ജില്ല സജ്ജം: 26,34,783 വോട്ടർമാർ, 2294 പോളിംഗ് സ്റ്റേഷനുകൾ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.
ആകെ 26,34,783 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 13,52,692 സ്ത്രീകളും 12,82,060 പുരുഷന്മാരും 31 ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. വോട്ടര്‍മാരില്‍ 51.34 ശതമാനം സ്ത്രീകളും 48.66 ശതമാനം പുരുഷന്മാരുമാണ്. നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലാണ്. സ്ത്രീകളും പുരുഷന്മാരുമടക്കം 2,10,815 വോട്ടര്‍മാരാണുള്ളത്. ഇതില്‍ അഞ്ചു പേര് ട്രാന്സ്ജന്ഡര് വിഭാഗത്തിലുള്ളവരുമാണ്. പിറവം, കളമശേരി മണ്ഡലങ്ങളിലും രണ്ടു ലക്ഷത്തിനു മുകളിലാണ് വോട്ടര്‍മാര്‍. എറണാകുളം മണ്ഡലത്തിലാണ് കുറവ് വോട്ടര്‍മാര്‍. 1,65,052 വോട്ടര്‍മാരാണ് ആകെ ഇവിടെയുള്ളത്.
ജില്ലയില്‍ ആകെ 2,294 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ചാലക്കുടി ലോക്സഭ മണ്ഡലത്തിലുള്‍പ്പെടുന്ന കുന്നത്തുനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍. 185 എണ്ണമാണ് ഇവിടെയുള്ളത്.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന മറ്റ് നിയമസഭാ മണ്ഡലങ്ങളായ പെരുമ്പാവൂര്‍ (170), അങ്കമാലി (155), ആലുവ (176), എറണാകുളം ലോക്സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന കളമശേരി (174), പറവൂര്‍ (175), വൈപ്പിന്‍ (147), കൊച്ചി (157), തൃപ്പൂണിത്തുറ (173), എറണാകുളം (140), തൃക്കാക്കര (164),
ഇടുക്കി ലോക്സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന മൂവാറ്റുപുഴ (153), കോതമംഗലം (153), കോട്ടയം ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പിറവത്ത് 166 ഉം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 1735 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ഡ്യൂട്ടിക്ക് 11,028 ഉദ്യോഗസ്ഥര്‍
ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്കായി 11,028 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2,757 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും 5,514 പോളിംഗ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
കൂടാതെ 231 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളില്‍ നിരീക്ഷണത്തിന് മൂന്ന് വീതം മൈക്രോ ഒബ്സര്‍വര്‍മാരും ഉണ്ടാകും. ബൂത്തുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 513 വാഹനങ്ങളും സജീകരിച്ചിട്ടുണ്ട്.
28 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കും
ജില്ലയില്‍ 28 ബൂത്തുകള്‍ വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും രണ്ടു വീതം ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും നാലു ബൂത്തുകള്‍ വീതം ആകെ 56 ബൂത്തുകളെ മാതൃകാ ബൂത്തുകളായും നിശ്ചയിച്ചിട്ടുണ്ട്.
ബൂത്തുകളില്‍ വിപുലമായ സൗകര്യങ്ങള്‍
കടുത്ത വേനലിലും ചൂടിലും വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ളത്. ബൂത്തുകള്‍ക്ക് സമീപം കുടിവെള്ള സൗകര്യം, ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി വീല്‍ചെയര്‍ സൗകര്യം,
വെയിലില്‍ നിന്നുമുള്ള സംരക്ഷണത്തിന് തണല്‍ സൗകര്യം, അവശത നേരിടുന്നവര്‍ക്ക് പ്രഥമിക ചികിത്സ നല്‍കുന്നതിനുള്ള മെഡിക്കല്‍ സൗകര്യം എന്നിവ ബൂത്തുകള്‍ക്ക് സമീപം ഒരുക്കും.