Leader Page
ബിഹാർ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ഒക്ടോബറിലോ നവംബറിലോ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രാഷ്ട്രീയപോരാട്ടം പതിവിലേറെ മുറുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ബിഹാറിലെത്തി അങ്കം കുറിച്ചതോടെ കടുത്ത വീറും വാശിയും പ്രകടമാണ്. ജെഡിയു- ബിജെപി സഖ്യവും ആർജെഡി- കോണ്‍ഗ്രസ് സഖ്യവും ഇത്തവണ വിട്ടുകൊടുക്കാൻ തയാറല്ല.
ജാതി സെൻസസ് രാഷ്ട്രീയം
വോട്ടുകൊള്ള മുതൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പാവങ്ങളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം വരെ ബിഹാറിൽ വലിയ ചർച്ചയാണ്. എങ്കിലും ജാതി സെൻസസും പതിവ് ജാതി, മത സമവാക്യങ്ങളും തന്നെയാകും ജനവിധി നിർണയിക്കുക. രാഹുൽ ഗാന്ധി തുടർച്ചയായി ആവശ്യപ്പെട്ട ജാതി സെൻസസ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ഇതു മനസിലാക്കിയാണ്.
ജാതി സെൻസസിനെ ആദ്യം എതിർക്കേണ്ടിയിരുന്നില്ലെന്നാകും ബിജെപി ഇപ്പോൾ ചിന്തിക്കുക. ജാതി സെൻസസിന്റെ പ്രധാന ക്രെഡിറ്റ് രാഹുലിന്റേതായതിൽ ബിജെപിക്കു സ്വയം പഴിക്കാനേ കഴിയൂ. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ റിക്കാർഡ് തകർച്ച, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന പല പ്രശ്നങ്ങളും ബിഹാറിൽ മുഖ്യ ചർച്ചയാകാനിടയില്ല.
രാഹുലിന്റെ വോട്ടവകാശ യാത്ര
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര (വോട്ട് അധികാർ യാത്ര) തിങ്കളാഴ്ച പാറ്റ്നയിൽ സമാപിക്കുന്നതോടെ കളം മുറുകും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനിന്ന് അംബേദ്കറുടെ പ്രതിമയിലേക്കു മാർച്ച് ചെയ്യുന്ന ഘോഷയാത്രയോടെയാണു യാത്ര അവസാനിക്കുക. വോട്ടവകാശ യാത്രയുടെ സമാപനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന്റെയും പ്രതിപക്ഷ മുന്നേറ്റത്തിന്റെയും തുടക്കമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും പ്രതീക്ഷിച്ചതിലേറെ ആവേശമുയർത്താൻ രാഹുലിനു കഴിഞ്ഞത് നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ഉറക്കം കെടുത്തും. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായവും രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും ഉയർത്തുന്ന വെല്ലുവിളിക്കു പുറമെയാണ് ഭരണസഖ്യത്തിനു മുന്നിൽ രാഹുലിന്റെ വോട്ടവകാശ യാത്രയുടെ തിരതള്ളൽ.
വോട്ട് ആയുധവും ശക്തിയും
ജനാധിപത്യഭരണത്തിൽ പൗരന്മാർക്കുള്ള ഏറ്റവും ശക്തമായ അക്രമരഹിത ആയുധമാണു വോട്ട്. തുല്യാവകാശവും തുല്യനീതിയും നേടിയെടുക്കാനുള്ള ആയുധം. വിലയേറിയ ഈ വോട്ടവകാശത്തിൽ കൃത്രിമം നടത്തി ജനവിധി അട്ടിമറിക്കപ്പെടുന്നുവെന്ന തോന്നൽപോലും ആപത്കരമാണ്.
വോട്ടുകൊള്ളയെക്കുറിച്ച് ഡിജിറ്റൽ പ്രസന്റേഷനോടെ പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നേവരെ ഒന്നും പറയാത്തതുതന്നെ കള്ളം വെളിപ്പെടുത്തുന്നുവെന്നാണ് രാഹുൽ ആരോപിച്ചത്.
വോട്ടുമോഷണം കെട്ടുകഥയല്ല
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പാണ് ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിവിട്ട കോളിളക്കം അത്രവേഗം കെട്ടടങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു രാഹുൽ ചൂണ്ടിക്കാട്ടിയത് പലതും ശരിയാണെന്നു ഭൂരിപക്ഷം ജനങ്ങൾ മനസിലാക്കി.
രാഹുൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇനിയും നിഷേധിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാൻ ബിജെപി മന്ത്രിമാരും നേതാക്കളും വക്താക്കളും നിരയായി രംഗത്തിറങ്ങിയെന്നതും അപഹാസ്യമായി.
ഒരു വീട്ടിൽ 947 വോട്ടർമാർ!
ബിഹാറിലെ ബോധ് ഗയയിൽ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിൽ 947 വോട്ടർമാർ ഉണ്ടെന്നാണു രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയ ആരോപണം. നിഡാനിയിലെ ഒരൊറ്റ വീട്ടുനന്പറിൽ (നന്പർ ആറ്) ആയിരത്തോളം പേരാണു വോട്ടർപട്ടികയിലുള്ളത്. നൂറുകണക്കിന് വീടുകളുള്ള ഗ്രാമമാണിത്. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുതോറും നേരിട്ടു ചെന്നു പരിശോധിച്ചാണ് വോട്ടർപട്ടികയിലെ വീട്ടുനന്പർ അടക്കമുള്ള വിവരങ്ങൾ ചേർക്കുന്നതെന്നാണ് പറയുന്നത്. സ്ഥിരമായ വീട്ടുനന്പറുകൾ ഇല്ലാത്തതിനാൽ ആ ഗ്രാമത്തിലെ വോട്ടർമാർക്കെല്ലാം ഒരേ സാങ്കല്പിക വീട്ടുനന്പർ നൽകിയെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ വിശദീകരിച്ചത്.
മോദിയുടെ അമൃതകാല, ഡിജിറ്റൽ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തമായി വീട്ടുനന്പർ പോലും ഇല്ലെന്നതു പരിഹാസ്യവും അവിശ്വസനീയവുമാണ്.
ഇനി അങ്കം സുപ്രീംകോടതിയിൽ
ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തെക്കുറിച്ചുള്ള (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിന്മേൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് ഇന്നലെ ഇക്കാര്യം നിർദേശിച്ചത്.
