ഇതര സംസ്ഥാനങ്ങളിൽ കേരളത്തിന്റെ ശതകോടി മൂല്യമുള്ള കൊട്ടാരങ്ങളും മന്ദിരങ്ങളുടെ ചരിത്രശേഷിപ്പുകളും പൊന്നുംവിലയുള്ള ഭൂമിയും അന്യാധീനപ്പെടുകയാണ്. ന്യൂഡൽഹി കേരള ഹൗസ്, ട്രാവൻകൂർ ഹൗസ്, കപ്പൂർത്തല പ്ലോട്ട്, പ്രഗതി മൈതാനിയിലെ കേരള പവലിയൻ, ചെന്നൈ തുള്ളോക്ക് ഗാർഡൻ, കന്യാകുമാരി കേരള ഹൗസ്, ചെങ്കോട്ട ടിന്പർ ഡിപ്പോ, പൊള്ളാച്ചി ടിന്പർ ഡിപ്പോ, കർണാടകത്തിലെ നഞ്ചൻകോട് ടിന്പർ ഡിപ്പോ, യു പി വാരാണസി എന്നിവിടങ്ങളിലൊക്കെ കേരള സർക്കാരിന് സ്വത്തുവകകളുണ്ട്. എത്ര കോടി വരും ഇത്രയും സ്വത്തിനെന്നു നിർണയിക്കാനാവില്ല. പൊന്നുംവിലയല്ല അതിനുമപ്പുറം വരും ഡൽഹിയിലെയും ചെന്നൈയിലേയും വാരാണസിയിലെയുമൊക്കെ ഓരോ ഇഞ്ചു ഭൂമിക്കും. ഇതിനോടകം എത്ര കോടിയുടെ സ്വത്ത് അന്യാധീനപ്പെട്ടുവെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല.
കൈമോശം വന്നുപോയ ഭൂമിയും കെട്ടിടങ്ങളും വീണ്ടെടുക്കാനും പുനരുദ്ധരിക്കാനും ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി. 18 വർഷം മുൻപ് പി രാജു അധ്യക്ഷനും കെ.സി. ജോസഫ്, എൻ.ആർ. ബാലൻ, കെ.പി. വിശ്വനാഥൻ, പി.എസ്. സുപാൽ, എ. കണാരൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, റോസമ്മ ചാക്കോ എന്നിവർ അംഗങ്ങളുമായി കേരള നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റി ഇതര സംസ്ഥാനങ്ങിലെ സ്വത്തുവകകളുടെ സ്ഥിതിയെപ്പറ്റി പഠിച്ച് റിപ്പോർട്ടുണ്ടാക്കിയിരുന്നു.
സമിതി അന്നു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു: ഡൽഹിയിലെ കേരള ഹൗസ്, ചെന്നെയിലെ കൊച്ചിൻ പാലസ്, കുറ്റാലം കൊട്ടാരം, കന്യാകുമാരി കേരള ഹൗസ്, തക്കല പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളിലെല്ലാമുള്ള ഭൂമി ഭീമമായ തോതിൽ അന്യാധീനപ്പെട്ടുകഴിഞ്ഞു. ഡൽഹി കേരള ഹൗസിലെ ഭൂമിയുടെ യഥാർത്ഥ വിസ്തൃതി വ്യക്തമല്ല. 7.86 ഏക്കർ വിസ്തീർണമുള്ള ട്രാവൻകൂർ ഹൗസിലെ കെട്ടിടങ്ങൾക്ക് ഡൽഹിയിൽ നിലവിലുള്ള വാടക നിരക്ക് ഈടാക്കുന്നില്ല. ചെന്നൈയിലെ തുങ്കംപാക്കത്തുള്ള തുള്ളോക്ക് ഗാർഡൻസിൽ 1.40 ഏക്കർ അന്യാധീനപ്പെട്ടു. ചെന്നൈ നഗരഹൃദയത്തിലുള്ള ഭൂമി സംരക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായി. തമിഴ്നാട് കുറ്റാലത്തെ 56.68 ഏക്കറിൽ വ്യാപകമായ കൈയേറ്റം നടന്നു. കന്യാകുമാരിയിലെ 28 ഏക്കർ 2.65 ഏക്കറായി ചുരുങ്ങിയതിനു പുറമെ അവശേഷിക്കുന്ന വസ്തുവിന്റെ വിസ്തൃതിയെക്കുറിച്ചും ആശങ്ക നിലനിൽക്കുന്നു. തക്കലയിലുള്ള പത്മനാഭപുരം കൊട്ടാരത്തിലെ 15 സെന്റ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി. ഉത്തർപ്രദേശിലെ വാരാണസിയിലെ 17 സെന്റ് സ്ഥലവും കെട്ടിടവും നാശാവസ്ഥയിലാണ്.
