വലിയ സ്വപ്നങ്ങളുമായി ഒറ്റപ്പാലത്തെ തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകർ
Friday, September 27, 2024 6:59 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് തരിശുഭൂമിയിൽ നൂറുമേനി സ്വപ്നം കണ്ട് കർഷകർ. പതിറ്റാണ്ടുകളായി തരിശിട്ടിരുന്ന പാടശേഖരങ്ങളിൽ വിളവിറക്കിയാണ് കർഷകർ നൂറുമേനി മോഹിക്കുന്നത്. ഒറ്റപ്പാലത്തും അമ്പലപ്പാറയിലുമായി 70 ഏക്കർ തരിശുഭൂമികളിലാണ് ഇത്തവണ രണ്ടാംവിള നെൽകൃഷി ഇറക്കുന്നത്.

സുസ്ഥിര നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകൾ വഴിയാണു കാർഷിക മേഖലയ്ക്കു പുത്തൻ ഉണർവേകുന്ന തരിശുഭൂമികളിലെ രണ്ടാംവിള. അമ്പലപ്പാറ പഞ്ചായത്തിൽ മേലൂരിലും കടമ്പൂരിലുമായി ഏകദേശം 60 ഏക്കർ സ്ഥലത്തും ഒറ്റപ്പാലം നഗരസഭാ പരിധിയിൽ പാലപ്പുറത്തും പനമണ്ണയിലുമായി 10 ഏക്കർ ഭൂമിയിലുമാണു വിളവിറക്കുന്നത്. ഇതിൽ മിക്ക കൃഷിയിടങ്ങളും ഒന്നോ രണ്ടോ പതിറ്റാണ്ടുകളായി തരിശു കിടക്കുന്നവയാണ്. തൊഴിലാളിക്ഷാമവും കാലാവസ്ഥാ പ്രശ്നങ്ങളും വന്യമൃഗശല്യവുമൊക്കെ സൃഷ്ടിക്കുന്ന പ്രതിസന്ധികളായിരുന്നു കർഷകർക്കു വെല്ലുവിളി. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാൻ കഴിഞ്ഞ വർഷങ്ങളിലും പദ്ധതികൾ ഉണ്ടായിരുന്നെങ്കിലും വിളവിറക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ടു വരാത്ത കർഷകരാണ് ഇത്തവണ പ്രതീക്ഷകളോടെ വിളവിറക്കുന്നത്.


ഇത്തവണ കൃഷിഭവന്‍റേയും കർഷക കൂട്ടായ്മകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയുമെല്ലാം പിന്തുണയോടെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ഇറക്കാമെന്നാണു കർഷകരുടെ തീരുമാനം. തരിശുഭൂമികളിൽ ഉൾപ്പെടെ ആകെ ഒറ്റപ്പാലത്ത് ഏകദേശം 750 ഏക്കർ സ്ഥലത്തും അമ്പലപ്പാറയിൽ 400 ഏക്കർ പാടത്തുമാണ് ഇത്തവണ രണ്ടാംവിള നെൽകൃഷി ഇറക്കുന്നത്.