Leader Page
ഛത്തീസ്ഗഡ് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം, എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹികസേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്നീ അവാസ്ത ചോദ്യങ്ങൾ ഉന്നയിച്ചത് കേരളത്തിന്റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം പറയാൻ ക്രിസ്ത്യാനികൾ ഉദ്യമിക്കുന്നത് എന്ന ചോദ്യവും ഉയർന്നുകേട്ടു.
ഇക്കൂട്ടരോടെല്ലാം വളരെ വ്യക്തമായി പറയാനുള്ളത്:
മറ്റേതു പൗരന്മാർക്കുമുള്ള തുല്യത ഇന്ത്യയിൽ എല്ലാ കാര്യങ്ങളിലും ക്രൈസ്തവർക്കും ഉണ്ട്. സഞ്ചാരസ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും എല്ലാവരെയുംപോലെ ക്രൈസ്തവരായ സമർപ്പിതർക്കുമുണ്ട്.
സഭയുടെ പ്രേഷിതപ്രവർത്തനം എല്ലാ മനുഷ്യർക്കുംവേണ്ടിയുള്ളതാണ്, പ്രത്യേകിച്ച് ദരിദ്രർക്കുവേണ്ടി. അത് എന്നും അങ്ങനെതന്നെയായിരുന്നു. ബംഗ്ലാദേശിൽ മാത്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ 13 സമൂഹങ്ങളുണ്ട് എന്ന വസ്തുത അറിയാത്തവർ വിഡ്ഢിച്ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ പരതിനടക്കുന്നു എന്നേയുള്ളൂ! ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുംവേണ്ടി സഭ എന്നും ഉണ്ടായിരുന്നു; ഇനിയുമുണ്ടാകും. “സത്യമായി ഞാന് നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള് ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കുതന്നെയാണു ചെയ്തുതന്നത്” (മത്താ 25:40) എന്നു പറഞ്ഞ ഈശോയാണ് ഞങ്ങളെ നയിക്കുന്നത്.
“വിളക്കു കൊളുത്തി ആരും പറയുടെ കീഴില് വയ്ക്കാറില്ല, പീഠത്തിന്മേലാണു വയ്ക്കുക” (മത്താ 5:15) എന്ന ക്രിസ്തുവചനവും “ഞാന് സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില് എനിക്കു ദുരിതം!” എന്ന പൗലോസിന്റെ മൊഴിയുമാണ് (1 കോറി 9:16) ഞങ്ങളെ നയിക്കുന്നത്. അതിനാൽത്തന്നെ, നിരന്തര പ്രേഷിതത്വമാണ് ഞങ്ങളുടെ മുഖമുദ്ര. ഞങ്ങൾ ആരെയും മതം മാറ്റുന്നില്ല. സുവിശേഷപ്രഘോഷണത്തിലൂടെ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത് മതംമാറ്റമല്ല, മനംമാറ്റമാണ്. വിശുദ്ധ പൗലോസ് വ്യക്തമാക്കിയതു പോലെ, “ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്കുവാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്” (1 കോറി 1:17). ഞങ്ങളുടെ ജീവിതവും ശുശ്രൂഷകളും സാക്ഷ്യങ്ങളും നിമിത്തം ആരെങ്കിലും ക്രിസ്തുവിലേക്ക് ആകൃഷ്ടരാകുന്നെങ്കിൽ ഞങ്ങൾക്ക് അതിൽ വലിയ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.
എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമല്ലാതെയോ മതിയായ ഒരുക്കങ്ങളില്ലാതെയോ ഒരാൾക്കു പോലും മാമ്മോദീസ നല്കരുതെന്ന് പൗരസ്ത്യ-പാശ്ചാത്യ സഭാ നിയമങ്ങൾ കൃത്യമായി അനുശാസിക്കുന്നുണ്ട്: “For an adult to be baptized, the person must have manifested the intention to receive baptism, have been instructed sufficiently about the truths of the faith and christian obligations, and have been tested in the christian life through the catechumenate. The adult is also to be urged to have sorrow for personal sins.” (CIC 865 §1; cf. CCEO 682 §1).
