മാവേലിക്കരയിൽ ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ത്തിയതില്‍ പ്രതിഷേധം
1430949
Sunday, June 23, 2024 5:04 AM IST
മാവേലിക്കര: മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ താലൂക്കിലെ കണ്ടിയൂർ കാളച്ചന്തയിൽ വർഷങ്ങളായി നടത്തിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് നിർത്തലാക്കിയ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. അരുൺകുമാർ എംഎൽഎ മന്ത്രിക്ക് കത്തു നൽകി. മാവേലിക്കര ജോയിന്റ് ആർടി ഓഫീസ് പരിധിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ചാരുംമൂട് കരിമുളയ്ക്കലിൽ പുതുതായി നിർമിച്ച സ്വകാര്യ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ പൂർണമായി നടത്താൻ ട്രാൻസ്പോർട്ട് കമ്മീഷണറാണ് കഴിഞ്ഞദിവസം ഉത്തരവായത്.
ഇതേത്തുടർന്നു മാവേലിക്കര ജോയിന്റ് ആർടി ഓഫീസ് പരിധിയിൽ വർഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റ് നടന്നിരുന്നത് നിർത്തലാക്കി. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാവേലിക്കരയിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കരിമുളയ്ക്കലിലുമാണു ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനു പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നപ്പോഴാണു കരിമുളയ്ക്കലിൽ സ്വകാര്യവ്യക്തി തയാറാക്കിയ ഗ്രൗണ്ടിലേക്കു മാറ്റി ഉത്തരവായത്.
മാവേലിക്കര കെഎസ്ആർടിസി റീജണൽ വർക്ഷോപ് കേന്ദ്രീകരിച്ച് സർക്കാർ നിർമിക്കാൻ തീരുമാനിച്ച ആധുനിക ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് തയാറാക്കുന്നതിനു നടപടി പുരോഗമിക്കവേയാണു മാവേലിക്കരയിലെ ടെസ്റ്റ് നിർത്തലാക്കിയത്. റീജണൽ വർക്ഷോപ് കേന്ദ്രീകരിച്ച് പുതിയ ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രവർത്തനം തുടങ്ങുന്നതു വരെ മാവേലിക്കരയിലെ ടെസ്റ്റ് മുടക്കമില്ലാതെ നടത്തണമെന്നു എംഎൽഎ മന്ത്രിക്േകു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.