പോത്താനിക്കാട്: മട്ടുപ്പാവിലെ പഴവർഗ കൃഷിയിലൂടെ വിസ്മയം സൃഷിടിക്കുകയാണ് പോത്താനിക്കാട് സ്വദേശി ഏബ്രഹാം പീറ്റർ. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിനു മുകളിലാകെ പഴവർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്. മുറ്റം നിറയെ കൊനൂർ പക്ഷികളുടെ വൻ ശേഖരവും.
പോത്താനിക്കാട് മേടാനപ്പിള്ളിൽ ഏബ്രഹാം പീറ്റർ ടെറസിനു മുകളിൽ ഒരിഞ്ച് പോലും പാഴാക്കാതെ ശാസ്ത്രീയമായ രീതിയിലാണ് പഴവർഗ കൃഷിയൊരുക്കിയിരിക്കുന്നത്. മൂവാറ്റുപുഴയിൽ മാര്യേജ് ബ്യൂറോ നടത്തുന്ന ഏബ്രഹാമിന് ചെറുപ്പം മുതലേയുള്ള കന്പമാണ് കൃഷിയും പക്ഷിവളർത്തലുമെല്ലാം. കച്ചവടം ഉദ്ദേശിച്ച് തുടങ്ങിയതല്ലെങ്കിലും ആകെയുള്ള 12 സെന്റിലേക്ക് വിപുലപ്പെടുത്തിയതോടെ പക്ഷികളെ തേടിയും ആവശ്യക്കാരെത്തുന്നുണ്ട്. ഇത് വിജയിച്ചാൽ വിൽപന തുടങ്ങണമെന്നാണ് എബ്രഹാമിന്റെ ആഗ്രഹം.
35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോണ്‍സ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രക്കാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമണ്‍, ബാലി ചാന്പ, വിഎൻആർ പേര, ആർക്കാ കിരണ്‍, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാലു വകഭേദങ്ങൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമണ്‍, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ.
വിവിധയിനം കൊനൂർ പക്ഷികളായ സണ്‍ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട് ഇവയ്ക്ക്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴവർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒന്‍പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.