പിറ്റ്സ്ബർഗ് സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥി മുങ്ങി മരിച്ചതായി റിപ്പോർട്ട്
പി.പി. ചെറിയാൻ
Tuesday, March 11, 2025 3:51 PM IST
പിറ്റ്സ്ബർഗ്: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ കാണാതായ ഇന്ത്യൻ വിദ്യാർഥിനി മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ കഴിഞ്ഞാഴ്ചയാണ് ഇന്ത്യൻ വിദ്യാർഥിനി സുദീക്ഷ കൊണങ്കി എത്തിയത്.
അമേരിക്കയിൽ സ്ഥിര താമസമാക്കി ഇന്ത്യക്കാരിയാണ് 20 വയസുകാരിയായ സുദീക്ഷ കൊണങ്കി. പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർഥിനിയാണ്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് സുദീക്ഷ എത്തിയത്.
സംഘത്തിൽ സുദീക്ഷയും മറ്റൊരു വിദ്യാർഥിനിയും വിർജീനിയയിൽ ആണ് താമസിച്ചിരുന്നത്. മാർച്ച് അഞ്ചിന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
രാത്രിയിൽ സംഘത്തിനൊപ്പമുണ്ടായിരുന്ന എല്ലാവരും തിരികെ ഹോട്ടലിലേക്ക് എത്തിയിരുന്നു. 20 വയസുകാരിക്കൊപ്പം മറ്റൊരാൾ കൂടി ബീച്ചിൽ തുടർന്നിരുന്നു. ഇവർ രണ്ട് പേരും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ സുദീക്ഷ വലിയൊരു തിരയിൽ പെട്ടുപോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നയാൾ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്.
മാർച്ച് ആറിന് പുലർച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളിൽ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ് സുദീക്ഷയുടെ കുടുംബം. കാണാതാവുന്നതിന് തൊട്ട് മുൻപുള്ള ദിവസവും മകളുമായി സംസാരിച്ചിരുന്നതായാണ് 20 വയസുകാരിയുടെ പിതാവ് സുബ്രയുഡു കൊണങ്കി പ്രതികരിക്കുന്നത്.
എന്നാൽ ഇരുപതുകാരി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്ക് അധികാരികളുടെ നിരീക്ഷണം വിർജീനിയ പോലീസ് തള്ളിയിട്ടുണ്ട്. ഈ സമയത്ത് ഇത്തരത്തിലുള്ള വിലയിരുത്തലിൽ എത്തുന്നത് ശരിയല്ലെന്നും തെരച്ചിൽ തുടരുമെന്നുമാണ് വിർജീനിയ പോലീസ് അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.
വിവരമറിഞ്ഞ് സുദീക്ഷയുടെ കുടുംബം ഇവിടേക്ക് എത്തിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.