എടക്കര: കുടിവെള്ളം, ആരോഗ്യം, ശുചിത്വം, പാർപ്പിടം എന്നിവയ്ക്ക് മുൻഗണന നൽകി ചുങ്കത്തറ പഞ്ചായത്ത് 2023 -24 സാന്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 31,03,76, 000 (31കോടി) വരവും, 30,13,48,000 (30 കോടി) ചെലവും, 90,28,088 (90 ലക്ഷം) നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസൈബ സുധീർ അവതരിപ്പിച്ചത്. പഞ്ചായത്തിന്റെ സുസ്ഥിരവികസനം മുന്നിൽ കണ്ടു അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ആരോഗ്യം, ശുചിത്വം, പാർപ്പിടം, കാർഷികം, പട്ടികജാതി-വർഗ വികസനം, സ്വയംതൊഴിൽ, പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം തുടങ്ങിയ മേഖലയ്ക്ക് ഉൗന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എംകെ നജുമുന്നിസ അധ്യക്ഷയായിരുന്നു.
മാലിന്യം നീക്കം ചെയ്തില്ല
കാളികാവ്: വൻതോതിൽ മാലിന്യം പുഴയിലേക്കു തള്ളിയ സംഭവത്തിൽ ഒരാഴ്ചയായിട്ടും മാലിന്യം നീക്കം ചെയ്യാത്തത് പരിസരവാസികൾക്ക് ദുരിതമായി. മാലിന്യം തള്ളിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാത്തതും വിവാദമായിട്ടുണ്ട്.കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മൂന്നിടങ്ങളിൽ മാലിന്യം തള്ളിയത്. പ്രതികളെയും വാഹനത്തെയും പോലീസ് പിടികൂടിയെങ്കിലും അപ്പോഴേക്കും കാളികാവ് പുഴയടക്കം വലിയതോതിൽ മലിനമായിരുന്നു.
വാഹനത്തിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം നീക്കം ചെയ്യുന്നതിനോ ജലാശയം ക്ലോറിൻ ചെയ്ത് ശുദ്ധീകരിക്കുന്നതിനോ കാളികാവ് പഞ്ചായത്തോ ആരോഗ്യവകുപ്പ് അധികൃതരോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാലിന്യം തോട്ടിലൂടെ ഒഴുകിപോയതിനു പുറമെ ഇപ്പോഴും മാലിന്യം തള്ളിയ പാലത്തിലും റോഡരികിലും കെട്ടിക്കിടക്കുകയാണ്. ഇതു യാത്രക്കാർക്കും പരിസരവാസികൾക്കും പുഴയെ ആശ്രയിക്കുന്നവർക്കും കടുത്ത ദുരിതമാകുന്നുണ്ട്.