കുന്നതാണ് കുളമായി മാറിയിരിക്കുന്നത്. കൊടും കാടിലെത്തിയ പ്രതീതി തോന്നിപ്പിക്കുന്ന ഈ നയന മനോഹക്കാഴ്ച കാണാനെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
നിഗൂഢ സൗന്ദര്യം
പണ്ട് ഏറെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് . പകല്‍ സമയത്തുപോലും ഇവിടേക്ക് ഒറ്റയ്ക്കു വരാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ഇന്ന് സ്ഥിതിയാകെ മാറി. ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്.
ഗുഹകളില്‍ കയറിയിറങ്ങാനും വള്ളികളില്‍ തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി കുളിക്കാനുമൊക്കെ നിരവധിയാളുകളാണ് ദൂര സ്ഥലങ്ങളില്‍നിന്നു പോലും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഒരു തവണ ഈ നിഗൂഢസൗന്ദര്യം ആസ്വദിച്ചവര്‍ വീണ്ടുമെത്തുന്നത് ഉറപ്പാണ്.
കൊച്ചരീക്കല്‍ ഗുഹകള്‍
പിറവത്തു നിന്നും 12 കിലോമീറ്റര്‍ അകലെ പിറമാടത്താണ് കൊച്ചരീക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പാമ്പാക്കുട പഞ്ചായത്തിന്റെ അധീനതയില്‍ അരീക്കല്‍ വെള്ളച്ചാട്ടം കൂടാതെയുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചരീക്കല്‍ പ്രദേശം.
നിഗൂഢത നിറഞ്ഞ ഈ പ്രദേശം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. വലിയൊരു കൊടുംകാട്ടിലെത്തിയതു പോലുള്ള പ്രതീതിയാണ് ഇവിടം ജനിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി വളര്‍ന്നു നില്ക്കുന്ന വന്‍ വ്യക്ഷങ്ങള്‍. വൃക്ഷങ്ങളുടെ വേരുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നതു പോലുള്ള വലിയ പാറക്കൂട്ടങ്ങള്‍. ഇതിനിടെയില്‍ വലിയ ഗുഹകള്‍.
ഗുഹകള്‍ അവസാനിക്കുന്നത് ഒന്ന് കൊടങ്ങല്ലൂരും, മറ്റൊന്ന് മൂന്നാറിനടുത്ത് മറയുരുമാണന്നാണ് പറയുന്നത്. പുറത്തു നിന്നു നോക്കിയാല്‍ ഗുഹയ്ക്കുള്ളില്‍ 150 അടി വരെ നേരെ കാണാനാവും. ഉള്ളില്‍ പ്രവേശിച്ച് കുറച്ചു നടന്നു കഴിഞ്ഞാല്‍ 20 ആളുകള്‍ക്കുവരെ താമസിക്കാവുന്ന രീതിയില്‍ മുറികള്‍ തിരിച്ച് നിര്‍മിച്ചിട്ടുമുണ്ട്.
തിരുവിതാംകൂര്‍ രാജ്യം രൂപീകരിക്കുന്നതിന് മുമ്പ് വടക്കുംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പ്രദേശമെന്ന് പറയുന്നു. ആക്കാലത്ത് നാടുവാഴി തമ്പുരാക്കന്മാര് ഒളിവില്‍ കഴിഞ്ഞിരുന്നതും യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്നതും ഈ ഗുഹകളിലാണന്ന് പറയപ്പെടുന്നു.
ഒരിക്കലും വറ്റാത്ത കൊച്ചരീക്കല്‍
ഒരിക്കലും വറ്റാത്ത നീരുറവയാണ് കൊച്ചരീക്കലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഉത്ഭവിക്കുന്നത്. ഇത് കുടിവെള്ളമായി സമീപ പ്രദേശങ്ങളിലെ ഇരുനൂറോ ളം കുടുംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ഉറവ വെള്ളം കുടിക്കുന്നതിന് സൗകര്യമുണ്ട്. പലരും ഇത് കുപ്പികളില്‍ ധാരാളമായി ശേഖരിച്ചുകൊണ്ടുപോകുന്നുമുണ്ട്.
