മെട്രോ നഗരങ്ങളിൽ പേര് ചാർത്തിയ അറബിക്കടലിന്റെ റാണിക്ക് മറ്റൊരു നാമം കൂടി, ഓട്ടോറിക്ഷകളുടെ നാട്. രാജ്യത്ത് ഓട്ടോറിക്ഷ കൂടുതൽ ഉപയോഗിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണു കൊച്ചി. 20 പ്രധാന നഗരങ്ങളിലെ 43,000 പേർ പങ്കെടുത്ത യാത്രാസൗഹാർദ സർവേയിലൂടെയാണു നമ്മുടെ കൊച്ചി ഒന്നാമതെത്തിയത്. കൊച്ചിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്ന മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോൽക്കത്ത തുടങ്ങിയ നഗരങ്ങളെ പിന്നിലാക്കിയാണു കൊച്ചിയുടെ ഓട്ടോറിക്ഷ യാത്ര.
നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങളുടെ ലഭ്യതയും പൊതുഗതാഗതത്തിലെ സുരക്ഷിതത്വവും നഗരത്തിന്റെ ഭൂമിശാസ്ത്രവും അടിസ്ഥാന വികസനവും ഉൾപ്പെടെ അന്പതിലേറെ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സർവേ നടന്നത്. 32 ശതമാനത്തോളം പേർ ഓട്ടോ ഉപയോഗിക്കുന്ന നഗരമാണു കൊച്ചി. ഇനി കൊച്ചിയിൽ മാത്രമേ ഓട്ടോ ഹിറ്റായിട്ടുള്ളോയെന്ന പരിഭവം വേണ്ട. നാട്ടിലും നഗരങ്ങളിലുമെല്ലാം നമ്മുടെ ഒൗദ്യോഗിക വാഹനവും ഓട്ടോതന്നെ!. നാട്ടിൻപുറങ്ങളിലും നഗരത്തിലും ഓട്ടോയിൽ സവാരി നടത്തുന്നവർ നിരവധിയാണ്. അതുകൊണ്ട് സാധാരണക്കാരന്റെ എന്ത് യാത്രാ ആവശ്യങ്ങൾക്കും പാഞ്ഞെത്തുന്ന ബെൻസാണ് ഓട്ടോറിക്ഷകൾ.
ന്യൂജൻ ഓട്ടോ
കണ്ടാൽ ലുക്കില്ലെന്നേയുള്ളു...എന്ന സിനിമ ഡയലോഗ് കടമെടുത്താൽ ഓട്ടോറിക്ഷയെയും ഇതുമായി ബന്ധപ്പെടുത്താം. പഴയകാല ഓട്ടോറിക്ഷകളെ കണ്ടാൽ ലുക്കില്ലായിരുന്നുവെന്നാണ് ആക്ഷേപമെങ്കിൽ ന്യൂജൻ ഓട്ടോറിക്ഷകൾ അടിമുടി മാറിയാണ് നിരത്തുകളിലെത്തുന്നത്.
