അമ്മ വിരമിച്ച ദിനത്തിൽ മകൾ അധ്യാപികയായി
1565323
Friday, June 6, 2025 6:48 AM IST
കാട്ടാക്കട: അമ്മ വിരമിച്ചു. മകൾ അധ്യാപികയുമായി. നീണ്ട മുപ്പത്തിനാലു വർഷത്തെ അധ്യാപനജീവിതത്തിൽനിന്ന് അമ്മ വിരമിക്കുമ്പോൾ മകൾ രുഗ്മ സ്കൂൾവരാന്തയിൽ കാത്തുനിന്നു, അക്ഷരച്ചൂടുള്ളൊരു സമ്മാനവുമായി.
അമ്മയെ കണ്ടപാടെ കൈയിലൊതുക്കിപ്പിടിച്ച കടലാസ് നീട്ടി. അതു വായിച്ച് കണ്ണുനിറഞ്ഞു മകളുടെ നെറുകയിൽ ലേഖാകുമാരി ടീച്ചറൊരു മുത്തംനൽകി. എൽപി സ്കൂൾ റാങ്ക് പട്ടികയിൽ ലേഖ ടീച്ചറുടെ മകൾ രുഗ്മ രണ്ടാം റാങ്കു നേടി അമ്മയുടെ വഴിയേ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്.
കുരുതംകോട് ഗവ. എൽപി സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ലേഖാകുമാരി കഴിഞ്ഞ ദിവസമാണ് സർവീസിൽനിന്നു വിരമിച്ചത്. അതേ ദിവസമാണ് മകൾ രുഗ്മയുടെ എൽപി സ്കൂൾ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും. തന്റെ അധ്യാപന പാരമ്പര്യത്തിന്റെ ചേർത്തുവെക്കലായി മകളെ തേടിയെത്തിയ നേട്ടത്തിന്റെ നിറവിലായിരുന്നു അവരുടെ വിരമിക്കൽദിനം കടന്നുപോയത്. ഒന്നുമുതൽ നാലുവരെ പഠിച്ച സ്കൂളിൽനിന്നാണ് പ്രഥമാധ്യാപികയായി വിരമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സ്കൂൾ ടീച്ചറായ അമ്മയുടെ വഴിയേ സഞ്ചരിക്കാനായിരുന്നു മകൾ രുഗ്മയുടെയും തീരുമാനം. രണ്ടുവർഷമായി സ്കൂൾ അധ്യാപികയാകാനുള്ള പരിശ്രമത്തിലായിരുന്നു. പരീക്ഷയെഴുതി കാത്തിരുന്ന് ഒടുവിൽ ഫലം വന്നതു അമ്മ വിരമിക്കുന്ന ദിവസത്തിലായതിന്റെ ആവേശത്തിലായിരുന്നു രുഗ്മ.
അമ്മ വീട്ടിലെത്തുന്നത് കാത്തുനിൽക്കാതെ വിരമിക്കൽദിനത്തിലെ അപ്രതീക്ഷിത സന്തോഷം പങ്കിടാൻ രുഗ്മ സ്കൂളിലേക്ക് ഓടിയെത്തിയത്. രുഗ്മയ്ക്ക് നൃത്തവും പ്രിയപ്പെട്ടതാണ്. കുരുതംകോട് രാഗേന്ദുവിൽ റിട്ട. ബിഎസ്എഫ് ജവാനാണ് ലേഖയുടെ ഭർത്താവ് ശശികുമാർ.