ക്രൈസ്തവജീവിതംകൊണ്ടും വാക്കുകൾകൊണ്ടും ശുശ്രൂഷകൾകൊണ്ടും സുവിശേഷം പ്രഘോഷിക്കുക എന്നത് സഭയുടെ അടിസ്ഥാന ധർമമാണ്. അതില്ലെങ്കിൽ സഭയില്ല എന്നു പറയാൻ തക്കവിധം അത്രയ്ക്ക് മർമപ്രധാനമാണ് പ്രേഷിതത്വം. അതുകൊണ്ട്, ആരൊക്കെ ഏതു വിധത്തിലൊക്കെ എതിർത്താലും സഭ സുവിശേഷപ്രഘോഷണം തുടരും. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുസരിച്ച് ഇന്ത്യയിൽ പൗരന്മാർക്ക് ഏതു മതത്തിലും വിശ്വസിക്കാനും അത് ആചരിക്കാനും പ്രചരിപ്പിക്കാനും മൗലികാവകാശമുണ്ടല്ലോ.
സുവിശേഷം പങ്കുവയ്ക്കുന്നതിന് എന്തൊക്കെ പ്രതിസന്ധികൾ ആരൊക്കെ ഉണ്ടാക്കിയാലും സമഗ്രമായ സുവിശേഷപ്രഘോഷണം മനുഷ്യ മനസുകളെ ചലിപ്പിക്കും; കാരണം, “സ്നേഹം സകലത്തെയും അതിജീവിക്കുന്നു” (1 കോറി 13:7). ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും സിസ്റ്റർ റാണി മരിയയുടെയും കണ്ഡമാലിലെ ക്രൈസ്തവരുടെയും ഘാതകന്മാരിൽ പലരും ഇന്ന് ക്രിസ്തുവിശ്വാസം പുല്കിക്കഴിഞ്ഞു എന്നോർക്കുക.
ഇന്ത്യയിലെ ‘ക്രിപ്റ്റോ ക്രിസ്റ്റ്യൻസ്’?
ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസിന്റെ എണ്ണം വളരെ കൂടുതലാണെന്ന് ഈയിടെ ഒരു ചാനൽ ചർച്ചയിൽ ഒരു ഹിന്ദുത്വ തീവ്രവാദി പ്രസ്താവിക്കുകയുണ്ടായി. സത്യത്തിൽ, അദ്ദേഹം നടത്തിയത് ഒരു കുറ്റസമ്മതം തന്നെയാണ്. ഇന്ത്യയിൽ ക്രിപ്റ്റോ ക്രിസ്റ്റ്യൻസ് ഉണ്ടെങ്കിൽ അതിന്റെ അർഥം, ഇന്ത്യയിൽ ക്രൈസ്തവപീഡനം നടക്കുന്നു എന്നാണ്. മതപീഡനമുള്ളിടത്ത് ആദ്യ നൂറ്റാണ്ടുകൾ മുതല്ക്കേ രഹസ്യ ക്രൈസ്തവർ അഥവാ ഭൂഗർഭ സഭകൾ ഉണ്ടായിരുന്നു.
മതപീഡനം നിലനില്ക്കുന്നതിനാൽ ചൈനയിലും വിയറ്റ്നാമിലും ക്രിപ്റ്റോ ക്രിസ്റ്റ്യൻസിന്റെ എണ്ണം വളരെ കൂടുതലാണ്. നൂറു വർഷങ്ങളേ ആയുള്ളൂ, ക്രിസ്തുമതം ചൈനയിൽ വളരാൻ തുടങ്ങിയിട്ട്. 2018ലെ സർക്കാർ കണക്കനുസരിച്ച്, അവിടെ 4.4 കോടി ക്രൈസ്തവരുണ്ട് - 3.8 കോടി പ്രൊട്ടസ്റ്റണ്ടുകാരും 60 ലക്ഷം കത്തോലിക്കരും. ഇന്ത്യയിലേത് വെറും 3.5 കോടിയാണെന്നോർക്കുക.
