കോതമംഗലം: എംഎ കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ ചരിത്ര വിഭാഗം അമൂല്യ വസ്തുക്കളുടെ പ്രദർശനം ഒരുക്കി. നന്നങ്ങാടിയിൽനിന്ന് ലഭിച്ച് ബിസി 500ലേതെന്ന് കരുതപ്പെടുന്ന പുരാതന മണ്കുടം മുതൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് ഫാൻ വരെ അതിൽ ഉൾപ്പെടും.
നവീന ശിലായുഗ മനുഷ്യർ ഉപയോഗിച്ച കൽ ഉളി, മുഗൾ രാജഭരണ കാലഘട്ടത്തിൽ കൈകൊണ്ട് ഉണ്ടാക്കിയ പ്രത്യേകതരം പേപ്പറിൽ പ്രകൃതിദത്ത മഷി ഉപയോഗിച്ച് അറബി, ഉർദു ഭാഷകളിൽ എഴുതിയ നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്ത് ഖുർആൻ, താളിയോലയിൽ നാരായം ഉപയോഗിച്ച് എഴുതിയ പുരാതന രാമായണം,
പ്രകൃതിദത്ത മഷി ഉപയോഗിച്ച് കല്ലച്ചിൽ പ്രിന്റ് ചെയ്ത ഇംഗ്ലീഷ്, സുറിയാനി ഭാഷകളിലുള്ള പുരാതന ബൈബിൾ, താളിയോലയിൽ എഴുതിയ നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥ ഭാഷ, മലയാളം, തമിഴ് ഗ്രന്ഥങ്ങൾ,
മൃഗത്തോലിൽ എഴുതിയ ബ്രിട്ടീഷ് ഡോക്ക്യുമെന്റ്, പൂഞ്ഞാർ രാജാവിന്റെ വെള്ളിയിൽ നിർമിച്ച പുരാതന രാജദൂത് ബോക്സ്, മുഗൾ രാജാക്കന്മാരുടെ രാജദൂത് ബോക്സുകൾ, പൂഞ്ഞാർ രാജാവിന്റെ എന്പോസ് മുദ്ര, തിരുവിതാംകൂർ, കൊച്ചി, രാജഭരണ കാലഘട്ടത്തിലെയും ബ്രിട്ടീഷ് രാജഭരണ കാലഘട്ടത്തിലെയും സ്റ്റാന്പ് പേപ്പറുകളും കരാറുകളും,
ബ്രിട്ടീഷ് ഇന്ത്യയിലെ പത്രങ്ങളും സ്വാതന്ത്ര്യസമര വാർത്തകളും രാജഭരണ വാർത്തകളും മട്ടാഞ്ചേരിയിലെ ജൂതന്മാരുമായി ബന്ധപ്പെട്ട പുരാതന രേഖകൾ ഉൾപ്പെടെ 100 കണക്കിന് ചരിത്രവസ്തുക്കളാണ് എംഎ കോളജിൽ തൊടുപുഴ ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.