ജുഡീഷൽ ഇടപെടലില്ലെങ്കിൽ ലക്ഷക്കണക്കിന് വോട്ടർമാർ സ്ഥിരമായി ഒഴിവാക്കപ്പെട്ടേക്കാമെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചവർക്കു തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമായ 65 ലക്ഷം പേരുടെ വോട്ടവകാശമാണു കവർന്നതെന്ന് രാഹുൽ നേരത്തേ ആരോപിച്ചിരുന്നു.
സംശയനിഴലിൽ കമ്മീഷൻ
പാർശ്വവത്കരിക്കപ്പെട്ട ഗ്രാമീണസമൂഹങ്ങളിലെ യഥാർഥ വോട്ടർമാരുടെ വോട്ടവകാശം ശാശ്വതമായി നിഷേധിക്കപ്പെടാനുള്ള സാധ്യത ജനാധിപത്യത്തിന്റെ അടിവേരറക്കുന്നതാണ്. പത്തോ നൂറോ ആയിരമോ പേർക്കല്ല, ബിഹാറിൽ 65 ലക്ഷം പേർക്കാണ് തെരക്കിട്ടു വോട്ടവകാശം നിഷേധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിച്ചത്. പരിഷ്കരണ പ്രക്രിയയിലെ സുതാര്യതയുടെ അഭാവം വോട്ടർപട്ടികയുടെ സമഗ്രതയെക്കുറിച്ചുള്ള സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ്.
സുപ്രീംകോടതി ഇടപെടുന്നതുവരെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരം വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറായില്ല. ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകൾ കമ്മീഷന്റെ വെബ്സൈറ്റിലും ബൂത്തുതല ഓഫീസുകളിലും പ്രസിദ്ധീകരിക്കുക, ഒഴിവാക്കപ്പെടാനുള്ള കാരണങ്ങൾ സുതാര്യമായി നൽകുക, ഒഴിവാക്കപ്പെട്ട വോട്ടർമാരെ അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കുക എന്നിവയാണ് കോടതി കഴിഞ്ഞ 22ന് നിർദേശിച്ചത്.
വേലിതന്നെ വിളവ് തിന്നുന്നു
എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കാനും കള്ളവോട്ടുകൾ തടയാനും ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനു വിരുദ്ധമായ നടപടികളെടുക്കുന്നതാണ് ദുരന്തം. വേലിതന്നെ വിളവ് തിന്നുന്നു. കമ്മീഷന്റെ തൊടുന്യായങ്ങൾ സുപ്രീംകോടതി തള്ളിയതിൽ കാര്യം വ്യക്തം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി തീവ്രപരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയത് ബിജെപിയുടെ രാഷ്ട്രീയ താത്പര്യമാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും തെറ്റല്ലെന്നു സുപ്രീംകോടതിയുടെ നിർദേശങ്ങളിൽ തെളിയുന്നു. ബിഹാറിൽ കരട് വോട്ടർപട്ടികയിലുള്ള 98.2 ശതമാനം ആളുകളും അവരുടെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം വിശ്വസിക്കാൻ കഴിയില്ലെന്നു തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് പറയുന്നു. കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഒന്നുപോലും ഏകദേശം 43 ശതമാനം പേർ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 11 ശതമാനം പേർ മാത്രമാണു രേഖകൾ നൽകിയത്. ബിഹാറിൽ രണ്ടു കോടിയോളം പാവങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണു യാദവ് പറയുന്നത്.
ജനാധിപത്യം മോഷ്ടിക്കരുത്
ഒരാൾക്ക് ഒരു വോട്ട് എന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. പ്രായപൂർത്തിയായ ഒരു പൗരനുപോലും വോട്ടവകാശം നിഷേധിക്കരുത്. ഭരണഘടനയുടെ സമത്വത്തിനായുള്ള അനുച്ഛേദം 14, 18 വയസ് തികഞ്ഞവർക്കു സാർവത്രിക വോട്ടവകാശത്തിനുള്ള അനുച്ഛേദം 326 എന്നിവ പരമപ്രധാനമാണ്. രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ടർപട്ടിക ക്രമക്കേടുകളിൽ ഇവയെല്ലാം ലംഘിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ സമ്മതിക്കാതിരുന്ന സർക്കാരിന് ചില ഭയപ്പാടുകളും മറയ്ക്കാൻ ചിലതും ഉണ്ടെന്നു വ്യക്തം. ജനവിധി അട്ടിമറിക്കാനും ജനാധിപത്യം മോഷ്ടിക്കാനും ആരെയും അനുവദിക്കാനാകില്ല. ജനാധിപത്യവും ഭരണഘടനയും പോറലേൽക്കാതെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയം പാടില്ല. കണ്ണിലെ കൃഷ്ണമണിപോലെ ജനാധിപത്യ, ഭരണഘടനാവകാശങ്ങൾ കാത്തു പരിപാലിക്കുക.
Editorial
മനുഷ്യമാംസം കടിച്ചുപിടിച്ചിരിക്കുന്ന പട്ടികളെയോർത്ത് പൊട്ടിക്കരയുന്ന രാഷ്ട്രീയക്കാരും കപട മൃഗസ്നേഹികളുമല്ല കാര്യം തീരുമാനിക്കേണ്ടത്.
വ്യാജ വോട്ടർപട്ടികയാണോ വന്യജീവി-തെരുവുനായ ശല്യമാണോ വലുതെന്നു ചോദിച്ചാൽ ആദ്യത്തേത് ജനാധിപത്യത്തെയും രണ്ടാമത്തേത് ജനത്തെയും കൊല്ലുന്നുവെന്നാണ് ഉത്തരം. വന്യജീവി-തെരുവുനായ ശല്യം പരിഹരിക്കാൻ അന്പേ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ തിരുത്താൻ പ്രതിപക്ഷവുമില്ല. ജനാധിപത്യഹത്യക്കെതിരേ ചുവപ്പുകൊടി കാണിക്കുന്ന രാഹുൽ ഗാന്ധി മറുകൈകൊണ്ട് തെരുവുനായകളുടെ ജനഹത്യക്കു പച്ചക്കൊടി കാണിക്കുന്നു. വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ഗാന്ധിയും കരിനിയമങ്ങളെ പിന്തുണച്ചു.
മനുഷ്യമാംസം കടിച്ചുപിടിച്ചിരിക്കുന്ന പട്ടികളെയോർത്ത് പൊട്ടിക്കരയുന്ന രാഷ്ട്രീയക്കാരും കപട മൃഗസ്നേഹികളുമല്ല കാര്യം തീരുമാനിക്കേണ്ടത്; നിരന്തരം കൊല്ലപ്പെടാനും ചോരചിന്താനും വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരാണ്. പക്ഷേ, അവരോട് ഒരു സർക്കാരും ഒരു കോടതിയും അഭിപ്രായം ചോദിക്കില്ല. ഇതാണ്, യജമാനന്മാർ മാത്രം തീരുമാനങ്ങളെടുക്കുന്ന, ജനത്തെ കടിച്ചുകുടയുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ അപചയം.
കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകാത്ത, പേവിഷബാധ സെല്ലുകളിൽ നുരയും പതയുമൊലിപ്പിച്ചു കുരച്ചു നരകിക്കേണ്ടിവരുന്ന, തുള്ളി വെള്ളം കുടിക്കാനാകാതെ അന്ത്യശ്വാസം വലിക്കേണ്ടിവരുന്ന നരകത്തിലാണ് സാധാരണക്കാർ ജീവിക്കുന്നത്. ഭരിക്കുന്നവർ നിയമനിർമാണ സഭകളിൽ കസേരയിട്ടിരുന്നു കളി കാണുകയാണ്. ഇക്കഴിഞ്ഞ മേയിൽ കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോക്സഭയിൽ വച്ച കണക്കു കേൾക്കൂ. കഴിഞ്ഞ വർഷം 37 ലക്ഷത്തിലധികം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2022ൽ തെരുവുനായ്ക്കൾ കടിച്ചുകുടഞ്ഞത് 21,89,909 പേരെ ആയിരുന്നെങ്കിൽ 2023ൽ ഇത് 30,52,521ഉം 2024ൽ 37,15,713ഉം ആയി വർധിച്ചു. ഏകദേശം ഏഴുലക്ഷം പേർ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നു.
പേവിഷബാധയേറ്റുള്ള മരണവുമേറി. 2022ൽ 21, 23ൽ 50, 24ൽ 54. ഇക്കൊല്ലം കേരളത്തിൽ മാത്രം മേയ് വരെയുള്ള അഞ്ചു മാസത്തിനിടെ 19 പേർ പേവിഷബാധയേറ്റു മരിച്ചു. പലരും വാക്സിനെടുത്തവരായിരുന്നു. അഞ്ചു മാസത്തിനിടെ കേരളത്തിൽ മാത്രം 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും നായ കുറുകെച്ചാടിയുള്ള ഇരുചക്രവാഹന അപകടങ്ങളും വേറെ. ഇതിലൊന്നും ഭരിക്കുന്നവരുടെ ആരുമില്ല! മനസിലായോ, മൃഗസ്നേഹത്തിന്റെ പിന്നാന്പുറം?
മനുഷ്യർ പിടഞ്ഞുമരിക്കുന്പോൾ, സർക്കാരുകൾ കരിനിയമങ്ങൾക്കും കപടമൃഗസ്നേഹികൾക്കും മുന്നിൽ വാലാട്ടി നിന്നുകൊണ്ട് “എബിസി, എബിസി...” എന്നു കുരയ്ക്കുകയാണ്. എന്താണീ എബിസി? മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയുന്ന 1960ലെ നിയമത്തിന്റെ വകുപ്പ് 38ലെ ഉപവകുപ്പ് (1) ഉം (2) ഉം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് സ്ഥാപിച്ചതാണ് എബിസി (ആനിമൽ ബർത് കൺട്രോൾ-ഡോഗ്) പദ്ധതി. നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം മതിയെന്ന അപ്രായോഗിക പദ്ധതി 2003ൽ വീണ്ടും പരിഷ്കരിച്ചു. പദ്ധതിക്ക് 25 വയസായി; കോടാനുകോടി രൂപ ഖജനാവിൽനിന്ന് പൊടിച്ചെങ്കിലും തെരുവുനായ്ക്കളുടെ എണ്ണവും ആക്രമണങ്ങളും പതിന്മടങ്ങായതും പേവിഷബാധമരണം വർധിച്ചതുമാണ് ഫലം.
ഇരകളായ മനുഷ്യർ കൊടുക്കുന്ന നികുതിപ്പണംകൊണ്ട് അവരെ കൊന്നൊടുക്കുന്ന നായ്ക്കളെ സംരക്ഷിക്കുന്ന അസംബന്ധം! എബിസി പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായ്ക്കളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും അവയെ നശിപ്പിക്കണമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. ഒന്നും സംഭവിച്ചില്ല; രാഷ്ട്രീയത്തിനു മുകളിൽ ഒരു വിദഗ്ധനും പറക്കില്ല.
നാടുനിറഞ്ഞ തെരുവുനായ്ക്കളും വന്യജീവികളും വർഗീയ ആൾക്കൂട്ടങ്ങളുമാണ് ജനാധിപത്യ ഇന്ത്യയെ പിന്നോട്ടടിച്ചത്. ഇതാണ് യഥാർഥ ഇന്ത്യയെന്നു തീരുമാനിക്കുന്ന ഭരണക്കാർക്കൊപ്പം ആദ്യ രണ്ടു കാര്യങ്ങളിൽ പ്രതിപക്ഷവും കൈ കോർത്തിരിക്കുന്നു. ഭരണം മാറിയാലും ഈ ശാപത്തിനു മാറ്റമില്ലെന്ന മുന്നറിയിപ്പാണിത്. പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി, ഡൽഹിയിലെ തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് ഓഗസ്റ്റ് 11നാണ്. പൗരന്മാർ വലിയ പ്രതീക്ഷയോടെയാണ് അവിശ്വസനീയമായ ആ ഉത്തരവ് കേട്ടത്. പക്ഷേ, സ്ഥിരം നായപ്രേമികളും പുത്തൻ അവതാരങ്ങളും രംഗത്തിറങ്ങി.
ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിരുടെ ബെഞ്ചിൽനിന്നു കേസ് ചീഫ് ജസ്റ്റീസ് മൂന്നംഗ ബെഞ്ചിലേക്കു മാറ്റി. നാളെ അതു പരിഗണനയ്ക്കെടുക്കും. പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിന്മാറ്റമായിരിക്കും ഇതെന്നും തെരുവുനായ്ക്കളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നുമാണ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ശാസ്ത്രീയ സമീപനങ്ങൾ പരാജയപ്പെട്ടിട്ടു പതിറ്റാണ്ടുകളായതും ദിവസവും ആയിരങ്ങൾ ചോരയിൽ കുളിക്കുന്നതും അദ്ദേഹം അറിഞ്ഞിട്ടില്ല.