കാലഘട്ടത്തിനനുസരിച്ച് ഓട്ടോയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മുന്നിലെ എൻജിൻ പിന്നിലേക്കു മാറിയതോടെ തുടങ്ങി ഓട്ടോയുടെ ന്യൂജെൻ ലുക്ക്. ഇടവഴികളിൽ ഹോണ് അടിക്കുക പോലുമില്ലാതെ നല്ല കട്ടക്കലിപ്പ് ശബ്ദത്തിൽ റോഡിലൂടെ ചീറിപ്പാഞ്ഞ ഓട്ടോകൾ പിൻ എൻജിൻ ആയതോടെ കുറച്ച് നിശബ്ദമായി. അതിന് പുറമെ ചാടിയുള്ള പോക്കിന് ചെറിയൊരു കുറവും വന്നു. പിന്നീട് വന്ന മാറ്റമാണ് പെട്രോളിൽ നിന്നു ഡീസലിലേക്കുള്ള കുതിപ്പ്. ഇടിത്തീയെന്നോണം ഓട്ടോയെ പിന്തുടർന്ന് ഡീസലിനും വിലയേറി. എൽപിജിയും സിഎൻജിയും വൈദ്യുതിയും ഒക്കെ ഓട്ടോയുടെ ഇന്ധനം ആയി. സിഎൻജി ഓട്ടോകളുടെ എണ്ണം കൂടുന്നുമുണ്ട്. സിഎൻജി പന്പുകൾ വ്യാപകമാകുന്നതോടെ പ്രകൃതി സൗഹാർദപരമായ ഓട്ടോറിക്ഷകളുടെ എണ്ണവും കൂടുമെന്ന് ഉറപ്പ്. നേരത്തേ പെട്രോൾ, ഡീസൽ വിലകൾ തമ്മിലുള്ള അന്തരം വളരെ കൂടുതലായിരുന്നു. ഈ സമയമാണ് ഓട്ടോറിക്ഷകൾ പെട്രോളിൽനിന്നും ഡീസലിലേക്ക് ചേക്കേറിയത്. നിലവിൽ പെട്രോൾ ഡീസൽ വിലകൾ തമ്മിലുള്ള അന്തരം വിരലിലെണ്ണാവുന്ന തരത്തിലേക്ക് ചുരുങ്ങി. ഈ സാഹചര്യത്തിൽ സിഎൻജി ഓട്ടോറിക്ഷകളോടുള്ള സ്നേഹവും വർധിച്ചു.
എറണാകുളം ജില്ലയിൽ 47,000 ഓട്ടോറിക്ഷകൾ
എറണാകുളം ജില്ലയിൽ മാത്രം 47,000 ഓട്ടോറിക്ഷകളുണ്ടെന്നാണു വിവിധ യൂണിയൻ ഭാരവാഹികൾ നൽകുന്ന കണക്കുകൾ. ഇതിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽമാത്രം സർവീസ് നടത്തുന്നത് 18,000 ഓട്ടോറിക്ഷകളാണ്. സംസ്ഥാനത്ത് ഓട്ടോറിക്ഷകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് എറണാകുളം. ഏതാനും മാസംമുന്പാണ് കൊച്ചിയിലെ നിരത്തുകളിൽ സിഎൻജി ഓട്ടോറിക്ഷകൾ എത്തിയതെങ്കിലും അവയുടെ എണ്ണം ആയിരത്തിനടുത്തായി. ഇന്ധന ചെലവ് കുറവാണെന്നതു കൂടുതൽപേരെയും ഇതിലേക്ക് ആകർഷിക്കുന്നു. ഡീസൽ വില പെട്രോൾ വിലയെ മറികടക്കാനുള്ള ഓട്ടത്തിനിടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ തിരികെ ഓടുകയാണ്. പലരും ഡീസലിൽനിന്നും പെട്രോളിലേക്ക് മാറിയതായി യൂണിയൻ നേതാക്കൾ പറയുന്നു. ഡീസൽ ഓട്ടോറിക്ഷകൾക്കു മൈലേജ് കൂടുതലാണെങ്കിലും എൻജിൻ പണിയിൽ കൈപൊള്ളുമത്രേ. ഇതിനാലാണു പലരും ഡീസൽ ഓട്ടോറിക്ഷകളെ കൈവിടുന്നത്.
വരും നാളുകളിൽ സിഎൻജി ഓട്ടോറിക്ഷകളാകും നിരത്ത് കീഴടക്കുക. കൊച്ചിയിലെ നിരത്തുകൾക്ക് ഏറ്റവും അനുയോജ്യമാണ് സിഎൻജി ഓട്ടോറിക്ഷകൾ. ഇന്ധന വിലക്കയറ്റം കാരണം കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനവും ഇന്ധനച്ചെലവിൽ പോകുന്ന അവസ്ഥയാണിപ്പോഴുള്ളതെന്നാണു ഡ്രൈവർമാരുടെ പരിഭവം. ഇതിന്റെ കൂടെയാണ് ഓയിൽ, ഗ്രീസ്, പാർട്സിനുമൊക്കെ വിലകൂടിയത്. വീട്ടിലേക്കുള്ള ആവശ്യങ്ങൾക്കുവേണ്ടി പിന്നെ കീശയിൽ പണമില്ലാത്ത സ്ഥിതിയിലാവും തങ്ങളെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു.
