കൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ഹോട്ടൽ, കാറ്ററിങ്ങ് , ക്യാന്പുകൾ, ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ഈ വർഷം ഇതുവരെ (2023 ജനുവരി ഒന്നുമുതൽ) 196 പേർക്കാണ് ഭക്ഷ്യ വിഷബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്കൂൾ കോളജ്, അവധിക്കാല ക്യാന്പുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുന്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുക, മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാതിരിക്കുക, മലിനമായ ജലത്തിൽ ആഹാരം പാകം ചെയ്യുക, ഹോട്ടലുകളിലും മറ്റും ഫ്രിഡ്ജിൽ മാംസം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുക, ഇവ ഫ്രിഡ്ജിൽ തുറന്നുവച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുക, ഇറച്ചി, മീൻ, പാൽ, പാലുല്പന്നങ്ങൾ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാർഥങ്ങൾ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും.