"സമര നായകൻ' മുരുകൻ ജി വിടവാങ്ങി
1565319
Friday, June 6, 2025 6:48 AM IST
കാട്ടാക്കട: കാട്ടാക്കടയിലെ ജനകീയ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായിക്കണ്ടു സമരമുഖത്തിറങ്ങിയ സമര നായകൻ ഒടുവിൽ യാത്രയായി. കഞ്ചിയൂർക്കോണംകുന്നത്ത് വീട്ടിൽ ജി. മുരുകൻ (85)നിര്യാതനായി. കാട്ടാക്കട താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യവുമായി 1972ൽ സമരം നടത്തി. തുടർന്നും ഇതേ ആവശ്യവുമായി നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി. 1986ൽ കാട്ടാക്കട താലൂക്ക് എന്നാവശ്യവുമായി 14 ദിവസം നിരാഹാര സമരം നടത്തി.
1991ൽ 30 അടി ഉയരത്തിൽ കാട്ടാക്കട ടൗണിൽ പന്തൽകെട്ടി അതിനുമുകളിൽ കയറി നിരാഹാര സമരം നടത്തിയിരുന്നു. ഒറ്റയാൻ സമരം നടത്തിയ മുരുകൻജിയെ 2013-ൽ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്ത് ജയിലടച്ചു. ജയിലിലായിരുന്ന സമയത്തായിരുന്നു കാട്ടാക്കട താലൂക്ക് പ്രഖ്യാപനമുണ്ടായതെന്ന പ്രത്യേകതയുമുണ്ട്.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1973ൽ സമരം നടത്തിയിരുന്നു. കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിലെ അമിത ചുങ്കപിരിവിനെതിരെയും കാട്ടാക്കടയിൽ മൃഗാശുപത്രി എത്തിക്കുന്നതിനുവേണ്ടിയും ഒറ്റയാൾ സമരം നടത്തി. മുരുകൻ ജി രണ്ട് ദശാബ്ദംമുൻപ് കാട്ടാക്കട കേന്ദ്രീകരിച്ച് പൗരസമിതി രൂപികരിച്ചെങ്കിലും പൗരസമിതി മുന്നോട്ടുപോയില്ല. പാരമ്പര്യ വൈദ്യനുമായിരുന്നു. ഭാര്യ: വിശ്വമ്മ.മക്കൾ: അരുൺ,അനു.