കലാസാഹിത്യമേഖല രാഷ്ട്രീയവത്കരണത്തിൽനിന്നും അകന്നു നിൽക്കണം: അഡ്വ. പി.എസ്. ശ്രീധരൻപിള്ള
1565322
Friday, June 6, 2025 6:48 AM IST
തിരുവനന്തപുരം: കേരളത്തിലെ സാഹിത്യ അക്കാഡമിയുടെ പ്രവർത്തനങ്ങളിലും പ്രതിനിധി തെരഞ്ഞെടുപ്പിലും രാഷ്ട്രീയ സ്വാധീനം നിലനില്ക്കുന്നുണ്ടെന്നു ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള. കലാസാഹിത്യ മേഖലയെ എങ്കിലും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും ഒഴിവാക്കണം എന്നും പി. എസ്. ശ്രീധരൻ പിള്ള.
കവി വിഷ്ണു നാരായണൻ നന്പൂതിരിയുടെ സ്മരണയ് ക്കായുള്ള വൈഷ്ണവം ട്രസ്റ്റിന്റെ സാഹിത്യപുരസ്കാരം കവി ശ്രീകുമാരൻതന്പിക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു ഗവർണർ. ഭാരത് ഭവനിലായിരുന്നു ചടങ്ങ്.
രാഷ്ട്രീയ അതിപ്രസരം എല്ലാ മേഖലകളിലും പ്രകടമാണ്. സാഹിത്യ അക്കാഡമികൾ പ്രവർത്തിക്കേണ്ടത് സ്വതന്ത്രമായും കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായും വേണം എന്നും പി. എസ്. ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.
പോസിറ്റിവിറ്റി കുറഞ്ഞുവരുന്ന കാലഘട്ടമാണിത്. സമൂഹത്തിൽ ക്രിയാത്മകമായ മാറ്റം വരുത്തുവാൻ വിഷ്ണുനാരായണൻ നന്പൂതിരിയെ പോലുള്ള കവികളുടെ കവിതകൾ പര്യാപ്തമാണ്. സമൂഹത്തോടു പ്രതിബദ്ധതയുള്ള കവിയായിരുന്നു വിഷ്ണു നാരായണൻ നന്പൂതിരി എന്നും ഗവർണർ വ്യക്തമാക്കി. ഏറ്റവും വലിയ കച്ചവട ഉത്പന്നമായി സിനിമ മാറുന്ന കാലഘട്ടമാണിത്.
ശ്രീകുമാരൻ തന്പിക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നതിനുള്ള മറുപടി ഗവർണർ ആയതിനാൽ പറയുന്നില്ല എന്ന് പുഞ്ചിരിയോടെ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി തന്റെ ശൈലി മാറ്റുന്ന കവിയല്ല ശ്രീകുമാരൻ തന്പി. നേട്ടങ്ങൾ ലഭിക്കും എന്നതുകൊണ്ട് എഴുതാറുമില്ല, നഷ്ടം സംഭവിക്കുമെന്നതിനാൽ എഴുതാതെ ഇരിക്കുന്നുമില്ല.
സ്വാത്വിക വിശുദ്ധിയുടെ പ്രതീകമാണ് വിഷ്ണു നാരായണൻ നന്പൂതിരിയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ട്രസ്റ്റ് ചെയർമാൻ കൂടിയായ കവി പ്രഭാവർമ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ നമ്മെ കൈപിടിച്ചു നടത്തുന്ന കവിതകളാണു വിഷ്ണു നാരായണൻ നന്പൂതിരിയുടേത്. ഒരു അവകാശവാദങ്ങളുമില്ലാതെ സാഹിത്യലോകത്ത് വ്യാപരിച്ച വിഷ് ണു നാരായണൻ നന്പൂതിരിയുടെ ജീവിതം വെണ്മയുടെ ജൈത്രയാത്രയായിരുന്നു. മാനുഷികമൂല്യം, ദാർശനികത, ശാസ്ത്രസത്യം എന്നിവ ശ്രീകുമാരൻ തന്പിയുടെ കവിതകളുടെ കരുത്താണ് എന്നും പ്രഭാവർമ അഭിപ്രായപ്പെട്ടു.
കുട്ടിക്കാലത്ത് മുത്തച്ഛനിൽ നിന്നും വിഷ്ണു നാരായണൻ നന്പൂതിരി സ്വന്തമാക്കിയ ആധ്യാത്മിക അറിവ് കവിയുടെ ജീവിതത്തിലും കവിതയിലും പ്രകാശം പരത്തി എന്ന് മറുപടി പ്രസംഗത്തിൽ ശ്രീകുമാരൻ തന്പി പറഞ്ഞു. പഴമയെ മാത്രമല്ല പുതുമയെയും ആവാഹിച്ച കവിയുടെ രാഷ്ട്രീയ കവിതകൾ ഏറെ പ്രസക്തമാണ്.
പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയെയും ചേർത്തുപിടിക്കാതെ വിഷ്ണു നാരായണൻ നന്പൂതിരി രചിച്ച രാഷ്ട്രീയ കവിതകൾ പഠനവിഷയമാക്കണം. കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ തന്റെ പല കവിതകളിലും കവി തുറന്നുകാട്ടി. വിഷ്ണു നാരായണൻ നന്പൂതിരിയുടെ തീപിടിച്ച പുര എന്ന കവിത വായിച്ചാണ് ശ്രീകുമാരൻ തന്പി മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ വിഷ്ണു നാരായണൻ നന്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. മുതർന്ന ബിജെപി നേതാവ് കെ. രാമൻപിള്ള, ചരിത്രകാരൻ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ എന്നിവർ ആദരം നേർന്ന് പ്രസംഗിച്ചു. ഡോ. ശ്രീവത്സൻ നന്പൂതിരി ആമുഖ പ്രസംഗം നടത്തി.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ. ആർ. അജയകുമാർ സ്വാഗതവും വിഷ്ണു നാരായണൻ നന്പൂതിരിയുടെ മകൾ ഡോ. എൻ. അദിതി നന്ദിയും പറഞ്ഞു. അപർണ രാജീവ് കവിത ചൊല്ലി.