മുക്കുപണ്ടം പണയംവയ്ക്കാനെത്തിയ സ്ത്രീകളിൽ ഒരാൾ പിടിയിൽ
1564510
Tuesday, June 3, 2025 6:13 AM IST
കാട്ടാക്കട: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സ്ത്രീകളിൽ ഒരാൾ പിടിയിലായി.മറ്റൊരാൾ ഇവർ വന്ന സ്കൂട്ടർ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അരുവിക്കര വെമ്പന്നൂർ വികാസ് നഗർ അജിതാഭവനിൽ മൂന്നാമ്മൂട് പാറവിള പുത്തൻവീട്ടിൽ അജിത (42) ആണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനായി പോലീസ് കസ്റ്റഡിയിൽ എടുത്ത സ്കൂട്ടറിന്റെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി വരുന്നു.
കാട്ടാക്കടയിൽ പൂവച്ചൽ കൊണ്ണിയൂർ ആതിര ഫിനാൻസിൽ ആണ് ‘916’ മുദ്രയുള്ള വളയുമായി അജിതയും മറ്റൊരു സ്ത്രീയും എത്തിയത്.അജിത വളയുമായി അകത്തേക്ക് കയറുകയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീ സ്കൂട്ടറിൽ തന്നെ ഇരിക്കുകയും ചെയ്തു. ഫിനാൻസിൽ വള കൊടുത്തിട്ട് 40000 രൂപ മകളുടെ വിവാഹം എന്ന് പറഞ്ഞ് അജിത ആവശ്യപ്പെട്ടു. ഫിനാൻസ് ജീവനക്കാരൻ ആധാർ കാർഡ് ആവശ്യപ്പെട്ടപ്പോൾ തന്റെ കൈവശം ഇല്ലായെന്ന് പറഞ്ഞു ഇവർ കൂടെയുണ്ടായിരുന്ന സ്ത്രീയോട് ആധാർ കാർഡ് ചോദിക്കാനായി പുറത്തേക്ക് ഇറങ്ങി.
ഈ സമയം സ്കൂട്ടറിൽ ഇരുന്നിരുന്ന സ്ത്രീ സ്കൂട്ടർ ഉപേക്ഷിച്ച് അതിവേഗം സ്ഥലത്ത് നിന്നും കടന്നു. ഫിനാൻസ് സ്ഥാപന ഉടമ ഇവരെ പിന്തുടരുകയും സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി സ്ഥാപനത്തിൽ നിന്ന അജിതയെ തടഞ്ഞു വച്ച് പോലീസിനെ വിവരം അറിയിച്ച് ഇവരെ കൈമാറുകയും ചെയ്തു. അതേസമയം ഓടി രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാട്ടാക്കട എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി അജിതയെ അറസ്റ്റ് ചെയ്തു. ഇവർക്കെ തിരേ കേസെടുത്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.