ഓട്ടോക്കാരെ കഴിഞ്ഞേ വേറെ ആളുള്ളൂ
മെട്രോ വന്നതോടെ ഓട്ടം കൂടിയെന്നും കുറഞ്ഞെന്നും പറയുന്ന രണ്ടു വിഭാഗമുണ്ട് കൊച്ചിയിൽ. ദൂരയോട്ടങ്ങൾ ലഭിച്ചിരുന്നതിൽ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. നേരെത്ത നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ ഇടപ്പള്ളിക്കും കളമശേരിക്കും ആലുവയ്ക്കും ഒക്കെ ഓട്ടം വിളിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ആലുവ ഭാഗത്തേക്കുള്ള യാത്രക്കാർ നേരേ മെട്രോ സ്റ്റേഷനിലേക്ക് വച്ചുപിടിക്കും. ഇവിടെന്നു മെട്രോയിലാണു യാത്ര. ഇതുകൂടാതെ ഓണ്ലൈൻ ടാക്സികളെ ഓട്ടം വിളിക്കുന്നവരും കുറവല്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. ദീർഘദൂര ഓട്ടം കിട്ടാത്തതിനാൽ തന്നെ ദിവസവരുമാനവും കുറവാണത്രേ. ചെറിയ ഓട്ടത്തിനിടെ കുരുക്ക് കിട്ടിയാൽ നഷ്ടം കൂടുതലാണെന്നും ഇവർ പറയുന്നു. പക്ഷേ എത്ര വലിയ ട്രാഫിക് ബ്ലോക്കാണേലും ഏതേലുമൊക്കെ ഇടവഴി കയറി കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ കൊച്ചിയിലെ ഓട്ടോക്കാരെ കഴിഞ്ഞേ വേറെ ഓട്ടോക്കാരുള്ളൂവെന്നു യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
മെട്രോ ഓട്ടോ
ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുമായി കൊച്ചി മെട്രോയുടെ ഫീഡർ സർവീസിനും കൊച്ചിയിലെ നിരത്തുകൾ ഒരുങ്ങിക്കഴിഞ്ഞു. ഇ-ഓട്ടോ പദ്ധതി സംബന്ധിച്ച കരാറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊലൂഷൻസും ഏതാനും ആഴ്ചകൾക്കുമുന്പാണ് ഒപ്പുവച്ചത്.
മിനി വാനുകളും ചെറു ബസുകളും സൈക്കിളുകളുമെല്ലാം ഉൾപ്പെടുന്ന മെട്രോ ഫീഡർ സർവീസ് ശൃംഖലയിൽ ആദ്യം സേവനത്തിന് എത്തുന്നത് ഓട്ടോകളാണ്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് ആളുകളെ എത്തിക്കാനായാണ് കെഎംആർഎൽ പദ്ധതി ആരംഭിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്. ആലുവ, കളമശേരി, ഇടപ്പള്ളി, കലൂർ, എംജി റോഡ്, മഹാരാജാസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 20 ഓട്ടോകളാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഒരു തവണ ചാർജ് ചെയ്താൽ ഓട്ടോയ്ക്ക് 70 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സംഘടനകൾ ചേർന്ന് രൂപീകരിച്ച സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സർവീസ് നടത്തുന്നത്. ഡ്രൈവർമാർക്ക് ഇതിന് പ്രത്യേകമായി പരിശീലനം നൽകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനവും ഓട്ടോകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രോയുടെ ഫീഡർ സർവീസെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കറും ഓട്ടോകളിലുണ്ടാകും.
മെട്രോ ട്രെയിൻ സർവീസുള്ളപ്പോഴെല്ലാം ഫീഡർ ഓട്ടോകളും ലഭ്യമാകും. ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ കെഎംആർഎൽ ലഭ്യമാക്കും. മെട്രോ സ്റ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഉൾ പ്രദേശങ്ങളിലേക്കു പോകുവാനും വരുവാനുമാണ് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ഫീഡർ സർവീസുകൾ. ഇത്തരത്തിലെല്ലാം നമ്മുടെ ദൈന്യംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത തരത്തിൽ അടിമുടി മാറിയിരിക്കുന്നു ഓട്ടോറിക്ഷ യാത്ര.
റോബിൻ ജോർജ്