ഇടിഞ്ഞുപൊളിഞ്ഞൊരു കൊട്ടാരം
ചെങ്കോട്ട പട്ടണത്തിൽ നിന്നു കുറ്റാലത്തേക്കു തിരുവിതാംകൂറിന്റെ മുദ്ര പതിച്ച കവാടം കടന്നു കുറച്ചുദൂരം ചെല്ലുന്പോൾ കുറ്റാലം കൊട്ടാരമായി. വിണ്ടു കീറി കാടു കയറിയ ഒരു നിര കെട്ടിടങ്ങൾ. രാജപ്രൗഢിയുള്ള കെട്ടിടങ്ങളുടെ തകർന്ന ജനാലകളിലൂടെ നോക്കിയാൽ പൊട്ടിയ തറയോടുകൾ. പൊട്ടിപ്പൊളിഞ്ഞ കസേരകളും കട്ടിലുകളും. മച്ചിൽ നിറയെ വവ്വാലുകളും പക്ഷിക്കൂടുകളും. അടച്ചുപൂട്ടിയ കൊട്ടാരം ഉൾപ്പെടുന്ന 55.60 ഏക്കർ ഭൂമിയെ ചൊല്ലിയുള്ള വ്യവഹാരങ്ങൾക്കും അവകാശവാദങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ട്. കൈയേറ്റങ്ങളുടെ ഫലമായി ആധാരത്തിലുള്ളതിനേക്കാൾ ഏറെ കുറച്ചു ഭൂമിയേ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ളൂ. എത്ര അവശേഷിക്കുന്നുണ്ടെന്ന് സർക്കാരിനും അറിയില്ല. കൊട്ടാരം കൈവശപ്പെടുത്തി ദുരുപയോഗിക്കുകയും സ്വത്തുവകകൾ അപഹരിക്കുകയും ചെയ്യുന്നതായ പരാതിയിൽ നടത്തിപ്പുകാരെ ഒഴിപ്പിച്ചതും കാവൽക്കാരെ നിയോഗിച്ചതും അടുത്തിടെയാണ്. തിരുവിതാംകൂർ രാജകുടുംബത്തിൽനിന്ന് 1957ലാണ് 2500 കോടി രൂപ മൂല്യമുള്ളതായി പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയ കൊട്ടാരവും സ്ഥലവും സർക്കാർ ഏറ്റെടുത്തത്. ചെങ്കോട്ടയും കുറ്റാലവും തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്ത് വേനൽക്കാലവസതിയെന്ന നിലയിലാണ് തിരുവിതാംകൂർ രാജാക്കൻമാർ കുറ്റാലത്തെ കൊട്ടാരം പണി കഴിപ്പിച്ചത്.
1882ൽ വിശാഖം തിരുനാളാണ് കൊട്ടാരം പണി തുടങ്ങിയത്. രാജകൊട്ടാരം, ദളവാകൊട്ടാരം എന്നിങ്ങനെ രണ്ട് പ്രധാന എടുപ്പുകളായിരുന്നു ആദ്യം നിർമിച്ചത്. 1885ൽ വിശാഖം തിരുനാൾ നാടുനീങ്ങിയശേഷം ശ്രീമൂലം തിരുനാൾ 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി. പ്രധാന മന്ദിരത്തിനുമാത്രം 975.74 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. ദർബാറുകൾ നടത്താൻ പണിത സ്കോർപിയൻ ഹാളിനു 479.56 ചതുരശ്രമീറ്റർ വലിപ്പം. 237.2 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ദളവാകൊട്ടാരവും 275.18 ചതുരശ്രമീറ്ററുള്ള അന്തപ്പുരവും മൂന്ന് കോട്ടേജുകളും കൊട്ടാരത്തിന്റെ ഭാഗമാണ്. കൊട്ടാരം, ദിവാൻ പാലസ്, അമ്മ വീട്, കോട്ടജുകൾ, ഓഫിസുകൾ എന്നിവ ചേർന്നതാണ് കെട്ടിടശൃംഖല.
