കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ആറുഡിവിഷനുകള് അപകട സാധ്യതയുള്ളവയെന്ന് പഠന റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍, ഇടക്കൊച്ചി നോര്‍ത്ത്, ഇടക്കൊച്ചി സൗത്ത്, കോണം, പനമ്പിള്ളി നഗര്‍, തൃക്കണാര്‍വട്ടം ഡിവിഷനുകൾ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കടല്‍ക്കയറ്റം, കെട്ടിട ദുരന്തം എന്നിവയില്‍ ഏതെങ്കിലും ഭീഷണികള്‍ നേരിടുന്നതാണെന്ന് നെതര്‍ലാന്‍ഡ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
എരവേലി, കരിപ്പാലം, പനയപ്പള്ളി, എളമക്കര നോര്‍ത്ത്, ദേവന്‍കുളങ്ങര, കറുകപ്പിള്ളി, പാലാരിവട്ടം, കാരണക്കോടം, തമ്മനം, പൊന്നുരുന്നി ഈസ്റ്റ്, വൈറ്റില, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍, എളമക്കര സൗത്ത് എന്നിവ ഉള്‍പ്പെടുന്ന 16 വാര്‍ഡുകളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി കണ്ടെത്തി. ഇടക്കൊച്ചി നോര്‍ത്ത്, സൗത്ത് രണ്ട് ഡിവിഷനുകള്‍ കൊടുങ്കാറ്റ്, കടല്‍നിരപ്പ് ഉയരല്‍ ഭീഷണി എന്നീ അപകട സാധ്യതകളുടെ പട്ടികയിലാണ്. കോര്‍പറേഷനിലെ 34 ഡിവിഷനുകള്‍ ഉഷ്ണ ദുരിത മേഖലയായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ചേരികളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ മേഖലയിലെ ദുരന്തങ്ങള്‍ക്ക് തീവ്രതയേറും. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പഴകി ദ്രവിച്ച കെട്ടിടങ്ങള്‍ അപകട ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ ഓരോ പ്രദേശത്തെയും അപകട, ദുരന്ത, പ്രകൃതിക്ഷോഭ മേഖലകള്‍ തിരിച്ചുള്ള മാപ്പും റിപ്പോര്‍ട്ടിനൊപ്പം തയാറാക്കി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നഗരസഭയ്ക്ക് നെതര്‍ലാൻഡ് സംഘം കൈമാറിയിട്ടുണ്ട്.
നഗരമേഖലകളില്‍ അപകട, പ്രകൃതി ദുരന്ത സാധ്യതകള്‍ വിലയിരുത്തുന്ന നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് കൊച്ചിയിലും സര്‍വേ നടന്നത്. കൊച്ചിക്കു പുറമേ മംഗലാപുരം, പനാജി, പോര്‍ബന്തര്‍, ബിദാന്‍നഗര്‍ രത്നഗിരി കോര്‍പറേഷനുകളിലും സംഘം പഠനം നടത്തിവരികയാണ്.
വെള്ളപ്പൊക്കം, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ്, മഴ, കൊടുങ്കാറ്റ്, കടല്‍ക്കയറ്റം, ഉഷ്ണതരംഗം, മിന്നല്‍ തുടങ്ങി പ്രാദേശികാടിസ്ഥാനത്തില്‍ അപകടസാധ്യതകളെയാണ് പഠനവിധേയമാക്കുന്നത്. ദുരന്തങ്ങള്‍ ബാധിക്കുന്ന ആളുകള്‍, ദുര്‍ബല പ്രദേശങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ എന്നിവയും പഠനത്തിന്റെ ഭാഗമായി വിലയിരുത്തും.