Kerala
കോഴഞ്ചേരി: വളര്‍ത്തുനായയുടെ കടിയേറ്റതിനെത്തുടർന്ന് പേ വിഷബാധയേറ്റ യുവാവ് മരിച്ചു. കുമ്പനാട് -കടപ്ര ഇടമനകാലായില് ഇ.ടി. അനീഷാണു (38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടു മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായയുടെ കടിയേല്‍ക്കുകയും തുടര്‍ന്ന് നായയെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. വളര്‍ത്തുനായയ്ക്കു പ്രതിരോധ കുത്തിവയ്പൊന്നും എടുത്തിരുന്നില്ല. നായയുടെ കടിയേറ്റ വിവരം മറ്റാരോടും പറയുകയോ പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ ചെയ്തില്ല. രണ്ടു ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തുകയും അവിടെ നടന്ന പരിശോധനയിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് പ്രത്യേക വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം സംഭവിച്ചത്.
Kerala
പരിയാരം(കണ്ണൂർ): വാക്സിനെടുത്തിട്ടും അഞ്ചുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. തമിഴ്നാട് കുറിശി സ്വദേശികളായ മണിമാരൻ -ജാതീയ ദമ്പതിമാരുടെ മകൻ ഹാരിത്ത് (അഞ്ച്) ആണു കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
രോഗലക്ഷണങ്ങളെത്തുടർന്ന് കഴിഞ്ഞ18 നാണ് കുട്ടിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 15 വർഷമായി കേബിൾ ഓപ്പറേറ്ററായി ജോലി ചെയ്തു കണ്ണൂർ പയ്യാമ്പലത്ത് താമസിക്കുകയാണ് മണിമാരനും ഭാര്യയും. ഇവരുടെ ഏകമകനാണ് ഹാരിത്ത്. മേയ് 31നാണ് പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഹാരിത്തിനെ തെരുവുനായ കടിക്കുന്നത്. വലതുകണ്ണിനും ഇടതുകാലിലുമാണ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആന്റീറാബീസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും നൽകി. തുടർന്ന് രണ്ടു പ്രാവശ്യവും വാക്സിൻ നൽകിയിരുന്നു.
എന്നാൽ, ചികിത്സയ്ക്കുശേഷവും കുട്ടിക്ക് പേവിഷബാധയേൽക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും റാബീസ് രോഗം പൂർണമായും ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റത് അന്വേഷിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെക്ടർ കൺട്രോൾ ആൻഡ് സ്യൂണോസ്സ് (ഐവിസി സെഡ്) മുഖേനയാണ് അന്വേഷണം നടക്കുന്നത്.