ബംഗളൂരു: ബംഗളൂരുവിൽ ഏഴ് വയസുകാരിയെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. കുന്പളഗൗഡ സ്വദേശി ദർശൻ ആണ് കൊലപാതകം നടത്തിയത്. ഒളിവിൽ പോയ ദർശനെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ദർശന്റെ ഭാര്യ ശിൽപ്പ നൽകിയ പരാതിയിലാണ് അന്വേഷണം. നാല് മാസങ്ങൾക്ക് മുമ്പാണ് ദർശനും ശിൽപ്പയും തമ്മിൽ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിനസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ശിൽപ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദർശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ശിൽപ്പയാണ് മകൾ സിരിയെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ശിൽപ്പയുടെ കരച്ചിൽ കേട്ട് ഓടിയത്തിയവർ വാതിൽ തകർത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.