റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കുട്ടികളിലെ മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതി നാം കേൾക്കുന്നുണ്ട്. അതീവഗുരുതരമായ ഈ വിഷയത്തിൽ മിക്ക മാതാപിതാക്കൾക്കും വൈകാരികമായ പ്രതികരണമാണുള്ളത്. എന്നാൽ മയക്കുമുരുന്നിനേക്കാൾ മാരകമായ സ്ക്രീൻ അഡിക്ഷൻ എന്ന അവസ്ഥയെക്കുറിച്ചു ആരും ബോധവാന്മാരല്ല.
മാതാപിതാക്കളുടെ കണ്മുന്നിൽ തന്നെ നടക്കുന്ന ഈ വിപത്തിനെക്കുറിച്ച് ആരും ചിന്തിക്കുന്നുമില്ല. എന്നാൽ അമിതമായ സ്ക്രീൻ അഡിക്ഷൻ (മൊബൈൽ ഫോണ്, ടാബ്ലെറ്റ്, ഗെയിം കണ്സോൾ, ലാപ്ടോപ്പ്, ടിവി എന്നിവയോടുള്ള അമിതമായ ആസക്തി) അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മാരക രോഗങ്ങളും ഉണ്ടാക്കുമെന്നു പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ പുതുവർഷത്തിൽ നമ്മുടെ കുട്ടികൾക്ക് നൽകുന്ന സ്ക്രീൻ സമയം നിയന്ത്രിക്കാം. കുട്ടികൾ നമ്മോടൊപ്പമായിരിക്കട്ടെ.
മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്നു സ്ക്രീൻ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് സൈക്യാട്രി വിഭാഗത്തിൽ മൊബൈൽ ഫോണ്-ഡിജിറ്റൽ സ്ക്രീൻ അഡിക്ഷനുള്ള കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചെന്നു കണക്കുകൾ പറയുന്നു.
സ്മാർട്ട് ഫോണ് കയ്യിൽ കൊടുക്കുന്പോൾ കളിക്കുകയും തിരികെ വാങ്ങുന്പോൾ നിലത്തു കിടന്നു വാശിപിടിച്ചു കരയുകയും ചെയ്യുന്ന ശിശുവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താക്കോൽ കയ്യിൽ പിടിപ്പിച്ചാൽ മാറില്ല, മൊബൈൽ ഫോണ് കൊടുത്താൽ മാറും എന്ന കമന്റ് താഴെ. വളരെ നിസാരമെന്നു നാം കരുതിയിരുന്ന കുട്ടികളിലെയും കൗമാരക്കാർക്കിടയിലെയും മൊബൈൽ ഫോണ് ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണ്.
കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ജോലിത്തിരക്കുള്ള മാതാപിതാക്കൾ കണ്ടെത്തിയ വിദ്യയാണ് കൈയിൽ ഒരു സ്മാർട് ഫോണോ ടാബോ നൽകുകയെന്നത്. മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്നും തിരുവന്തപുരം സെെകാട്രി വിഭാഗം അസോ. പ്രഫസർ ഡോ. ജയപ്രകാശ് പറയുന്നു.
ഗുരുതര പ്രത്യാഘാതം
അഡിക്ഷനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്ക്രീൻ ഉപയോഗത്തിനാകുമെന്നു കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ പ്രമുഖ അമേരിക്കൻ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കർദരസ് പറയുന്നു. സിഗരറ്റ് പായ്ക്കറ്റിന്റെയും മദ്യക്കുപ്പിയുടെയും പുറത്തു കൊടുക്കുന്ന മുന്നറിയിപ്പു പോലെ അമിതമായി സ്ക്രീൻ ഉപയോഗം കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡിജിറ്റൽ വിനോദോപാധിയിൽ പതിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സ്ക്രീൻ എന്നാൽ ഡിജിറ്റൽ ഹെറോയിൻ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. യഥാർഥ ഹെറോയിൻ അഡിക്ടുകളെ ചികിത്സിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. സ്ക്രീൻ അഡിക്ടുകളെ ചികിത്സിക്കാനെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
നേത്രരോഗങ്ങൾ
കാഴ്ചയുടെ വിശാലത നഷ്ടമാകുന്നതോടെ കുട്ടികൾക്കു നേത്രരോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. അമിതമായ സ്ക്രീൻ ഉപയോഗം കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന നേത്രരോഗത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാഴ്ചയുടെ ദൂരക്കുറവാണ് ഇവിടെ കണ്ണിനെ ബാധിക്കുന്നത്. 25 സെന്റിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെയാണ് സാധാരണ കാഴ്ചയുടെ ദൂരം. എന്നാൽ, ഇതിൽ കുറഞ്ഞ ദൂരത്തിലാണ് സ്ക്രീനിന്റെ ഉപയോഗം. ഇമവെട്ടാതെയുള്ള സ്ക്രീനിലേക്കുള്ള നോട്ടം കൃഷ്ണമണിക്കു മുകളിലെ ദ്രവ പാളിയിലെ നനവ് ബാഷ്പീകരിച്ചു പോകുന്നതിനു കാരണമാകുന്നു. ഇതു കണ്ണുകൾക്കു വലിയ സമ്മർദമാണുണ്ടാക്കുന്നത്.