ഇവരൊക്കെ എന്നാണ് മനുഷ്യരുടെ കഷ്ടപ്പാടുകളിലേക്കു നോക്കുന്നത്? വോട്ടവകാശം മാത്രമല്ല, വന്യജീവി-തെരുവുനായ ആക്രമണങ്ങളാൽ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും മോഷ്ടിക്കപ്പെടുകയാണെന്ന് ഇവരോടൊക്കെ പറഞ്ഞുകൊടുക്കാൻ നട്ടെല്ലുള്ള രണ്ടാംനിര നേതാക്കളുമില്ല. പാരീസിൽ നൂറ്റാണ്ടുകൾക്കുമുന്പ്, തെരുവുനായ്ക്കളെ കൊന്നൊടുക്കിയപ്പോൾ എലി പെരുകിയെന്ന കഥയും പൊക്കിപ്പിടിച്ചാണ് മേനക ഗാന്ധിയെത്തിയത്. ഇവരുടെ പഴങ്കഥകളും ചില്ലുമേട മൃഗസ്നേഹവുമല്ല പാവപ്പെട്ടവരുടെ വിധി നിർണയിക്കേണ്ടത്. അവരെപ്പോലെ സുരക്ഷിതരായി ജീവിക്കാൻ ശേഷിയില്ലാത്ത മനുഷ്യരുടേതുകൂടിയാണ് ഇന്ത്യ.
എബിസി പദ്ധതി, റാബീസ് വാക്സിൻ, നായസംരക്ഷണ കേന്ദ്രം എന്നിവയ്ക്കുവേണ്ടി ചെലവഴിക്കുന്ന കണക്കില്ലാത്ത പണം ഈ രാജ്യത്തെ ദാരിദ്ര്യനിർമാർജനത്തിന് ഉപയോഗിക്കണം. കാൽ നൂറ്റാണ്ട് പണം വാരിയെറിഞ്ഞിട്ടും ചില്ലിക്കാശിന്റെ ഉപകാരമില്ലാത്ത എബിസി തട്ടിപ്പ് അവസാനിപ്പിക്കണം. കോടികൾ മറിയുന്ന അന്തർദേശീയ വാക്സിൻ കച്ചവടക്കാർക്ക് ഇന്ത്യൻ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. പെറ്റുപെരുകി ജനജീവിതം ദുഃസഹമാക്കുന്ന വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നു നിയന്ത്രിക്കുന്ന വികസിത രാജ്യങ്ങളുടെ മാതൃക ഇന്ത്യയിലും നടപ്പാക്കണം.
അമേരിക്കയില്‍ വർഷത്തിൽ ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്. പേവിഷബാധ മുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വന്യജീവി-തെരുവുനായ ആക്രമണം ഒഴിവാക്കാൻ പാർട്ടികൾ സമയബന്ധിതമായ പദ്ധതി പ്രകടനപത്രികകളിൽ ഉൾപ്പെടുത്തണം.
ഗാന്ധിജി 1930ൽ ദണ്ഡി കടപ്പുറത്താരംഭിച്ച നിയമലംഘന പ്രസ്ഥാനങ്ങളല്ലാതെ, ഈ കരിനിയമങ്ങൾക്കും അതിന്റെ യജമാനന്മാർക്കുമെതിരേ മറ്റൊരു പരിഹാരവുമില്ലെന്നു വന്നിരിക്കുന്നു. ചില്ലുമേടയിലിരിക്കുന്ന അഭിനവ വൈസ്രോയിമാർ അടിച്ചമർത്തുന്നെങ്കിൽ അടിച്ചമർത്തട്ടെ. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ലോക്സഭയ്ക്കും നിയമസഭകൾക്കും പഞ്ചായത്തുകൾക്കും കോടതികൾക്കും മുന്നിൽ എത്ര കാലമാണിനിയും ചോരയൊലിപ്പിച്ചു നിൽക്കുന്നത്!
Editorial
തെരഞ്ഞെടുപ്പ് കമ്മീഷൻ നയം വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പു പ്രക്രിയ സംശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ നിയമസംവിധാനങ്ങൾ ഇടപെടേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ഓടു പൊളിച്ചിറങ്ങിയവരാണോ അധികാരത്തിലുള്ളതെന്ന ചോദ്യം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നീറിപ്പുകയുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിക്കാൻ പത്താംനാൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതമായെങ്കിലും വ്യാജ വോട്ടർപട്ടിക സംബന്ധിച്ചോ ബിഹാറിലെ 65 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചോ തൃപ്തികരമായ മറുപടിയില്ല. തെറ്റുകൾക്കു സാധ്യതയുണ്ടെന്നു സമ്മതിച്ച കമ്മീഷൻ അന്വേഷണമില്ലെന്നും പറഞ്ഞു. അവർ നയം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പു പ്രക്രിയ സംശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ നിയമസംവിധാനങ്ങൾ ഇടപെടേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം, ബിജെപി ജയിക്കുന്നതു കള്ളവോട്ടുകൊണ്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുന്നില്ലെന്നും രാഹുൽ ഗാന്ധി ഇന്നലെയും ആരോപിച്ചു. “വോട്ട് കവര്‍ച്ച’’ ആരോപണമുന്നയിച്ചു രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഇന്നലെ ബിഹാറിലെ സസാറാമിൽ ആരംഭിച്ച 1300 കിലോമീറ്റര്‍ “വോട്ടർ അധികാര്‍’’ യാത്രയിലാണ് പരാമർശം.
തെരഞ്ഞെടുപ്പ് കമ്മീഷനു കൃത്യമായ മറുപടി ഇല്ലാതായതോടെ വോട്ട് മോഷണ ആരോപണം പുതിയ തലത്തിലെത്തി. കമ്മീഷന്റെ മറുപടി ഇങ്ങനെ: “വോട്ടർപട്ടികയിൽ തെറ്റു പറ്റിയിട്ടുണ്ടാകാമെങ്കിലും പൂർണമായും ഒഴിവാക്കാൻ പരിമിതിയുണ്ട്. അതിനാണ് ‘സിസ്റ്റമാറ്റിക് ഇന്റൻസീവ് റിവിഷൻ’- (വോട്ടർപട്ടിക പരിഷ്കരണ തീവ്രപരിപാടികൾ) നടത്തുന്നത്.