യഥാർഥ വിഷയം
ക്രൈസ്തവ മിഷണറിമാർ ഭാരതത്തിലെമ്പാടും നടത്തിക്കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവം വിദ്യാഭ്യാസമാണ്. സുവിശേഷ വെളിച്ചം, മറ്റു പലയിടത്തും എന്നതുപോലെ ഇന്ത്യയിലും ചിന്താതെളിച്ചമായി മാറുന്നു. അധഃസ്ഥിതരുടെ സ്വയംമതിപ്പിനും ആത്മവിശ്വാസത്തിനും ഉന്നമനത്തിനും അതു കാരണമാകുന്നു. അത് അവരെ അടിമകളാക്കി വച്ചിരുന്ന ഭൂവുടമകളായ സവർണരുടെ മേല്ക്കോയ്മയ്ക്കും ആർത്തിക്കും അനീതിക്കും വിഘാതം സൃഷ്ടിക്കുന്നു. അങ്ങനെ സവർണരായ ജമീന്താർമാരുടെ അപ്രീതിക്ക് പാത്രമായ മിഷണറിമാർക്കെതിരേ ആദ്യമാദ്യം ഭീഷണിയും ശാരീരികാക്രമണവും നടത്തിയിരുന്നവർ (സിസ്റ്റർ റാണി മരിയയ്ക്കും സിസ്റ്റർ വത്സല ജോണിനും ആദരാഞ്ജലി!) പിന്നീട് മതപരിവർത്തന നിരോധന നിയമത്തിന്റെ സ്ഥിരം പ്രായോജകരായി മാറുകയായിരുന്നു. അവരുടെ കൗശലമാർന്ന ദുരുപയോഗം മൂലം ഈ നിയമം, പ്രയോഗത്തിൽ, സ്വന്തം മതം പ്രചരിപ്പിക്കാൻ പൗരന്മാർക്ക് അവകാശം നല്കുന്ന ഭരണഘടനയുടെ 25-ാം ആർട്ടിക്കിളിന് വിരുദ്ധമായി മാറുകയായിരുന്നു. എന്നു മാത്രമല്ല, ന്യൂനപക്ഷത്തിൽ പെട്ടവർക്കെതിരേ എപ്പോഴും സുഗമമായി ഉപയോഗിക്കാവുന്ന ഒരു ആയുധമായും നിക്ഷിപ്ത താത്പര്യക്കാരുടെ കൈയിൽ ആ നിയമം മാറി.
അക്ഷന്തവ്യമായ കൃത്യവിലോപം
എന്നാൽ പത്തിലേറെ സംസ്ഥാനങ്ങളിൽ ഈ കിരാതനിയമം പാസാവുകയും അതിന്റെ ദുരുപയോഗം പലവിധത്തിൽ പ്രകടമാകുകയും ചെയ്തപ്പോഴും ഉത്തരവാദിത്വമുള്ള ക്രൈസ്തവ സഭാ സമിതികൾ ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ തുനിഞ്ഞില്ല എന്നതാണ് ഏറ്റവും അതിശയകരമായ വസ്തുത. അങ്ങനെ നിയമത്തിന്റെ ദുരുപയോഗത്തിനു മുന്നിൽ ക്രൈസ്തവർ കുറ്റകരമായ നിസംഗത പാലിച്ചതാണ് ഇന്ന് ഹിന്ദുത്വശക്തികൾക്ക് ബലമായി മാറിയിട്ടുള്ളത്! കുറ്റകരമായ ഈ മൗനം സഭാ നേതൃത്വം വെടിയണം.
