പൊതുനിരത്തുകളിൽ കോഴിമാലിന്യം വലിച്ചെറിഞ്ഞ നിലയിൽ
1565052
Thursday, June 5, 2025 6:44 AM IST
നെടുമങ്ങാട്: പനവൂർ, പുല്ലമ്പാറ, ആനാട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന റോഡുകൾ കശാപ്പുശാലകളേക്കാൾ ദുരവസ്ഥയിൽ. എല്ലായിടത്തും കോഴിമാലിന്യം കവറുകളിൽ നിറച്ചു വലിച്ചെറിഞ്ഞ നിലയിലാണ്.
രാവിലെ നിരത്തിലിറങ്ങുന്ന ഇരുചക്രവാഹന യാത്രക്കാർ പ്ലാസ്റ്റിക് കവറുകളിൽ തെന്നിവീ ണു പരിക്കേൽക്കുന്നതു തുടർക്കഥയാകുന്നു. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ അവശിഷ്ടങ്ങൾ കടിച്ചുതൂക്കി പൊതുസ്ഥലങ്ങളിലും നീരുറവകളിലും കൊണ്ടിടുന്നതും ദുരിതം ഇരട്ടി പ്പിക്കുന്നു.
പ്രമുഖ ഹോട്ടലുകൾ, കാറ്ററിംഗ് ഏജൻസികൾ, കൺവൻഷൻ സെന്ററുകൾ തുടങ്ങിയവരുമായി അംഗീകൃത മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽ കോഴിവേസ്റ്റ് എത്തിച്ചു കൊടുക്കാൻ കരാർ എടുക്കുന്ന ചില സംഘങ്ങളാണ് നാടിനു ശാപമായി തീരുന്നത്.
ആനാട് പഞ്ചായത്തിലെ മൂഴി-കൊല്ല റോഡ്, പനവൂർ പഞ്ചായത്തിലെ ചുള്ളാളം-വെള്ളാഞ്ചിറ റോ ഡ്, പുല്ലമ്പാറ പഞ്ചായത്തിലെ അഞ്ചാംകല്ല് - പരിക്കപ്പാറ റോഡ് എന്നിവിടങ്ങളിൽ കോഴി മാലിന്യം കുന്നുകൂടിയിട്ടുണ്ട്.
പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച കോഴി അവശിഷ്ടങ്ങളുമായി ഒന്നിലധികം വാഹനങ്ങളിൽ ഒരേസമയമെത്തി റോഡിന്റെ ഇരുവശങ്ങളിലും വലിച്ചെറിഞ്ഞ് കടന്നുപോവുകയാണ് പതിവ്. അർധരാത്രിയോടെ തുടങ്ങുന്ന മാലിന്യംതള്ളൽ പുലർച്ചെയോളം തുടരും. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്നും വ്യാപകപരാതിയുണ്ട്.