റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് ഫീസിൽ ഇരട്ടിയിലേറെ വർധന
1565049
Thursday, June 5, 2025 6:44 AM IST
തിരുവനന്തപുരം: ഈ മാസം ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി ഉയരുന്നു. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസണ് നിരക്കിൽ നിന്ന് 600 രൂപയിലേക്കാണ് വർധന വരുത്തിയിരിക്കുന്നത്. പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്സ് ഓണ്‍ റെയിൽസ് ജനറൽ സെക്രട്ടറി ജെ. ലിയോണ്‍സ് പറഞ്ഞു.
പാർക്കിംഗ് ഫീസിൽ മാത്രമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. സൗകര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ല. വാഹനത്തിന് യാതൊരുവിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം ഉത്തരവാദിത്വത്തിലാണ് പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിനു കേടുപാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നതു നിത്യ സംഭവങ്ങളാണ്. വീടുകളിൽനിന്നു സ്റ്റേഷനിലേക്കു പോകാൻ വാഹനം ഉപയോഗിക്കുന്നവരുണ്ട്.
എറണാകുളം, തൃപ്പൂണിത്തുറ, തൃശൂർ, തിരുവനന്തപുരം പോലെ മേജർ സ്റ്റേഷനുകളിൽ നിന്ന് ഓഫീസിലേക്കു പോകാൻ കന്പനി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. ട്രെയിൻ ടിക്കറ്റ് കൂടാതെ അവർക്ക് പ്രതിമാസം 1,200 രൂപ എന്ന ഭീമമായ തുക ഇപ്പോൾ പാർക്കിംഗിനുവേണ്ടി മാത്രം നീക്കിവയ് ക്കേണ്ടി വരുന്നു.
വലിയ സാന്പത്തിക ബാധ്യതയാണ് റെയിൽവേ യാത്രക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പാർക്കിംഗ് കരാർ വ്യവസ്ഥകളും സുതാര്യമല്ല. ആവശ്യപ്പെടുന്ന എല്ലാ യാത്രക്കാരനും വാഹന സീസണ് നൽകുന്നില്ല.
എട്ടു മണിക്കൂറിൽ താഴെ പാർക്ക് ചെയ്യുന്നവർക്കു മാത്രമേ ചില സ്ഥലങ്ങളിൽ സീസണ് കൊടുക്കുന്നുള്ളു. എട്ടു മണിക്കൂറിൽ മടങ്ങിയെത്തുക സാധാരണ തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. എല്ലാവർക്കും സീസണ് നൽകണമെന്ന് കരാറിലില്ലെന്നാണ് ജീവനക്കാർ പറയുന്നത്.