കേരളത്തിന്റെ ഈ സ്വത്തിനായി തമിഴ്നാട് ഏറെക്കാലം അവകാശമുന്നയിക്കുക മാത്രമല്ല കുറെ ഭാഗങ്ങൾ കൈയേറുകയും ചെയ്തു. അവകാശ തർക്കം സംബന്ധിച്ച് ചെന്നൈ കോടതിയുടെ മധുര ബെഞ്ചിൽ സിവിൽ കേസും നിലവിലുണ്ട്. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം നടത്തിപ്പുകാരെ പുറത്താക്കിയത്. വ്യാജരേഖകൾ ചമച്ച് സ്വന്തമാക്കാൻ നീക്കം നടത്തിയെന്നാണ് കരം അടച്ച രസീതുകളുടെ കോപ്പികൾ ഉൾപ്പെടെ അന്വേഷണ സംഘം സർക്കാരിനു റിപ്പോർട്ട് നൽകിയത്.
2009ൽ കൊല്ലം അസിസ്റ്റന്റ് കളക്ടർ നടത്തിയ പരിശോധനയിൽ കൊട്ടാരം മേൽനോട്ടക്കാർ വിവാഹം, സമ്മേളനം, ഷൂട്ടിംഗ് എന്നിവയ്ക്കു വാടകയ്ക്കും ഭൂമി കൃഷിക്കാർക്ക് പാട്ടത്തിനും കൊടുക്കുന്നതായി കണ്ടെത്തിയിരുന്നു.
2014ൽ കൊല്ലം ജില്ലാ കളക്ടർ പ്രണബ് ജ്യോതിനാഥ് നടത്തിയ പരിശോധനയിൽ കൊട്ടാരം കൈവിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. കൊട്ടാരം വളപ്പിന്റെ ഒരുഭാഗം സ്വകാര്യബസ് പാർക്കിംഗിനു മാറ്റിയതായി 2016 ഒക്ടോബറിൽ പൊതുമരാമത്തുവകുപ്പ് അഡീഷണൽ സെക്രട്ടറി റിപ്പോർട്ട് നൽകി. ബസ് ജീവനക്കാർ കൊട്ടാരത്തിലായിരുന്നു അക്കാലത്തു താമസം.
കൊട്ടാരത്തിലെ പലമുറികളും പൊളിച്ചു വിറ്റുകഴിഞ്ഞു. നിരവധി തേക്കുമരങ്ങളും വെട്ടിവിറ്റു. പൂകൃഷിക്കാരുടെയും പച്ചക്കറി കൃഷിക്കാരുടെയും കൈവശമാണ് ഭൂമിയുടെ കുറെ ഭാഗം. സ്വകാര്യ വ്യക്തികളുടെ തെങ്ങ്, തേക്ക് നഴ്സറികളും ഇവിടെയുണ്ട്. ചുമരുകളിൽ പരസ്യങ്ങൾ പതിക്കാൻ അനുമതി നൽകിയും നടത്തിപ്പുകാർ പണം വാങ്ങിക്കൊണ്ടിരുന്നു. കൊട്ടാരം കൈയടക്കാൻ തയ്യാറാക്കിയ വ്യാജരേഖകളുടെ പകർപ്പുകൾ കുറ്റാലം പഞ്ചായത്ത് ഓഫീസിൽനിന്ന് അടുത്തിടെ കേരള സർക്കാർ കണ്ടെടുത്തിരുന്നു.