ബിഹാറിനു പിന്നാലെ ബംഗാളിലും തമിഴ്നാട്ടിലും ഇതുണ്ടാകും. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നില്ല. തോക്കു ചൂണ്ടി ഭയപ്പെടുത്താമെന്നു കരുതേണ്ട. വോട്ടർമാരുടെ ഫോട്ടോകൾ രാഹുൽ അനുവാദമില്ലാതെയാണ് ഉപയോഗിച്ചത്. റിട്ടേണിംഗ് ഓഫീസർ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ പാർട്ടികൾക്ക് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാം.
അതിനുശേഷമുള്ള അടിസ്ഥാനരഹിത ആരോപണങ്ങളിൽ അന്വേഷണമില്ല’’. അതായത്, വോട്ടർപട്ടികയിൽ തെറ്റുണ്ട്; അന്വേഷിക്കില്ല. ബംഗളൂരുവിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിൽപരം വ്യാജ വോട്ടർമാരെ തിരുകിക്കയറ്റിയ വോട്ടർപട്ടിക രാഹുൽ ഗാന്ധിയുടെ വീട്ടുകാര്യമല്ലെന്നും തങ്ങൾ ചതിക്കപ്പെട്ടോയെന്നറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിക്കുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലും അതുപോലെ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ട് മോഷണമുണ്ടായെന്നാണു പ്രതിപക്ഷ ആരോപണം.
മഹാരാഷ്ട്രയിൽ 2019നും 2024നുമിടയ്ക്ക് അഞ്ചുവര്‍ഷംകൊണ്ട് 31 ലക്ഷം വോട്ടർമാരാണ് വർധിച്ചത്. പക്ഷേ, തെരഞ്ഞെടുപ്പിനു മുന്‍പത്തെ അഞ്ചു മാസത്തിനിടെ 41 ലക്ഷത്തിന്റെ വർധനയുണ്ടായി. തീർന്നില്ല, പോളിംഗ് ദിവസം വൈകിട്ട് അഞ്ചിനുശേഷം 76 ലക്ഷത്തോളം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്.
അതിൽ കൃത്രിമത്വമില്ലെന്നു തെളിയിക്കാൻ അഞ്ചുമണിക്കെത്തിയ വോട്ടർമാരുടെ ദൃശ്യം കാണിച്ചാൽ മതിയെങ്കിലും കമ്മീഷൻ സമ്മതിക്കില്ല. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിടണമെന്നു പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ അതു വോട്ടറുടെ സ്വകാര്യതാലംഘനമാണെന്ന പുതിയ നിയമം കൊണ്ടുവന്നു.
വോട്ടർമാരുടെ സ്വകാര്യതയെക്കുറിച്ചു വല്ലാതെ വേവലാതിപ്പെടുന്ന കമ്മീഷന് അവരുടെ വോട്ടിന്റെ ഫലം വ്യാജവോട്ടുകളിലൂടെ അട്ടിമറിക്കപ്പെടുന്നതിൽ ഉത്കണ്ഠയൊന്നുമില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ 45 ദിവസം വരെ മാത്രമേ സൂക്ഷിക്കേണ്ടതായുള്ളൂ എന്നാണ് പുതിയ തീരുമാനം. സർക്കാരിനും കമ്മീഷനും എന്തൊക്കെയോ മറച്ചുവയ്ക്കാനുണ്ടോ?ടി.എൻ. ശേഷനെയും ജെ.എം. ലിങ്ദോയെയും പോലെ, ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിലങ്ങുതടിയാകാതെ മാറിനിൽക്കാൻ ഭരിക്കുന്നവരോടു പറയാൻ എല്ലാ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും കഴിയണമെന്നില്ല.
പക്ഷേ, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുപോലെ ആരോപണവിധേയമായ കാലം ഉണ്ടായിട്ടില്ല. പഴയ ചില കാര്യങ്ങളും ഇതോടു ചേർത്തു വായിക്കാവുന്നതാണ്. 2002ൽ ഗുജറാത്ത് കലാപത്തിനു തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം ലിങ്ദോ അംഗീകരിച്ചില്ല. ഇതിനോട് 2002 ഓഗസ്റ്റിൽ വഡോദരയിലെ റാലിയിൽ മോദി പ്രതികരിച്ചത്, ലിങ്ദോയുടെ മുഴുവൻ പേര് ജെയിംസ് മൈക്കിള്‍ ലിങ്ദോ എന്നാണെന്നും അയാൾ ഇറ്റലിക്കാരനാണോ സോണിയ ഗാന്ധിയുമായി പള്ളിയിൽവച്ചു കാണാറുണ്ടോ എന്നൊക്കെ ചില പത്രക്കാർ തന്നോടു ചോദിച്ചെന്നുമൊക്കെ പ്രസംഗിച്ചുകൊണ്ടാണ്.
ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് അന്നു പ്രധാനമന്ത്രിയായിരുന്ന വാജ്പേയി അതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചന്ന ആരോപണത്തില്‍ പ്രധാനമന്ത്രി മോദിയെയും ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായെയും കുറ്റവിമുക്തരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനത്തിൽ തന്റെ ഭിന്നാഭിപ്രായം ഉൾപ്പെടുത്തണമെന്ന് കമ്മീഷന് അംഗമായിരുന്ന അശോക് ലവാസ ആവശ്യപ്പെട്ടിരുന്നു. ലവാസയുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് ഇഡി എത്തുന്നതും എഡിബി വൈസ് പ്രസിഡന്റാകാൻ അദ്ദേഹം ഇന്ത്യ വിടുകയും ചെയ്യുന്നതാണ് പിന്നീടു രാജ്യം കണ്ടത്.
അനുസരിക്കുന്നവരെ മാത്രം കമ്മീഷനിൽ നിയമിക്കാനുള്ള നീക്കമാണ് പിന്നീടുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. ഒട്ടും താമസിയാതെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നു. ചീഫ് ജസ്റ്റീസിനു പകരം, പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! ഇപ്പോഴത്തെ കമ്മിറ്റിയംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. സർക്കാർ തീരുമാനിക്കുന്നതിനപ്പുറം ഒന്നുമില്ല. വോട്ട് അട്ടിമറി ആരോപണത്തിൽ അന്വേഷണമില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്.
ഭരിക്കുന്ന പാർട്ടിക്കും അവർ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ നിലപാടുണ്ടാകുന്നത് അസ്വാഭാവികമാകണമെന്നില്ല. പക്ഷേ, തെറ്റുകളെ ഒരേ ഭാഷയിൽ ന്യായീകരിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ജനാധിപത്യം സംരക്ഷിക്കാൻ സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടു കാര്യമില്ലെന്നും വലിയ പ്രക്ഷോഭങ്ങളും കോടതിയുടെ ഇടപെടലും വേണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ വാർത്താസമ്മേളനത്തിന്റെ മുന്നറിയിപ്പ്.
