ജീവിതച്ചെലവ് വർധിച്ചിരിക്കുന്നതിടെ നികുതി ഉയർത്താനുള്ള നീക്കമാണു കെനിയൻ യുവാക്കളെ പ്രതിഷേധത്തിലേക്കു നയിച്ചത്. ചൊവ്വാഴ്ച കെനിയയിലുടനീളം പ്രതിഷേധമുണ്ടായെങ്കിലും നെയ്റോബിയിലെ പാർലെന്റ് മന്ദിരത്തിനു ചുറ്റും വലിയ അക്രമങ്ങളാണ് അരങ്ങേറിയത്. നികുതിവർധന ഉൾപ്പെടുന്ന ധനകാര്യ ബിൽ പാസാക്കിയ എംപിമാർ പാർലമെന്റിന്റെ നിലവറയിൽ ഒളിച്ചു.
പ്രതിഷേധക്കാർ പോലീസിനെ കല്ലെറിഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കമെന്ന് പറയുന്നു. തുടർന്ന് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണ് വെടിവച്ചതത്രേ.
പ്രതിഷേധക്കാരെ സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നതായും ചിലരെ തട്ടിക്കൊണ്ടുപോകുന്നതായും അവകാശ സംഘടനകൾ ആരോപിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധത്തിനു പിന്നിൽ ക്രിമിനലുകളാണെന്നാണ് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞത്.
കെനിയയിലെ അക്രമസംഭവങ്ങളിൽ ബ്രിട്ടനും ജർമനിയും അടക്കമുള്ള പാശ്ചാത്യശക്തികൾ ഞെട്ടൽ പ്രകടിപ്പിച്ചു. സംയമനം പാലിക്കണമെന്നു യുഎസ് ആവശ്യപ്പെട്ടു.