വിവേകം എന്ന മൗലികപുണ്യം, ധൈര്യം എന്ന മൗലികപുണ്യത്തിന് ഒരിക്കലും വിരുദ്ധമല്ല എന്നും ഭീരുത്വവും ഭയവും സുവിശേഷത്തിനു വിരുദ്ധമാണെന്നും ഓർക്കണം. അതോ, വളരെ വേഗത്തിൽ വെറും ‘സത്യാനന്തരസഭ’യായി അഥവാ ‘ക്രിസ്ത്വാനന്തര സഭ’യായി മാറാനുള്ള തത്രപ്പാടിലാണോ നമ്മൾ?
മതപരിവർത്തന നിരോധന നിയമം എളുപ്പമുള്ള ആയുധം
തീരെ അടിസ്ഥാനമില്ലാത്ത ‘നിർബന്ധിത മതപരിവർത്തനം’ എന്ന പ്രയോഗത്തിന് ഊന്നൽ നല്കി അതിന്റെ വെളിച്ചത്തിൽ അറുപതുകളിൽതന്നെ മൃദുഹിന്ദുത്വത്തിന്റെ ലൈനിൽ നിലപാടുകൾ സ്വീകരിച്ചതു കോൺഗ്രസാണ്.
മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങൾക്കെതിരായി ദുരുപയോഗിക്കപ്പെട്ടാൽ അത്തരം സംഭവങ്ങളിൽ സത്വരമായി ഇടപെടാൻ കൃത്യവും വ്യക്തവുമായ ആർട്ടിക്കിളുകൾ ഭരണഘടനയിലും നിയമങ്ങൾ ഇന്ത്യൻ പീനൽ കോഡിലും ഉണ്ടായിരിക്കേ, ഇന്ത്യയിലെ ക്രൈസ്തവജനസംഖ്യ 2.5 ശതമാനത്തിൽ താഴെയായിരിക്കേ, ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്താൻ ക്രൈസ്തവർക്കെതിരേ മതപരിവർത്തന നിരോധന നിയമം പടച്ചുണ്ടാക്കിയവർ, പക്ഷേ, ഭാവിയിൽ അത്തരം നിയമങ്ങളുടെ ദുരുപയോഗം ഉളവാക്കാനിരിക്കുന്ന കടുത്ത അനീതികൾ മുൻകൂട്ടി കണ്ടില്ല. ഇപ്പോൾ ഹിന്ദുത്വശക്തികൾ അത്തരം കിരാതനിയമങ്ങൾ അവരുടെ ആയുധമായി ഉപയോഗിക്കുന്നു.
Leader Page
ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ജയിലിലടയ്ക്കപ്പെട്ട രണ്ടു കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ച് ഒരാഴ്ച തികയുന്നതിനു മുന്പേയാണ് ഒഡീഷയിൽ മലയാളി കന്യാസ്ത്രീമാർക്കും പുരോഹിതർക്കും നേരേ ആക്രമണമുണ്ടായത്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ഒഡീഷയിലെ ബാലസോർ രൂപതയ്ക്കു കീഴിലുള്ള ഗംഗാധർ ഗ്രാമത്തിനു സമീപം എഴുപതോളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകർ മിഷണറിമാർക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരേയുള്ള നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവന്നത് 1967ൽ ഒഡീഷയാണ്. നിയമം പ്രാബല്യത്തിൽ വന്ന് അരനൂറ്റാണ്ടിലധികമായിട്ടും സമീപകാലത്താണ് ഈ നിയമം ക്രിസ്ത്യൻ മിഷണറിമാരെ ആക്രമിക്കാനുള്ള പ്രധാനപ്പെട്ട ആയുധമായി മാറിയത്.