ജനാധിപത്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നു സ്വയം വിശ്വസിപ്പിച്ചോളാൻ ഭരണകൂടം പൗരനോട് ഉത്തരവിടുകയാണ്. അതു മതിയോ? ജനാധിപത്യം ഭരിക്കുന്നവരുടെയോ പ്രതിപക്ഷത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ല, എല്ലാ പൗരന്മാരുടേതുമാണ്.
Leader Page
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ സാധാരണ നടപടിക്രമങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യേക സംഗ്രഹ പുനരവലോകനത്തിന് (Special Intensive Revision -എസ്ഐആർ) നടപടി സ്വീകരിച്ചു. എസ്ഐആർ മാർഗനിർദേശങ്ങളെയും നടപടിക്രമങ്ങളയെും സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനതത്വങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
എസ്ഐആറും വോട്ടർപട്ടിക പരിഷ്കരണവും സംബന്ധിച്ച് ലോക്സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ജനാധിപത്യം അതിന്റെ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ അന്തർലീനമായിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണവും നടപടിയും പരിഹാരവും അനിവാര്യമാണ്. നിഷ്പക്ഷവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടത്തുവാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനിലാണ്. ഉത്തരവാദിത്വബോധമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും നീതിപൂർവകവുമായ നടപടികളാണ്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ് ഉണ്ടാവുക എന്നതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബിഹാറിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ കാലേക്കൂട്ടി നടത്തേണ്ടതും കമ്മീഷനാണ്. വോട്ടർപട്ടിക പുതുക്കുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായ ചട്ടങ്ങൾ നിലവിലുള്ളപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാഭാവികമായും നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് വോട്ടർപട്ടിക പുതുക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ചിട്ടുണ്ടോ? നിർവഹിച്ചിട്ടില്ലെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കമ്മീഷന് ഇല്ലേ? 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് ഉപവകുപ്പ് 3 പ്രകാരം ഏതെങ്കിലും ഒരു മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരു ഭാഗത്തെയോ വോട്ടർപട്ടികയുടെ പ്രത്യേക ഭാഗമോ പ്രത്യേക സംഗ്രഹ പുനരവലോകനമോ നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് അവകാശമുണ്ട്. എന്നാൽ, സാധാരണ ഗതിയിലുള്ള വോട്ടർപട്ടിക പരിഷ്‍കരണത്തിൽനിന്നു മാറി എസ്ഐആർ നടത്തണമെങ്കിൽ അതിനുള്ള കാരണങ്ങൾ കാര്യകാരണസഹിതം എഴുതി ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാൽ, ബിഹാറിൽ എസ്ഐആർ നടത്താനുള്ള പ്രത്യേക സാഹചര്യം ജനാധിപത്യ ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് നിലവിലെ വിവാദങ്ങളുടെ അടിസ്ഥാന കാരണം. ജനാധിപത്യത്തിന്റെ അടിത്തൂൺ തെരഞ്ഞെടുപ്പു പ്രക്രിയയിലെ നിഷ്പക്ഷതയും സുതാര്യതയും നീതിപൂർവമുള്ള നടപടികളുമാണ്. നിഷ്പക്ഷതയിലും സുതാര്യതയിലും നീതിപൂർവമായ നടപടികളിലും സംശയമുളവായാൽ, ചോദ്യങ്ങൾ ഉയർന്നാൽ അത് ദൂരീകരിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷന്റേതാണ്. വോട്ടർപട്ടികയിലെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവ സംശയത്തിന്റെ നിഴലിലായാൽ അതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അസ്ഥിരപ്പെടുത്തും.
ഇത് ജനാധിപത്യത്തിനു ഭൂഷണമോ?
തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു വകുപ്പോ ഒരു സ്ഥാപനമോ അല്ല. കക്ഷി രാഷ്ട്രീയത്തിന്റെ മറ്റേതെങ്കിലും ഘടകത്തിനും സ്വാധീനിക്കാൻ കഴിയാത്തവണ്ണം സുതാര്യമായും നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിച്ച് രാജ്യത്തിന്റെ ജനാധിപത്യം നിലനിർത്താൻ പര്യാപ്തമായ തരത്തിൽ തെരഞ്ഞെടുപ്പുകൾ നടത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണത്. തെരഞ്ഞെടുപ്പു കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലെ അടിസ്ഥാനഘടകമായ വോട്ടർപട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾക്കും ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുചോദ്യം ഉന്നയിച്ചും നിയമനടപടികൾ സ്വീകരിക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയും പ്രത്യാക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ബിഹാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ അടിസ്ഥാനത്തിൽ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക സൂക്ഷ്മപരിശോധന നടത്തി വ്യക്തമായ തെളിവുകളോടെ വോട്ടർപട്ടികയിലെ അപാകതകൾ വോട്ടർമാരുടെ മുൻപിൽ രാഹുൽ ഗാന്ധി കൊണ്ടുവന്നു.
വോട്ടർപട്ടികയിലെ ഗുരുതരമായ പിഴവുകൾ പൊതുജന സമക്ഷം അവതരിപ്പിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ പ്രശംസിക്കുകയും വോട്ടർപട്ടികയിൽ അപാകത വരുത്തിയവരെ കണ്ടെത്തി അവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമാനുസരണം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത പതിന്മടങ്ങു വർധിച്ചേനെ. പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരെ പ്രകീർത്തിക്കുന്നതിനു പകരം ശിക്ഷിക്കും എന്നുള്ള ദുർവ്യാഖ്യാനത്തോടുകൂടി നോട്ടീസ് നൽകുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന് ഭൂഷണമാണോ? വോട്ടർപട്ടികയിലെ പിഴവുകൾക്ക് തെരഞ്ഞെടുപ്പു കമ്മീഷന് യാതൊരു ബന്ധവും ഇല്ലെങ്കിൽ പിഴവുകൾ വരുത്തിയത് ബിഎൽഒമാരോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്?
