അഞ്ചാം ദിനത്തിന്റെ തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തിയ പേസർമാർ ബംഗ്ലാദേശിനു വിജയപ്രതീക്ഷ നല്കി. ബാബർ അസാമിനെ (22) യുവ പേസർ നഹിദ് റാണ ക്ലീൻബൗൾഡാക്കിയതിനു പിന്നാലെ അടുത്ത ഓവറിൽ സൗദ് ഷക്കീലിനെ (0) ഷക്കീബ് അൽ ഹസൻ വിക്കറ്റ്കീപ്പർ ലിട്ടൻ ദാസിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഉച്ചഭക്ഷണത്തിനു പിരിയാൻ മൂന്ന് ഓവർ കൂടിയുള്ളപ്പോൾ ക്ഷമയോടെ ബാറ്റ് ചെയ്ത അബ്ദുള്ള ഷഫീഖിനെയും (37) ഷക്കീബ് പുറത്താക്കി. ഇതോടെ പാക്കിസ്ഥാൻ പരാജയഭീതിയിലായി. ഒരുവശത്ത് വിക്കറ്റുകൾ വേഗം വീഴുന്പോഴും റിസ്വാന്റെ ചെറുത്തുനിൽപ്പ് പ്രതീക്ഷകൾ നല്കി. എന്നാൽ, വാലറ്റക്കാരെ പെട്ടെന്നു പുറത്താക്കിയ ബംഗ്ലാ ബൗളർമാർ പാക്കിസ്ഥാന്റെ മോഹങ്ങൾ തകർത്തു. ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിർസ നാലും ഷക്കീബ് അൽ ഹസൻ മൂന്നും വിക്കറ്റ് വീഴ്ത്തി.
2021 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയിച്ചശേഷം പാക്കിസ്ഥാനു സ്വന്തം മണ്ണിൽ ഇതുവരെ ടെസ്റ്റ് ജയിക്കാനായിട്ടില്ല. സ്വന്തം കളത്തിൽ പാക്കിസ്ഥാന്റെ തുടർച്ചയായ അഞ്ചാമത്തെ തോൽവിയാണിത്.