ഒഡീഷയിൽ പുരോഹിതരും കന്യാസ്ത്രീകളുമെന്നതു മതപരിവർത്തകരായും മതപരിവർത്തനമെന്നതു ക്രിസ്തീയ സഭയായും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ഈ മാസം ആറിനു ബജ്രംഗ്ദൾ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണത്തിനിരയായ ജാലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പേൽ ദീപികയോടു പറഞ്ഞു.
സംഘടിത ആക്രമണം
തനിക്കും ഫാ. ജോജോയ്ക്കും കന്യാസ്ത്രീമാർക്കും നേരേയുണ്ടായ അതിക്രമം ഫാ. ലിജോ നിരപ്പേൽ വിവരിച്ചു. ആക്രമണമുണ്ടായ അന്ന് ജാലേശ്വർ പള്ളിയിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഗംഗാധർ ഗ്രാമത്തിൽ കുർബാന അർപ്പിക്കാൻ പോയതായിരുന്നു. 11 ക്രൈസ്തവ കുടുംബങ്ങളുള്ള ഗ്രാമത്തിൽ ഒരു വിശ്വാസിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ മരണമടഞ്ഞവർക്കുവേണ്ടിയുള്ള ആണ്ട്കുർബാന അർപ്പിക്കാനാണ് പോയത്. ജോഡ ഇടവക വികാരി ഫാ. ജോജോ വൈദ്യക്കാരനെയും രണ്ടു കന്യാസ്ത്രീമാരെയും ഒപ്പം കൂട്ടി ഡ്രൈവറോടൊപ്പം ജീപ്പിലായിരുന്നു യാത്ര. പ്രദേശവാസിയായ ഒരു സഹായിയും അവരോടൊപ്പം ബൈക്കിൽ സ്ഥലത്തേക്കെത്തി. കുർബാനയ്ക്കും പ്രാർഥനകൾക്കും ശേഷം രാത്രി ഒന്പതിനാണ് അവിടെനിന്നിറങ്ങിയത്.
അവിടെനിന്ന് അര കിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് എണ്പതോളം പേർ ബൈക്കിൽ വന്ന് ഒരു ആൾവാസമില്ലാത്ത ഇടുങ്ങിയ സ്ഥലത്തുവച്ചു വഴി തടഞ്ഞത്. മുന്നിൽ ബൈക്കുമായി പോയ സഹായിയെ അവർ തടഞ്ഞുനിർത്തി അടിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ബൈക്ക് മറിച്ചിട്ടതിനു ശേഷം പൂർണമായും നശിപ്പിച്ചു. ഇതിനുശേഷം ഞങ്ങൾ വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവർ മൊബൈലുകൾ ബലമായി കൈക്കലാക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തു.
ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിക്കാൻ നോക്കി. പ്രതിഷേധിക്കാൻ ശ്രമിച്ചപ്പോൾ അടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ‘ധർമഗുരു’ എന്നു പരിഹസിച്ചാണ് എന്നെ ഉപദ്രവിക്കാൻ തുടങ്ങിയത്. അര മണിക്കൂറോളം ആക്രമണം തുടർന്നു.