ഭരണഘടനയുടെ അനുച്ഛേദം 324 (5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷനെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിന് സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു സമാനമായ നടപടികൾ സ്വീകരിക്കണമെന്ന സംരക്ഷണമുണ്ട്. ഈ സംരക്ഷണം തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാൻ പാടില്ല എന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളെ രാജ്യം പലതവണ തലനാരിഴകീറി ചർച്ച ചെയ്തിട്ടുണ്ട്. പൊതുജന നന്മയും ക്ഷേമവും കണക്കിലെടുത്ത് വിഷയം ചർച്ചചെയ്തവരെ അല്ലെങ്കിൽ ഉത്തരവുകളെ വിമർശിച്ചവരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച് കൽത്തുറുങ്കിൽ അടയ്ക്കുമെന്ന സമീപനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അന്വേഷണമോ നടപടിയോ ഇല്ല
യാതൊരുവിധ ഭരണഘടനാ പദവിയുമില്ലാത്തവരാണ് വോട്ടർപട്ടിക തയാറാക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരും ഇതര ഉദ്യോഗസ്ഥരും. വോട്ടർപട്ടികയിൽ ഗുരുതരമായ പിഴവ് വരുത്തിയെന്ന് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് ആശങ്ക ഉയർത്തിയിട്ടും ഒരു അന്വേഷണമോ നടപടിയോ സ്വീകരിക്കില്ല എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരേയാണു രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച് നിയമിച്ചിട്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുന്ന പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുമ്പോൾ അതിൽ ചർച്ച പാടില്ലെന്ന് നിഷ്കർഷിക്കുന്ന സർക്കാരിന്റെ നിലപാട് നിയമപരമോ ജനാധിപത്യപരമോ അല്ല. ജനാധിപത്യം നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അടിസ്ഥാന ഘടകമായ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക, ഓരോ സമ്മതിദായകന്റെയും ജനാധിപത്യപരമായ പരമോന്നത അവകാശമാണ്.
വോട്ടവകാശം നിഷേധിക്കരുത്
നിയമാനുസരണം വോട്ടിന് അവകാശമുള്ള ഒരാളുടെപോലും വോട്ടവകാശം നിഷേധിക്കരുത്. അർഹതയില്ലാത്ത ഒരാൾപോലും വോട്ടർപട്ടികയിൽ ഇടം പിടിക്കരുത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ വോട്ട്, ഒരേ ആളിന് വിവിധ മണ്ഡലങ്ങളിൽ വോട്ട് , വ്യാജ മേൽവിലാസത്തിൽ വോട്ട്, സ്ഥിരതാമസമുള്ളതും സ്വഭാവികമായി വോട്ടർപട്ടികയിൽ പേര് വരേണ്ടതുമായ മേൽവിലാസം അല്ലാതെ ഒരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ താത്പര്യപ്രകാരം വോട്ടർപട്ടികയിൽ പ്രത്യേക സ്ഥലങ്ങളിൽ വോട്ട് ചേർക്കുക തുടങ്ങി വോട്ടർപട്ടികയിലെ അപാകതകൾ കർശനമായും ഒഴിവാക്കപ്പെടണം. ഇതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആശയം. ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ എങ്ങനെ പറയും? സർക്കാരിന് ഈ നിർദേശം തള്ളിക്കളയാൻ സാധിക്കുമോ? തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലപ്രകാരം സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ചുമതലകളിൽ അപാകത ഉണ്ടെങ്കിൽ, വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കണം, നടപടിയെടുക്കണം, തിരുത്തണം. ജനാധിപത്യം സംരക്ഷിക്കാൻ അതാണ് ആവശ്യം. അതിന് മുതിരാതെയുള്ള കമ്മീഷന്റെ നിലപാടാണ് കൂടുതൽ ആപത്കരം. ജനാധിപത്യം ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്യുന്ന അടിസ്ഥാന മൂല്യമാണ്. അതിന്റെ അസ്തിത്വത്തിൽ കോട്ടം വരുത്തുന്ന ഒന്നിനോടും സന്ധി ചെയ്യാൻ ജനാധിപത്യ വിശ്വാസികൾക്കു കഴിയില്ല.
ബിഹാർ വോട്ടർപട്ടിക: ആരോപണങ്ങൾ
ബിഹാർ വോട്ടർപട്ടികയിലെ എസ്ഐആർ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഇവയാണ്:
►കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കുന്നു.
►ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിശദമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.
►ആവശ്യമായ സമയം വോട്ടർമാർക്ക് നൽകാതെ ധൃതഗതിയിൽ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുന്നു.
►വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അടിസ്ഥാന രേഖകളായ ആധാർ, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ആധികാരിക രേഖകളായി സ്വീകരിക്കുന്നില്ല.
►ദളിതരും ദരിദ്രരും ന്യൂനപക്ഷവും ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളെ മനഃപൂർവമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നു.
ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുകയും ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ആധികാരിക രേഖകളായി സ്വീകരിക്കാൻ നിർദേശിക്കുകയുമുണ്ടായി. ഉന്നയിക്കപ്പെട്ട ആശങ്കകൾ സാധൂകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടാവുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളെ സാധൂകരിക്കുന്ന നിലപാടല്ല സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
Editorial
വ്യാജ വോട്ടർപട്ടികയുടെ കാര്യത്തിൽ രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ
കേസെടുക്കണം. അല്ലെങ്കിൽ ഭരണകൂടം മറുപടി പറയണം. ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്ന ചോദ്യത്തിനുത്തരം‘പപ്പുവിളി’യല്ല.
പരാജയപ്പെട്ടവന്റെ നെഞ്ചത്തടിയാണ് കോൺഗ്രസിന്റെ വോട്ടു തട്ടിപ്പാരോപണം എന്നു പരിഹസിച്ച് ഇനി ബിജെപിക്കു പിടിച്ചുനിൽക്കാനാകില്ല. കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞത് വോട്ടർ പട്ടികയിലെ വ്യാജ കൂട്ടിച്ചേർക്കലുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ്.
ആക്ഷേപിക്കുന്നതല്ലാതെ കൃത്യമായ മറുപടി കേന്ദ്രത്തിൽനിന്നോ അവർ നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നോ ഉണ്ടായിട്ടില്ല. രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ വൈകരുത്. അല്ലെങ്കിൽ മറുപടിയുണ്ടാകണം. ജനം ചതിക്കപ്പെട്ടോയെന്നും ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്നുമുള്ള ചോദ്യത്തിനുത്തരം ‘പപ്പുവിളി’യല്ല.
