മുതലമട: താലൂക്കിൽ കൊയ്ത്ത് തുടങ്ങിയതോടെ ഗ്രാമീണ റോഡുകളിൽ വൈക്കോൽ ഉണക്കാനിടുന്നതും വ്യാപകമായി. കാൽ നട ഇരുചക്രവാഹന സഞ്ചാരികൾക്കാണ് വൈക്കോൽ ഉണക്ക് അപകടഭീഷണിയാവുന്നത്.
ഇരുചക്ര വാഹനങ്ങളുടെ ചക്രങ്ങളിൽ വൈക്കോൽ ചുറ്റി നിയന്ത്രണം വിട്ടുമറിഞ്ഞ് യാത്രക്കാർ പരിക്കേറ്റ സംഭവങ്ങൾ നിരവധി തവണ നടന്നിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ ചൂടിൽ വൈക്കോൽ തീപ്പിടിക്കുന്നതും പതിവാണ്.
നിരത്തിൽ വൈക്കോൽ, നെല്ല് എന്നിവ ഉണക്കുന്നത് ശിക്ഷാർഹമാണെങ്കിലും ഇത്തരം സംഭവങ്ങൾക്ക് എതിരെ പോലീസ് മൗനം പാലിക്കുന്നത് നിയമലംഘനങ്ങൾക്ക് പ്രോത്സാഹനമാവുന്നുമുണ്ട്. വൈക്കോൽ വിരിപ്പ് കാരണം റോഡിലെ ഗർത്തങ്ങൾ തിരിച്ചറിയാനാവാതെ വാഹനങ്ങൾ ഇടിച്ചിറങ്ങി യന്ത്രത്തകരാറും ഉണ്ടാവുന്നുണ്ട്. ചരക്ക് കടത്ത് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ നിരത്തിൽ നിന്നും തെന്നി ഗതിമാറി ഓടാനും കാരണമാവുന്നുണ്ട്.