തിരിച്ചടിയായി നേന്ത്രക്കാവിലയിടിവ് : ഇറക്കുമതിയും ഉത്പാദന വർധനവും കർഷകർക്ക് വിനയായി
1600340
Friday, October 17, 2025 5:20 AM IST
കരുവാരകുണ്ട്: നേന്ത്രക്കാവിലയിടിവിൽ മനംനൊന്ത് മലയോര കർഷകർ. അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത വിലത്തകർച്ചയാണ് ഇന്ന് നേന്ത്രക്കാക്ക് അനുഭവപ്പെടുന്നത്. വില തകർച്ചയെ തുടർന്ന് മുടക്കുമുതൽ പോലും ലഭിക്കില്ലന്നാണ് കർഷകർ പറയുന്നത്.
ഉത്പാദനം വർധിച്ചതും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നേന്ത്രക്കാ ഇറക്കുമതിയുമാണ് കർഷകർക്ക് വിനയായത്. കഴിഞ്ഞ ഓണത്തിനു മുമ്പ് ഒരു കിലോ നേന്ത്രക്കാക്ക് 50 മുതൽ 55 രൂപ വരെ വില ലഭിച്ചിരുന്നു.എന്നാൽ ഇന്ന്അതേ സ്ഥാനത്ത് മുന്തിയ ഇനം നേന്ത്രക്കാ ഒരു കിലോക്ക് 18 രൂപാ പ്രകാരമാണ് കർഷകരിൽ നിന്നും വ്യാപാരികൾ ശേഖരിക്കുന്നത്.
എന്നാൽ ഇത് വില്ക്കുന്നത് 50 രൂപക്കും. ചില ദിവസങ്ങളിൽ ഈ വിലക്കും വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ല. അമിതകൂലി നൽകി നഷ്ടം സഹിച്ച് പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് വാഴകൃഷി നടത്തി വിളവെടുപ്പ് തുടങ്ങിയപ്പോൾ നേന്ത്രക്കാക്ക് ഉല്പാദന ചിലവു പോലും ലഭിക്കാത്ത സാഹചര്യത്തിലായതോടെ കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് കർഷകർ ചൂണ്ടി കാട്ടുന്നു. ഇതേത്തുടർന്ന് കൃഷി വകുപ്പ് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി വിവിധ കർഷക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വാഴ കൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് തുടങ്ങിയപ്പോൾ തന്നെ മാന്യമായ വിലക്ക് ഉത്പന്നം വിറ്റഴിക്കാൻ കർഷകർക്കാകുന്നില്ല. നേന്ത്രക്കാ വാങ്ങാൻ ആളില്ലാതായതിനെ തുടർന്ന് കർഷകർ നേന്ത്രകുലകൾ മലയോര ഗ്രാമങ്ങളിലെ റോഡരികിൽ കൂട്ടിയിട്ട് തുച്ഛമായ വിലക്ക് പൊതുജനങ്ങൾക്ക് വില്പന നടത്തുന്നവരെയും കാണാം. ഇപ്പോഴത്തെ വില തകർച്ച കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കനത്ത മഴയെത്തുടർന്ന് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട സാധാരണ ജനങ്ങളും തൊഴിലാളികളും സാമ്പത്തിക ഞെരുക്കത്തിലായതാണ് നേന്ത്ര പഴ വിപണിയിൽ മാന്ദ്യം സൃഷ്ടിക്കാൻ മറ്റൊരു കാരണമായി വ്യാപാരികൾ ചൂണ്ടി കാട്ടുന്നത്.
കാലവർഷത്തിൽ അനുഭവപ്പെട്ട കാറ്റിലും മഴയിലും വൻതോതിൽ നേന്ത്ര വാഴകൃഷി നശിച്ചിരുന്നു. രാസവളത്തിന്റെയും മറ്റും വില വർധനവിനെ തുടർന്ന് മലയോര ജനത വൻ തുക ചിലവഴിച്ചാണ് നേന്ത്രവാഴ കൃഷിയിൽ ഏർപ്പെടുന്നത്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, വാനരപട തുടങ്ങിയ വന്യജീവികൾ കൃഷിക്കാർക്ക് ഇന്ന് പേടി സ്വപ്നമാണ്.
ഇവയുടെ ശല്യത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ രാവും പകലും കാവലിരുന്നാണ് കർഷകർ വാഴ കൃഷിയെ സംരക്ഷിക്കുന്നത്. ഇതിനു തന്നെ വൻ തുക ചിലവഴിക്കണം. വാഴ തോട്ടത്തിനു ചുറ്റും താത്ക്കാലിക സൗരോർജ വേലി നിർമിച്ചാലും കാട്ടാനകൾ നിമിഷ നേരം കൊണ്ട് നാശം വരുത്തുമെന്നും കർഷകർ പറയുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നവരാണ് ഭൂരിപക്ഷവും.