എഐസിസി ആസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാ ഭവനിലാണ് രാജ്യത്തെ നടുക്കിയ വ്യാജവോട്ട് വിവരങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും ആവശ്യമായ ഡിജിറ്റൽ വീഡിയോ രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകാതിരുന്നതിനാൽ കെട്ടുകണക്കിനു കടലാസുരേഖകൾ വച്ച്, സംശയമുള്ള മണ്ഡലങ്ങളിൽ ഒന്നായ കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ പരിശോധന നടത്തിയെന്നാണ് കോൺഗ്രസ് പറഞ്ഞത്.
ബിജെപി സ്ഥാനാർത്ഥി പി.സി. മോഹന്‍ വിജയിച്ച ബംഗളൂരു സെന്‍ട്രൽ ലോക്സഭാ മണ്ഡലത്തിലാണ് മഹാദേവപുര. മഹാദേവപുരയിലെ പരിശോധനയ്ക്ക് ആറുമാസം വേണ്ടിവന്നു. ഒരൊറ്റ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജവോട്ടുകളുടെ കണക്കു കേട്ട് ജനം തരിച്ചിരിക്കുകയാണ്. 32,707 വോട്ടിന്റെ ഭൂരിപക്ഷമാണ് ബംഗളൂരു സെന്‍ട്രലിൽ ബിജെപിക്ക് കിട്ടിയത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകളില്‍ ക്രമക്കേട് നടന്നത്രേ.
ഈ മണ്ഡലത്തിൽ 2009ലെ 9,604 വോട്ടിന്റെ ഭൂരിപക്ഷമാണ് 2024ല്‍ 1,14,046 ആയി ഉയര്‍ന്നത്. ഒരേ വോട്ടർമാരുടെ പേരും വിലാസവും നാലു തവണവരെ ആവർത്തിക്കുന്ന വോട്ടർപട്ടികയുടെ പകർപ്പ് അടക്കമുള്ള തെളിവുകൾ രാഹുൽ പ്രദർശിപ്പിച്ചു. പലർക്കും വീട്ടുനന്പരില്ല. ചിലരുടെ വീട്ടുനന്പർ പൂജ്യമാണ്. ഒരു മുറിയുടെ വിലാസത്തിൽ 80 വോട്ടർമാർ വരെയുണ്ട്.
പക്ഷേ, പരിശോധനയിൽ അവിടെയെങ്ങും ആരുമില്ല. 40,009 തെറ്റായ വിലാസങ്ങൾ കണ്ടെത്തി. വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങള്‍ മാത്രം. എഴുപതും എണ്‍പതും വയസുള്ള കന്നിവോട്ടര്‍മാരാണ് മറ്റൊരു കൗതുകം. ആരോപണങ്ങൾ ശരിയാണെങ്കിൽ കള്ളവോട്ട് എന്നതിനപ്പുറം കള്ള വോട്ടേഴ്സ് ലിസ്റ്റ് എന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറും.
രാഷ്ട്രീയശൈലിയിൽ പരിഹാസം നടത്തുന്നതല്ലാതെ ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും കള്ളവോട്ടുകളെക്കുറിച്ചു വിശദീകരണം നൽകാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്. ചോദ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയാണെങ്കിലും അതിപ്പോൾ ജനങ്ങളുടെ ചോദ്യമായി മാറി. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്തുകൊണ്ടാണ്? ബൂത്തിലെ വീഡിയോ ദൃശ്യങ്ങൾ കൊടുക്കാത്തത് എന്ത്? വോട്ടേഴ്സ് ലിസ്റ്റിൽ ഇത്ര വ്യാപകമായ തിരിമറി ഉണ്ടായതെങ്ങനെ?... ചോദ്യങ്ങൾ ഉത്തരം തേടുകയാണ്.
മഹാരാഷ്ട്രയിലും കർണാടകയിലും ഹരിയാനയിലുമടക്കം വൻതോതിലുള്ള തെരഞ്ഞെടുപ്പു തട്ടിപ്പ് നടന്നതായും രാഹുൽ ആരോപിച്ചു. മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ഷത്തിനിടെ ചേര്ത്തവരേക്കാള് കൂടുതല്‍പേരെ അഞ്ചു മാസംകൊണ്ട് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. അങ്ങനെ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു.
പോളിംഗ് അഞ്ചുമണിക്കുശേഷം കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ വോട്ടര്‍പട്ടിക നല്കാന് തെരഞ്ഞെടുപ്പു കമ്മീഷന് തയാറായില്ല. സിസിടിവി ദൃശ്യങ്ങള്‍ നല്കാതിരിക്കാന് തെരഞ്ഞെടുപ്പു കമ്മീഷന് നിയമങ്ങള്‍ മാറ്റി. 45 ദിവസം കഴിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചുകളഞ്ഞു.
2024ൽ അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 25 സീറ്റുകളേ മോഷ്ടിക്കേണ്ടിവന്നുള്ളൂവെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിൽ 33,000ത്തിൽ താഴെ വോട്ടുകൾക്ക് 25 സീറ്റുകൾ ബിജെപി നേടിയെന്നുമാണ് രാഹുലിന്റെ ആരോപണം. ആരോപണങ്ങൾ ശരിയാണെങ്കിൽ, ഇന്ത്യയിൽ ജനാധിപത്യത്തിനു കാവലേർപ്പെടുത്തേണ്ട സ്ഥിതിയായിരിക്കുന്നു. അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് രാഷ്ട്രീയ താത്പര്യങ്ങളുള്ള ചിലതൊഴിച്ച് രാജ്യത്തെ എല്ലാ മാധ്യമങ്ങളും ഈ വെളിപ്പെടുത്തലിനു വലിയ പ്രാധാന്യം കൊടുത്തത്.
സുതാര്യമായ വോട്ടെടുപ്പില്ലെങ്കിൽ ജനാധിപത്യമില്ല. തന്റെ ഭരണകൂട നിർണയാവകാശമാണ് വോട്ടെന്നു കരുതി ഞെളിഞ്ഞുനിൽക്കുന്ന പൗരന്റെ നേരേ ചൂണ്ടിയ തോക്കാണ് കള്ളവോട്ട്. രാഹുലിന്റെ കളിത്തോക്കാണോ ഭരണകൂടത്തിന്റെ നിറതോക്കാണോ തങ്ങൾക്കു നേരേ ചൂണ്ടിയിരിക്കുന്നതെന്നു ജനം അറിയണം. നമ്മുടെ ജനാധിപത്യം വ്യാജമല്ലെന്നും അധികാരം പിൻവാതിലിലൂടെയല്ലെന്നും എത്രയും വേഗം തെളിയിക്കൂ.