ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം
1575871
Tuesday, July 15, 2025 2:56 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടു മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്കു കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം.
പ്രകോപിതരായ പ്രവർത്തകർക്കു നേരെ പോലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല തകർത്ത് വിദ്യാർഥികളെ വഴിയാധാരമാക്കിയ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു നൂറോളം കെ എസ്യു പ്രവർത്തകരാണ് ഡോ. ആർ. ബിന്ദുവിന്റെ വഴുതക്കാട്ടെ ഒൗദ്യോഗിക വസതിയായ "സാനഡു' വിലേക്ക് മാർച്ചു നടത്തിയത്.
ഉച്ചയ്ക്ക് ഒന്നോടെ ബേക്കറി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് വിമൻസ് കോളജിനു സമീപം ബാരിക്കേഡ് തീർത്തു പോലീസ് തടഞ്ഞു. മന്ത്രിയുടെ കോലം കത്തിച്ച പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും പോലീസിനുനേരെ കൊടി കന്പുകൾ വലിച്ചെറിയുകയും ചെയ്തു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നേതാക്കൾ ഇടപട്ടൊണ് പ്രവർത്തകരെ ശാന്തരാക്കിയത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമരം ഉദ്ഘാടനം ചെയ്തു.
ഒറ്റരാത്രികൊണ്ടു കീം പ്രവേശന പരീക്ഷ അട്ടിമറിച്ച സർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ അന്യസംസ്ഥാന വിദ്യാഭ്യാസ ലോബിക്കു തീറെഴുതിയെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.