തിരുവനന്തപുരം: സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. മൂല്യനിർണയ കമ്മിറ്റി ചെയർമാന്റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.
വിദ്യാർഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു. സദ്ഗുരു സർവസ്വം, ഒരു പഠനം എന്ന പേരിൽ ചട്ടമ്പിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി വിപിൻ വിജയൻ രംഗത്തെത്തി. പരാതിക്ക് പിന്നിൽ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പറഞ്ഞു. കാര്യവട്ടം ക്യാമ്പസിലെ റിസർചേർസ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ.
വിപിൻ വിജയൻ ആറുവർഷം മുൻപാണ് റിസർച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നതെന്നും നിലവിൽ എസ്എഫ്ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. കാര്യവട്ടം ക്യാമ്പസിലെ വകുപ്പ് മേധാവിയായ ഡോക്ടർ സി.എൻ. വിജയകുമാരിയാണ് പരാതി നൽകിയത്.