വര്‍ഷം മുഴുവനും വെള്ളം ഒഴുകി പോകുന്നതിനെത്തുടര്‍ന്നാണ് ചിറ കെട്ടി സംരക്ഷിച്ചത്. ചിറയാകട്ടെ കുളം പോലെ കിടക്കുകയാണ്. നല്ല തണുപ്പ് നിറഞ്ഞ വെള്ളത്തില്‍ സ്ത്രീകളടക്കം എല്ലാവരും നീന്തിത്തുടിക്കാനായി ഇറങ്ങാറുണ്ട്.
വിനോദസഞ്ചാരികളില്‍ ഏറെപ്പേരും കയറുകളില്‍ തൂങ്ങിയാടി മലക്കം മറിഞ്ഞ് വെള്ളത്തില്‍ ചാടാന്‍ മത്സരമാണ്. കുളത്തില്‍ കിടന്ന് മുകളിലേക്ക് നോക്കിയാല്‍ ചുറ്റും നില്ക്കുന്ന ചീനി മരങ്ങളുടെ ശിഖിരങ്ങള്‍ കൊണ്ട് ആകാശം മൂടപ്പെട്ട നിലയിലാണ്.
ഇതുകൊണ്ട് നേരത്തെ മാനംകാണ അരിക്ക എന്ന് അറിയപ്പെട്ടിരുന്നതാണ്. ഇവിടെയുള്ള ചീനി മരങ്ങളുടെ ചുവടുകള്‍ക്ക് പത്തു മുതല്‍ 15 മീറ്റര്‍വരെ ചുറ്റളവുണ്ട്. നീന്തല്‍ വശമില്ലാത്തവര്‍ ഇതിലിറങ്ങുന്നത് അപകടമാണ്.
ചിറയ്ക്ക് ആഴക്കൂടുതലായതിനാല് കാല് കുത്താന്‍ സാധിക്കില്ല. ഇതിനാല്‍ കുട്ടികളെ വെള്ളത്തിലിറക്കാറില്ല. ഇപ്പോള്‍ മഴക്കാലമായതിനാല്‍ ധാരാളം വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.
അധികൃതരുടെ അവഗണനയില്‍ സഞ്ചാരികള്‍ക്ക് ദുരിതം
മഴക്കാലത്ത് നീരൊഴുക്ക് കൂടുന്നത് സമൂഹമാധ്യമങ്ങളിലൂടെയറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ അവധിദിന വിനോദയാത്രയില്‍ ജില്ലയ്ക്കു പുറത്തു നിന്നുമുള്ള ഡിപ്പോയില്‍ നിന്നുമുള്ള ബസുകള്‍ യാത്രക്കാരുമായി ഇവിടെ എത്താറുണ്ട്.
പക്ഷെ, ഇവിടെയെത്തുന്ന സ്ത്രീകളും, കുട്ടികളുമടക്കമുള്ളവര്‍ക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇവിടെ പ്രവേശന കവാടത്തില്‍ ഒരാളില്‍ നിന്നും 20 രൂപാ വീതം വാങ്ങുന്നുണ്ട്.
സൗകര്യങ്ങളൊന്നുമൊരുക്കാതെ പഞ്ചായത്ത് പണം വാങ്ങുമ്പോള്‍, സമീപത്തുള്ള ചില സ്വകാര്യ വ്യക്തികള്‍ ഇതിലും കൂടുതല്‍ പിടിച്ചുപറിയാണ് നടത്തുന്നത്. നനഞ്ഞ വസ്ത്രം മാറ്റുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനുമൊക്കെ പത്തു മുതല്‍ 20 രൂപാ വരെ സ്വകാര്യ വ്യക്തികള്‍ വാങ്ങുന്നു.
ഇവര്‍ വാഹന പാര്‍ക്കിംഗിനും അമിത ചാര്‍ജാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
TRAVEL
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്... എത്ര നേരം നോക്കിയിരുന്നാലും മതിവരാത്ത താഴ്വര കാഴ്ചകൾ. ഇടതൂർന്ന വനങ്ങൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ...
എല്ലാംകൂടി ഒറ്റനോട്ടത്തിൽ കാണാൻ പറ്റിയാലോ! അതിനു നെല്ലിയാംപതിക്കു സമീപമുള്ള സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫർമാർ, പ്രകൃതിസ്നേഹികൾ തുടങ്ങിയവർ ഇവിടെയെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല.
ശ്രീരാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ള ഇടംകൂടിയാണത്.
TRAVEL
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം: തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.