കൊട്ടാരത്തിൽ 20 ഏക്കറുള്ള ഒരു മാന്തോപ്പുണ്ട്. ചിത്തിരതിരുനാൾ ബാലരാമവർമയാണ് 1000 മികച്ചയിനം മാവിൻതൈകൾ നട്ടുപിടിപ്പിച്ചത്. കാലമേറെ പഴക്കമുള്ള മാവുകളിൽ 773 എണ്ണം ഇപ്പോഴുണ്ട്. മാങ്ങ ലേലം ചെയ്ത് പണം സർക്കാരിന് നൽകണമെന്നാണ് ചട്ടം. 40,000 രൂപയാണ് നടത്തിപ്പുകാർ ഒരുവർഷം പരമാവധി സർക്കാരിന് നൽകിപ്പോന്നത്.
1992ൽ കൊട്ടാരത്തിന് നിശ്ചയിച്ച വാടക നിരക്ക് ഇപ്പോഴും പരിഷ്കരിച്ചിട്ടില്ല. കല്യാണത്തിനും ഷൂട്ടിംഗിനും മറ്റും കൊട്ടാര വാടക 1500 രൂപ. നാലുകെട്ടിലെ മുറിക്ക് വാടക 150 രൂപ. കോട്ടേജുകൾക്ക് 250 രൂപ. 40 കിടക്കകളുള്ള സ്പോർപ്പിയൻ ഹാളിൽ കിടക്കയൊന്നിനു നിരക്ക് 10 രൂപ.
പത്തു വർഷം മുൻപു കേരളവും തമിഴ്നാടും സംയുക്തമായി നടത്തിയ സർവേയിൽ ഭൂമി അളന്നു തിട്ടപ്പെടുത്തിയിരുന്നു. 56.68 ഏക്കർ ഭൂമിയുണ്ടെങ്കിലും 55.60 ഏക്കർ മാത്രമേ അന്നത്തെ കണക്കു പ്രകാരം പോക്കുവരവിനു വിധേയമായിരുന്നുള്ളൂ. ബാക്കി 1.08 ഏക്കർ അന്യാധീനപ്പെട്ട നിലയിലായിരുന്നു. ഇവിടെ 17 സെന്റ് വരുന്ന രഥവീഥി, 34 സെന്റ് വരുന്ന ക്ഷേത്രം എന്നിവ കേരളത്തിന് അവകാശപ്പെട്ടതാണെങ്കിലും നിലവിൽ രേഖയിലൊന്നുമില്ല.
കൊട്ടാരവും ഭൂമിയും കേരളത്തിന്റെ കൈവശത്തിലാക്കുന്നതിനു 2014ൽ ജില്ലാ കളക്ടർ പ്രണബ് ജ്യോതിനാഥ് തയാറാക്കിയ റിപ്പോർട്ടിലും നടപടിയുണ്ടായില്ല. കൊട്ടാരം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കുറയുകയാണെന്നും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കി സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും കളക്ടറുടെ റിപ്പാർട്ടിൽ വ്യക്തമാക്കിയിരുന്നു. റോഡിൽ നിന്നു കൊട്ടാര ഭൂമിയിലേക്കു കടക്കുന്ന ഭാഗങ്ങളിലെല്ലാം കേരള സർക്കാരിന്റെ ബോർഡ് വയ്ക്കണമെന്ന നിർദേശവും കൊട്ടാരം വാടകയ്ക്കു നൽകുന്നത് ഓണ്ലൈനാക്കണമെന്ന ശിപാർശയും നടപ്പായില്ല. കുറ്റാലം വെള്ളച്ചാട്ടത്തിനു തൊട്ടടുത്ത് ഇത്രയേറെ ഭൂമിയും സൗകര്യങ്ങളുമുണ്ടായിട്ടും വികസനപ്രവർത്തനമൊന്നും നടത്താൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസവും നൂറുകണക്കിനു സഞ്ചാരികൾ എത്തുന്ന കുറ്റാലത്ത് താമസിക്കാനും ഭക്ഷണം കഴിക്കാനും ഒരു ഇടം പോലും നിർമിക്കാൻ കഴിഞ്ഞിട്ടില്ല. (തുടരും)
റെജി ജോസഫ്