ഇടവകാംഗമല്ലാത്തയാളുടെ സംസ്കാരത്തിന് സൗകര്യമൊരുക്കി കടുവാക്കുളം ഇടവക
ഇടവകാംഗമല്ലാത്തയാളുടെ സംസ്കാരത്തിന് സൗകര്യമൊരുക്കി കടുവാക്കുളം ഇടവക
കടുവാക്കുളം: കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗമല്ലാത്ത വ്യക്തിയുടെ സംസ്കാരത്തിന് സൗകര്യമൊരുക്കി കടുവാക്കളം ലിറ്റിൽ ഫ്ളവർ ഇടവക. ഓർത്തഡോക്സ് സഭാ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കാനാണ് ചങ്ങനാശേരി അതിരൂപതയിലെ കടുവാക്കുളം ചെറുപുഷ്പ ദേവാലയാധികൃതർ സൗകര്യം ഒരുക്കിയത്.

പൂവന്തുരുത്ത് അറയ്ക്കത്തോപ്പിൽ ജോർജ് വർഗീസിന്‍റെ (പാപ്പച്ചൻ-83) മൃതദേഹം ദഹിപ്പിക്കാൻ ഇടവകയായ കൊല്ലാട് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സൗകര്യം ലഭിക്കാതെ വന്നതോടെയാണ് സമീപത്തെ ലിറ്റിൽ ഫ്ളവർ ഇടവകയെ ബന്ധുക്കൾ സമീപിച്ചത്. കോവിഡ് ബാധിതരെ പുറത്തെവിടെങ്കിലും ദഹിപ്പിച്ചിട്ടു സംസ്കാരം നടത്തുന്ന ക്രമീകരമാണ് കൊല്ലാട് പള്ളിയിൽ ഉള്ളത്. ഇതോടെ പാപ്പച്ചന്‍റെ ബന്ധുക്കൾ സമീപത്തെ കത്തോലിക്ക പള്ളി അധികൃതരെ സമീപിക്കുകയായിരുന്നു.


വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസ്, കൈക്കാരൻമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സെമിത്തേരിയിൽ വച്ചു മൃതദേഹം ദഹിപ്പിക്കാൻ ക്രമീകരണം ഒരുക്കി നൽകി. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാര ശുശ്രൂഷ ഇടവകയിലെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെയും നടത്തിയിരുന്നു.