കന്യാസ്ത്രീകളെ ഉപദ്രവിക്കാത്തതിനാൽ അവർ അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടിപ്പോയി. ആൾക്കൂട്ട വിചാരണയ്ക്കിടയിൽ ഓടിച്ചെന്നു കന്യാസ്ത്രീകളുടെ മൊബൈലിൽനിന്നാണ് ബാലേശ്വർ രൂപതയിൽ സംഭവം വിളിച്ചറിയിച്ചത്. ആക്രമണ വിവരം ഗ്രാമത്തിന്റെ പുറത്തേക്കെത്തിയത് ഇതോടെയാണ്. 30-35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പോലീസ് വന്നത്. മതപരിവർത്തനം നടക്കുന്നു എന്നാണ് അക്രമകാരികൾ പോലീസിനോടു പറഞ്ഞത്. എന്നാൽ, അപ്പോഴേക്കും അവിടേക്കെത്തിയ നാട്ടുകാർ മതപരിവർത്തനമൊന്നുമല്ല, ആണ്ടുകുർബാന ചൊല്ലാൻവേണ്ടിയാണ് ഞങ്ങളെ വിളിപ്പിച്ചതെന്ന് പോലീസിനോടു വിശദീകരിച്ചു. അക്രമിസംഘത്തിനൊപ്പമെത്തിയ മാധ്യമപ്രവർത്തകർ ഞങ്ങളുടെ വീഡിയോയെല്ലാം എടുത്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
മതപരിവർത്തനത്തിനു വന്ന പുരോഹിതരെയും കന്യാസ്ത്രീകളെയും ആളുകൾ തടഞ്ഞുവെന്നും പോലീസിനു കൈമാറിയെന്നുമുള്ള വാർത്തകളാണ് അവിടെയെല്ലാം പ്രചരിച്ചത്. പേരും വിവരങ്ങളുമെല്ലാം രേഖപ്പെടുത്തി സംഭവിച്ചതെന്താണെന്ന് എഴുതി നൽകിയതിനു ശേഷമാണ് പോലീസ് ഞങ്ങളെ വിട്ടയച്ചത്.
ക്രൈസ്തവർ ശത്രുക്കളെന്നു പ്രചാരണം
ആദിവാസി വിഭാഗങ്ങൾക്കിടയിലെ മതപരിവർത്തനം പ്രമേയമാക്കിയുള്ള "സനാതനി: കർമ ഹീ ധർമ' എന്ന ഒഡിയ സിനിമ ഈ വർഷമാണ് പുറത്തിറക്കിയത്. ഏതെങ്കിലുമൊരു ഗ്രാമത്തിൽ പുരോഹിതരോ കന്യാസ്ത്രീകളോ വന്നാൽ അടിച്ചോടിക്കുക എന്ന സന്ദേശമാണ് ആ സിനിമയിലൂടെ പ്രചരിക്കപ്പെടുന്നതെന്നു ഫാ. ലിജോ പറഞ്ഞു. മിഷണറിമാർക്കെതിരേയുള്ള പ്രശ്നങ്ങൾ പണ്ടു മുതലേ ഉണ്ടായിരുന്നെങ്കിലും ഈയിടയ്ക്കാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങളെല്ലാം സംഘടിതമായി വർധിച്ചതെന്നും ഭൂമി കൈക്കലാക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നുവെന്നു പ്രചരിപ്പിച്ചു വിദ്വേഷം വളർത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഹിതർ അവിടെ നിലനിൽക്കുന്നതുതന്നെ മതപരിവർത്തനത്തിനാണെന്നുള്ള സന്ദേശമാണു ജനങ്ങളുടെ മനസിൽ സൃഷ്ടിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനു വൈദികർക്കു നേരേയുണ്ടായ ആക്രമണവും നിർബന്ധിത മതപരിവർത്തനമെന്നാരോപിച്ച് ആസൂത്രിതമായി സംഘടിച്ചു നടത്തിയതാണ്. പ്രാഥമികപരമായി ഹിന്ദു എന്ന സംവിധാനത്തിനു കീഴിൽ വരാത്ത ആദിവാസികളെ ഹിന്ദുത്വ അല്ലെങ്കിൽ സനാതന ധർമം എന്ന കുടക്കീഴിൽ കൊണ്ടുവരാനാണ് തീവ്ര ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.
ഒന്നിക്കാൻ എതിരേയൊരു പൊതുശത്രു നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ സംസ്ഥാനത്ത് അത്തരമൊരു ശത്രുവിനെ സൃഷ്ടിക്കാനാണ് ബജ്രംഗ്ദൾ പോലെയുള്ള ശക്തികൾ ശ്രമിക്കുന്നത്. ശത്രുവിനെ നശിപ്പിക്കാൻ അവർ ദുരുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം.