നെയ്യാറ്റിന്‍കര താലൂക്കില്‍ കൊലപാതകങ്ങളും ആത്മഹത്യകളും വര്‍ധിക്കുന്നു
1430143
Wednesday, June 19, 2024 5:11 AM IST
നെയ്യാറ്റിന്‍കര : നാടിനെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുന്ന വിധത്തില്‍ കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ബാലരാമപുരത്തിനു സമീപം വീട്ടില്‍ നിന്നും വിളിച്ചിറിക്കി യുവാവിനെ കൊലപ്പെടുത്തിയ സംഭവമാണ് ഈ പരന്പരയില്‍ ഒടുവിലത്തേത്. കൊല്ലപ്പെട്ടയാളും പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സംഭവദിവസം രാവിലെ ഒരുമിച്ചിരുന്ന് മദ്യപിച്ചതായും പറയപ്പെടുന്നു.
കൊടങ്ങാവിളയ്ക്കു സമീപം മൈക്രോ ഫിനാന്‍സിലെ കളക്ഷന്‍ ഏജന്റ് അക്രമി സംഘത്തിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടതും ഈയിടെയാണ്.
കാറിലെത്തിയ അക്രമികള്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെയും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയുമൊക്കെ ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറുന്പോള്‍ നാട്ടുകാരില്‍ വല്ലാത്ത ഭീതിയും ഉടലെടുത്തിട്ടുണ്ട്. മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മ സ്വയം തീ കൊളുത്തി ജീവനൊടുക്കിയ സംഭവം നെയ്യാറ്റിന്‍കര നിവാസികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.
വയോധികയായ മാതാവ് ശയ്യാവലംബിയായ മകളുടെ കഴുത്തറുത്തതിനു ശേഷം ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രാത്രിയില്‍ നടന്ന ഈ ദാരുണ കൃത്യം പിറ്റേന്ന് രാവിലെയാണ് പുറംലോകം അറിയുന്നത്.
വയോധിക മരണമടഞ്ഞെങ്കിലും മകള്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായി ചികിത്സയിലാണ്. ഈ കൃത്യത്തിന്റെ നടുക്കം വിട്ടുമാറും മുന്പെയാണ് കൂട്ടപ്പനയ്ക്കു സമീപം ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ ആത്മഹത്യ ചെയ്തത്.
ഈ രണ്ട് ആത്മഹത്യ സംഭവങ്ങളുടെയും അടിസ്ഥാന കാരണം സാന്പത്തിക പ്രതിസന്ധിയാണ്. കൂട്ടപ്പനയ്ക്കു സമീപത്തെ കുടുംബം ജീവിതത്തില്‍ നേരിട്ട സാന്പത്തിക വൈഷമ്യങ്ങളെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സ്വന്തം ലേഖകൻ