ഭാവനയില്ലാത്തവർ
കേൾക്കുന്ന കാര്യങ്ങളിൽ നിന്നും വായിക്കുന്നവയിൽ നിന്നും ഭാവനയിൽ ദൃശ്യങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് സ്ക്രീൻ കണ്ടു വളരുന്ന കുട്ടികൾക്ക് നഷ്ടമാകുന്നുവെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. സ്ക്രീനിൽ റെഡിമെയ്ഡായി കാണുന്ന കാഴ്ചകൾക്കപ്പുറം മറ്റൊന്നും അവരിൽ താൽപര്യമുണർത്താതെ പോകുകയും ചെയ്യും. മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും അതുവഴി ഭാവിജീവിതത്തെയുംവരെ സ്ക്രീൻ അഡിക്ഷൻ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തൽ.
അപകടകാരിയായ കളിപ്പാട്ടം
ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണ് കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. ശിശുക്കൾക്കും കുട്ടികൾക്കും മൊബൈൽ ഫോണ്, ടാബ്ലെറ്റ്, ഗെയിം കണ്സോൾ, ലാപ്ടോപ് എന്നിവ കളിപ്പാട്ടമായി നൽകുന്ന മാതാപിതാക്കളും കുറവല്ല. എന്നാൽ, രണ്ടു വയസിനു മുൻപ് ഒരു കാരണവശാലും കുട്ടികളെ സ്ക്രീനിനു മുന്നിൽ ഇരുത്തരുതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.ജയപ്രകാശ് പറയുന്നു. ഇതു കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
സ്ക്രീൻ അഡിക്ഷനുമായി എത്തുന്നതു നിരവധിപ്പേർ
സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടു നിരവധി കുട്ടികളാണ് ഇപ്പോൾ ഡിഅഡിക്ഷൻ സെന്ററിലെത്തുന്നതെന്ന് ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. പി.ഡി തോമസ് പറയുന്നു.
ആദ്യം തമാശയ്ക്കു കൊടുക്കുന്ന മൊബൈൽ ഫോണ് പിന്നീടു കുട്ടികളുടെ കൈയിൽ നിന്നു വാങ്ങാനാകാത്ത അവസ്ഥ വരുന്നു. പുകയില പോലെയോ മറ്റു മയക്കു മരുന്നുകൾ പോലെയോ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് പിന്നീടു കാണുന്നത്.
മൊബൈലോ ടാബോ ലഭിക്കാതെ വരുന്നതോടെ മാതാപിതാക്കളോടു വളരെ മോശമായി പെരുമാറുന്ന കുട്ടികളും നിരവധി. മൊബൈൽ ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക അവസ്ഥയിലേക്കെത്തുന്ന കുട്ടികളെയാണു കാണുന്നത്. ചെറുതായി ഒന്ന് അടക്കി നിർത്താൻ വേണ്ടി കുരുന്നുകൾക്കു മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങൾ അറിഞ്ഞോ അറിയാതെയോ വലിയ തെറ്റാണ് ചെയ്യുന്നത്. ഈ ഡിജിറ്റൽ ലോകത്തു നിന്നു കുട്ടികളെ തിരികെയെത്തിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
മൂന്നുവയസിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു തരത്തിലുള്ള സ്ക്രീനുകളും നൽകരുത്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ടെലിവിഷൻ ഉൾപ്പെടെ ഒരു മണിക്കൂറിലധികം സ്ക്രീൻ സമയം നൽകരുത്. അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്ക് എല്ലാ സ്ക്രീനുകളും നിരോധിക്കുകയല്ല, അവയുടെ ഉപയോഗത്തിൽ വ്യക്തമായ നിയന്ത്രണം വരുത്തുകയാണ് വേണ്ടത്. അഞ്ചു വയസിനു ശേഷം മാതാപിതാക്കൾ കുട്ടികൾക്ക് ശരിയായ സ്ക്രീൻ സമയം നിശ്ചയിക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുക. 13 വയസാണ് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനായി വിവിധ സോഷ്യൽ നെറ്റ്വർക്കുകൾ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായം.
****** ****** ****** ******
കുട്ടികളുടെ വളർച്ചയ്ക്കു പ്രകൃതിദത്തമായ പരിസ്ഥിതിയാണു വേണ്ടത്. എന്നാൽ, കുട്ടികൾ ആർട്ടിഫിഷ്യൽ ആയി വളരുന്നത് അവരുടെ ആരോഗ്യത്തെയും തലച്ചോറിന്റെ വളർച്ചയെയും ബാധിക്കുന്നു.
ടെലിവിഷൻ ഉൾപ്പെടെയുള്ള യാതൊരു സ്ക്രീനുകളും കുട്ടികൾക്കു നൽകരുത്. മുമ്പൊക്കെ പരീക്ഷാക്കാലമാകുമ്പോൾ ടെലിവിഷൻ കേബിൾ കട്ട് ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു കുടുംബത്തിലും മൊബൈൽ ഫോണ് ഒഴിവാക്കാനാകാത്ത അവസ്ഥയാണ്. ശിശുക്കളിൽ പ്രത്യക്ഷത്തിൽ വലിയ പ്രശ്നം തോന്നില്ലെങ്കിലും വളർച്ചയുടെ പ്രായത്തിൽ ലൈംഗിക ദുരുപയോഗങ്ങൾക്കും അക്രമവാസനയ്ക്കും കാരണമാകുന്നു.
- ഡോ.ടി.വി.അനിൽകുമാർ
(പ്രഫസർ ഓഫ് സൈക്യാട്രി, മെഡിക്കൽ കോളജ്, തിരുവനന്തപുരം )