എസ്എഫ്ഐക്കാരുടെ കൊടികെട്ടൽ; പ്രവേശനോത്സവം അലങ്കോലമായി
1564512
Tuesday, June 3, 2025 6:13 AM IST
വിഴിഞ്ഞം : സ്കൂൾ പരിസരത്ത് എസ്എഫ്ഐക്കാർ കുട്ടികളെ സ്വാഗതം ചെയ്ത് കൊടി കെട്ടിയത് സംഘർഷത്തിൽ കലാശിച്ചു. രക്ഷകർത്താക്കളിൽ ഒരു വിഭാഗവും പാർട്ടിക്കാരും തമ്മിൽ കൂട്ടയടി നടന്നു.
വെങ്ങാനൂർ ചാവടിനട മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം അല ങ്കോലമായി. പിഞ്ച് കുട്ടികളും രക്ഷകർത്താക്കളും പേടിച്ചരണ്ടു.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. സ്കൂളിനും നൂറ് മീറ്റർ മാറി മാത്രമേ പാർട്ടിക്കാരുടെ കെടികൾ നാട്ടാവു എന്ന് സ്കൂൾ അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം സർവകക്ഷി യോഗവും പിടിഎ വിളിച്ച് ചേർത്തിരുന്നു. ഇത് മാനിക്കാതെയാണ് കലാലയ രാഷ്ട്രീയമെന്നപേരിൽ എസ്എഫ്ഐക്കാർ കൊടി കെട്ടി കുട്ടികൾക്ക് മിഠായി വിതരണവും നടത്തിയത്.
കുട്ടികളുമായി സ്കൂളിൽ വന്ന കോൺഗ്രസ് അനുഭാവികളായ ചിലരക്ഷകർത്താക്കൾ കൊടി കെട്ടൽ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. സ്കൂൾ ഗേറ്റിന് സമീപം വാക്കേറ്റവും തമ്മിൽ തല്ലും നടത്തിയവരെ സുരക്ഷയ്ക്കായി സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ നിയന്ത്രിച്ചെങ്കിലും ഫലമുണ്ടായില്ല. അര മണിക്കൂറോളം നടന്ന കൂട്ടത്തല്ലിൽമൂന്ന് എസ്എഫ്ഐക്കാർക്കും രണ്ട് രക്ഷകർത്താക്കൾക്കും പരിക്കേറ്റു. മറ്റ് നിരവധി പേർക്കും മർദനമേറ്റു.
പുറത്ത് തല്ല് നടക്കുന്നതിനിടയിൽ നവാഗതരെ വരവേൽക്കുന്ന പ്രവേശനോത്സവം നടത്തിയെങ്കിലും ആവേശമില്ലാതായി.
ഒടുവിൽ മർദനമേറ്റവർ ചികിത്സക്കായി വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തി രോഗികളെ ഭയപ്പെടുത്തിയും പ്രശ്നങ്ങളുണ്ടാക്കി. സംഘടിച്ചെത്തിയ ഇരു വിഭാഗങ്ങളും തമ്മിൽ നടന്ന വാക്കേറ്റം കോവളം പോലീസ് എത്തി നിയന്ത്രിച്ചു. ഫോർട്ട് എ.സി. പ്രസാദ്, കോവളം സി. ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്ത് എത്തി.
ആശുപത്രി പരിസരവും ശക്തി തെളിയിക്കുന്നയിടമാക്കി പാർട്ടിക്കാർ മാറ്റി. വൈകുന്നേരം എസ്എഫ്ഐ പ്രവർത്തകർ വെങ്ങാനൂരിൽ നിന്ന് ചാവടി നടവരെ പ്രതിഷേധ പ്രകടനവും നടത്തി.