തീരദേശവാസികൾക്ക് ആഘോഷിക്കാൻ മലിനമായൊരു പരിസ്ഥിതി ദിനം
1565050
Thursday, June 5, 2025 6:44 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ഇന്ന് ലോക പരിസ്ഥിതി ദിനം, ആഗോള പാരിസ്ഥിതിക സന്തുലിതാവസ്ഥയും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പരിസ്ഥിതി ദിനം. എന്നാൽ കടലും കരയും അപകടകരമായ രീതിയിൽ മലിനമായ ഒരു പരിസ്ഥിതി ദിനമാണ് ഇക്കുറി കേരളത്തിന് സമ്മാനിച്ചത്.
കടലിൽ താണ കപ്പൽ സമ്മാനിച്ച പൊട്ടിപ്പൊളിഞ്ഞ കണ്ടെയ്നറുകളും കരക്കടിഞ്ഞ ചാക്കുകെട്ടുകളും അവയിൽനിന്നു ചിന്നിച്ചിതരിക്കിടക്കുന്ന കളിപ്പാട്ട നിർമാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് തരികളും മറ്റ് ചപ്പുചവറുകളുമെല്ലാം തീരത്തെ മലിനമായപ്പോൾ കാത്സ്യം കാർബണേറ്റ് ഉൾപ്പെടെയുള്ള മാരകമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകളും ഓയിലുമെല്ലാം കടലിനെയും മലിനമാക്കി.
കഴിഞ്ഞ മാസം 24ന് ആലപ്പുഴ തോട്ടപ്പള്ളി 15 നോട്ടിക്കൽ മൈൽ ഉൾക്കടലിൽ 50 മീറ്റർ ആഴത്തിൽ താണ എംഎസ്സി എൽസയിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് മൂന്നു ദിവസത്തിനിടെയാണ് ജില്ലയുടെ വിവിധ തീരങ്ങളിൽ അടിഞ്ഞത്. അതോടൊപ്പം പ്ലാസ്റ്റിക് തരികൾ നിറച്ച ചാക്കുകെട്ടുകൾക്കൊപ്പം തീരത്തെ മണൽപ്പരപ്പ് പ്ലാസ്റ്റിക് തരികൾ കൊണ്ടു നിറഞ്ഞു.
പാരിസ്ഥിതികമായി ഏറെ അപകടകരമായ പ്ലാസ്റ്റിക് തരികളും മറ്റു മാലിന്യങ്ങളും നീക്കാൻ അന്ന് അധികൃതർ കാണിച്ച ആവേശം ഒറ്റദിവസം കൊണ്ട് അവസാനിച്ചു. ഹരിതകർമസേന, പോലീസ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാടിളക്കിയുള്ള ഒറ്റ ദിവസശുചികരണം. എന്നാൽ തീരത്തെ വിഴുങ്ങിയ മാലിന്യനീക്കം എങ്ങുമെത്തിയില്ല. കടലിൽ ഒഴുകി നടന്ന നൂറുകണക്കിനു ചാക്കുകെട്ടുകൾ തീരത്തു വിവിധയിടങ്ങളിലായി വാരിക്കൂട്ടി. സംഭവം കഴിഞ്ഞു രണ്ടാഴ്ചയാകു ്പോഴും അവ അനാഥമായി കടൽക്കരയിലുണ്ട്.
കാക്കയും തെരുവുനായ്ക്കളും കൊത്തിയും കടിച്ചുകീറിയും കൗതുകത്തോടെ കണ്ട ചാക്കുകളെ ആൾക്കാർ പൊട്ടിച്ചതും തീരത്തെ കൂടുതൽ മലിനമാക്കി. കൊച്ചിയിലെ ഒരു സ്വകാര്യ ഏജൻസിയിലെ തൊഴിലാളികളെത്തി ഉടൻ കൊണ്ടുപോകുമെന്നു കൊട്ടിഘോഷിച്ചവരേയും പിന്നെ കണ്ടില്ല.
വർക്കല മുതലുള്ള പൊട്ടിപ്പൊളിഞ്ഞ കണ്ടെയ്നറുകളും അവയിൽ നിന്നു കിട്ടിയ വിലയുള്ള വസ്തുക്കളും വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ തുറമുഖത്ത് ഇന്നലെ മുതൽ എത്തിച്ച് തുടങ്ങി. ഇവിടെ കൂട്ടിയിടുന്നവയെ എത്ര ദിവസത്തിനുള്ളിൽ എങ്ങോട്ട് കൊണ്ടുപോകുമെന്നും അധികൃതർക്കറിയില്ല.
കൂടാതെ ചാക്കുകെട്ടുകളുടെ കാര്യത്തിലും ചിതറിക്കിടക്കുന്ന വസ് തുക്കളുടെ കാര്യത്തിലും അവ്യക്തത തുടരുന്നുണ്ട്. തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മത്സ്യങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തരത്തിലാണ് കടലിന്റെയും അവസ്ഥ.
വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എൽസയിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു . ഇവയിൽ പതിനഞ്ചോളം കണ്ടെയ്നറുകളിൽ രാസവസ്തുക്കളും ഉണ്ടായിരുന്നു. ഇതിൽ പത്തിലൊന്ന് എണ്ണംപോലുംഇതുവരെയുംകരക്കടിഞ്ഞില്ല. രാസവസ്തുക്കൾ നിറച്ചതുൾപ്പെടെയുള്ള ബഹുഭൂരിപക്ഷം കണ്ടെയ്നറുകൾക്കും എന്ത് സംഭവിച്ചു എന്ന കാര്യവും അധികൃതർ പുറത്തുവിട്ടിട്ടില്ല.